Sunday, July 24, 2016

Thursday, July 21, 2016

ദളിത്‌ മുന്നേറ്റം, മതപരിവര്‍ത്തനത്തിലൂടെ.

'ബ്രാഹ്മണി'സത്തിന്റെ ഉള്ളില്‍ നിന്ന് വിമോചനം പ്രതീക്ഷിച്ച് ഹിന്ദുത്വവാദത്തിന്‍റെ കൂടെകൂടിയ ദളിതര്‍ തന്നെയാണ് ദളിത്‌ വിമോചനത്തിന്റെ മുഖ്യവിലങ്ങുതടി. ദളിതന്‍ ഇനിയെങ്കിലും തിരിച്ചുനടക്കേണ്ടത്‌ അംബേദ്‌കറിലേക്ക് ആണ്. "ഞാനൊരു ഹിന്ദുവായി ജനിച്ചെങ്കിലും, നിങ്ങളോട് തീര്‍ത്തുപറയുന്നു, ഒരിക്കലും ഒരു ഹിന്ദുവായി മരിക്കില്ല," അദ്ദേഹം പറഞ്ഞു. കാരണം ജാതീയത ഹൈന്ദവമതത്തിന്‍റെ ഏറ്റവും അടിസ്ഥാന തത്വമാണ്, മനുഷ്യര്‍ ജന്മംകൊണ്ടുതന്നെ അസമത്വത്തില്‍ ജനിക്കുന്നു എന്നത്. ആ തത്വം എടുത്തുമാറ്റിയാല്‍ ഹിന്ദുത്വ സാമൂഹ്യ-മത വ്യവസ്ഥക്ക് പിന്നെ നിലനില്‍പ്പ്‌ ഇല്ല. അതുകൊണ്ട് അംബേദ്‌കര്‍ മുന്നോട്ടുവെച്ച ദളിത്‌ വിമോചന വഴിയായിരുന്നു കൂട്ടത്തോടെയുള്ള മതംപരിവര്‍ത്തനം. ഇവിടെ ക്രിസ്തീയതയില്‍ ജാതീയതയില്ലേ, ഇസ്ലാമില്‍ ജാതീയില്ലേ, സിക്കുമതത്തില്‍ ജാതീയതയില്ലേ, ബുദ്ധിസത്തില്‍ ജാതീയതയില്ലേ...." എന്നൊക്കെ ചോദിക്കാം. ഉണ്ട്, പ്രയോഗത്തില്‍ ഉണ്ട്. എന്നാല്‍ തത്വത്തില്‍ ഇല്ല. തത്വത്തില്‍ ആ മതങ്ങള്‍ എല്ലാ മനുഷ്യരും ജന്മം കൊണ്ട് തുല്യര്‍ ആണെന്നാണ് പറയുന്നത്.
എന്തുകൊണ്ട് കേരളത്തിലെ ദളിതര്‍ കുറെയെങ്കിലും സാമൂഹ്യമായി മുന്നോട്ട് പോയി എന്ന ചോദ്യത്തിന് ഈ മതപരമായ മാറ്റം വലിയൊരു കാരണമായിരുന്നു. ഇവിടെ 'ചാന്നാര്‍ ലഹള' (മാറുമറക്കല്‍ സമരം) നടന്നു. ക്രിസ്ത്യന്‍ മിഷനറിമാരുടെ കീഴില്‍ വിദ്യാഭ്യാസം നേടിയ നാടാര്‍ സമുദായക്കാരായിരുന്നു അതിന് നേതൃത്വം നല്‍കിയത്. ഇന്ന് തെക്കന്‍ തിരുവതാംകൂറിലെ 'നാടാര്‍' സമുദായത്തിനിടയില്‍ പോയിനോക്കൂ, അവര്‍ വളരെ നിര്‍ണ്ണായകമായ ഒരു രാഷ്ട്രീയ-സാമൂഹ്യ ശക്തിയാണ്. CSI സഭയിലേക്ക് മതപരിവര്‍ത്തനം നടത്തിയ മധ്യതിരുവതാംകൂറിലെ 'അരയ' (മലയരയ) വിഭാഗങ്ങളുടെ ഇടയില്‍ വന്നുനോക്കൂ. അവരെപ്പോലെ വിദ്യാഭ്യാസവും ഉന്നതഉദ്യോഗവും സമ്പത്തീകമായ ഉന്നമനവും നേടിയവര്‍ ആ പ്രദേശത്ത്‌ തന്നെ കുറവാണ്. സ്വന്തം 'മതസ്വത്വ'ത്തിന്‍റെ വഴിതേടിയ PRDS ഇന്ന് അവഗണിക്കാന്‍ പറ്റാത്ത ഒരു ദളിത്‌ സമൂഹമാണ്. വടക്കന്‍ മലബാറില്‍ മുസ്ലിം സമുദായത്തിലേക്ക്‌ ചേക്കേറിയവര്‍ ജാതീയതയുടെ വലിയ ദൂഷ്യങ്ങള്‍ അറിയാതെ ജീവിക്കുന്നു. (എന്നാല്‍ ചില 'ജാതീയ ക്രിസ്തീയ'തയിലും 'ജാതീയ ഇസ്ലാമിലും' -തത്വത്തില്‍ ഇല്ലെങ്കിലും പ്രയോഗത്തില്‍ ജാതീയമായി ജീവിക്കുന്നവര്‍- ചേക്കേറിയവരുടെ അവസ്ഥ തഥൈവ).
എന്തുകൊണ്ട് ക്യാമ്പസുകള്‍ (ഹൈദരാബാദ്/ഡെല്‍ഹി) പ്രക്ഷുബ്ധമാകുന്നു എന്നതിന്‍റെ അടിസ്ഥാന കാരണം ഇവിടെയാണ്‌. മുഖ്യധാര സമൂഹത്തിന്‍റെ ശ്രദ്ധയില്‍ പെടാതെ ഇവിടെ ദളിതസമൂഹത്തിന് ഉള്ളില്‍ ഒരു വന്‍ സാമൂഹ്യപരിവര്‍ത്തനം നടക്കുന്നുണ്ട്, അംബേദ്‌കറിന്റെ വഴിയില്‍ മതപരിവര്‍ത്തനത്തിലൂടെ ഒരു സാമൂഹ്യപരിവര്‍ത്തനം. അവര്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് നീങ്ങുകയാണ്, നമ്മുടെ കൊച്ചു കേരളത്തില്‍ പോലും (ആ മേഖലയില്‍ ഒരു ചെറിയ ഗവേഷണം നടത്തുന്നു)!. മതങ്ങളുടെ ഗംഭീര ആത്മീയതയും പ്രൌഡിയും ഒന്നും കണ്ടിട്ടല്ല അവരുടെ ഈ മാറ്റം എന്നാണ് ലളിതമായ ഒരു കണ്ടെത്തല്‍. ഇത് വലിയ ഒരു സാമൂഹ്യമാറ്റത്തിന്‍റെ സമ്മര്‍ദ്ദതന്ത്രത്തിന്‍റെ ഭാഗമാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ശക്തമായി നിലവില്‍ ഇല്ലാത്ത ബുദ്ധിസത്തിലേക്കാണ് ആ മാറ്റം (നവ-ബുദ്ധിസം). അത് ഹിന്ദുത്വത്തിന് താങ്ങാന്‍ കഴിയുന്ന ഒന്നല്ല. മൊത്തം ഇന്ത്യന്‍ ജനതയുടെ നേര്‍പകുതി വരുന്ന ദളിത്‌ സമൂഹം സ്വന്തമായ ഒരു സ്വതം നേടിയാല്‍ പിന്നെ മുസ്ലിം-ക്രിസ്ത്യന്‍-സിക്ക് സമുദായങ്ങളെ മാറ്റിനിര്‍ത്തി ബ്രാഹ്മണിസത്തിന് ഇവിടെ ഒരു നിലനില്‍പ്പ്‌ സാധ്യമല്ല. അത് അവര്‍ തന്നെ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ഹിന്ദുത്വവാദികള്‍ ഇപ്പോള്‍ കിട്ടിയ അവസരം മുതലെടുത്ത്‌ തെരുവില്‍ ഇറങ്ങി അഴിഞ്ഞാടി ദളിതനെ ഒതുക്കാന്‍ ശ്രമിക്കുന്നത്. അത് തിരിച്ചറിയാതെ ഒരു 'മണ്ടശിരോമണി' മുഖവും വടിച്ചുവെളുപ്പിച്ച് കുറേ ഈഴവരേയും കൂട്ടി ഉടനെ ബ്രാഹ്മണന്‍ ആകാം എന്ന് മോഹിച്ച് നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്, വെള്ളാപ്പിള്ളി. അങ്ങനെയുള്ളവര്‍ ആണ് അംബേദ്‌കര്‍ സ്വപ്നം കണ്ട ദളിത്‌ വിമോചനത്തിന്റെ പ്രധാന ഘാതകര്‍. വിമോചനം ആരും പുറത്തുനിന്ന് എത്തിക്കില്ല, സ്വയം കണ്ടെത്തണം ചില രാഷ്ട്രീയ-സാമൂഹ്യ തിരഞ്ഞെടുപ്പുകളിലൂടെ.

Wednesday, July 20, 2016

ഞങ്ങടെ നെറ്റിപ്പട്ടം തിരിച്ചുതരണം

എന്തായാലും ഷൈലജ ടീച്ചര്‍ വടക്കുംചേരിയെ പൊളിച്ചടുക്കി. എന്നാല്‍ ഇനി ഞങ്ങടെ ഊഴം. M.D. ഇല്ലാത്ത എല്ലാ വൈദ്യന്മാരും നിങ്ങടെ "ഡോ." (Dr.) ഇവിടെ തിരിച്ചുവെച്ചിട്ട് പോണം. "പഠിപ്പിക്കുക' എന്ന് അര്‍ത്ഥമുള്ള docēre (ദോചെരെ) എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് doctor എന്ന ഇംഗ്ലീഷ് വാക്കിന്‍റെ ഉത്ഭവം. മധ്യകാലഘട്ടങ്ങളില്‍ പാരിസ് സര്‍വ്വകലാശാലയില്‍ പഠിപ്പിച്ചിരുന്ന, ഏതെങ്കിലും വിഷയത്തില്‍ പണ്ഡിതജ്ഞാനം നേടിയ, അദ്ധ്യാപകര്‍ക്കാണ് ഈ ബഹുമാനപൂര്‍വ്വകമായ പദവി കൊടുത്തിരുന്നത്. വൈദ്യശാസ്ത്രവിഷയത്തില്‍ പണ്ഡിതജ്ഞാനം ഉള്ള അദ്ധ്യാപകരേയും ഈ ഉദ്യോഗനാമം ഉപയോഗിച്ച് വിളിച്ചിരുന്നു. എന്നാല്‍ എന്നുമുതലാണ് നിങ്ങള്‍ തുക്കടാ വൈദ്യന്മാര്‍ ഇത് മോഷ്ടിച്ച് കൊണ്ടുപോയിട്ട് ഞങ്ങള്‍ Ph D. ക്കാരെ പരിഹസിക്കാന്‍ തുടങ്ങിയത്! മര്യാദയുടെ ഭാഷയില്‍ പറയുകയാണ്‌, ഞങ്ങടെ നെറ്റിപ്പട്ടം അവിടെ വെച്ചിട്ട് പൊയ്ക്കോ. അല്ലെങ്കില്‍ വടക്കുംചേരിക്കൊപ്പം നിങ്ങള്‍ സകലമാന വൈദ്യന്‍മാരേയും കോടതി കേറ്റും. പറഞ്ഞേക്കാം.

Sunday, July 17, 2016

സ്ഥാനം തെറ്റിയ മൂല്യബോധം

'ദേശസ്നേഹം' എന്നത് ഏറ്റവും വലിയ ഒരു ജനാധിപത്യമൂല്യമായി അവതരിപ്പിക്കപ്പെടുന്ന കാലത്താണ് നമ്മള്‍. പണ്ടും അങ്ങനെയൊക്കെ തന്നെയായിരുന്നു. എന്നാല്‍ ജനാധിപത്യം നിലനില്‍ക്കാത്ത കാലത്ത് ഭരണാധികാരികള്‍ (ചക്രവര്‍ത്തിമാരും രാജാക്കന്മാരും) അങ്ങനെ ജനങ്ങളെ ധരിപ്പിക്കുമ്പോള്‍ അതിന് അവരുടെ അധികാരം ഉറപ്പിക്കുക എന്നൊരു ലക്ഷ്യമുണ്ട് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. നടന്ന യുദ്ധങ്ങളില്‍ ഏറിയപങ്കും അതിരുകളെ ചൊല്ലിയായിരുന്നു. ഏത് നാട്ടുകാരാണ് പറയാതിരുന്നിട്ടുള്ളത് എന്‍റെ നാട് മറ്റേതു നാടിനേക്കാള്‍ മെച്ചമെന്നും സ്നേഹയോഗ്യമെന്നും! സത്യത്തില്‍ ഈ ലോകത്ത് സ്നേഹയോഗ്യമല്ലാത്ത ഏതെങ്കിലും നാടുണ്ടോ? നമ്മുടെ മക്കള്‍ രാജ്യസ്നേഹികളായി വളരുകയാണോ വിശ്വമാനവരായി വളരുകയാണോ വേണ്ടത്? എല്ലാ സിരയിലേയും ചോരക്ക് ഒരേ നിറമാണ്; എല്ലാ കണ്ണിലേയും കണ്ണീരിന് ഉപ്പുരസമാണ്‌; എല്ലാ മണ്ണും ആകാശവും പവിത്രമാണ്; എല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എന്നിട്ടും നാം എന്തിന് ഇങ്ങനെ ഊതിവീര്‍പ്പിച്ച ദേശസ്നേഹത്തിന്റെ കഥ പറഞ്ഞ് പടവെട്ടുന്നു!
സഹസ്രാബ്ദങ്ങള്‍ നീണ്ട ചരിത്രത്തിലൂടെ മനുഷ്യന്‍ ദേശാടകനായി നടന്നു. അതിരുകളില്ലാതെ, വേലികളില്ലാതെ, ചുറ്റുമതിലുകളില്ലാതെ ഭൂമി അവന്റെ മുന്നില്‍ വിശാലമായി തുറന്നുകിടന്നു. കാണാത്ത കാഴ്ചകള്‍, കേള്‍ക്കാത്ത ശബ്ദങ്ങള്‍, നുകരാത്ത സുഗന്ധങ്ങള്‍, നുണയാത്ത രുചികള്‍.... എല്ലാം അവന്റെ അനുഭവലോകത്തേയ്ക്ക് ഓരോ ദിവസവും വാതില്‍ തുറന്നെത്തിക്കൊണ്ടിരുന്നു. ജീവിതം ഓരോ ദിവസവും പുതുമ നിറഞ്ഞതായി.
സ്ഥിരവാസിയായി ഭൂമിയില്‍ കൂടുകൂട്ടിയ കാലം മുതല്‍ അനുഭവത്തിന്റെ തനിയാവര്‍ത്തനങ്ങളുടെ പഴകിവളിച്ച ഒരു ലോകത്തിലേയ്ക്ക് മനുഷ്യന്‍ പ്രവേശിക്കുകയായിരുന്നു. എല്ലാ ദിവസവും ഒരേ പുലരികള്‍, ഒരേ ഭക്ഷണം, ഒരേ കാഴ്ചകള്‍, ഒരേ ശബ്ദങ്ങള്‍. ഒപ്പം അലയുന്നവന്റെ സ്വാതന്ത്ര്യവും അവന് നഷ്ടമായി. ഗോത്രങ്ങള്‍ക്കിടയില്‍, പട്ടണങ്ങള്‍ക്കിടയില്‍, രാജ്യങ്ങള്‍ക്കിടയില്‍ അതിരുകള്‍ ഉയര്‍ന്നു. അതിരുകള്‍ ഭേദിക്കാന്‍ ശ്രമിച്ചവരൊക്കെ കലാപകാരികളായി. അങ്ങനെ യുദ്ധങ്ങളായി. ഭൂമി മുറിക്കപ്പെട്ടു, ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു, കാവലാളുകള്‍ നിയോഗിക്കപ്പെട്ടു...... എല്ലാം സ്വകാര്യവത്ക്കരിക്കപ്പെട്ടു. അങ്ങനെ യാത്രയ്ക്കുള്ള സ്വതന്ത്രലോകം നിഷേധിക്കപ്പെട്ട മനുഷ്യര്‍, ഹിപ്പോയിലെ അഗസ്റ്റ്യന്‍ പറഞ്ഞതുപോലെ, ലോകമെന്ന തുറന്ന പുസ്തകത്തില്‍നിന്ന് ഒരേടുമാത്രം വായിച്ച് കടന്നുപോകുന്ന അല്പബുദ്ധികളായി. "ആരാണപ്പാ ഈ ഭൂഗോളത്തിന്‍മേല്‍ കുത്തിവരകള്‍ ഇട്ടത്?" എന്ന് ചോദിക്കുന്ന കുഞ്ഞിനോട് ഞാന്‍ എന്തുപറയും! ദൈവമേ, ആരാണ് നിന്‍റെ ഭൂമിക്കുമേല്‍ വിഭനത്തിന്റെ വരയും കുറിയും നടത്തിയത്?!

Tuesday, July 12, 2016

സിനിമകണ്ട് വളരുക, വിവേകം താനേ വന്നുകൊള്ളും.

"വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന് പണ്ട് പി.എൻ.പണിക്കര്‍ പറഞ്ഞെന്നും പറഞ്ഞ് ഇന്നും അറിവിന്‍റെ ഏക മാര്‍ഗ്ഗം വെള്ളപ്പേപ്പറില്‍ കറുത്ത കൂനന്‍ഉറുമ്പുകള്‍ പോലെ ചിതറിക്കിടക്കുന്ന വാക്കുകളുടെ ലോകം മാത്രമാണെന്ന് ചിന്തിക്കുന്ന മാതാപിതാക്കള്‍ ഉണ്ട്. കുട്ടികള്‍ വീഡിയോകണ്ടാല്‍, ചിത്രകഥകള്‍ വായിച്ചാല്‍ വഴിപിഴച്ചുപോകും എന്നാണ് അവരുടെ പക്ഷം. ഈ മാതാപിതാക്കള്‍ ഒരു കാര്യം അറിയണം- അച്ചടിച്ച പുസ്തകങ്ങള്‍ ഒരു കാലത്തെ പരിമിതമായ ആശയവിനിമയത്തിന്റെ ഉത്‌പന്നങ്ങള്‍ മാത്രമായിരുന്നു. അവയ്ക്ക് മനുഷ്യന്‍റെ കാഴ്ച - ചിന്ത എന്നീ രണ്ട് ജ്ഞാനസമ്പാദന ശേഷികളെ മാത്രമേ സംബോധന ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ട് വായന പലര്‍ക്കും ചിന്തയെ വളരെ ഭാരപ്പെടുത്തുന്ന ഒന്നായിമാറി. കാഴ്ചയും ചിന്തയും തമ്മില്‍ നിരന്തരം അനുരൂപപ്പെടേണ്ട 'ശ്രദ്ധ'യില്ലാത്തവര്‍ അതിനെ വെറുത്തു. എന്നാല്‍ ഓഡിയോയുടെ കാലം വന്നപ്പോള്‍ കേള്‍വികൂടി അറിവ് സമ്പദനത്തില്‍ പങ്കുകൊണ്ടു (സത്യത്തില്‍ എഴുതപ്പെടുന്ന പുസ്തകള്‍ ആവിര്‍ഭവിക്കും മുന്‍പ് 'മൊഴി-ശ്രുതി'യുടെ കാലത്ത് ചെവിയും ഓര്‍മ്മയും മാത്രമായിരുന്നു ജ്ഞാനസമ്പാദന ശേഷികള്‍). എന്നാല്‍ എന്ന് കാഴ്ച, കേള്‍വി, ചിന്ത, ഭാവന എന്നീ മേഖലകളെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിവുള്ള സംസാരിക്കുന്ന ചലനച്ചിത്രങ്ങള്‍ (വീഡിയോകള്‍) ആവിര്‍ഭവിച്ചു കഴിഞ്ഞു. ഇപ്പോള്‍ ജ്ഞാനസമ്പാദനം പഠിതാക്കള്‍ക്ക് കൂടുതല്‍ എളുപ്പമായിരിക്കുന്നു. കൂടുതല്‍ വീഡിയോ-ഓഡിയോ 'പുസ്തകങ്ങള്‍' നിലവില്‍ വരണം (കടലാസിന് വേണ്ടിയുള്ള പ്രകൃതിനശീകരണവും കുറയ്ക്കാം. ലോകത്താകമാനം നട്ടുപിടിപ്പിച്ച മരങ്ങളുടെ 35% വെട്ടിയെടുക്കുന്നത് പപ്പേര്‍ നിര്‍മ്മാണത്തിന് വേണ്ടിയാണ്. കൂടാതെ ഭീകരമായ പാരിസ്ഥിതിക മലിനീകരണങ്ങളും). ഷേക്സ്പിയര്‍ ഡ്രാമകള്‍ വായിച്ചുതീര്‍ക്കുക എത്ര ശ്രമകരമായിരുന്നു എന്ന് ഇന്നും ഓര്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. മൂന്ന് ആഴ്ചകളില്‍ ദിവസം മൂന്നു മണിക്കൂറുകള്‍ മാത്രം ചിലവിട്ടാല്‍ അദ്ദേഹത്തിന്‍റെ മുഴുവന്‍ നാടകങ്ങളും കണ്ടുതീര്‍ക്കാം. മനക്കാഴ്ചകള്‍ കൂടുതല്‍ വ്യക്തവും. കൊച്ചുകുട്ടികള്‍ക്ക് വേണ്ടി എത്ര നല്ല കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍! അവരെ ജീവിതമൂല്യങ്ങളും ചരിത്രബോധവും പ്രകൃതിസ്നേഹവും ഭാവനയും നന്മയും ഉള്ളവരക്കി മാറ്റാന്‍ അവ മതി. അവര്‍ക്ക് കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ അവസരം കൊടുക്കൂ. മൌഗ്ലിയും, അത്ഭുതലോകത്തെ ആലീസും, റെമി എലിയും, കാള്‍ ഫ്രെഡ്രിക്സനും, മര്‍ജാനും, ടോമുംജെറിയും അവര്‍ക്ക് കൂട്ടുപോകട്ടെ.

Kerala State Archaeology Department

നയാപൈസക്ക് ഉപകാരം കിട്ടാത്ത ചില ക്ലാസുകള്‍ ബങ്ക് ചെയ്ത് റോമാ നഗരത്തിലൂടെ അലഞ്ഞത് അതിന്‍റെ ഇടനാഴികളിലെ ചരിത്രത്തിന്റെയും ജന്മാന്തരങ്ങളുടേയും പഴമ മണക്കാനായിരുന്നു. കൌതുകം കൊണ്ട് വീണുകിടക്കുന്ന ആ അവശിഷ്ട്ങ്ങളില്‍ ഒന്ന് തൊട്ടുനോക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ നിന്ന് കുത്തിക്കയറുന്ന നോട്ടമെറിഞ്ഞു ഒരു റോമന്‍ ഗ്ലാഡിയേറ്റര്‍ വരും, "Non toccare!" വീണുകിടക്കുന്ന ഓരോ മാര്‍ബിള്‍ സ്തൂപങ്ങളും അങ്ങനെ അവിടെത്തന്നെ കിടക്കണം തുര്‍ക്കികളും നെപ്പോളിയന്‍ ബോണോപ്പാര്ട്ടും ഇപ്പോള്‍ യുദ്ധം കഴിഞ്ഞു പോയമാതിരി. ഇവിടെ നമ്മള്‍ എന്തു ചെയ്യും? പുരാവസ്തു വകുപ്പ് ഏറ്റെടുക്കാതിരിക്കാന്‍ വേണ്ടി രാക്കുരാമാനം നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളി പൊളിച്ചിറക്കി അവിടെ കോണ്ക്രീറ്റ് സൗധ നിര്‍മ്മാണം തുടങ്ങും. പൂഞ്ഞാര്‍ കൊട്ടാരത്തിന്‍റെ കഴുക്കോലുകള്‍ കൊണ്ട് അടുപ്പില്‍ തീകത്തിച്ച് വെള്ളം തിളപ്പിക്കും. മൂന്നാറിന്‍റെ റെയില്‍വേ പാളം KSEB വൈദ്യുത തൂണുകളായി ഉപയോഗിക്കും. കരുമാടിയിലേയും മാവേലിക്കരയിലേയുമൊക്കെ ബുദ്ധവിഗ്രഹങ്ങള്‍ ജാതികോമരങ്ങള്‍ക്ക്‌ പുലയാട്ടാന്‍ വിട്ടുകൊടുക്കും. ശരിക്കും വേദന തോന്നി വയനാട്ടിലെ ആ ജൈന ക്ഷേത്രത്തിന്‍റെ (പനമരം - പുഞ്ചവയല്‍) സ്ഥിതി കണ്ടപ്പോള്‍. ഇങ്ങനെപോയാല്‍ ഇനി ഒരു 10 വര്‍ഷം കൂടി, അത്രയേ വേണ്ടു കല്ലിന്മേല്‍ കല്ല്‌ അവശേഷിക്കാതെ അത് ചരിത്രത്തില്‍ നിന്ന് കുടിയിറങ്ങാന്‍. എന്തിനിവിടെ ചരിത്ര ബോധവുമില്ലാത്ത Kerala State Archaeology Department എന്ന ഒരു പുരാവസ്തു? ഒരാള്‍ പോലും ഇന്നോളം like ചെയ്യാത്ത അവരുടെ ഒരു പേജും!

വികസനം എല്ലാം മാറ്റിയെഴുതുന്നുണ്ട്, ഓർമ്മകളെയൊഴികെ.

"ജിജോ" എന്ന പേര് നാട്ടിലെ ഓലമേഞ്ഞ ഒരു സിനിമാകൊട്ടകയുടേതായിരുന്നു. മഴ പെയ്താൽ ചോരുന്ന, ടോർച്ച്‌ തെളിച്ചതു പോലെ വലിയ വെളിച്ചം തലയ്ക്ക് മേൽ കൂരിരുട്ടിലൂടെ പോയി വലിച്ചുകെട്ടിയ വലിയ വെള്ളത്തുണിയിൽ വീണ് വിളറിയ ചിത്രങ്ങളാകുന്ന, "കിർർർർർർർർർർങ്...." എന്ന കാതടപ്പിക്കുന്ന ശബ്ദത്തോടെ വെളിച്ചത്തിന്റെ എല്ലാ കവാടങ്ങളും അടയുന്ന ഒരു കൊട്ടക. പരിസരങ്ങളിൽ ചിതറിക്കിടന്ന സെല്ലുലോയ്ഡ് തുണ്ടുകൾ പെറുക്കിയെടുത്ത് വീട്ടിൽ കൊണ്ടുപോയി ടോർച്ചടിച്ച് ഭിത്തിയിൽ സിനിമകണ്ടു. കൊട്ടകയുടെ ഏറ്റവും മുന്നിലെ ബെഞ്ചിൽ 1 രൂപയ്ക്ക് ടിക്കറ്റെടുത്തിരുന്ന് "റ്റോട്ടോ"യെ പോലെ ഞാനും ചില അത്ഭുത ലോകങ്ങളിലേയ്ക്ക് യാത്രപോയി. ഓർമ്മയിലെ ആദ്യചിത്രം "ബാലൻ" എങ്കിലും, "ജിജോ"യിൽ കണ്ട ആദ്യ ചിത്രം "അറബിക്കടലോ" "ആട്ടക്കലാശ"മോ ആവണം. ഇന്ന് അതുവഴി കടന്നുപോകുമ്പോൾ ഓർമ്മയിൽ ഒരു ഫിലിം ഫെസ്റ്റിവെൽ. വികസനം എല്ലാം മാറ്റിയെഴുതുന്നുണ്ട്, ഓർമ്മകളെയൊഴികെ. അതുകൊണ്ടാവാം "Cinema Paradiso" എന്ന ഇറ്റാലിയൻ ചിത്രം എത്രവട്ടം കണ്ടാലും അത് ചിരികൾക്കിടയിൽ നെടുവീർപ്പുകളോടെ കണ്ണുകളെ നിറയ്ക്കുന്നത്. 1990 ന് ശേഷമുള്ള ഏറ്റവും ഇഷ്ടപ്പെട്ട 5 ഇറ്റാലിയൻ ചിത്രങ്ങളെ പെറുക്കിയെടുക്കാൻ ആവശ്യപ്പെട്ടാൽ റ്റോട്ടോയും ആൽഫ്രെദോയും ചില വലിയ രഹസ്യങ്ങൾ ഒളിപ്പിച്ചുവെച്ച "പറുദീസാ സിനിമാകൊട്ടക" ഒന്നാമതെത്തും. .

മതത്തിന്‍റെ അപകട സാധ്യതകള്‍

1. ആത്മീയതയുടെ മൊത്തവിതരണക്കാര്‍ തങ്ങളാണെന്ന് സ്വയം കരുതുമ്പോള്‍.
2. ആധുനീക ശാസ്ത്രജ്ഞാനം കൊണ്ട് സ്വയം നവീകരിക്കാന്‍ കൂട്ടാക്കാത്തപ്പോള്‍.
3. മതം വെറും സദാചാരജീവിത ശൈലിയാവുകയും അതില്‍ ജ്ഞാനതലം ഇല്ലാതെ പോവുകയും ചെയ്യുമ്പോള്‍.
4. മറ്റ് മതങ്ങളെ തത്വത്തില്‍ അംഗീകരിക്കുന്നു എന്ന വ്യാജേന അക്കൊമഡേറ്റ് (ഒരു അട്ജസ്റ്റുമെന്‍റ്) ചെയ്യുമ്പോള്‍.
5. ദൈവങ്ങളെ സംരക്ഷിക്കുക മതവിശ്വാസിയുടെ 'കടമ'യാണെന്ന് ചിന്തിച്ചുതുടങ്ങുമ്പോള്‍.
6. മറ്റു മതവിശ്വാസികളില്‍ അസൂയ ജനിപ്പിക്കും വിധം സ്ഥാപനവത്കൃതമായും ആഡംബരപൂര്‍വ്വമായും മതം വളരുമ്പോള്‍.
7. മതം മരണാനന്തര ജീവിതത്തിന് വേണ്ടിയാണെന്ന് ചിന്തിച്ചു തുടങ്ങുമ്പോള്‍.
8. മതം മാര്‍ഗ്ഗമല്ല, ലക്ഷ്യമാണെന്ന് കരുതുമ്പോള്‍.
9. സമൂഹജീവിതത്തെ ഒരിക്കലും ബാധിക്കാത്ത വ്യക്തിയുടെ സ്വകാര്യ ജീവിതത്തില്‍ തലയിടാല്‍ തുടങ്ങുമ്പോള്‍.
10. ബോധപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ മനുഷ്യന്‍റെ ചിന്തയേയും വികാരങ്ങളേയും മയക്കാന്‍ കഴിവുള്ള കറുപ്പാണ് മതം എന്ന് തിരിച്ചറിയാതെ പോകുമ്പോള്‍.
(ജ്ഞാനവും കരുണയും -wisdom & compassion- ഉള്ള വ്യക്തികള്‍ മാത്രം സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മതം)

ഡെല്‍ കാര്‍നിഗിയും രാധാകൃഷ്ണനും പിന്നെ ഞാനും:

നേരില്‍ കാണുമ്പോള്‍ "ഹായ്... ഹൂയ്..." എന്നൊക്കെ പറഞ്ഞ് രഞ്ജിനി ഹരിദാസ് കണക്കെ ഗോഷ്ടി കാണിക്കുന്നവരേയും, നല്ല സ്റ്റെഡി വടിയായി നിന്ന് "ഹലോ... ഐ ആം..." എന്നൊക്കെ പറയുന്ന കോടീശ്വരന്‍ സുരേഷ് ഗോപി സ്റ്റൈലുകാരേയും കാണുമ്പോള്‍ സ്വതവേ അന്തര്‍മുഖിയും നാടനുമായ ഞാനൊന്ന് അറച്ചു പോകാറുണ്ട്. പിന്നെ എന്തെങ്കിലുമൊക്കെ പറഞ്ഞും പറയാതെയും എത്രയും പെട്ടെന്ന് അവരുടെ മുന്‍പില്‍ നിന്ന് ഓടി രക്ഷപെടും. വ്യക്തിത്വ വികസനമെന്നും മോട്ടിവേഷന്‍ പ്രോഗ്രാമ്സെന്നുമൊക്കെ പറഞ്ഞ് നടക്കുന്നവരേയും മോനോരമക്കാരുടെ Positive Thinking പുസ്തകങ്ങള്‍ കാണുമ്പോഴും ഇതുതന്നെയാണ് അനുഭവം. (എന്‍റെ പ്രശ്നമാകാം). എന്തായാലും അടുത്ത കാലത്ത് ആരംഭിച്ച ഈ കലാപരിപാടിയുടെ തലതൊട്ടപ്പന്‍ Dale Carnegie ന്‍റെ ഇപ്പോഴും ആത്മഹത്യയെന്നു വിശ്വസിക്കുന്ന മരണവും, ഈ കലാപരിപാടി നടത്തിയിരുന്ന നമ്മുടെ നാട്ടുകാരന്‍ രാധാകൃഷ്ണന്റെ ആത്മഹത്യയും എന്‍റെ അറപ്പ് അസ്ഥാനത്തല്ല എന്നൊരു തോന്നല്‍ സൃഷ്ടിച്ചിട്ടുണ്ട്. വ്യക്തിത്വമൊക്കെ അങ്ങനെ കണ്ടമാനം ഊതിവീര്‍പ്പിച്ചും നേട്ടം കൊയ്യാന്‍ നെട്ടോട്ടമോടിയും നമ്മള്‍ എങ്ങോട്ടാണ്?

Tuesday, June 21, 2016

എന്‍റെ യോഗാന്വേഷണ പരീക്ഷണങ്ങള്‍

സന്യാസത്തിന്റെ ആദ്യ വര്‍ഷം തന്നെ യോഗാ പരിശീലനം മസ്റ്റ് ആണ്. ഞങ്ങളുടേത് ഭാഗ്യം ചെയ്ത ബാച്ച് ആയിരുന്നു. ആ വര്‍ഷം കുറുന്തോട്ടിക്ക് വാതം പിടിച്ചപോലെ യോഗാഗുരുവിന് എന്തോ കോച്ചുവാതം. ഞങ്ങള്‍ വയനാടന്‍ തണുപ്പില്‍ പുലർച്ചെ അഞ്ചര വരെ സുഖനിദ്രയിൽ ആണ്ടു. ബാച്ചിന്റെ ഈ മടിയൻ പോക്ക് ശരിയല്ലെന്ന് മനസ്സിലാക്കിയ റെക്ടർ ഒരു കർണ്ണാട്ടിക് മാഷെ കണ്ടുപിടിച്ച് കൊച്ചുവെളുപ്പാൻകാലെ അഞ്ചു മണി മുതൽ ഞങ്ങളെക്കൊണ്ട് "സ രി ഗ മ പ ധ നി സ...." എല്ലാ കാലത്തിലും പാടിച്ചു. "സ..." എന്ന് പാടുമ്പോൾ "ബ്രാ..." എന്ന ശബ്ദത്തോടെ കഷ്ടകാലത്തില്‍ പാടിയിരുന്ന എന്നെ റെക്ടറിന്റെ സ്പെഷ്യല്‍ പെര്‍മിഷനോടെ മാഷ്‌ ക്ലാസ്സില്‍ നിന്ന് പുറത്താക്കി. വീണ്ടും ഞാന്‍ കരിമ്പടം തലയ്ക്ക് മേലെ വലിച്ചിട്ട് അഞ്ചര വരെ ശവാസനത്തിലേക്ക്.
പിന്നീടുള്ള വര്‍ഷങ്ങളില്‍ പല ആസനങ്ങളും പഠിച്ച് മറ്റു ബാച്ചുകളില്‍ നിന്ന് കൂടെ ചേര്‍ന്നവര്‍ ചെയ്യുന്ന ആസനങ്ങള്‍ കാണാനുള്ള യോഗമാണ് ഉണ്ടായത്. ഒരിക്കല്‍ ഒരാള്‍ ഡോര്‍മെറ്ററിയില്‍ രാവിലെ എഴുന്നേറ്റ് മുണ്ടുടുത്ത് നിന്ന് ശീര്‍ഷാസനം ചെയ്യുന്നു. പല്ലുതേക്കാന്‍ എഴുന്നേറ്റ് വന്ന ചിലര്‍ കണ്ടകാഴ്ച ശീര്‍ഷാസനത്തില്‍ നിന്ന് പത്മാസനം വിരിയുന്നതാണ്.
കാലില്‍ വെരിക്കോസിന്‍റെ പ്രശ്നമുണ്ടെന്ന് ഒരിക്കല്‍ ബാച്ചിലെ തലമൂത്ത ഒരു ടീമിനോട് പറഞ്ഞപ്പോള്‍ ശീര്‍ഷാസനം ചെയ്താല്‍ 'എല്ലാം ശരിയാകു'മെന്ന് LDF കാരനായ അവന്‍. ഞാന്‍ കേട്ടു, അനുസരിച്ചു. ശീര്‍ഷാസനം ശാസ്ത്രീയമായി പഠിക്കാത്ത ഞാന്‍ കാലുകള്‍ രണ്ടും റൂമിലെ ഭിത്തിയോട് ചേര്‍ത്ത് താങ്ങിനിര്‍ത്തി തലകുത്തനെ നിന്നു. ആ നില്‍പ്പില്‍ ഒന്ന് മയങ്ങിപ്പോയി. "പ്ധും..." എന്നൊരു ശബ്ദം കേട്ട് ഈ ഞാന്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ ദാ വേറൊരു ഞാന്‍ ഭിത്തിയോട് ചേര്‍ന്ന് ഫ്ലാറ്റായി കിടക്കുന്നു. അന്ന് നിര്‍ത്തി സ്വന്തം നിലയില്‍ ഉള്ള പരീക്ഷണം.
പിന്നെ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ധ്യാനഗുരു അവതരിച്ചു. ധ്യാനത്തില്‍ യോഗ മസ്റ്റാ. ധ്യാനദിവസങ്ങളില്‍ എല്ലാവരും കിടക്കപ്പായില്‍ നിന്ന് എഴുന്നേറ്റ് നേരെ മെയിന്‍ ഹാളിലേക്ക് വരണം. അവിടെ അദ്ദേഹത്തിന്‍റെ വക ആസനമുറകള്‍. "ടെന്‍സ്... റിലാക്സ്...,ടെന്‍സ്.... റിലാക്സ്..." എന്ന നിര്‍ദ്ദേശത്തോടെ ഗുരു കാലിന്റെ പാദം മുതല്‍ തല വരെ ഉള്ള റിലാക്സേഷന്‍ നടത്തിക്കും. വിരലുകള്‍, ഉപ്പൂറ്റി, പാദം, കാല്‍മുട്ട്...അങ്ങനെ മുകളിലേക്ക്. മൂന്നാം ദിവസം ഗുരുവിന്‍റെ നിര്‍ദ്ദേശത്തോടെ പാദത്തില്‍ റിലാക്സേഷന്‍ പുരോഗമിക്കുന്നു. "ടെന്‍സ്... റിലാക്സ്...ഏതാണ് മദ്ധ്യപ്രദേശത്ത് എത്തിയപ്പോള്‍ ഹാളില്‍ ഒരു വലിയ വിസ്ഫോടനത്തോടെ ആരുടെയോ വക ഒരു റിലാക്സേഷന്‍. പിന്നീട് കേട്ടത് ഹാളില്‍ മുഴുവന്‍ നിറഞ്ഞ ഒരു പൊട്ടിച്ചിരി. അതോടെ ഗുരുവിന്‍റെ ധ്യാനയോഗയും അവസാനിച്ചു.
യോഗജീവിതത്തിന്‍റെ അവസാന നാളുകള്‍ ഒരു മേല്‍നോട്ടക്കാരനായിട്ടായിരുന്നു. സന്യാസാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് പരിശീലനം കൊടുക്കേണ്ട ഉത്തരവാദിത്തമുള്ള ആള്‍ എന്ന നിലയില്‍ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് കുട്ടികള്‍ യോഗ ചെയ്യുണ്ടോ എന്ന് നോക്കണം. ഉറക്കം നഷ്ടപ്പെട്ട വാശിയില്‍ ഒരുത്തനേം ഉറക്കാതിരിക്കാന്‍ ഹാളിലൂടെ പോയി നോക്കും. അപ്പോഴാണ്‌ മനസ്സിലാവുന്നത് ന്യൂജെനറേഷന് ഇരുന്നും, നിന്നും, ഒറ്റക്കാലിലും, കാലുകള്‍ പിണച്ചുകെട്ടിയും, തലകുത്തി നിന്നും ശവാസനം ചെയ്യാന്‍ ആകുമെന്ന്. പരമമായ ആസനം ഒന്നേയുള്ളൂ ശവാസനം!
ആലോചന: ആദിവാസിക്കും ദളിതനും കൂലിപ്പണിക്കാരനും ദരിദ്രവാസിക്കും തെണ്ടിക്കും യോഗയൊന്നും വേണ്ടേഡേയ് സാക്ഷാത്കാരവും ആരോഗ്യവും നേടാന്‍....!
Have a blessed Yoga Day!!!

Friday, April 29, 2016

ഇവിടെ ഓർമ്മകൾ നിരാട്ടിനിറങ്ങാറുണ്ട്‌

ഈ വെള്ളക്കെട്ടിനടിയിൽ ഒരു ഗ്രാമം ഉറങ്ങുന്നുണ്ട്, വൈരമണി എന്ന കുടിയേറ്റ ഗ്രാമം. ഇടുക്കി ഡാം നിർമ്മാണം പൂർത്തികരിച്ചപ്പോൾ ഈ ഗ്രാമത്തെ മുഴുവനായി അവിടെ നിന്ന് കുടിയൊഴിപ്പിക്കുകയായിരുന്നു. വൈരമണിയുടെ മുകളിലെ ജലപ്പരപ്പിന്റെ ചിത്രമെടുത്ത് എന്‍റെ ചാച്ചിയെ കാണിക്കുമ്പോൾ ഓർമ്മകളുടെ വേലിയേറ്റത്തിൽ അവർ അതിൽ നോക്കിയിരിക്കുന്നത് കണ്ടു. ഇന്നും ഡാമിലെ ജലനിരപ്പ്‌ താഴുമ്പോൾ വൈരമണിപ്പള്ളിയുടെ കൽഭിത്തികൾ ഒരു കൊച്ചു മൊട്ടക്കുന്നിന്റെ മുകളിൽ തെളിഞ്ഞു വരുമെന്ന് പറയുന്നു. അവിടെ ദേവാലയ സെമിത്തേരിയിൽ ചാച്ചിയുടെ പ്രിയപ്പെട്ട ഭർത്താവ് അന്ത്യവിശ്രമം കൊള്ളുന്നു. ഭൂപടത്തിൽ അവശേഷിക്കാത്ത ഒരിടം, പക്ഷേ ഓർമ്മകൾ ഇവിടെ നിരാട്ടിനിറങ്ങാറുണ്ട്‌. അയ്യപ്പന്‍ കോവിലും നിരവധി കൊച്ചു മണല്‍വീടുകളും ജലാശയത്തില്‍ മൂടിപ്പോയ ഇവിടെ വെള്ളം നിലതാഴുന്ന വേനലില്‍ പുരോഹിതന്‍ ഒരു വള്ളത്തില്‍ വിശുദ്ധ ജലവുമായിപ്പോയി വെഞ്ചിരിച്ചു വരും, അവിടെ നിത്യനിദ്രകൊള്ളുന്ന പിതൃക്കളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ തലകുനിച്ച്.
ഡിസ്പ്ലൈസ്മെന്റിന്റെ വേദന മണ്ണിലും മനസ്സിലും ഇടമില്ലാതെയാവുന്നതിന്റെ വേദനയാണ്. ഇറ്റലിയിലെ മോന്തേ കാസിനോയുടെ താഴ്വാരത്തിലെ വാര്‍ സെമിത്തേരികളിലേക്ക് നോക്കിനില്‍ക്കെ ഒരു ഇന്ത്യന്‍ വാര്‍ സെമിത്തേരി. ചോദിച്ചപ്പോള്‍ വഴികാട്ടി പറഞ്ഞു അവിടെ രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ച 6000 ഇന്ത്യന്‍ ഭടന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്നുവെന്ന്. മലയിറങ്ങി സെമിത്തേരിയില്‍ എത്തിയപ്പോള്‍ അവിടെ ഒരു ഫലകത്തില്‍ അവരുടെ പേരുകള്‍. അവരെക്കുറിച്ച് ഇന്ത്യന്‍ ആര്‍മിയുടെചരിത്രനാള്‍വഴിയില്‍ പോലും രണ്ടോ മൂന്നോ വരികള്‍ മാത്രം. ഇങ്ങിവിടെ ഇന്ത്യയില്‍ അവരുടെ പ്രിയപ്പെട്ടവര്‍ ഇന്നും ജീവിച്ചിരിക്കുന്നു, ആ കുഴിമാടങ്ങള്‍ ഒരുനോക്കുപോലും കാണാതെ. ഒരുനാള്‍ ഇനി ഗള്‍ഫിന്റെ വികസന ചരിത്രം എഴുതിയാല്‍ അത് മലയാളിയുടെ ചോരയുടെയും നീരിന്റെയും ചരിത്രമാകും. എന്നാല്‍ കൌമാരത്തിലും യൌവനത്തിന്റെ നിറവിലും നാടുവിട്ട അവര്‍ ഈ നാടിനോ ആ നാടിനോ സ്വന്തമല്ലാതെ ചരിത്രത്തില്‍ ആഴ്ന്നുപോകും. കേരളത്തിലെ ഇന്നത്തെ ബംഗാളീ, ഒരുനാള്‍ നിനക്കും ഇതുതന്നെ സംഭവിക്കും. അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്നതും വിസ്മൃതിയുടെ മരുഭൂമികള്‍ പടരുന്നതും ഇങ്ങനെയാണ്.
[പണ്ട് ചെറുതോണി-കട്ടപ്പന എന്നി പ്രദേശങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്ന വഴിയാണ് ഡാമിൽ ജലനിരപ്പ്‌ താണപ്പോൾ ഉയർന്ന് വന്ന് നില്ക്കുന്നതായി ചിത്രത്തിൽ കാണുന്നത്. ഈ വഴിയുടെ ശേഷഭാഗം ഇനി ഒരിക്കലും കാണാൻ കഴിയാതെ ഇടുക്കിയുടെ ജലാശയത്തിൽ മുങ്ങിമരിച്ചു]

Monday, April 11, 2016

ഇടിമിന്നലുകളെ അതിജീവിച്ചവള്‍

എന്നും ചിരിച്ച മുഖത്തോടെ കൂലിപ്പണിക്ക് പോകുന്ന ഒരു സ്ത്രീ. അവരും ഭര്‍ത്താവും ഒരുമിച്ച് താമസിക്കുന്ന ഒരു മലയുടെ ഇടത്തട്ടിലുള്ള വീട്ടില്‍ വൈകുന്നേരം കുന്നുകയറി വിയര്‍ത്തുകിതച്ചു ചെന്നു. പത്ത് സെന്റ്‌ സ്ഥലത്ത് ഒരു കൊച്ചു വീട്. അതിരാവിലെ ഭര്‍ത്താവിനെ കൂട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയിവന്ന് കയറിയതേയുള്ളൂ. അദ്ദേഹത്തിന് ഹൃദയധമനികളില്‍ ഏഴ് ബ്ലോക്ക്‌. ശസ്ത്രക്രീയ ഈ മാസം അവസാനം. ചിരിച്ച മുഖത്തോടെ ഓടിപ്പോയി ചായയിട്ടുതന്നു. വര്‍ത്തമാനം പറഞ്ഞുവന്നപ്പോള്‍ ഭാവഭേദമൊന്നും കൂടാതെ അവര്‍ പറഞ്ഞു: "ഒരു വലിയ tragedy ആണച്ചാ എന്‍റെ ജീവിതം." പ്രാരാബ്ദങ്ങളുടെ നടുവില്‍ ഒരു മലമുകളില്‍ ജനനം. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞു ജനിക്കാതെ കാത്തിരിപ്പിന്‍റെ കുറേ വര്‍ഷങ്ങള്‍. കാത്തിരുന്ന് ഒടുവില്‍ ഒരാണ്‍ കുഞ്ഞ് ജനിച്ചതിന്റെ മൂന്നാം മാസം നാടുവിട്ടു ഭര്‍ത്താവ്. അയ്യാള്‍ മരിച്ചോ ജീവിച്ചിരിക്കുന്നുവോ എന്ന് പോലും അറിയാത്ത നീണ്ട വര്‍ഷങ്ങള്‍. കുഞ്ഞിനെ സ്വന്തം നിലയില്‍ തനിയെ വളര്‍ത്തി. കൂടെ വര്‍ഷങ്ങളോളം രോഗശയ്യയില്‍ കിടന്ന ഭര്‍ത്താവിന്റെ അപ്പനും അമ്മയും, മരിക്കുവോളം അവരെ നോക്കിശുശ്രൂഷിച്ചു. അവര്‍ സ്ഥലമൊഴിഞ്ഞ ശയ്യയിലേക്ക്‌ അവളുടെ സ്വന്തം അമ്മ. നീണ്ട വര്‍ഷങ്ങള്‍ കിടന്നകിടപ്പില്‍. അവസാനം കഴിഞ്ഞ ജൂണില്‍ മരണം. അതിനിടയില്‍ വീടുവിട്ടുപോയ ഭര്‍ത്താവ് മകന് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം മടങ്ങിവരുന്നു. മകനിലായിരുന്നു അവരുടെ ഏക ആശ്വാസം. ആറു വര്‍ഷം മുന്‍പ് പ്ലസ്‌ വണ്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരന്‍റെ വീട്ടില്‍ പോയ മകന്‍ അപകടത്തില്‍പ്പെട്ട് ശവപ്പെട്ടിയില്‍ ആണ് വീട്ടില്‍ എത്തുന്നത്. ഒരിക്കല്‍ ഇടിമിന്നല്‍ ഏറ്റ അവര്‍ക്കുമുണ്ട് ചില ശാരീരിക ബുദ്ധിമുട്ടുകള്‍. എല്ലാം ഒന്ന് കെട്ടടങ്ങി എന്ന് വിചാരിച്ചിരിക്കെ ഭാര്‍ത്താവിന്റെ രോഗം. ഇനി ആശുപത്രി ദിനങ്ങള്‍. കൂടെ കൂലിപ്പണി. എന്നും കടത്തിന് മേല്‍ കടം കൂട്ടിന്. ഇതൊക്കെ പറയുമ്പോഴും അവരുടെ മുഖത്ത് പുഞ്ചിരിമായുന്നില്ല. അടുത്തറിയുന്നവര്‍ ചോദിക്കും: "നിനക്ക് ഈ കരുത്തൊക്കെ എവിടെ നിന്നെടി?" അവള്‍ പറയും: "എല്ലാം തമ്പുരാന്‍ തരുന്നു."

Thursday, April 7, 2016

അനിവാര്യമായ നീതി

ചരിത്രം, കല, സൃഷ്ടി എന്നിവയുടെ മൂല്യമറിയാത്ത ഒരു സമൂഹമാണ് നമ്മുടേത്‌. നിര്‍മ്മാണ ചരിത്രത്തില്‍ ഇടം നേടേണ്ട ലോറി ബേക്കറിന്റെ ആദ്യ ദേവാലയ കാലാസൃഷ്ടിയെ ഒരു മനക്കടിയും കൂടാതെ തകര്‍ത്തുകളഞ്ഞ് അവിടെ സിമിന്‍റ് ഭിത്തിയിലും പാട്ട മേച്ചിലിലും ഒരു കെട്ടിടം പണിതുയര്‍ത്താന്‍ നമ്മുക്ക് കഴിയും. കാരണം ഒന്നേയുള്ളൂ- പഴയത് ഒന്നിനും സൗകര്യം പോരാ. ഇന്നും റോമിന്റെ തെരുവുകളിലൂടെ നടക്കുമ്പോള്‍ ഒരു യൂറോപ്യന്‍ നവോത്ഥാനകാലത്തിലൂടെയും സീസറിന്റെ റോമാസാമ്രാജ്യത്തിലൂടെയും ഒരു സവാരിക്കിറങ്ങിയതായി തോന്നും. ഇടുങ്ങിയ കല്ലുപാകിയ വഴികൾ, നൂറ്റാണ്ടുകളുടെ മെഴുകുതിരികൾ ഉരുകിവീണ് കറുത്ത തിരിക്കാലുകളും ദേവാലയച്ചുമരുകളും, ഗ്ലാഡിയേറ്റർമാർ ഇപ്പോൾ മല്ലയുദ്ധം കഴിഞ്ഞ് ഇറങ്ങിപ്പോയതുപോലെ നില്ക്കുന്ന ആംമ്പിതിയേറ്ററുകൾ, ബാർബേറിയൻമാരും നെപ്പോളിയനും ഇപ്പോൾ യുദ്ധം കഴിഞ്ഞ് മടങ്ങിപ്പോയവണ്ണം ചിതറിത്തകര്ന്നു കിടക്കുന്ന റോമൻ കോളങ്ങൾ. അതെല്ലാം അങ്ങനെതന്നെ കിടക്കണം, ഒന്നു തൊടുക പോലും അരുത്. ഇവിടെ നമ്മളോ തോന്നുന്ന തോന്നലിൽ ഒന്നു തകർത്തു, മറ്റൊന്ന് പണിതു, അത് നാളെ വീണ്ടും തകർത്തു, വീണ്ടും പണിതു.... ചരിത്രത്തിൽ തനിയാവർത്തങ്ങൾ ഇല്ലാത്ത സര്ഗ്ഗസൃഷ്ടിക്ക് പുല്ലുവില. ഒരു മൊണാസ്ട്രിയിൽ പ്രവേശിക്കുന്ന കൗമാരത്തിന്റെ "അവ്യക്തതയുടെ മേഘമറക്കപ്പുറം" (The cloud of unknowing) ഇങ്ങനെയൊരു അൾത്താര. ഇടിച്ചുകൂട്ടി പെയ്യുന്ന രാത്രിമഴയിൽ അത് ഏതോ നിഗൂഡമായ ലോകത്തേക്ക് നിരന്തരം കൂട്ടിക്കൊണ്ടുപോയി. സംഘര്ഷങ്ങളുടെ പാതിരാവിൽ അനന്തയുടെ കയ്യിൽ തൂങ്ങി ശൂന്യതയിൽ ഒരു ക്രൂശിതൻ, മറ്റൊരിടത്ത് നാദബ്രഹ്മമായ വചനം. ചങ്ങല തകത്ത് മോചിതമാകുന്ന ഭൂമി. വർഷങ്ങൾക്ക് ശേഷം അവിടെ തിരിച്ചെത്തുമ്പോൾ തത്സ്ഥാനത്ത് വെറുതെ വെള്ളപൂശിയ ചുമരിൽ ഒരു കുരിശു്. അതുണ്ടാക്കിയ കലാകാരന്മാരോട്‌ പോലും ഒരു വാക്ക് പറയാതെ എല്ലാം തച്ചുടക്കപ്പെട്ടു. അന്ന് നിരൂപിച്ചു നിർമ്മാതാക്കൾ ജീവിച്ചിരിക്കും കാലം തന്നെ അങ്ങനെയൊന്ന് പുനര്സൃഷ്ടിക്കണമെന്ന്. അത് പൂർത്തീകരിച്ചു ഈ മാസം. കലയോടും കാലത്തോടും സര്ഗ്ഗത്മകതയോടും ചെയ്യേണ്ട അനിവാര്യമായ നീതി.

വനയിടം, സ്വപ്നങ്ങളുടെ പരീക്ഷണശാല

അറുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് കോട്ടയത്തിന്റെ ഒരു കുഗ്രാമത്തിൽ നിന്ന് അലിഗട്ട് സർവ്വകലാശാലയിൽ എത്തി, സാമ്പത്തീകശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി ആ ചെറുപ്പക്കാരൻ പടിയിറങ്ങുമ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് ബാങ്കിങ് മേഖലയിലെ വലിയ ഔന്നിത്യങ്ങളും പ്രിയപ്പെട്ടവരുടെ അതിലേറെ വലിയ കണക്കുകൂട്ടലുകളുമായിരുന്നു. എന്നാൽ ആ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് അയ്യാൾ തീരുമാനിച്ചു, 'ഞാൻ തിരിച്ചുമടങ്ങുന്നു എന്റെ മലയോര ഗ്രാമത്തിലേക്ക്.' അവിടെ വലിയ കൃഷിക്കാരനായിരുന്ന അപ്പൻറെ എട്ട് ഏക്കർ കൃഷിയിടമായിരുന്നു ദേവസ്സിയുടെ സ്വപ്നങ്ങളുടെ പരീക്ഷണശാല. 'ഇനിയിവിടെ റബ്ബർ വേണ്ട, മരങ്ങൾ വളരട്ടെ, ഔഷധങ്ങൾ വളരട്ടെ, പുല്ലും പൂച്ചെടികളും, കുരുവികളും ചെങ്ങാലികളും, കൂടെ കുറെ വിളകളും വളരട്ടെ...' അങ്ങനെ ജീവന്റെ പച്ച സകല നാടുകളിലും നിന്ന് മലയിഞ്ചിപ്പാറ വനയിടത്തിലെത്തി വേരുപിടിക്കാൻ തുടങ്ങി. ലിച്ചി, രുദ്രാക്ഷം, സ്റ്റാർ ആപ്പിൾ, മന്ദാരം, റെയിൻ ട്രീ, മരവുരി മരം, ദന്തപ്പാല, ഈന്ത്, അമ്പഴം.....എല്ലാം ഒരു കൊച്ചു വനമായി വളരുകയായിരുന്നു. ആ ആരണ്യകത്തിന്റെ നടുവിൽ കിളിക്കുടുപോലെ പോലെ സ്വന്തം ഭാവനയിൽ വിരിഞ്ഞ ഒരു വീടും, ഏറുമാടവും. നാടൻ പശുവും പട്ടിയും പക്ഷികളും കൂട്ടിന്. വനയിടത്തിലെ ആദ്യ പാരിജാതക്കുട്ടി പൂത്തപ്പോള്‍ മക്കളില്ലാത്ത ദേവസ്സി പേരപ്പനും പ്രിയ പക്തിനിയും സുഹൃത്തുക്കള്‍ ഒരു തിരട്ടുകല്യാണക്കുറി തയ്യാറാക്കി അയച്ചു, "ഞങ്ങളുടെ പാരിജാതം പൂത്തു. നിങ്ങള്‍ക്ക് താത്പര്യമെങ്കില്‍ വന്നു കാണാം." ഈ സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ 87 കാരന്‍ ദേവസ്സിപേരപ്പന്‍ തനിച്ചാണ് (പേരമ്മ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഈ സ്വർഗ്ഗത്തോട് വിട പറഞ്ഞ് മറ്റൊരു സ്വർഗ്ഗം തേടി പോയി). വനയിടത്തിന്റെ ആത്മാവിലേക്ക് അലിഞ്ഞുചേരാൻ ദേവസ്സിപേരപ്പൻ എപ്പോഴും ഒരുങ്ങിയിരിപ്പാണ്. ആ ദിവസം ജീവന്റെ പുസ്തകത്തിൽ ഇയ്യാളുടെ പേര് ഹരിത ലിപികളിൽ എഴുതി ചേർക്കപ്പെടും.

Sunday, April 3, 2016

യേശുവിന്‍റെ മരണത്തിന്‍റെ രാഷ്ട്രീയമാനം

വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പ്രിയപ്പെട്ട ആരുടെയോ ICU മരണം പോലെ സൗമ്യവും വൈകാരീകവുമാക്കി തീര്ത്ത ഒന്നാണ് ക്രിസ്തുവിന്റെ വധശിക്ഷ. അവന്‍ ക്രൂശിക്കപ്പെടുകയായിരുന്നു, അതും രണ്ട് രാഷ്ട്രീയകുറ്റവാളികള്ക്കൊപ്പം. 
1. സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചതിന്റെ പേരിൽ ആയിരുന്നില്ല ആ കൊലപാതകം. മുപ്പത്തിമൂന്നാം വയസ്സില്‍ ഇനി മുന്നോട്ട് പ്രവര്ത്തിക്കാന്‍ ആകാത്ത വിധം ചുറ്റും 'ശത്രുക്കളാ'ല്‍ നിറയണമെങ്കില്‍ അത് സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചതുകൊണ്ടാണ് എന്ന് കരുതരുത്. സ്നേഹം, ക്ഷമ, കാരുണ്യം, എന്നിവ എത്ര വേണമെങ്കിലും പഠിപ്പിച്ചുകൊള്ളൂ, നിങ്ങള്ക്ക് ഒന്നും സംഭവിക്കില്ല, മറിച്ച് ഒരു ആത്മീയഗുരു എന്ന അംഗീകാരം നിശ്ചയമായും കിട്ടിയിരിക്കും. മഹാനായ ഹില്ലേല്‍ റബ്ബി ക്രിസ്തുവിന്റെ കാലത്തിന് മുന്പ് തന്നെ സ്നേഹത്തിന്റെ പാഠങ്ങള്‍ ക്രിസ്തുവിനെ പോലെ മനോഹരമായി പഠിപ്പിച്ചിട്ടുണ്ട്. അതില്‍ ക്രിസ്തുവിന് മാത്രം അവകാശപ്പെടാന്‍ പറ്റുന്ന പുതുമയില്ല. ഒരു എറുമ്പിനെ പോലും നോവിക്കരുതെന്ന സ്നേഹപാഠത്തില്‍ വിശ്വസിച്ച ഹില്ലേല്‍ ഗുരു ചുറ്റും ശിക്ഷ്യഗണങ്ങളാല്‍ നിറഞ്ഞ് പ്രായമെത്തി ഒരു പൂജ്യഗുരുവായി മരിക്കുകയായിരുന്നു.
2. കുരിശുമരണം റോമാ സാമ്രാജ്യത്തിന് എതിരെയുള്ള രാഷ്ട്രീയകുറ്റത്തിന് കൊടുക്കുന്ന ശിക്ഷയാണ്. ക്രിസ്തുവിനോട് കൂടെ കുരിശിൽ തറക്കപ്പെട്ടവരെ 'lestai' എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. അന്ന് രാഷ്ട്രീയ തീവ്രവാദികൾക്ക് (സെലട്ട്സ്) റോമാക്കാർ ഈ വിശേഷണമാണ് കൊടുത്തിരുന്നത് എന്ന് ചരിത്രകാരനായ യോസേഫൂസ് പറയുന്നു. ('കള്ളമാർ' എന്നത് lestai എന്ന വാക്കിന്റെ സാഹചര്യം അനുവദിക്കാത്ത അർത്ഥവ്യാഖ്യാനമാണ്. മാത്രമല്ല മോഷണങ്ങൾ മാത്രം നടത്തിയ കള്ളമാരെ കുരിശിൽ തൂക്കിക്കൊല്ലാൻ റോമൻ നിയമം അനുവദിച്ചിരുന്നില്ല. ‘ആരെ മോചിപ്പിക്കണം, രാഷ്ട്രീയ കലാപത്തില്‍ പിടിക്കപ്പെട്ട ബറാബാസിനെയോ ക്രിസ്തുവിനെയോ’ എന്ന പീലാത്തോസിന്റെ ചോദ്യം അവിടെയാണ് പ്രസക്തമാകുന്നത്). 
3. മതത്തിനെ കോടതിയിൽ ('സാൻ ഹദ്രീൻ') അവനെ വധിക്കാൻ ആവശ്യമായ മതപരമായ കുറ്റം ആരോപിക്കാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ കള്ളസാക്ഷ്യങ്ങളെല്ലാം പൊളിയുമ്പോൾ വിചാരണക്ക് മറുപടി പറയിച്ച് കോടതിമുറിയിൽ വെച്ചാണ് അവന്റെ കുറ്റം കണ്ടുപിടിക്കുന്നത്. ജഡ്ജി തന്നെ കുറ്റം ചാർത്തുന്ന അത്യപൂർവ്വ വിധി! (മാർക്കോസ് 14: 53-64) 
4. പൌരോഹിത്യത്തിന് അവനെ ശിക്ഷിച്ച് വെറുതെ വിടാൻ ഭാവമില്ല, ഉന്മൂലനം ചെയ്തേ മതിയാവൂ. അതുകൊണ്ട് വധശിക്ഷ അനുവദിക്കാൻ അധികാരമുള്ള റോമൻ കോടതിയിലേക്ക് അവനെ കൊണ്ടുപോകുന്നു. ഈ കൊലപാതകത്തിൽ മതവും രാഷ്ട്രീയവും തമ്മിൽ ഒരു അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെടുകയായിരുന്നു.
5. ക്രിസ്തുവിന്റെ ശിക്ഷ്യന്മാരുടെ ഇടയിൽ ചിലർ രാഷ്ട്രീയ തീവ്രവാദികൾ ആയിരുന്നു എന്നത് (തീവ്രവാദിയായ ശിമയോൻ/ യൂദാസും ഒരു സെലട്ട് ആയിരുന്നു എന്ന് പറയപ്പെടുന്നു) ക്രിസ്തുവിന്റെ സന്ദേശത്തിൽ അവരെ ആകർഷിക്കാൻ കഴിഞ്ഞ എന്തോ ഒരു രാഷ്ട്രീയ തലം ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. മിശിഖായാണെന്ന് പരസ്യമായി സ്വയം അവകാശപ്പെടാത്ത, സായുധ വിപ്ലവത്തെ അനുകൂലിക്കാത്ത ക്രിസ്തുവിന്റെ നിലപാടുകൾ അതേസമയം തന്നെ രാഷ്ട്രീയ തീവ്രവാദികളുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു.
6. അതേസമയം നിലനില്ക്കുന്ന രാഷ്ട്രീയ-മത വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതായിരുന്നു ക്രിസ്തുവിന്റെ മൂർച്ചയുള്ള വാക്കുകൾ എന്നതിനാൽ അദ്ദേഹത്തെ മത-രാഷ്ട്രീയ നേതൃത്തം അവർക്കുനേരെയുള്ള ഒരു വെല്ലുവിളിയും 'ഭീഷിണി'യുമായി കണക്കാക്കി.ക്രിസ്തുവിന്റെ സുവിശേഷം ഒരു താരാട്ടുപാട്ട് ആയിരുന്നില്ല. സ്നാപകന്റെ പ്രവാചക ശബ്ദത്തിന്റെ ഇടിമുഴക്കവും ഹില്ലേല്‍ ഗുരുവിന്റെ സ്നേഹത്തിന്റെ തൂവല്സ്പര്ശവും ഒരുമിച്ച് ചേര്ന്ന ആവിഷ്ക്കാരമായിരുന്നു നസ്രത്തിലെ ആ തച്ചന്‍. ചിലര്ക്ക് അവന്റെ വാക്കുകള്‍ സുവിശേഷം (സത്വാർത്ത) പോലുമായിരുന്നില്ല, ദുര്‍വാര്‍ത്തയായിരുന്നു. അതില്‍ പ്രവാചക ഭാഷയുടെ ചൂടും ചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ കുറുക്കന്‍ എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ 'പ്രാര്ത്ഥനാ ഷോ'യുടെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ട അങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കില്‍ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികള്‍' എന്ന് വിളിച്ച കാര്‍ക്കശ്യത്തിന്റെ ഒരു ക്രിസ്തു സുവിശേഷമുണ്ട്. അത് ശത്രുക്കളെ ജനിപ്പിക്കുന്നതു കൂടിയാണ്. അതാണ്‌ ക്രിസ്തു സുവിശേഷത്തിന്റെ sting (കുത്ത്/മുള്ള്). Sting of the gospel എന്നത് കുറുക്കനെ ‘കുറുക്കൻ’ എന്നുതന്നെ വിളിക്കാനുള്ള കഴിവാണ്. തന്റെ കാലഘട്ടത്തിലെ മതനേതൃത്വത്തോട്, രാഷ്ട്രീയ നേതൃത്വത്തോട്, സമൂഹ നേതൃത്വത്തോട്, പ്രമാണിമാരോട്‌ ക്രിസ്തു ചിലത് പാടില്ല എന്ന് കാർക്കശ്യ ഭാഷയിൽ പറഞ്ഞു. അതായിരുന്നു അവനെ അത്രമേല്‍ "ജനസമ്മതൻ" അല്ലാതാക്കി മാറ്റിയത്. അതായിരുന്നു കൊലമരത്തോളം ക്രിസ്തുവിനെ കൊണ്ടുച്ചെന്നെത്തിച്ച സുവിശേഷത്തിന്റെ രാഷ്രീയം. 
വെറുതെ അവന്റെ പീഡകളെയോർത്ത് അമിത വൈകാരികതയിൽ മുഖം മ്ലാനമാക്കി എന്തിനാണെന്ന് പോലും അറിയാതെ പരിഹാര പ്രദഷിണം ചെയ്യുമ്പോൾ ഒരു ചോദ്യം: "കഴുമരത്തോളം എത്തിച്ച ആ ജീവിതത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-മത നിലപാടുകളുടെ മുന (sting) നിങ്ങളുടെ മതത്തിലും വ്യക്തിജീവിതത്തിലും എവിടെ?"

Saturday, March 5, 2016

പുറപ്പാടിന്റെ പുസ്തകം


30 കൊല്ലം ദുബൈയില്‍ ജീവിച്ചിട്ട് തിരിച്ചുമടങ്ങിയ പ്രിയ ജേഷ്ഠസുഹൃത്ത് ഏതാനും മാസങ്ങള്‍ കരയില്‍ പിടിച്ചിട്ട മീനിനെപ്പോലെ നാട്ടില്‍ അലഞ്ഞ് കഴിഞ്ഞ ആഴ്ച വീണ്ടും മടങ്ങി ആ നാട്ടിലേക്ക്. "അവിടെ വീണ്ടും ഒരു പുത്തന്‍ തുടക്കമല്ലേ?" എന്ന ചോദ്യത്തിന് മറുപടി, "അല്ല, ദുബൈയ് എന്‍റെ പഴയ വീട്. ഇവിടെയായിരുന്നു എനിക്കെല്ലാം പുതിയത്." (പുതുമയോട് പൊരുത്തപ്പെടാന്‍ ആയില്ല അയ്യാള്‍ക്ക്). ഇരുകരകള്‍ക്കിടയില്‍ ജീവിച്ചുതീര്‍ത
്ത്‌ ഒരു നാടിനും സ്വന്തമല്ലാതായിമാറിയവരുടെ ഒരു തലമുറ തീരുകയാണ്. അവരായിരുന്നു 'പ്രവാസത്തി'ന്റെയും 'കുടിയേറ്റ'ത്തിന്റെയും നാട്ടിലേക്ക് വഴിവെട്ടിപ്പോയവര്‍. ഇന്ന് 80നും 100നും ഇടയില്‍ ഉള്ള പേര്‍ഷ്യന്‍ മലയാളികളുടെയും പശ്ചിമഘട്ടത്തിലെ കുടിയേറ്റകര്‍ഷകന്റെയും ജീവിതം അവസാനിക്കുമ്പോള്‍ കൂടെ നമ്മുക്ക് നഷ്ടപ്പെടുന്ന ഒരു വലിയ ചരിത്രപരിവര്‍ത്തനത്തിന്റെ കഥയുണ്ട്, ചരിത്രത്തെ വേര്‍തിരിച്ചു വിട്ടപ്പോള്‍ കൈക്കുടന്നയില്‍ നിന്ന് കണ്ണീര്‍തുള്ളി പോലെ ചോര്‍ന്നൊലിച്ചുപോയ അവരുടെ ജീവിതകഥയുണ്ട്. "ഈ പേര്‍ഷ്യയുടെ മണ്ണില്‍ കാലുകുത്തിയ ആദ്യമലയാളി ആരായിരിക്കും?" എന്ന ചോദ്യത്തിന് മുന്നില്‍ 'പത്തേമാരി' കടന്നെത്തിയ നാരായണേട്ടന്‍ പോലും ഉത്തരമില്ലാതെ വലയുന്നു. ഈ തലമുറ തീരും മുന്‍പ് ചരിത്രം ഇനിയും എഴുതപ്പെടണം, ""പുറപ്പാടിന്റെ 100 വര്‍ഷങ്ങളും" "പത്തേമാരികളും". ആര് എഴുത്തും? 

(ബംഗാളീ, ഈ നാട്ടിലെ നിന്‍റെ പ്രവാസകഥ ആരെഴുതും!)

'പെൻഗ്വിൻ' ചെയ്യപ്പെടാത്ത കവിത

ഈ കവിത ഹിന്ദുവല്ല

ഈ കവിത വികാരത്തെവൃണപ്പെടുത്തിയേക്കാം
ഈ കവിത ആഴമില്ലാത്തതും വക്രീകരിച്ചതുമാണ്
ഈ കവിത ഹിന്ദുത്വത്തിന്റെ ഗൗരവമില്ലാത്ത പുനരവതരണമാണ്
ഈ കവിത ഹതഭാഗ്യമായ ഒരു ചിത്രീകരണമാണ്
ഈ കവിത കടങ്കഥയാണ്
ഈ കവിത പാഷണ്ഡതയാണ്
ഈ കവിത വസ്തുതകളിലെ സൂക്ഷ്മതയില്ലായ്മയാണ്
ഈ കവിതയ്ക്ക് പ്രേക്ഷിത വാഞ്ചയുണ്ട്
ഈ കവിതയ്ക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്
ഈ കവിത ഹിന്ദുക്കളെ കളങ്കപ്പെടുത്തുന്നു
ഈ കവിത അവരെ അരണ്ടവെളിച്ചത്തില്‍ കാണിക്കുന്നു.
ഈ കവിത ഹിന്ദുത്വത്തിന്റെ മോശം വശങ്ങളില്‍ ഊന്നല്‍ കൊടുക്കുന്നു
ഈ കവിത ഹിന്ദുത്വത്തിന്റെ ദുഷ്‌ചെയ്തികളില്‍ ഊന്നല്‍ കൊടുക്കുന്നു
ഈ കവിത എതിര്‍പ്പുള്ള വാക്കുകള്‍ ദൈവങ്ങള്‍ക്ക് വിശേഷണമായുപയോഗിക്കാനുള്ള ധാര്‍മ്മിക അവകാശത്തെ ഊന്നിപ്പറയുന്നു.
ഈ കവിത നഗ്നയായ ഒരു സ്ത്രീയുടെ പുറത്ത് വിശ്രമിക്കാനുള്ള കൃഷ്ണന്റെ അവകാശത്തെ ആഘോഷിക്കുന്നു.
ഈ കവിത കാമദാഹത്താല്‍ വലയുന്ന സ്ത്രീയുടെ അഗ്നിയാല്‍ ജ്വലിക്കുന്നു.
ഈ കവിത കാമച്ചുവ വിതറുന്നു
ഈ കവിത ലിംഗങ്ങളെ പുനഃപ്രതിഷ്ഠിക്കുന്നു
ഈ കവിത ശിവലിംഗത്തെ പുരുഷ ലൈംഗീകാവയവമാക്കുന്നു
ഈ കവിത മുന്‍പറഞ്ഞ അവയവത്തെയൊട്ട് ഉദ്ധരിപ്പിക്കുന്നുമില്ല
ഈ കവിത അതിന്റെ മാനസീകവൈകൃതത്തില്‍ അഭിമാനം കൊള്ളുന്നു
ഈ കവിത തൊട്ടുകൂടായ്മയുടെയും സ്ത്രീ വിദ്വേഷത്തിന്റെയും പേരില്‍ ഹിന്ദുത്വത്തിനോട് വിദ്വേഷം പുലര്‍ത്തുന്നു.
ഈ കവിത ഹൈന്ദവനിയമസംഹിതയുടെ ഇല്ലായ്മ പ്രഖ്യാപിക്കുന്നു
ഈ കവിത ഇതിനെതന്നെ ഹൈന്ദവനിയമസംഹിതയായി പ്രഖ്യാപിക്കുന്നു
ഈ കവിത കുരങ്ങുകളെ അനുഗമിക്കുന്നു
ഈ കവിത കുതിരകളെ ആരാധിക്കുന്നു
ഈ കവിത വേദങ്ങളേയും തിരുവെഴുത്തുകളെയും അതിലംഘിക്കുന്നു
ഈ കവിത സംസ്‌ക്കാരങ്ങളെ തരിശാക്കുന്നില്ല
ഈ കവിത അമ്പലങ്ങളെ പീരങ്കികള്‍കൊണ്ട് തകര്‍ക്കുന്നില്ല
ഈ കവിത തിരുത്തിയെഴുതുന്നു, 'RSS ആണ് BJPയുടെ അമ്മയെന്ന്'
ഈ കവിത വൃണിതമല്ല.
ഈ കവിത ഛേദം 153 -A യുടെ തെളിവാണ്
ഈ കവിത ഒരു ഇഡിയറ്റ് പ്രൂഫ് കൂടിയാണ്
ഈ കവിത അംബേദ്ക്കറിനെ ഉദ്ധരിക്കുന്നു
ഈ കവിത രാമായണത്തെ ഒരു ബഹുവീക്ഷണതല നോവലായി പരിഗണിക്കുന്നു.
ഈ കവിത ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ ഛേദം 295-A ലംഘിക്കുന്നു
ഈ കവിത തികഞ്ഞ ദൈവദൂഷണമാണ്
ഈ കവിത ഒരു ദര്‍ശനരതിയാണ്
ഈ കവിത സീതാലക്ഷ്മണന്മാരുടെ അവിഹിതവേഴ്ചയെക്കുറിച്ച് ഏഷണി പരത്തുന്നു
ഈ കവിത ശൂര്‍പണകയുടെ ബലാത്സംഗത്തിന് സാക്ഷിയാണ്
ഈ കവിത സംശയാലുവായ രാമന്റെ പേര് നശിപ്പിക്കുന്നു
ഈ കവിത ഒരിക്കല്‍ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു
ഈ കവിത അതിനിന്ന് പ്രതികാരം ചെയ്യുന്നു
ഈ കവിത ഗോമാംസം ഭക്ഷിക്കുന്നതിന് അടിമയാണ്
ഈ കവിതയ്ക്ക് മുപ്പത്തിമുക്കോടി ഹൈന്ദവദൈവങ്ങളുടെ ജാതി അറിയാം
ഈ കവിതയ്ക്ക് ദൈവങ്ങളുടെ ജാതിമാറ്റിയതിന് കോടതി തെളിവെടുപ്പ് വിധിച്ചിരിക്കുകയാണ്
ഈ കവിത താനൊരു ടെസ്റ്റ്യൂബ് ശിശുവല്ലെന്ന് ഉറപ്പുണ്ടായിരുന്ന കര്‍ണ്ണനെ പ്രണയിച്ചു.
ഈ കവിതയ്ക്ക് അവന്റെ അപ്പനാരെന്നറിയാന്‍ താല്പര്യമുണ്ടായിരുന്നില്ല.
ഈ കവിത തിരശ്ചീനമായി പായുന്നതാണ്
ഈ കവിത ഒരു മോഷ്ടിക്കപ്പെട്ട പതിപ്പാണ്.
ഈ കവിത ബോധപൂര്‍വ്വം തിരഞ്ഞെടുക്കപ്പെട്ടതാണ്
ഈ കവിത ഹിന്ദുത്വത്തിന്റെ പിതൃത്വപരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നു.
ഈ കവിത ഗോദ്‌സെ (RSSകാരന്‍) ഗാന്ധിയെ കൊല്ലുന്നതിന് സാക്ഷിയാണ്.
ഈ കവിതയ്ക്ക് തടവറയിലാക്കപ്പെടുന്നതിനെക്കുറിച്ച് ഭയമില്ല.
ഈ കവിത ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ക്ക് അനുരൂപപ്പെടുന്നില്ല.
ഈ കവിത അശ്ലീലമാണ്
ഈ കവിത നിരുപാധികമായ ക്ഷമാപണം നടത്തിയില്ല
ഈ കവിത 'പെൻഗ്വിൻ' ചെയ്യപ്പെടില്ല
ഈ കവിതയില്‍ അച്ചടിമഷി പതിയില്ല.


(മീന കന്ദസാമി) വിവർത്തനം: ജിജോ കുര്യന്‍ 


Monday, February 29, 2016

പ്രതിജ്ഞ' ഒരിക്കല്‍ കൂടി ഏറ്റുചൊല്ലുമ്പോള്‍


രണ്ടാം ക്ലാസിലെ സാമൂഹ്യപാഠം ടീച്ചറിന് മുന്‍പില്‍ 'പ്രതിജ്ഞ' ഒരിക്കല്‍ കൂടി ഏറ്റുചൊല്ലുന്നു.

*******************
"ഭാരതം എന്‍റെ രാജ്യമാണെന്നും എല്ലാ ഭാരതീയരും എന്‍റെ സഹോദരീസഹോദരന്‍മാരാണെ"ന്നും രണ്ടാം ക്ലാസ്സിലെ സാമൂഹ്യപാഠം ടീച്ചര്‍ എനിക്ക് പഠിപ്പിച്ചുതന്നു.
ഇടുക്കിയുടെ ഒരു കുഗ്രാമം എന്‍റെ നാടാണെന്നും ചില കൂട്ടുകാര്‍ എന്‍റെ സഹോദരീസഹോദരന്മാരെപ്പോലെയാണെന്നുമുള്ളത് എന്‍റെ അനുഭവം. നാടുവിട്ടതിനും FB ഒക്കെ വന്നതിനും ശേഷം സ്വന്തം നാടിന്റേയും സഹോദരീസഹോദരന്മാരുടേയും എണ്ണത്തില്‍ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്.
"ഞാന്‍ എന്‍റെ നാടിനെ സ്നേഹിക്കുന്നു."
വെറുതെ വഴിയിലൂടെ പോകുന്ന ഒരു പെണ്ണിനെ ചൂണ്ടിക്കാട്ടിയിട്ട്‌ നീ അവളെ സ്നേഹിക്ക് എന്ന് പറയുന്നതു പോലെയായിപ്പോയില്ലേ ടീച്ചറേ അത്. സ്നേഹം വരണ്ടേ ടീച്ചറേ?
"അതിന്‍റെ സമൃദ്ധവും വിവിധവുമായ പരമ്പരാഗത സമ്പത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു." പാരമ്പര്യം എന്താണന്നൊന്നും മനസ്സിലാക്കാനുള്ള മൂളയൊന്നും അന്നെനിക്കുണ്ടായിരുന്നില്ല ടീച്ചര്‍. പിന്നെ ചരിത്രം പഠിച്ചപ്പോള്‍ സത്യത്തില്‍ നമ്മുടെ അവസ്ഥയോര്‍ത്ത് ചില കാര്യങ്ങളില്‍ ലജ്ജിച്ചു തലതാഴ്ത്തി പോയി. തൊട്ടുകൂടായ്മ, സതി, മാറുമറക്കല്‍ ലഹള, മുലക്കരം, ഏകലവ്യന്‍, ഹിന്ദു-മുസ്ലീം ലഹള, ദേവദാസീ സമ്പ്രദായം.... ഓ, ഒന്നും പറയണ്ടാ. ഇനി ടീച്ചര്‍ പറ "ഈ സമ്പത്തിന് അർഹനാകുവാൻ ഞാൻ ശ്രമിക്കേ"ണ്ടതുണ്ടോ?
"ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളെയും മുതിർന്നവരെയും ആദരിച്ചുകൊള്ളാം." (പണ്ടത്തെ ചില സാറുമാരെയും തലനരച്ച പാര്‍ട്ടികളേയും ഇപ്പോള്‍ ഒന്ന് കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ഇടയ്ക്ക് ചിന്തിക്കാറുണ്ട്. പക്ഷേ, ഞാന്‍ വിട്ടുകളയുന്നു).
"എല്ലാവരോടും വിനയപൂർവം പെരുമാറുകയും ചെയ്യും" എന്ന് ഞാന്‍ ഉറപ്പുപറയുന്നില്ല. ചില ---------കളുടെ മുഖത്ത് നോക്കി നാലു വര്‍ത്തമാനം പറയുക തന്നെ ചെയ്യും. അത് പറഞ്ഞില്ലെങ്കില്‍ എനിക്ക് സമാധാനമാവില്ല.
"ഞാൻ എന്റെ നാടിനോടും എന്റെ നാട്ടുകാരോടും സേവാനിരതനായിരുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു." പക്ഷേ, അതിന്‍റെ പേരില്‍ റോഡ്‌ നന്നാക്കാനും, സ്കൂള്‍ നടത്തി സൗജന്യ വിദ്യാഭ്യാസം കൊടുക്കാനും, പൊതുമാലിന്യ സംസ്ക്കരണം നടത്താനും.... അങ്ങനെ ഞങ്ങളുടെ ടാക്സ് വാങ്ങി സര്‍ക്കാര്‍ ചെയ്യാമെന്ന് പറഞ്ഞ നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ കിട്ടുമെന്നും വിചാരിക്കരുത്. പറ്റില്ലെങ്കില്‍ ഇറങ്ങിപോകണം സര്‍. ചെയ്തുകാണിച്ചു തരാം.
"എന്റെ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ് എന്റെ ആനന്ദം." പിന്നെ എനിക്ക് ചില സ്വകാര്യ ആനന്ദങ്ങള്‍ കൂടിയുണ്ട്. അതും എന്തൊക്കെയാണെന്ന് ഞാന്‍ പ്രതിജ്ഞിക്കണോ ടീച്ചറേ?
"ജയ് ഹിന്ദ്‌"! "സര്‍വ്വലോക വിജയം!" എന്ന് ഞാന്‍ മലയാളത്തില്‍ പറഞ്ഞോട്ടെ, എല്ലാവരും ജയിക്കട്ടെ അല്ലേ ടീച്ചറേ?

Tuesday, January 19, 2016

സമര്‍പ്പിത ജീവിതത്തിന് മാര്‍പ്പാപ്പ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

നാളിതുവരെയുള്ള മാര്‍പ്പാപ്പമാരും മെത്രാന്മാരും പഠിപ്പിച്ചതും അനുശാസിച്ചതും സഭയിലുള്ളവര്‍ കേട്ടിട്ടുണ്ട്, അനുസരിച്ചിട്ടുമുണ്ട്. ഇന്നത്തെ മാര്‍പ്പാപ്പയാകട്ടെ നമ്മുടെ സ്വപ്നങ്ങള്‍ പറയുന്നു, നമ്മുടെ ഭാഷ സംസാരിക്കുന്നു, നമ്മുടെ ചിന്തകള്‍ പ്രബോധനങ്ങളാക്കുന്നു. അതുകൊണ്ടാവണം പീറ്റര്‍ സാലി എഴുതിയത്, “അടുത്തയിടെയായി സഭ മുഴുവന്റെയും മുഖത്ത് ഒരു ചിരി കളിയാടുന്നുണ്ട്.” സാധാരണക്കാരന്റെ ഭാഗത്തു നിന്ന് സംസാരിക്കുന്ന മാര്‍പ്പാപ്പയുടെ ജീവിതവും പ്രബോധങ്ങളും സമര്‍പ്പിതരുടെ മുന്‍പില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും ഉന്നയിക്കുന്ന ചോദ്യങ്ങളും അതുകൊണ്ട് തന്നെ സമര്‍പ്പിതരെക്കുറിച്ചുള്ള ജനത്തിന്‍റെ പ്രതീക്ഷളാണ്. സമര്‍പ്പിതജീവിതം കാലഹരണപ്പെട്ട അവശിഷ്ടങ്ങളായി മാറാതിരിക്കമെങ്കില്‍ സമര്‍പ്പിതര്‍ ഏറേ തുറവിയോടും ആദരവോടും കൂടെ ഇക്കാലത്തിന്റെ നിര്‍ദ്ദേശങ്ങളെ പരിഗണിച്ചേ മതിയാകൂ.   
ഒരു കഥയുടെ തുടക്കം
പോപ്പ് ഫ്രാന്‍സിസ് സ്വയം പ്രതിനിധാനം ചെയ്യാന്‍ ബോധപൂര്‍വ്വം തിരഞ്ഞെടുത്ത സഭയുടേയും സന്യാസത്തിന്റേയും ആന്തരീക ചൈതന്യമായ ആ മനുഷ്യന്‍റെ കഥ പറഞ്ഞുകൊണ്ട് തുടങ്ങാം.
ഐഹികസാമ്രാജ്യത്തിന്റെ രാഷ്ട്രീയത്തിന് വശംവദനാകാത്ത നസ്രത്തിലെ തച്ചനില്‍നിന്ന് പടച്ചട്ടയണിഞ്ഞ ക്രിസ്തുവിലേക്കുംപിന്നെ ക്രിസ്തുരാജനിലേക്കും സഭയെത്തുമ്പോള്‍ കാലം പത്തുനൂറ്റാണ്ടുകള്‍ കഴിഞ്ഞുപോയിരുന്നു. കൈകളെ തുളയ്ക്കുന്ന ആണികള്‍ക്കു പകരം കയ്യില്‍ അധികാരത്തിന്റെ ചെങ്കോലുംഅങ്കികള്‍ ഉരിഞ്ഞുമാറ്റപ്പെട്ട നഗ്നതയ്ക്കു പകരം ആഡംബരത്തിന്റെ സുവര്‍ണ്ണയങ്കിയുംതലയില്‍ മുള്‍മുടിക്കു പകരം അധീശത്വത്തിന്റെ സ്വര്‍ണ്ണക്കിരീടവുമണിഞ്ഞ ക്രൂശിതനില്‍നിന്ന് സഭ ഒരു സാമ്രാജ്യത്വ-കൊളോണിയല്‍ ക്രിസ്തുസങ്കല്‍പ്പത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. ചരിത്രത്തിന്റെ ഈ ദശാസന്ധിയിലാണ് ഫ്രാന്‍സിസ് എന്ന കൊച്ചുമനുഷ്യന്റെ രംഗപ്രവേശം.
കാര്യങ്ങളെല്ലാം ഭംഗിയായി നടന്നുപോകുന്ന കാലം. ആഘോഷപൂര്‍വ്വമായ ആരാധനകള്‍, ദിവ്യബലികള്‍, യൂറോപ്പില്‍ അങ്ങോളമിങ്ങോളം തലയുയര്‍ത്തി വരുന്ന അംബരചുംബികളായ ദേവാലയങ്ങള്‍, ഭണ്ഡാരത്തില്‍ നിറയെ പണം. റോമിലെ ഭരണാധികാരിയുടെ തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്ത സഭക്കും സമൂഹത്തിനുമുള്ളിലെ ''സമാധാനകാലം''.അക്കാലത്താണ് അയാള്‍ അസ്സീസിയുടെ തെരുവുകളില്‍ വന്ന് വിളിച്ചുപറയുന്നത്, ''സഭ ജീര്‍ണ്ണിച്ചു വീണുകൊണ്ടിരിക്കുകയാണ.്'' കേട്ടവരൊക്കെ അടക്കിച്ചിരിച്ചു കടന്നുപോയി. ''ബര്‍ണഡോണിന്റെ മകന് ഭ്രാന്താണ്''എന്ന വാര്‍ത്ത അസ്സീസിയില്‍ പരക്കാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ല. എന്നാല്‍ ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം അത് നീണ്ട അന്വേഷണത്തിനൊടുവില്‍ കിട്ടിയ ഒരു വെളിപാടായിരുന്നു.
യൗവ്വനത്തിന്റെ പ്രാരംഭദശയില്‍ ആന്തരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുകയായിരുന്നു അയാള്‍. അനുഷ്ഠാനമതത്തിന് അതിന് ഉത്തരം കൊടുക്കാനൊട്ടായതുമില്ല. വലിയ കത്തീഡ്രലുകളും സാന്‍ ജോര്‍ജ്ജിയോ ഇടവകദേവാലയവും അതിലെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്രൂശിതനുമൊന്നും അയാളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. അവസാനം അയാള്‍ എത്തിനില്‍ക്കുന്നത് അവശിഷ്ടങ്ങള്‍ക്കിടയിലാണ്. അസ്സീസി പട്ടണത്തിന് പുറത്ത് താഴ്‌വരക്കാട്ടിനുള്ളില്‍ തകര്‍ന്നുപോയ ഒറ്റപ്പെട്ട ഒരു കൊച്ചുകപ്പേള. അതിന്റെ കല്‍ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന അഴകോ ആകാരഭംഗിയോ ഇല്ലാത്തഒരു ലോയിന്‍ ക്ലോത്തു മാത്രം കലാകാരന്‍ വരച്ചുചേര്‍ത്തഒരു ക്രൂശിതരൂപം. ആ ക്രൂശിതനില്‍ നിന്നാണ് അയാള്‍ക്ക് വെളിപാടുണ്ടായത്, ''പോവുകഎന്റെ ആലയം പുതുക്കിപ്പണിയുക.''രാജാധിരാജ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് ദരിദ്രനും വിനീതനും ക്രൂശിതനുമായ ക്രിസ്തുവാണ് അയാളെ പിന്നീട് നയിച്ചത്. അതുകൊണ്ടാണ് പിന്നീട് അയാള്‍ കണ്ട സ്വപ്നങ്ങളിലൊക്കെ കല്ലിലും മണ്ണിലും ബലവത്തായി പണിതുയര്‍ത്തിയ വന്‍ദേവാലയങ്ങളൊക്കെ തകര്‍ന്നുവീഴുന്നതും വഴിവക്കിലൂടെ മണികുലുക്കി നടന്നെത്തിയ ദുര്‍ഗന്ധം വമിക്കുന്ന കുഷ്ഠരോഗികളില്‍ ക്രിസ്തു അയാള്‍ക്ക് വെളിവാകുന്നതും.
സിനഗോഗുകളില്‍നിന്ന് പുറത്താക്കപ്പെട്ടസ്വന്തമായ ദേവാലയമോ പ്രാര്‍ത്ഥനാ ഇടമോ ഇല്ലാത്ത ആദിമക്രൈസ്തവസമൂഹത്തിന്റെ തിരിച്ചറിവായിരുന്നു ദൈവത്തിന്റെ ആലയം മനുഷ്യന്‍തന്നെ എന്നത്. കല്ലിലും മണ്ണിലും പണിതതിനെയൊക്കെ ജീര്‍ണ്ണത കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കും. മനുഷ്യരില്‍ പണിയുന്ന ആലയം സ്‌നേഹത്തിന്റെ ശ്രീകോവിലായി കാലത്തെ അതിജീവിക്കും. അതുകൊണ്ടാണ് മുപ്പതും അമ്പതും കോടിയുടെ ദേവാലയങ്ങള്‍ നമ്മുടെ ഇടയില്‍ തലയുയര്‍ത്തി വരുമ്പോള്‍ മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ സഭയെ പിടികൂടിയ ജീര്‍ണ്ണത ഇവിടെയും എത്തിയിരിക്കുന്നുവോയെന്നു ഞാന്‍ ഭയക്കുന്നത്. സഭയെന്നാല്‍ സ്ഥാപനമാണെന്ന തെറ്റിദ്ധാരണ പരക്കെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. റോമില്‍ ഒരു നല്ലിടയന്‍ ഫ്രാന്‍സിസിന്റെ വഴിയില്‍ മനുഷ്യരില്‍ സഭയുടെ പുനര്‍നിര്‍മ്മിതി തുടങ്ങിയ കാലത്താണ് ഈ ആര്‍ഭാടസൗധങ്ങള്‍ ഉയരുന്നതെന്ന വൈരുദ്ധ്യം അല്‍പ്പം കഠിനമാണ്.'ഫ്രാന്‍സിസ്ഒരു വ്യക്തിക്കിട്ട പേരല്ലഒരു ജീവിതശൈലിക്ക് കാലം ചാര്‍ത്തിക്കൊടുത്ത പേരാണ്. അതുകൊണ്ടാണ്''ദരിദ്രരെക്കുറിച്ചൊരു കരുതല്‍ വേണം'' എന്ന് ഏതോ ഒരു സഹയിടയന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ 'ഫ്രാന്‍സിസ്എന്നാവട്ടെ ഇനി സഭയുടെ തലക്കെട്ട് എന്ന് ആ വലിയ ഇടയന്‍ നിശ്ചയിച്ചത്. സ്ഥാനമേറ്റ് മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും അദ്ദേഹം തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചു: “ദരിദ്രര്‍ക്ക് വേണ്ടി ദരിദ്രമായ ഒരു സഭയാണ് എന്‍റെ സ്വപ്നം.” ആ ഇടയന്‍ തെളിക്കുന്ന വഴി പിന്തുടരാന്‍ അജഗണത്തിനുള്ള ബാധ്യതയാണ് ഇന്ന് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത്.
കൂട്ടുകൂടി ആള്‍കൂട്ടമായി മാറിയ സന്യാസം
സത്യത്തില്‍ സന്യാസത്തിന്റെ വിത്തുകള്‍ എവിടെയാണെന്ന് പുനര്‍വിചിന്തനം ചെയ്യേണ്ട ഒരു കാലത്തിലാണ് സഭയിന്ന്. മറ്റൊരു മതത്തിലും കാണപ്പെടാത്തതുപോലെ സന്യാസം സ്ഥാപനവത്ക്കരിക്കപ്പെടുകയും പൊതുവത്ക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്ന ഒരു ഇടമാണ് കത്തോലിക്കാ സഭാ. അതിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിട്ടുണ്ട്. ഒറ്റയ്ക്ക് ചെയ്താല്‍ പരിമിതമായി പോയേക്കാവുന്ന ചില നന്മകള്‍ കൂട്ടമായി ചെയ്യുമ്പോള്‍ സമൂഹത്തില്‍ പത്തിരട്ടിയും ഇരുപതിരട്ടിയും ഫലങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന തിരിച്ചറിവില്‍ ആണ് സന്യാസത്തിന്റെ കൂട്ടുജീവിതത്തിന്‍റെ തുടക്കം. ഒപ്പം ഒരേ മനസ്സോടെ ചിന്തിക്കുന്നവരോടോത്തുള്ള സഹവാസം വ്യക്തിജീവിതത്തിന് കൂടുതല്‍ ആവേശം പകരും എന്ന ചിന്തയും. എന്നാല്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒരു വിശുദ്ധമായ ജീവിതം നയിക്കാന്‍ ലോകത്തില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടു മാറ്റപ്പെട്ടവരുടെ കൂട്ടമാണ്‌ സന്യാസികളുടേത് എന്ന് ചിന്തിക്കാന്‍ തുടങ്ങുകയും അതിന് സ്വാതന്ത്ര്യത്തിന്‍റെ എല്ലാ വിശാലതകളേയും നിഷ്ഠകള്‍ കൊണ്ട് വിലക്കുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സന്യാസത്തിന് അതിന്‍റെ അന്തസത്ത നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. സാവകാശം ഉള്ളില്‍ സന്യാസത്തിന്റെ നിധിയാല്ലാത്തവര്‍ സ്ഥാപനം തരുന്ന സുരക്ഷിതത്വവും സാമൂഹ്യ അംഗീകാരവും നോക്കി അതില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുക കൂടി ചെയ്തപ്പോള്‍ ഈ സന്യാസസ്ഥാപങ്ങള്‍ ആള്‍ബലത്തിലും എണ്ണത്തിനും വര്‍ദ്ധിച്ചു. അത് സന്യാസത്തിന്റെ “സുവര്‍ണ്ണ കാല”മായി കാണുന്നവര്‍ ഇനിയെങ്കിലും ഒരു പുനര്‍ വിചാരണക്കിരിക്കണം.
അവിടെയാണ് സന്യാസത്തിന്റെ പുത്തന്‍ വഴിതെളിച്ച അസ്സിസിയിലെ ആ കൊച്ചു മനുഷ്യന്‍ നമ്മെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പോകുന്നത്. ഇരുപത്തിരണ്ടാം വയസ്സില്‍ തനിക്കുതന്നെ വേണ്ടത്ര വ്യക്തതയില്ലാത്ത ജീവിതത്തിന്റെ ഒറ്റയാള്‍ വഴിയിലേക്ക് ഇറങ്ങിനടക്കുമ്പോള്‍ ചുറ്റും ഒരു കൂട്ടം സുഹൃത്തുക്കള്‍ കൂടെയുണ്ടാകുമെന്ന് അയാള്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. ആദ്യസുഹൃത്ത് ബെര്‍ണഡ് ക്വിന്റവാലെ കൂടെച്ചേരാന്‍ വരുമ്പോള്‍ അയാളെ പറഞ്ഞ് നിരുത്സാഹപ്പെടുത്തി അയയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ഫ്രാന്‍സിസ്. പിന്നെ അത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നും ബോധ്യപ്പെട്ടു കഴിയുമ്പോഴാണ് കൂടെ ചേരാന്‍ അയാളെ അനുവദിക്കുന്നത്. സ്വന്തം തിരിച്ചറിവില്‍, ഏതോ ഒരു ദര്‍ശനത്തിന്റെ വെളിച്ചത്തില്‍, അങ്ങനെയായിരുന്നു ആദ്യകാല സഹോദരന്മാരെല്ലാം ഒരുമിച്ചുകൂടിയത്.
എന്നാല്‍ കാലം പോയി. ഫ്രാന്‍സിസ് ആരാണെന്നറിയാത്തവരും നടക്കേണ്ട വഴിയെക്കുറിച്ച് ദര്‍ശനങ്ങളുടെ വ്യക്തതയില്ലാത്തവരും എന്തൊക്കെയോ ചില സുരക്ഷിതത്വങ്ങളെ കണ്ട് ആ സാഹോദര്യസമൂഹത്തിന്റെ ഭാഗമാകാന്‍ തുടങ്ങി. കാര്യങ്ങളൊക്കെ ഫ്രാന്‍സിസിന്റെ കൈപ്പിടിയില്‍ നിന്നു വിട്ടുപോവുകയായിരുന്നു. അതേസമയം താന്‍ ജീവിക്കാനാഗ്രഹിച്ച സന്ന്യാസ സ്വപ്നത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഫ്രാന്‍സിസ് തയ്യാറായതുമില്ല. അതുകൊണ്ടാണ് മരണക്കിടക്കയിലും അയാള്‍ സഹോദരന്മാരോടിങ്ങനെ പറയുന്നത്, ''എന്റെ സഹോദരന്മാരേകാലം മാറിമറിയുമെന്ന് എനിക്കറിയാം. പുത്തന്‍ സംസ്‌ക്കാരങ്ങള്‍, പുത്തന്‍ സമ്മര്‍ദ്ദങ്ങള്‍, പുതിയ ആവശ്യങ്ങള്‍ എന്നിവ ഉണ്ടാകും. എന്നാല്‍ ഒരു കാര്യം മാത്രം ഞാന്‍ നിങ്ങളോട് യാചിക്കുകയാണ് - എന്റെ കഥകള്‍ നിങ്ങളുടെ സ്വപ്നങ്ങളെ തൊടണം. എന്റെ സ്വപ്നങ്ങള്‍ നിങ്ങളുടെ കഥകളാകണം.'''
''
തെരുവിനെ ഞാനെന്റെ ആവൃതിയാക്കു''മെന്നു പറഞ്ഞ് തുടങ്ങിയ സന്ന്യാസജീവിതശൈലി ഏലിയാസ് സഹോദരന്റെ കീഴില്‍ സ്ഥാപനവത്കൃത രൂപങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. അക്കാലങ്ങളില്‍ ഫ്രാന്‍സിസും അദ്ദേഹത്തിന്റെ ഹൃദയത്തെ അടുത്തറിഞ്ഞ ആദ്യകാല സുഹൃത്തുക്കളും ആള്‍ക്കൂട്ടമായി മാറിയ സഹോദരസമൂഹത്തില്‍നിന്ന് ഒരകലം പാലിച്ച് അല്‍വേര്‍ണയിലും സുബാസിയോ മലഞ്ചെരുവിലുമായി ഏകാന്തവിചിന്തനത്തില്‍ ഈ ആന്തരിക സംഘര്‍ഷത്തെ നേരിടുകയായിരുന്നു. ഇത് സന്ന്യാസത്തിന്റെ ആദര്‍ശങ്ങളും സാഹോദര്യത്തിന്റെ മൂല്യച്യുതിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ആദര്‍ശത്തിനു വേണ്ടി സാഹോദര്യം ത്യജിക്കണമോ സാഹോദര്യത്തിനു വേണ്ടി ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കണമോ - ഇതായിരുന്നു ഫ്രാന്‍സിസിന്റെ സംഘര്‍ഷം. ഇതാണ് സന്ന്യാസത്തിന്റെ വലിയ സംഘര്‍ഷങ്ങളില്‍ ഒന്ന്- കൂടെനിന്ന് ഒരേ ദര്‍ശനങ്ങള്‍ ജീവിക്കാമെന്ന് വാക്കുപറഞ്ഞവര്‍ വിശ്വാസവഞ്ചന കാണിക്കുമ്പോഴും നിങ്ങള്‍ക്കു നിങ്ങളുടെ വാക്കുകളോടും ദര്‍ശനങ്ങളോടും വഞ്ചന കാണിക്കാന്‍ കഴിയാത്ത അവസ്ഥ.
സന്യാസത്തിന്റെ പ്രതിസന്ധി
ഇപ്പോഴത്തെ സന്യാസത്തിന്റെ പ്രതിസന്ധി ഏറെപ്പേര്‍ സന്യാസസഭകളില്‍ ചേരുന്നില്ല എന്നതാണെന്ന് പൊതുവില്‍ പറയപ്പെടുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ ഏറേപ്പേര്‍ സന്യാസസഭകളില്‍ ചേര്‍ന്നിരുന്നു എന്നതാണ് സന്യാസത്തെ ഇത്രയും പ്രതിസന്ധിയില്‍ ആക്കിയ സംഗതി. കുടുംബജീവിതമാണ് പ്രകൃതിദത്തമായി (natural way) ഏതൊരു മനുഷ്യനും ജീവിക്കേണ്ട ദൈവീകമായ ജീവിതശൈലി. സന്യാസ മനസ്സ് പ്രകൃതിദത്തമായ സാധാരണ ജീവിതശൈലിക്കുള്ളില്‍ ഒതുങ്ങുന്നതല്ല (supernatural way). അത് എല്ലാക്കാലത്തും അത്യപൂര്‍വ്വമായിരുന്നു. അതുകൊണ്ട് തന്നെയാണ് മുഖ്യധാരാ ഇസ്ലാം, യൂദ, സിക്ക് മതങ്ങളില്‍ ഒന്നും സന്യാസത്തിന്റെ പാരമ്പര്യം നാം കാണാത്തത്. കുടുംബജീവിതം അത്യന്തീകമായി ഒരു ഉള്‍വിളി ആയിരിക്കുന്നതുപോലെ ചിലരില്‍ സന്യാസം ആത്യന്തീകമായയൊരു ഉള്‍വിളിയാണ്. ഈ ഉള്‍വിളി ലഭിച്ചവര്‍ കുടുംജീവിതത്തില്‍ ചെന്നുപ്പെടുകയെന്നാല്‍ വിവാഹിതരായിജീവിക്കേണ്ടവര്‍ ബ്രഹ്മചര്യം സ്വയം ഏറ്റെടുക്കുന്നതു പോലെയായിരിക്കും.
സ്വതസിദ്ധ പ്രേരണയില്‍ തികച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കേണ്ട ഒരു 'നാച്യുറല്‍ ട്രെയിറ്റ്ആണ് സന്യാസം. അതാണ്‌ “സുവിശേഷത്തിന്റെ സന്തോഷ”ത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നത് (#6,7). ദൈവരാജ്യത്തിന് വേണ്ടിയുള്ള ഷണ്ഡത്വം നിധിപോലെ ഉള്ളില്‍ കിട്ടുന്നവര്‍ അപൂര്‍വ്വമാണ്. അത് അങ്ങനെതന്നെയായിരിക്കുകയും വേണം. വയലിലെ ഈ നിധി കണ്ടെത്താത്തവരാരും സ്വന്തം കൈയ്യിലെ സമ്പത്ത് വിറ്റുതുലയ്ക്കരുത്. കണ്ടുകിട്ടുന്നവരോ അതീവ സന്തോഷത്തില്‍ കയ്യില്‍ ഉള്ളതെല്ലാം വിറ്റ് അത് സ്വന്തമാക്കും. അവര്‍ക്ക് കൈമോശം വരുന്നതിനെക്കുറിച്ചല്ല ചിന്ത, കൈവരുന്ന സത്യത്താല്‍ സ്വതന്ത്രമാക്കപ്പെടുന്ന ആനന്ദത്തെക്കുറിച്ചായിയിരിക്കും. അങ്ങനെയാണ് ഒരു ഉപേക്ഷ വലിയൊരു ആനന്ദമായിമാറുന്നത്. നീണ്ട അങ്കിയും അവിവാഹിത ജീവിതവും നീട്ടിവളര്‍ത്തിയ താടിയും മുണ്ഡനം ചെയ്ത തലയും സന്ന്യാസഭവനത്തിന്റെ നിഷ്ഠകളും ഉരുവിടുന്ന ജപങ്ങളും ആരെയും സന്ന്യാസിയാക്കില്ല എന്നോര്‍ക്കണം.
സ്വന്തം മനസ്സിന്‍റെ പ്രകൃതിദത്തമായ ചായ്‌വിനെ മനനം ചെയ്ത് കണ്ടുപിടിക്കുന്നതാണ് ദൈവവിളി തിരിച്ചറിവ്. വലിയ താത്പര്യമൊന്നും കാണിക്കാത്ത കുട്ടികളെപ്പോലും ചില ബാഹ്യമായ ഇന്സെന്റിവ് കൊടുത്ത് സന്യാസസഭകളിലേക്ക് ആകര്‍ഷിക്കുന്ന ചില ദൈവവിളി ക്യാമ്പുകളില്‍ ഈ വ്യക്തിപരമായ മനനം പോലും പ്രവര്‍ത്തീകമായിക്കൊള്ളണമെന്നില്ല. “ഉപ്പിലിട്ട മുളകുപോലെ ആയിരിക്കരുത് നിങ്ങളുടെ മുഖങ്ങള്‍” എന്ന് സന്യാസാര്‍ത്ഥികളോടും വൈദീകവിദ്യാര്‍ഥികളോടും പറഞ്ഞ മാര്‍പ്പാപ്പ “സമര്‍പ്പിത വര്‍ഷ”ത്തിന്‍റെ തുടക്കം കുറിച്ചുകൊണ്ടുള്ള  പ്രസംഗത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു: “സമര്‍പ്പിത ജീവിതം വളരുന്നത് ദൈവവിളി ക്യാമ്പ് നല്ല രീതിയില്‍ സംഘടിപ്പിച്ചു കൊണ്ടല്ല. സന്യാസികള്‍ സന്തുഷ്ടരായി കാണപ്പെടുമ്പോള്‍ പുതുതലമുറ അവരിലേക്ക് ആകര്ഷിക്കപ്പെട്ടുകൊണ്ടാണ്.” ആരും പിന്നാലെ പോയി വിളിച്ചില്ലെങ്കിലും വിളി ഉള്ളില്‍ കിട്ടിയവര്‍ തേടിയിറങ്ങും. ദൈവവിളി പ്രോത്സാഹനത്തിന് “സുവിശേഷം പ്രസംഗിച്ചില്ലെങ്കില്‍ എങ്ങനെ കേള്‍ക്കും” എന്ന അപ്പസ്തോലന്റെ ചോദ്യത്തിന്‍റെ വിലയേയുള്ളൂ. വിത്തുകളൊക്കെ അവിടെ നേരത്തെ തന്നെ ഉണ്ടായിരുന്നു, ആരൊക്കെയോ വളവും വെള്ളവുമായി പോകുന്നെന്നേയുള്ളൂ. 
സന്ന്യാസിനികളുടെ അംഗബലം കുറയുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുകയല്ല വേണ്ടത്, സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തെളിയാന്‍ പോകുന്നതിന്റെ തുടക്കമായി കണ്ടാല്‍ മതി. സന്ന്യാസത്തില്‍ വലിയ ആള്‍ക്കൂട്ടത്തെയാണ് നാം ഭയപ്പെടേണ്ടത്. ആള്‍ക്കൂട്ടം ചെറിയ അജഗണമല്ല, അല്‍പം പുളിമാവല്ല, ‘നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ’ എന്ന ചോദ്യത്തിന് ശേഷവും നില്‍ക്കുന്ന ഒരു ചെറുകൂട്ടം മനുഷ്യരല്ല. അതുകൊണ്ടുതന്നെ അവരെക്കൊണ്ട് ദൈവരാജ്യ ശുശ്രൂഷയില്‍ വലിയ ഗുണമുണ്ടാവില്ലെന്നു മാത്രമല്ല തിന്മയായി ഭവിച്ചേക്കാം.
  
പുരുഷസന്ന്യാസികള്‍ക്കിടയില്‍ ഈ പ്രശ്‌നമില്ലല്ലോ, അവരുടെ അംഗബലത്തില്‍ വര്‍ദ്ധനവുണ്ടാവുകയല്ലേ ചെയ്തത് എന്ന സ്വാഭാവികമായ ഒരു സംശയം തോന്നാം. അത് വാസ്തവമല്ല. അവര്‍ക്കിടയിലുമുണ്ട് ഈ അംഗശോഷണം. ഒരു പക്ഷേ സന്ന്യാസിനിസമൂഹങ്ങളെ ബാധിച്ചതിനേക്കാള്‍ ഭീകരമായി. പുരുഷന്മാരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നത് പൗരോഹിത്യത്തോടുള്ള ആവേശമാണ്. പൗരോഹിത്യം സഭയുടെ വ്യവസ്ഥാപിത ചട്ടക്കൂടിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശുശ്രൂഷയാണ്. അതിന് സഭ നിശ്ചയിച്ചിരിക്കുന്ന വളരെ നിയതമായ കടമകള്‍ ചെയ്യാനുണ്ട്. അതില്‍ വ്രതബദ്ധമായ ജീവിതത്തിന്റെ ശൈലികളൊന്നും ബാധകവുമല്ല. പൗരോഹിത്യം ഒരു ശുശ്രൂഷാദൗത്യമാണ്,സന്ന്യാസം ഒരു ജീവിതശൈലിയാണ്. അതുകൊണ്ടാണ് “കേവല പുരോഹിത്യം” (absolute ordination) എന്നൊന്ന് സഭയില്‍ ഇല്ലെന്ന് കാനോന നിയമം അനുശാസിക്കുന്നത്. സഭാ ശുശ്രൂഷയ്ക്ക് ആവശ്യമുള്ള അത്രയും പേരെ (അതിനായി സ്വയം സമര്‍പ്പിക്കാന്‍ മനസ്സുള്ളവരെ) മാത്രം ശുശ്രൂഷ പൌരഹിത്യത്തിലേക്ക് പ്രവേശിപ്പിക്കുക എന്നതാന് നമ്മുടെ മുന്‍പാരമ്പര്യം. ഇപ്പോള്‍ ആന്ധ്രയില്‍ ചില രൂപതകള്‍ അവര്‍ക്ക് ആവശ്യത്തിന് പുരോഹിതര്‍ ഉള്ളതുകൊണ്ട് പുതിയ വൈദീകാര്‍ത്ഥികളെ സ്വീകരിക്കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ “അമ്മയുടെ ഉദരത്തില്‍ ഉരുവാകും മുന്‍പേ, അനാദിയിലെ തിരഞ്ഞെടുത്തു” എന്ന നിരന്തര സൂചനകൊണ്ട് പൌരോഹിത്യത്തെ കുടുംബജീവിതത്തോടും സന്യാസജീവിതത്തോടും ഏകസ്ഥജീവിതത്തോടും തുലനം ചെയ്ത് അത് ഒരു ജീവിതവിളിയാണ് എന്ന ധാരണ സഭയില്‍ നിരന്തരം സൃഷ്ടിക്കപ്പെടുകൊണ്ടിരിക്കുകയാണ്. ചില അച്ചടക്ക പാലനത്തിന്റെ ഭാഗമായി കത്തോലിക്കാ സഭയില്‍ പുരോഹിതര്‍ക്ക് കുടുംബജീവിതം വിലക്കുന്നുവേന്നെയുള്ളൂ. അതുപോലെ തന്നെ സഭാശുശ്രൂഷയ്ക്ക് ആവശ്യമെങ്കില്‍ സന്നദ്ധരായ സന്യാസികളേയും ഏകസ്ഥരേയും പുരോഹിതരാക്കുകയും ചെയ്യാം. അതിന്‍റെ അര്‍ത്ഥം പരോഹിത്യം ഒരു സഭാശുശ്രൂഷവിളി ആയിരിക്കുമ്പോള്‍ സന്യാസവും കുടുംബജീവിതവും ഒരു ജീവിതവിളിയാണ്. (വൈകാരിക പ്രതിസന്ധിയില്‍ പെട്ടുപോകുന്നത് സന്യാസത്തിലേക്ക് ആത്യന്തീക ദൈവവിളി സ്വീകരിക്കാത്ത വൈദീകര്‍ കുടുംബജീവിതം ഉപേക്ഷിച്ച് സന്യാസികളെപ്പോലെ ജീവിക്കേണ്ടിവരുമ്പോഴാണ്).
പുരുഷസന്യാസത്തിന്റെ പ്രതിസന്ധി ഇപ്പോള്‍ പൌരോഹിത്യവുമായി ഇടകലര്‍ന്നു കിടക്കുന്നു. സത്യത്തില്‍ സന്യാസജീവിത ലക്ഷ്യവുമായി സന്യാസസഭകളില്‍ ചേരുന്നവരുടെ എണ്ണം അന്യം നിന്ന രീതിയിലാണ്. സന്ന്യാസത്തില്‍നിന്ന് പൗരോഹിത്യത്തെ പൂര്‍ണ്ണമായി അടര്‍ത്തിമാറ്റി നോക്കൂ. അപ്പോള്‍ കാര്യങ്ങളുടെ കാമ്പു തെളിയും. പൗരോഹിത്യപട്ടം കിട്ടിയില്ലെങ്കില്‍ ഒരു ചെറുപ്പക്കാരനും സന്ന്യാസസഭയില്‍ ചേരില്ല എന്ന നിലവന്നിരിക്കുന്നു. (സന്യാസികളായി മാത്രം ജീവിച്ച പുരുഷസന്യാസസമൂഹങ്ങളില്‍ ചിലത് നിലനില്‍പ്പിനെ പ്രതി വൈദീക-സന്യാസത്തിലേക്ക് ചേക്കേറുകയോ മറ്റ് ചിലത് അന്യം നില്‍ക്കലിന്റെ വക്കോളം എത്തുകയോ ചെയ്തിട്ടുണ്ട്). കേരളസഭ പുരോഹിതരെ കൊണ്ട് നിറയുകയും പുതുതായി വരുന്ന പുരോഹിതര്‍ സാര്‍വ്വത്രിക സഭയുടെ മിഷന്‍ മേഖലയിലേക്ക് പോകാന്‍ തയ്യാറല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സന്യാസസമൂഹങ്ങളില്‍ നിന്ന് എത്രമാത്രം സന്യാസികളെ വൈദീകപട്ടം കൊടുക്കണം എന്ന ഒരു പുനരാലോചന സഭാധികാരികളുടെ ഭാഗത്തുനിന്ന് എത്രയും നേരത്തെ ഉണ്ടാവേണ്ടതാണ്. പൗരോഹിത്യത്തില്‍ ഒരു ജോലി ചെയ്യുന്നതിന് കിട്ടുന്ന സാമൂഹിക-മാനസിക സംതൃപ്തിയും അംഗീകാരങ്ങളുമുണ്ട്. എന്നാല്‍ സന്ന്യാസം ഒരു ജീവിതശൈലി മാത്രമാകുന്നതു കൊണ്ട് ആ ജീവിതശൈലിയെ പ്രണയിക്കുന്നവര്‍ക്കേ അതിന്റെ ആനന്ദം കണ്ടെത്താനാവൂ. ‘വൈദീകന്‍ ആയില്ലെങ്കില്‍ നിങ്ങള്‍ എന്തുചെയ്യും’ എന്ന ചോദ്യത്തിന് മുന്നില്‍ ഓരോ പുരുഷസന്യാസിയും നില്‍ക്കണം. സന്ന്യാസം ആള്‍ക്കൂട്ടമാകുമ്പോള്‍ അത് അപകടാവസ്ഥയിലെന്ന് സാരം.
കരുണയുടെ ഇടയന്‍
സഭയ്ക്ക് നഷ്ടമായത് അതിന്റെ കാരുണ്യഭാഷ ഭാഷയാണ്‌. അതുകൊണ്ടു തന്നെ നമ്മുക്ക് ഒരു കരുണയുടെ വര്‍ഷം ആചരിക്കണം. വയലിലെ ലില്ലികളെ നോക്കിആകാശപ്പറവകളെ നോക്കിവഴിവക്കില്‍ വീണുകിടക്കുന്ന മനുഷ്യരെ നോക്കിധൂര്‍ത്തിന്റെ വഴിയില്‍നിന്ന് സ്‌നേഹത്തിന്റെ തറവാട്ടുവീട്ടിലേക്ക് മടങ്ങിവരുന്ന ശിരസ്സ് കുനിഞ്ഞ മനുഷ്യരെ നോക്കിവേശ്യപ്പെണ്ണിന്റെ കണ്ണീരിലേക്ക് നോക്കി കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും കഥകള്‍ ചൊല്ലിയ ഗുരുവില്‍നിന്ന് ശിക്ഷ -രക്ഷകളുടേയും ദൈവത്വ-മനുഷ്യത്വത്തിന്റേയും ഏകത്വ-ത്രിത്വത്തിന്റേയും ബൗദ്ധികദൈവശാസ്ത്ര ചര്‍ച്ചകളിലേക്ക് എത്തിയപ്പോഴേക്കും സഭ ക്രിസ്തുവില്‍ നിന്ന് ഏറെ ദൂരത്ത്‌ പോയിരുന്നു.
സാബത്ത് മനുഷ്യനുവേണ്ടിയാണ്മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല എന്ന മനുഷ്യത്വത്തിന്റെ വിശാല നിലപാടെടുക്കാന്‍ ഒരു കാരുണ്യ ഹൃദയത്തിനേ കഴിയൂ. സന്ന്യാസ ആശ്രമങ്ങളും വൈദിക പരിശീലനക്കളരികളും ജീവിതത്തിന്‍റെ പച്ചയായ പരിഛെദം നഷ്ടപ്പെടുത്തി, സമൂഹത്തിന്‍റെ മധ്യത്തില്‍ നിന്ന് പറച്ചുമാറ്റപ്പെട്ട്, കഥകളേയും കവിതകളേയും ഉപമകളേയും പുറത്താക്കി, പകരം കാനോനിക നിയമസംഹിതകളും ആരാധനാനിഷ്ഠകളും കണിശമാക്കാന്‍ തുടങ്ങിയപ്പോള്‍ സഭക്ക് നഷ്ടമായത് ധൂര്‍ത്തപുത്രനെ വഴിയോരക്കണ്ണുമായി കാത്തിരിക്കുന്ന പിതാവിന്റെ ഹൃദയവും മനുഷ്യത്വത്തിനുവേണ്ടി സാബത്തുനിയമം ലംഘിക്കാനുള്ള ഹൃദയവിശാലതയും അവസാന മണിക്കൂറില്‍ ജോലിക്കെത്തിയ ദുര്‍ബ്ബലനായവനും ആദ്യമണിക്കൂറില്‍ ജോലിക്കെത്തിയവനും ഒരേ കൂലി കൊടുക്കുന്ന യജമാനന്റെ നീതിബോധവുമാണ്.
കാരുണ്യം മതത്തില്‍നിന്ന് ചോര്‍ന്നുപോയാല്‍ അവിടെ തഴയ്ക്കാന്‍ പോകുന്നത് പ്രായോഗികവാദമാണ്. അതുകൊണ്ടാണ് ബുദ്ധന്‍ അനുഷ്ഠാന മതത്തെ തള്ളിക്കളഞ്ഞ് കാരുണ്യത്തെക്കുറിച്ച് മാത്രം സംസാരിച്ചത്. “ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന്” പാലസ്തീനായിലെ ആ ഗുരു അസന്നിക്തമായി പ്രഖ്യാപിച്ചത്. പോപ്പ് ഫ്രാന്‍സിസ് ഇടയന്മാരെകേണ്ട വൈദീകരോട് പറയുന്നു: “കാരുണ്യം കാണിക്കുന്നതില്‍ നിങ്ങള്‍ക്ക് ഒരിക്കലും മടുപ്പുളവാകരുത്.” കാരുണ്യം നഷ്ടപ്പെട്ടാല്‍പ്പിന്നെ ഒരിടയനും കൂടെ നില്‍ക്കുന്ന അനുസരണവും വിധേയത്വവുമുള്ള തൊണ്ണൂറ്റൊന്‍പത്  ആടുകളെയും വിട്ട് നഷ്ടപ്പെട്ട ഒന്നിന്റെ പിന്നാലെ പോകില്ല. സ്വന്തം പങ്കു വാങ്ങിപോയ ധൂര്‍ത്തനുവേണ്ടി ഒരു പിതാവും ഇനിയൊരു ചില്ലിക്കാശുപോലും വ്യയം ചെയ്യില്ല. മക്കള്‍ക്കുവേണ്ടി ഒരുക്കപ്പെട്ട മേശയില്‍ ഒരു ചുങ്കക്കാരനും വേശ്യയും മുടന്തനും കുഷ്ഠരോഗിയും കയറിയിരിക്കില്ല. മക്കളുടെ അപ്പം മക്കള്‍ മാത്രം ഭക്ഷിക്കും. അങ്ങനെ നീതിമാന്മാരുടെയും ആരോഗ്യവാന്മാരുടെയും ദൈവരാജ്യത്തിന്റെ മക്കളുടെയും വിശുദ്ധ ഇടമായി സഭ നിലകൊള്ളും. അപ്പോള്‍ ഒരാള്‍ മാത്രം പുറത്തുനില്‍ക്കുന്നുണ്ടാവുംക്രിസ്തു എന്ന കരുണാമയന്‍.
സന്യാസത്തിന്റെ പ്രവാചക ദൌത്യം
സന്യസ്തരോടും പുരോഹിതരോടും ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് പറയാനുള്ളത് ഇതാണ്: “അടഞ്ഞുകൂടി അനാരോഗ്യമാവുകയും സ്വന്തം സുരക്ഷിതത്വത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന ഒരു സഭയേക്കാള്‍ എനിക്കിഷ്ടം മുറിവേറ്റ, വേദനിക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന ഒരു സഭയാണ്. കാരണം ആ സഭ പുറത്ത് തെരുവിലാണ്.” ഇതേ മനസ്സ് സൂക്ഷിച്ചിരുന്നു അസ്സിസിയിലെ ഫ്രാന്‍സിസ് എന്ന ആ ദരിദ്ര ഭിക്ഷുവും. സന്യാസം ചുറ്റുമതിലുകള്‍ക്കുള്ളിലുംആവൃതികള്‍ക്കുള്ളിലും സുരക്ഷിതമായി അടഞ്ഞുകൂടി ജീവിച്ചിരുന്ന കാലത്ത് പാശ്ചാത്യസമൂഹത്തില്‍ ഫ്രാന്‍സിസ് ആരംഭിച്ചത് സന്യാസ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ഒരു മുന്നേറ്റമായിരുന്നു - അലയുന്ന സന്യാസികളുടെ സമൂഹം (മെന്‍ഡിക്കന്‍സ്). ഗ്രാമങ്ങളിലും പര്‍ണ്ണശാലകളിലും പട്ടണങ്ങളുടെ തെരുവോരങ്ങളിലും അവര്‍ സന്യാസം ജീവിച്ചു. 'കുറുനരികള്‍ക്ക് മാളങ്ങളുണ്ട്ആകാശപറവകള്‍ക്ക് കൂടുകളുമുണ്ട്മനുഷ്യപുത്രനു തലചായ്ക്കാനിടമില്ലഎന്നു പറഞ്ഞു ജീവിതം മുഴുവന്‍ സഞ്ചാരിയായി അലഞ്ഞ പാലസ്തീനായിലെ ഗുരുവിന്റെ കാലടികളെ തേടിയ ഒരു മുന്നേറ്റമായിരുന്നു അത്. അതേ വഴിയിലായിരുന്നു കല്‍ക്കാത്തയിലെ ആ അമ്മയും. ആചാരപരമായി പോകുന്ന ഒരു മതത്തില്‍ നിന്ന് ആത്മീയതയെ തിരിച്ചുപിടിക്കാന്‍ ശ്രമിച്ച സഭാപിതാവ് സന്യാസിയായ ജോണ്‍ ക്രിസോസ്റ്റം പറഞ്ഞതിങ്ങനെ: കര്‍ത്താവു തന്നെ പട്ടിണികിടക്കുമ്പോള്‍ എന്തിനാണ് സ്വര്‍ണ്ണ പാനപാത്രം കൊണ്ട് നിങ്ങളിങ്ങനെ കര്‍ത്താവിന്റെ മേശയെ ഭാരപ്പെടുത്തുന്നത്? ആദ്യം വിശക്കുന്നവന് ആഹാരം കൊടുക്കുക, പിന്നെ എന്തെങ്കിലും ശേഷിക്കുന്നെങ്കില്‍ അത് കര്‍ത്താവിന്റെ മേശയില്‍ ചിലവിടുക.” അനുഷ്ഠാനപരമായി അധ:പതിക്കുന്ന സഭയില്‍ പ്രവാചക ധര്‍മ്മമാണ് സന്യാസികളുടേത്  എന്ന് മാര്‍പ്പാപ്പ സന്യാസികളെ ഓര്‍മ്മപ്പെടുത്തുകയാണ്: “ലോകത്തെ ഉണര്‍ത്തേണ്ട പ്രവാചക ദൌത്യമാണ് നിങ്ങളുടേത്. ക്രിസ്തു ഈ ലോകത്തില്‍ ജീവിച്ചതുപോലെ ജീവിക്കേണ്ട പ്രവാചകരാണ് നിങ്ങള്‍. പ്രാചകദൌത്യം ഉപേക്ഷിച്ചാല്‍ പിന്നെ സന്യാസത്തിന് അന്തസതയില്ല.” (സകല സമര്‍പ്പിതര്‍ക്കും വേണ്ടിയുള്ള അപ്പസ്തോലിക ലേഖനം, 21 നവം.  2014)സഭയെ നിരന്തരം നവീകരിക്കുകയും കാലത്തിന് മുന്‍പേ യാത്രചെയ്യുകയും ചെയ്യുക എന്നതാണ് പ്രവാചക ധര്‍മ്മം. പ്രവാചക ധര്‍മ്മം ജീവിക്കേണ്ടത് ജനമദ്ധ്യത്തില്‍ ആണ്. ഒരു വശത്ത്‌ സന്യാസികള്‍ തങ്ങളുടെ ജീവിതത്തെ വൈദീക ശുശ്രൂഷകൊണ്ട് പകരം വെക്കാനും ജപങ്ങളും പ്രാര്‍ഥനകളും മാത്രമായി ദേവാലയത്തിന് ഉള്ളിലേക്ക് ഉള്‍വലിയാനും ശ്രമിക്കുമ്പോള്‍ മറുവശത്ത്‌ ലോകത്തിലെങ്കിലും ലോകത്തിന്‍റെതല്ലാതെ ജീവിക്കാനുള്ള അവരുടെ വിളിയെ ജനമദ്ധ്യത്തില്‍ ഉപേഷിച്ച് പിന്മാറുകയാണ്. സന്യാസത്തിന്റെ ഉള്ളറിയാത്ത സന്യാസികള്‍ തന്നെയാണ് സന്യാസത്തിന്‍റെ വില കെടുത്തിയത്. “മതം മാറ്റത്തിലൂടെയല്ലാതെ ആകര്‍ഷണത്തിലൂടെ വളരേണ്ട സഭ”ക്കാണ് സന്യാസികള്‍ സാക്ഷ്യം വഹിക്കേണ്ടതെന്ന് ആ വലിയ ഇടയന്‍ പറയുമ്പോള്‍ സഭയെ ലോകത്തിന്‍റെ ഉപ്പും പുളിമാവും ആക്കേണ്ട ദൌത്യമാണ് അവരുടേത് എന്ന ഓര്‍മ്മപ്പെടുത്തലാണ്. ഉപ്പും പുളിമാവും കുറച്ചേ വേണ്ടു, അത് ജാതി-മത-ഭാഷാ-ദേശ വൈവിധ്യങ്ങള്‍ക്കപ്പുറം പ്രവാചകധര്‍മ്മത്തിന്റെ പുളിയായി, ഉപ്പായി, പടരും. എന്നാല്‍ ഉപ്പിന് ഉറകെട്ടുപോയാല്‍ എന്തുചെയ്യും? വലിച്ചെറിയപ്പെട്ടു മനുഷ്യരാല്‍ ചവിട്ടപ്പെടുന്ന ഒരു കാലം ഭാവിയില്‍ അസാധ്യമല്ലെന്ന് ഓര്‍ക്കുക.