Monday, December 9, 2013

സ്വാതന്ത്ര്യത്തിലേക്ക് നീണ്ട ദൂരം നടന്നു തീർത്തൊരാൾ

95 വര്ഷം നീണ്ട ജീവിതം. 27 വർഷത്തെ തടവറവാസം. 46 വർഷം വർണവിവേചനതിനെതിരെയുള്ള കലാപം. അത് "സ്വാതന്ത്യത്തിലേക്കുള്ള  ഒരു നീണ്ട നടത്തമായിരുന്നു"; അവസാനിക്കുന്നതാകട്ടെ 2013 ഡിസംബർ 5 നും. വിവേചനതിനെതിരെയുള്ള ദക്ഷിണാഫ്രിക്കൻ പോരാട്ടത്തിന്റെ ഒരു യുഗമായിരുന്നു നെല്‍സണ്‍ മണ്ടേല. 
ശക്തിയും സ്വാധീനവും ഉള്ളവർ നിയമയും നീതിയും നടത്തുന്ന ലോകത്ത് മണ്ടേല ആശ്രയിച്ചത് മനുഷ്യന്റെ നീതിയെ അധിലംഘിക്കുന്ന ഒരു നീതിയിലായിരുന്നു. 182 സാക്ഷികളും പതിനായിരക്കണക്കിന് പേജ് തെളിവുകളും തനിക്കെതിരെ ഭരണകൂടം ചമച്ച് നിർത്തിയപ്പോൾ മനുഷ്യന്റെ കോടതിക്ക് മുന്നിൽ അദ്ദേഹം ഭയരഹിതനായി പറഞ്ഞതിങ്ങനെ: ''സ്വന്തം ദുരിതങ്ങളില്നിന്നും അനുഭവങ്ങളില്നിന്നും പ്രചോദിതരായ ആഫ്രിക്കന് ജനതയുടെ പ്രക്ഷോഭമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭം. എല്ലാ വ്യക്തികളും തുല്യാവസരങ്ങള് അനുഭവിക്കുന്ന സ്വതന്ത്രവും ജനാധിപത്യപരവുമായ സമൂഹമെന്ന ആദര്ശമാതൃകയുമാണ് ഞാന് ഉള്ളില് കൊണ്ടുനടക്കുന്നത്. ലക്ഷ്യം നേടാനായി ജീവിക്കാന് കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്. ദൈവം ആഗ്രഹിക്കുകയാണെങ്കില്, ഒരു ലക്ഷ്യത്തിനായി മരിക്കാനും തയ്യാറാണ്.''
‘മനുഷ്യന് സ്വയം നിര്മിക്കുന്നു’ എന്ന ചൊല്ല് മണ്ടേലയുടെ ജീവിതത്തിന്റെ രക്നച്ചുരുക്കമായി വേണമെങ്കിൽ വായിക്കാം. ഒരാള്പോലും സാക്ഷരത നേടിയിട്ടില്ലാത്ത കുടുംബ പശ്ചാത്തലം. നന്നേ ചെറുപ്പത്തില് കാലിമേയ്ക്കാന് പോയി. അച്ഛന്റെ മരണശേഷം സമ്പന്നനായ ഒരാള് ദത്തെടുത്തതോടെയാണ് കാര്യങ്ങൾക്ക് മാറ്റമുണ്ടായത്. അക്ഷരങ്ങളുടെ ജാലകങ്ങള് തുറന്നുകിട്ടി. കറുത്തവര്ഗക്കാര്ക്കെതിരെ നടക്കുന്ന മനുഷ്യവിരുദ്ധമായ ചൂഷണങ്ങള്ക്കെതിരെ വിദ്യാര്ഥി ചിന്തിച്ചുതുടങ്ങി. കോളേജ് വിദ്യാഭ്യാസകാലത്ത് വിദ്യാര്ഥി കൗണ്സില് അംഗമായിക്കൊണ്ടാണ് പൊതുജീവിതപ്രവേശനം. നിലവാരം കുറഞ്ഞ ഭക്ഷണം ബഹിഷ്കരിച്ചതിന് അധികൃതര് സസ്പെന്ഡ് ചെയ്തു. തുടര്ന്ന് ബിരുദം നേടാനാകാതെയാണ് പിരിഞ്ഞത്. അതിനു ശേഷമാണ് അദ്ദേഹം . എൻ. സി. യിലൂടെ (African National Congress) രാഷ്രീയപ്രവർത്തനത്തിലേക്ക് തിരിയുന്നത്. അതിനിടെ നിയമത്തില് ഡിഗ്രിയെടുത്ത് അഭിഭാഷകനായി. കണ്ണില് ചോരയില്ലാതെ പെരുമാറുന്ന ഒരു ഭരണകൂടത്തിനെതിരെ ഗാന്ധിയന് സമരമുറ വിജയിക്കുന്ന കാര്യം സംശയമായി മാറിയപ്പോഴാണ് . എൻ. സി. സായുധസമരമുറ സ്വീകരിക്കുന്നത്. . എൻ. സിയുടെ സായുധവിഭാഗ സ്ഥാപക ചെയര്മാന് മണ്ടേലയായിരുന്നു. ഇത്തരംരാജ്യദ്രോഹ’ പ്രവര്ത്തനങ്ങളുടെ പേരിലാണ് ഒടുവില് മണ്ടേല പിടിക്കപ്പെടുന്നത്.
ഭ്രാന്തുപിടിപ്പിക്കുന്ന നീണ്ട 27 വർഷങ്ങൾ അയ്യാൾ തടവറയിൽ എന്തുടുക്കുകയായിരുന്നു? ഈ ചോദ്യം തടവറയിലെ നെഹ്രുവിനെക്കുറിച്ചും ചോദിക്കപ്പെട്ടിട്ടുണ്ട്. തടവറയിൽ നെഹ്‌റു 'ഇന്ത്യയെ കണ്ടെത്തുകയായിരുന്നു' എന്നാണ് പറയുന്നത്. “Discovery of India” രചിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ജയിൽവാസ കാലത്താണ്. നെഹ്രുവിന്റെതുമായി സമാനതകളില്ലാത്ത ശാരിരികവും മാനസീകവുമായ പീഡനങ്ങൾ മുറ്റിയ തടവറയിൽ മണ്ടേലയും വെറുതെയിരിക്കുകയായിരുന്നില്ല. അയ്യാൾ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു നീണ്ട നടത്തത്തിലായിരുന്നു. " The Long Walk to Freedom " എന്ന ആത്മകഥ രൂപപ്പെടുന്നത് അക്കാലത്താണ്.   ഒരു പുരുഷായുസ്സ് എന്നൊക്കെ വിളിക്കേണ്ടത്ര കാലം ജയിലഴികള്‍ക്ക് പിന്നില്‍ കഴിഞ്ഞ മനുഷ്യന്‍ ഒടുവില്‍ പുറത്തിറങ്ങുന്നത് ലോകത്തോടുള്ള അടങ്ങാത്ത പ്രതികാരവുമായിട്ടായിരിക്കില്ലേ? എന്നാൽ മണ്ടേലയുടെ കാര്യത്തിൽ അതങ്ങനെയല്ല. തന്നെ ദ്രോഹിച്ചവനും ആഫ്രിക്കക്കാരനാണെന്നും അവനും ഈ മണ്ണില്‍ തുല്യാവസരങ്ങളോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും അയ്യാൾ അറിഞ്ഞിരുന്നു. 1994-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ ന്‍ ഭൂരിപക്ഷത്തോടെ പ്രസിഡന്റായ അദ്ദേഹം പ്രസിഡന്റ് സ്ഥാനമേൽക്കുമ്പോൾ തന്നെ ജയിലിൽ സഹായിച്ച വെള്ളകാരനെ പ്രതേക അതിഥിയായി ക്ഷണിച്ചു. ഓർമ്മകളിൽ വര്ണവിവേചന സ്മൃതി നുരഞ്ഞിട്ടും പ്രതികാരത്തിന്റെ വഴിയിലേക്ക് ദക്ഷിണാഫ്രിക്കയെ അദ്ദേഹം നയിച്ചില്ല. വര്ണവിവേചനത്തിനെതിരെയുള്ള സമരത്തിൽ  12,500 പേര് കൊല്ലപ്പെട്ട രാജ്യത്താണ് മഹാമനസ്കത. “സ്വന്തം കാലിലെ ചങ്ങല അഴിച്ചുമാറ്റല്‍ മാത്രമല്ല സ്വാതന്ത്ര്യം;
അന്യന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കലും ബഹുമാനിക്കലുംകൂടിയാണ്” എന്നദ്ദേഹം വിശ്വസിച്ചു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പലയിടങ്ങളിലും സ്വാതന്ത്ര്യസമരങ്ങള്‍ നയിച്ച വേറെ എത്രയോ നേതാക്കളുണ്ട്. പക്ഷേ, അധികാരത്തിലെത്തി ഏറെക്കഴിയും മുമ്പ് മിക്കവരും അവര്‍ എതിര്‍ത്തവരേക്കാള്‍ നിഷ്ഠൂരരായ ഭരണാധികാരികളായിത്തീര്‍ന്നു, അവരെപ്പറ്റി ലജ്ജിപ്പിക്കുന്ന അഴിമതിക്കഥകൾ കേൾക്കുകയും, ഗോത്രങ്ങളെ തമ്മിലടിപ്പിച്ച് ചോരപ്പുഴ ഒഴുക്കുന്ന സംഭവങ്ങൾ കാണേണ്ടിവരികയും ചെയ്തു. അവരാരും സ്വമേധയാ സ്ഥാനമൊഴിഞ്ഞതുമില്ല. പലരും പട്ടാളവിപ്ലങ്ങളിലൂടെയും കലാപങ്ങളിലൂടെയും സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു. ചിലര്‍ കൊലചെയ്യപ്പെട്ടു. എന്നാൽ ഭരണത്തിലെ അഞ്ചുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ രണ്ടാമതൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍പോലും മെനക്കെടാതെ 1999-ല്‍ അധികാര രാഷ്ട്രീയത്തിനോട് വിട പറഞ്ഞ മണ്ടേല 2005-ല്‍ പൊതുജീവിതത്തിനോടും വിട പറഞ്ഞു. അദ്ദേഹത്തിന്റെ ബോധ്യം ഇതായിരുന്നു: "ഞാൻ ഒരു മിശിഖ ആയിരുന്നില്ല; വെറും ഒരു സാധാരണ മനുഷ്യൻ. അസാധാരണമായ ചില സാഹചര്യങ്ങൾ കൊണ്ട് എനിക്ക് ഒരു നേതാവാകേണ്ടിവന്നു എന്ന് മാത്രം." ആത്മാവുള്ള ഈ വാക്കുകൾ അധികാരത്തിന്റെ "സുഖ മേഘലകളിൽ" (Comfort Zones) ഇരുന്നുവാണ് അവസാന ശ്വാസം വലിക്കാൻ ആഗ്രഹിക്കുന്ന നമ്മിലെ അധികാരദാഹിയെ കണ്‍തുറപ്പിക്കേണ്ടതാണ്.

*******************
"ഞാൻ അടിസ്ഥാനപരമായി ഒരു ശുഭാപ്തിവിശ്വാസിയാണ്. അതെന്റെ സ്വഭാവപ്രകൃതി യിൽനിന്നു വരുന്നതാണോ, വളർത്തു രീതിയിൽ നിന്ന് വരുന്നതാണോ എന്നെനിക്ക് കൃത്യമായി അറിയില്ല. ശുഭാപ്തിവിശ്വാസിയാവുക എന്നാൽ തല സൂര്യന് നേരെ പിടിച്ച് പാദങ്ങൾ മുന്നോട്ടുവെച്ചു നടക്കുക എന്നത് തന്നെ. മനുഷ്യരാശിയിലുള്ള   എന്റെ വിശ്വാസം നഷ്ട്ടപ്പെട്ട അനേക നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരിക്കലും നിരാശയിലേക്ക് കൂപ്പുകുത്തിയിട്ടില്ല. അത് പരാജയത്തിന്റെയും മരണത്തിന്റെയും വഴിയാണ്.”


(സോഷ്യൽ മീഡിയയിൽ വായിച്ച ചില നല്ല ലേഖനങ്ങളോട് കടപ്പാട്)