Friday, July 31, 2015

ഭരണകൂടത്തിന് ഭ്രാന്തു പിടിക്കരുത്!


തടവറയിലെ എകാന്തതയെക്കുറിച്ചും മനസ്സാക്ഷിയെ വിമലീകരിക്കുന്ന കുറ്റബോധത്തെക്കുറിച്ചും ഒരാൾ കരുണാർദ്രമായി  കഥയെഴുതുന്നു. എന്നാൽ തുക്കുകയറിൽ നിന്ന് ഒരു ജീവനെ രക്ഷിക്കേണ്ടതിതിന്റെ മാനവീകതയെക്കുറിച്ച് പറയുമ്പോൾ അയ്യാളുടെ പേശികൾ വലിഞ്ഞുമുറുകുന്നു. "ഉപ്പു തിന്നവൻ വെള്ളം കുടിക്കണം" പോലും! അനാഥമാകുന്ന തെരുവിലെ ജന്മങ്ങളെക്കുറിച്ച് ഒരാൾ വേദനിക്കുന്നു. ഇനിയും ഒരു മകനോ മകൾക്കോ അത് നമ്മളായിട്ട്  വരുത്തി വെക്കരുത് എന്ന് പറയുമ്പോൾ അയ്യാൾ തുക്കുകയറിൽ കഴുത്തുമായി നിൽക്കുന്നവൻ അനാഥമാക്കിയ 237 പേരുടെ കഥ പറയുന്നു. എഴുതുന്ന ഓരോ അഭിപ്രായത്തിനും മതം തിരിഞ്ഞ് like അടിക്കുന്നു. ചിലർക്ക് ഒരു ഹീനകൃത്യത്തിന്റെ അണിയറശിൽപ്പി ഹീറോയാകുന്നു. ചിലർ അതിൽ മതം തിരയുന്നു, ചിലർ രാഷ്ട്രീയം തിരയുന്നു. മനുഷ്യന് വേണ്ടി സംസാരിക്കുന്നവരുടെ ശബ്ദം നേർത്തുനേർത്ത്‌ പോകുന്നു.
തലവെട്ടൽ കുറ്റം കൃത്യം തടയുമെന്ന് ചിലർ. സംഭവിച്ചിട്ടിച്ചിട്ടുള്ളത് നേരെ മറിച്ചാണെന്ന് കണക്ക് കാണിച്ചു കൊടുക്കുമ്പോൾ ഇസ്ലാമിയ രാജ്യങ്ങളുടെ ഉദാഹരണവുമായി ചിലർ (മാതൃകയാക്കണം പോലും!).  കയ്യും കാലും വെട്ടാൻ നിയമമുള്ള ആ നാടുകളിൽ പോയി പാർക്കാൻ നിങ്ങൾക്ക് മനസ്സാണോ എന്ന് ചോദിച്ചാൽ നിശബ്ധത. നിയമങ്ങൾ പെരുകുകയും അതിന്റെ പാലനം രാഷ്ട്രം കഠിനമായി അടിച്ചേൽപ്പിക്കുകയും ചെയ്യുന്നത് ഒരു രാഷ്ട്രത്തിന്റ സാംസ്ക്കാരിക അപചയമാണ് കാണിക്കുന്നത്, അല്ലാതെ അവിടുത്തെ പൗരന്മാരുടെ ധാർമ്മിക ഔന്നിത്യമല്ല. മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളൊന്നും നമ്മുക്ക് കണ്ടു പഠിക്കാൻ നല്ല മാതൃകകളല്ല.
ഭീകർക്ക് കൊല്ലാനും ചാകാനും ഒന്നും ഭയമില്ല, അത് ഏത് നാട്ടിൽ അയാലും. പിന്നെയാണോ അവരെ തൂക്കുകയര്‍ എന്ന ഓലപ്പാമ്പിനെ കാണിച്ചു പേടിപ്പിക്കുന്നത്!
തൂക്കുകയർ എന്ന ശിക്ഷാവിധിയെ മറ്റ് ശിക്ഷാവിധികൾ പോലെ നിസ്സാരമായി കാണരുത്. നമ്മൾ ചില ഗോവിന്ദചാമിമാരെ മാത്രമാണ് കാണുന്നത്. വിചാരണവിധികളിൽ നമ്മളേക്കാൾ കണിശത പാലിക്കുന്ന ഇംഗ്ലണ്ടിന്റെ, ഐയർലണ്ടിന്റെ, അമേരിക്കയുടെ, ചൈനയുടെ ഒക്കെ ചരിത്രമൊന്നെടുത്ത് നോക്കണം. തൂക്കിക്കൊല കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം അവർ നിഷ്കളങ്കരായിരുന്നു എന്ന് കോടതി തന്നെ പുനർവിധി നടത്തിയ എത്ര കേയ്സുകൾ! പിന്നേ ഏതെങ്കിലും കോടതിയ്ക്ക് അവരുടെ ജീവിതവും ജീവനും തിരിച്ചുകൊടുക്കാനായോ? രണ്ട് വർഷം മുൻപ് നമ്മൾ തൂക്കിയ അഫ്സൽ ഗുരുവിന്റെ കാര്യത്തിൻ ഇപ്പോഴും ന്യായാധിപന്മാർ പോലും രണ്ടു തട്ടിലാണ്. മനുഷ്യന്റെ നീതിനിർവ്വഹണത്തിൽ (അവർ ദൈവമല്ലാത്തതു കൊണ്ട് ) തെറ്റുപറ്റുക സ്വാഭാവികമാണ്. അതുകൊണ്ടാണ് പറയുന്നത് ജീവന്റെ മേൽ കൈ വെക്കാൻ നമ്മുക്ക് അവകാശമില്ലെന്ന് .
രാജ്യസുരക്ഷയ്ക്ക് അത്ര കടുത്ത ഭീഷണിയാണെങ്കിൽ അയ്യാളെ മരണം വരെ കഠിന തടവിന് വിധിച്ചാൽ പോരേ ? എന്തിനാണ് കൊല്ലുന്നത്? ഏതായാലും മരിച്ചവരാരും ഇനി തിരിച്ച് വരില്ലല്ലോ. അംഗഭംഗം സംഭവിച്ചവർക്ക് അവരുടെ പൂർണ്ണ ആരോഗ്യം തിരിച്ച് കിട്ടുകയുമില്ലല്ലോ. യാതോരു വിചിന്തനവുമില്ലാതെയാണ് മിക്ക സംസ്ക്കാരസമ്പന്നമായ രാജ്യങ്ങളൂം ഈ പ്രാകൃത ശിക്ഷാരീതിയെ തള്ളിക്കളഞ്ഞ് എന്ന് തോന്നുന്നുണ്ടോ? അയ്യാളെ കൊന്നപ്പോൾ ആ 237- കുടുംബങ്ങൾക്ക് രാഷ്ട്രം എന്ത് കുന്ത്രാണ്ടമാണ് ഉണ്ടാക്കിക്കൊടുത്തത്? ഇന്നലെ വരെ ജീവിച്ചതു പോലെ നാളേയും അവർ ജീവിക്കും അത്ര തന്നെ! പിന്നെ അവരില്‍ ചിലരുടെ ഒരു മാനസീക സുഖം, കൊലപാതകം കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു  മാനസീക സുഖം!
അപ്പോള്‍ ചിലര്‍ പറയുന്നു ഞങ്ങളുടെ ടാക്സ് കൊണ്ട് യാതോരുപകാരവുമില്ലാത്ത അവന്മാരൊന്നും തിന്നുകുടിച്ച് കിടക്കേണ്ടാ. യാതോരു ഉപകാരവുമില്ലാത്ത പ്രതിഭാ പാട്ടീൽ മുതൽ മുക്കിൽ പല്ല് മുളച്ച MP-MLA മാർ വരെ ലക്ഷക്കണക്കിന് എമ്പോക്കികൾ ലക്ഷ്വറി കാറിലും പഞ്ചനക്ഷത്ര ഹോട്ടലിലുമായി തിന്നുകുടിച്ച് അർമാദിച്ച് നടക്കുമ്പോൾ ഒരു ചാൺ വയറിന് ഇവർക്ക് കൊടുക്കുന്ന ചപ്പാത്തിയും ചോറും രണ്ടു ജോഡി ഡ്രസ്സുമാണോ ടാക്സിന്റെ ദുർവ്യയം?
ഒരു ജീവന്‍ നിലനിര്‍ത്തുക എന്നാല്‍ ഒരു സാധ്യത നിലനിര്‍ത്തുകയാണ്. ഇവന്മാരൊക്കെ നന്നാവുമോ എന്ന് ചോദിക്കരുത്. ആരും ആരേയും നന്നാക്കുകയല്ല, കാലവും ജീവിതാനുഭവങ്ങളും ചേർന്ന് ചിലരെ പരിവർത്തനം ചെയ്യിക്കുകയാണ്. (എല്ലാവരേയും അല്ല, ആരെക്കെയാണെന്ന് നമ്മുക്ക് പറയാനുമാവില്ല). കാട്ടാളനിൽ ഒരു വാത്മീകിയുണ്ട്. പതിനാറാം വയസ്സിൽ ഒരു പെൺകുട്ടിയെ ബലാത്ക്കരമായി കൊന്ന അലക്സാണ്ടർ 1970 വരെ ഏതോ സന്യാസാശ്രമത്തിന്റെ പൂമുഖത്ത് ചുളിവ് വീണ മുഖത്തോടെ അതിഥികളെ സ്വീകരിച്ചും തോട്ടത്തിൽ പണിയെടുത്തും നിന്നിരുന്നു.
പ്രമോദ് റഹ്മാനെ ഉദ്ധരിച്ചുകൊണ്ടു പറയുന്നു, “കുറ്റത്തിന് ഇല്ലാത്ത കണ്ണ് വേണ്ടത് ശിക്ഷയ്ക്കാണ്. ഭീകരതയ്ക്ക് ഇല്ലാത്ത ആത്മാവ് വേണ്ടത് നിയമത്തിനാണ്. ജീവനെടുക്കവേ കൈ വിറയ്ക്കേണ്ടത് കോടതിക്കാണ്. ഭ്രാന്ത് പിടിക്കാനേ പാടില്ലാത്തത് ഭരണകൂടത്തിനാണ്”

Thursday, July 23, 2015

സ്വകാര്യധാർമ്മീകത - പൊതുധാർമ്മീകത

എന്തെങ്കിലും ആവശ്യത്തിന് അത്ര പരിചയമില്ലാത്ത ഒരു വീട്ടിലോ സ്ഥലങ്ങളിലോ പോകേണ്ടി വരുമ്പോൾ വഴിയരികിൽ കണ്ടുമുട്ടുന്ന ഒരാളോട് വഴി ചോദിക്കുമ്പോഴാണ് ഒരു കള്ളനെപ്പോലെ ഓടിപ്പോകേണ്ട അവസ്ഥ വരുന്നത്. അങ്ങോട്ട്‌ ഒരു ചോദ്യം മാത്രമേ ചോദിച്ചിട്ടുള്ളൂ, "വഴിയൊന്ന് പറഞ്ഞുതരാമോ?". ഇങ്ങോട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കയ്യുംകണക്കുമില്ല, "എവിടുന്ന് വരുന്നു?" "എന്തിനാണ് അവിടെപ്പോകുന്നത്?", "അവരുമായിട്ട് എന്താണ് ബന്ധം?"....(നാട്ടിൻ പുറം നന്മകളാൽ സമൃദ്ധമൊന്നുമല്ല). എന്നാണ് നമ്മൾ സ്വകാര്യതയും  പൊതുജീവിതവും തമ്മിലുള്ള വിശുദ്ധമായ വേർതിരിവ് പഠിച്ചെടുക്കന്നത്? കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ്. ഇവിടെ പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തമ്മിൽ എങ്ങനെയാണ് ബന്ധപ്പെടേണ്ടത് എന്ന് വരെ രാഷ്‌ട്രം നിയമപരമായി നിശ്ചയിക്കാൻ തുടങ്ങിയാലോ! വ്യക്തിജീവിതത്തിൽ മൂല്യബോധനം വേണ്ടന്നല്ല പറഞ്ഞുവരുന്നത്. മൂല്യബോധനം ഒരു ബോധനപ്രക്രിയ എന്ന തലത്തിൽ തന്നെ നില്ക്കണം, അല്ലാതെ നിയമത്തിന്റെ കുറുവടിയും പിടിച്ച് നടക്കേണ്ടതല്ല. മതങ്ങൾക്കും ഉണ്ടാവണം സ്വകാര്യധാർമ്മീകതയും പൊതുധാർമ്മീകതയും തമ്മിലുള്ള വിവേചനബോധം. മതങ്ങൾ ഇപ്പോൾ വ്യക്തിജീവിതത്തിൽ ഏതൊക്കെ വിടവുകളിലൂടെയാണ് ഒളിഞ്ഞുനോക്കുന്നത്! ദമ്പതികൾ കിടപ്പറയിൽ ആഘോഷിക്കുന്ന വിശുദ്ധമായ ലൈംഗീക കർമ്മത്തിന്റെ രീതികൾ എന്തായിരിക്കണം എന്നുവരെ മതം നിശ്ചയിക്കുന്നു എന്നുവന്നാൽ മതം പോലും എത്ര തരംതാണു പോകുന്നു!
http://news.keralakaumudi.com/news.php?nid=56b8fa317c36e1a8cabad817db2d4816

Wednesday, July 15, 2015

തത്വശാസ്ത്രാധിഷ്ഠിതമായ ഒരു തടംവെട്ട്

2003-2004, തത്വശാസ്ത്ര പഠനമൊകെ കഴിഞ്ഞ് സമൂഹത്തിന്റെ സ്പന്ദനങ്ങളെ തൊട്ടറിയാന്‍ തേരെപ്പാരെ നടന്നിരുന്ന കാലം. ആദിവാസികള്‍ക്കിടയില്‍, മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍, തെരുവില്‍, അനാഥമന്ദിരങ്ങളില്‍, വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍, ദളിത്‌ മുന്നേറ്റങ്ങള്‍ക്കൊപ്പം ... ആ വര്‍ഷത്തെ മൊത്തം ചിലവുകളും സ്വന്തം നിലയില്‍ കണ്ടെത്തണമായിരുന്നു. കൂലിപ്പണിക്ക് പോവുകയായിരുന്നു പതിവ്. അലഞ്ഞുനടന്ന് പണി അന്വേഷിക്കുന്നതുകൊണ്ട് പരിചയമില്ലാത്തവര്‍ക്ക് പണികൊടുക്കാൻ തയ്യാറുള്ളവരും ചുരുക്കം. ഒരിക്കല്‍ സുഹൃത്തും ഞാനും കൂടി ഒരു പണി കണ്ടുപിടിച്ചു. കുറേനാളായി തടമെടുക്കാതെ കിടക്കുന്ന ഒരു തെങ്ങിന്‍തോപ്പ് (മണ്ഡരിബാധ കൊണം വരുത്തയതുകാരണം ഉടമ മനംമടുത്ത് ഉപേക്ഷിച്ചതാണ്). പത്തിരിന്നൂറ് തെങ്ങുകള്‍ ഉള്ള തോപ്പാണ്, എങ്ങനെ പോയാലും ഒരാഴ്ച പണി ഉറപ്പ്. കൃഷിയുടെ പ്രാധാന്യം, പരിചരണം കൊടുത്താല്‍ നന്നാകാത്ത പച്ചമരങ്ങള്‍ ഇല്ലെന്ന പ്രകൃതിശാസ്ത്രം, മണ്ണിന്‍റെ വിപ്ലവരാഷ്ട്രീയം, അധ്വാനമേ സംതൃപ്തി, പിന്നെ ഞങ്ങളെ തടമെടുക്കല്‍ എല്‍പ്പിച്ചാലുണ്ടാകുന്ന സാമ്പത്തീക നേട്ടം (വന്‍ ഓഫര്‍- തടമൊന്നിന് മറ്റ് തടം വെട്ടുകാര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ 3 രൂപ കുറവ്!). പോരെ സംഗതി! ഉടമ മനം മയങ്ങി വീണു. തുമ്പയും തന്ന് തെങ്ങുംതൊപ്പില്‍ ഞങ്ങളെ കൊണ്ടുചെന്നാക്കി, കാപ്പികുടിക്കാന്‍ നേരമാകുമ്പോള്‍ മടങ്ങി വരാം എന്ന് പറഞ്ഞ് വീട്ടിലേക്ക് പോയി. ആദ്യ ദിവസമല്ലേ തിരികെ വരുമ്പോള്‍ ഉടമയെ പണിയുടെ വേഗതയും മികവും കൊണ്ട് ഒന്ന് ഞെട്ടിക്കണം. കിളക്കുന്നതിന്റെ ക്ഷീണം അറിയാതിരിക്കാന്‍ തത്വശാസ്ത്രവിഷങ്ങളെക്കുറിച്ച് ആഴമുള്ള ചര്‍ച്ച. [മാര്‍ക്സിയന്‍ തത്വചിന്ത പ്രകാരം മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു തൊളിലാളിയാണോ (wage earner) അതോ ജോലിക്കാരനാണോ (worker)? അങ്ങനെയെങ്കില്‍ നമ്മുടെ തൊളിലാളി സംഘടനകളുടെ പ്രസക്തി എന്ത്?.... ഇങ്ങനെ പോകുന്നു ചര്‍ച്ച] പത്തുമണി കഴിഞ്ഞുകാണും ഉടമ ദൂരെനിന്ന് വരുന്നത് കാണാം. ഊണിന് വിളിക്കുമ്പോള്‍ ആണല്ലോ ആശാരിക്ക്‌ തട്ടുംമുട്ടും കൂടുന്നത്‌. പണി കൂടുതല്‍ വേഗത്തിലായി. ഉടമ അടുത്തെത്തി. ഒന്നും മിണ്ടാതെ ഏതാനും നിമിഷങ്ങള്‍ പകച്ചൊരു നില്‍പ്പ് (ഞെട്ടി...ഞെട്ടി... ഞെട്ടി! ഉള്ളില്‍ പെരുത്ത സന്തോഷം).
“എന്ത് ചതിയാണെന്റെ‌ മക്കളേ നിങ്ങള്‍ ചെയ്തത്?” തലയില്‍ കൈവെച്ചുള്ള ആ ചോദ്യത്തില്‍ സത്യത്തില്‍ ഞെട്ടിയത് ഞങ്ങളാണ്.
“എന്തുപറ്റി?”
“നിങ്ങള്‍ ആ തടമെടുത്ത തെങ്ങിന്റെ മണ്ടയിലേക്ക് ഒന്ന് നോക്കിക്കേ.”
ആകെ തടമെടുത്ത ഒന്‍പത് തെങ്ങുകളില്‍ നാല് എണ്ണത്തിനും മണ്ടയില്ല.
...പ്ലിംഗ്!!!
['തെങ്ങിന് ഇങ്ങനെ തടമെടുത്താല്‍ മതിയോ?' എന്ന് ചോദിച്ച് ഒരു ന്യൂ ജനറേഷന്‍ കര്‍ഷകന്‍ -IT യോ എഞ്ചിനീറിങ്ങോ മനംമടുത്ത് കൃഷിയില്‍ ഇറങ്ങിയ ആള്‍ ആയിരിക്കണം- കഴിഞ്ഞ ദിവസം കൃഷിഭൂമി കൂട്ടായ്മയില്‍ തെങ്ങിന്റെ തടം മാത്രം കാണിച്ച് ഇട്ട ഫോട്ടോയില്‍ നിന്ന് പ്രചോദനം].