Sunday, July 24, 2016

Thursday, July 21, 2016

ദളിത്‌ മുന്നേറ്റം, മതപരിവര്‍ത്തനത്തിലൂടെ.

'ബ്രാഹ്മണി'സത്തിന്റെ ഉള്ളില്‍ നിന്ന് വിമോചനം പ്രതീക്ഷിച്ച് ഹിന്ദുത്വവാദത്തിന്‍റെ കൂടെകൂടിയ ദളിതര്‍ തന്നെയാണ് ദളിത്‌ വിമോചനത്തിന്റെ മുഖ്യവിലങ്ങുതടി. ദളിതന്‍ ഇനിയെങ്കിലും തിരിച്ചുനടക്കേണ്ടത്‌ അംബേദ്‌കറിലേക്ക് ആണ്. "ഞാനൊരു ഹിന്ദുവായി ജനിച്ചെങ്കിലും, നിങ്ങളോട് തീര്‍ത്തുപറയുന്നു, ഒരിക്കലും ഒരു ഹിന്ദുവായി മരിക്കില്ല," അദ്ദേഹം പറഞ്ഞു. കാരണം ജാതീയത ഹൈന്ദവമതത്തിന്‍റെ ഏറ്റവും അടിസ്ഥാന തത്വമാണ്, മനുഷ്യര്‍ ജന്മംകൊണ്ടുതന്നെ അസമത്വത്തില്‍ ജനിക്കുന്നു എന്നത്. ആ തത്വം എടുത്തുമാറ്റിയാല്‍ ഹിന്ദുത്വ സാമൂഹ്യ-മത വ്യവസ്ഥക്ക് പിന്നെ നിലനില്‍പ്പ്‌ ഇല്ല. അതുകൊണ്ട് അംബേദ്‌കര്‍ മുന്നോട്ടുവെച്ച ദളിത്‌ വിമോചന വഴിയായിരുന്നു കൂട്ടത്തോടെയുള്ള മതംപരിവര്‍ത്തനം. ഇവിടെ ക്രിസ്തീയതയില്‍ ജാതീയതയില്ലേ, ഇസ്ലാമില്‍ ജാതീയില്ലേ, സിക്കുമതത്തില്‍ ജാതീയതയില്ലേ, ബുദ്ധിസത്തില്‍ ജാതീയതയില്ലേ...." എന്നൊക്കെ ചോദിക്കാം. ഉണ്ട്, പ്രയോഗത്തില്‍ ഉണ്ട്. എന്നാല്‍ തത്വത്തില്‍ ഇല്ല. തത്വത്തില്‍ ആ മതങ്ങള്‍ എല്ലാ മനുഷ്യരും ജന്മം കൊണ്ട് തുല്യര്‍ ആണെന്നാണ് പറയുന്നത്.
എന്തുകൊണ്ട് കേരളത്തിലെ ദളിതര്‍ കുറെയെങ്കിലും സാമൂഹ്യമായി മുന്നോട്ട് പോയി എന്ന ചോദ്യത്തിന് ഈ മതപരമായ മാറ്റം വലിയൊരു കാരണമായിരുന്നു. ഇവിടെ 'ചാന്നാര്‍ ലഹള' (മാറുമറക്കല്‍ സമരം) നടന്നു. ക്രിസ്ത്യന്‍ മിഷനറിമാരുടെ കീഴില്‍ വിദ്യാഭ്യാസം നേടിയ നാടാര്‍ സമുദായക്കാരായിരുന്നു അതിന് നേതൃത്വം നല്‍കിയത്. ഇന്ന് തെക്കന്‍ തിരുവതാംകൂറിലെ 'നാടാര്‍' സമുദായത്തിനിടയില്‍ പോയിനോക്കൂ, അവര്‍ വളരെ നിര്‍ണ്ണായകമായ ഒരു രാഷ്ട്രീയ-സാമൂഹ്യ ശക്തിയാണ്. CSI സഭയിലേക്ക് മതപരിവര്‍ത്തനം നടത്തിയ മധ്യതിരുവതാംകൂറിലെ 'അരയ' (മലയരയ) വിഭാഗങ്ങളുടെ ഇടയില്‍ വന്നുനോക്കൂ. അവരെപ്പോലെ വിദ്യാഭ്യാസവും ഉന്നതഉദ്യോഗവും സമ്പത്തീകമായ ഉന്നമനവും നേടിയവര്‍ ആ പ്രദേശത്ത്‌ തന്നെ കുറവാണ്. സ്വന്തം 'മതസ്വത്വ'ത്തിന്‍റെ വഴിതേടിയ PRDS ഇന്ന് അവഗണിക്കാന്‍ പറ്റാത്ത ഒരു ദളിത്‌ സമൂഹമാണ്. വടക്കന്‍ മലബാറില്‍ മുസ്ലിം സമുദായത്തിലേക്ക്‌ ചേക്കേറിയവര്‍ ജാതീയതയുടെ വലിയ ദൂഷ്യങ്ങള്‍ അറിയാതെ ജീവിക്കുന്നു. (എന്നാല്‍ ചില 'ജാതീയ ക്രിസ്തീയ'തയിലും 'ജാതീയ ഇസ്ലാമിലും' -തത്വത്തില്‍ ഇല്ലെങ്കിലും പ്രയോഗത്തില്‍ ജാതീയമായി ജീവിക്കുന്നവര്‍- ചേക്കേറിയവരുടെ അവസ്ഥ തഥൈവ).
എന്തുകൊണ്ട് ക്യാമ്പസുകള്‍ (ഹൈദരാബാദ്/ഡെല്‍ഹി) പ്രക്ഷുബ്ധമാകുന്നു എന്നതിന്‍റെ അടിസ്ഥാന കാരണം ഇവിടെയാണ്‌. മുഖ്യധാര സമൂഹത്തിന്‍റെ ശ്രദ്ധയില്‍ പെടാതെ ഇവിടെ ദളിതസമൂഹത്തിന് ഉള്ളില്‍ ഒരു വന്‍ സാമൂഹ്യപരിവര്‍ത്തനം നടക്കുന്നുണ്ട്, അംബേദ്‌കറിന്റെ വഴിയില്‍ മതപരിവര്‍ത്തനത്തിലൂടെ ഒരു സാമൂഹ്യപരിവര്‍ത്തനം. അവര്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് നീങ്ങുകയാണ്, നമ്മുടെ കൊച്ചു കേരളത്തില്‍ പോലും (ആ മേഖലയില്‍ ഒരു ചെറിയ ഗവേഷണം നടത്തുന്നു)!. മതങ്ങളുടെ ഗംഭീര ആത്മീയതയും പ്രൌഡിയും ഒന്നും കണ്ടിട്ടല്ല അവരുടെ ഈ മാറ്റം എന്നാണ് ലളിതമായ ഒരു കണ്ടെത്തല്‍. ഇത് വലിയ ഒരു സാമൂഹ്യമാറ്റത്തിന്‍റെ സമ്മര്‍ദ്ദതന്ത്രത്തിന്‍റെ ഭാഗമാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ശക്തമായി നിലവില്‍ ഇല്ലാത്ത ബുദ്ധിസത്തിലേക്കാണ് ആ മാറ്റം (നവ-ബുദ്ധിസം). അത് ഹിന്ദുത്വത്തിന് താങ്ങാന്‍ കഴിയുന്ന ഒന്നല്ല. മൊത്തം ഇന്ത്യന്‍ ജനതയുടെ നേര്‍പകുതി വരുന്ന ദളിത്‌ സമൂഹം സ്വന്തമായ ഒരു സ്വതം നേടിയാല്‍ പിന്നെ മുസ്ലിം-ക്രിസ്ത്യന്‍-സിക്ക് സമുദായങ്ങളെ മാറ്റിനിര്‍ത്തി ബ്രാഹ്മണിസത്തിന് ഇവിടെ ഒരു നിലനില്‍പ്പ്‌ സാധ്യമല്ല. അത് അവര്‍ തന്നെ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ഹിന്ദുത്വവാദികള്‍ ഇപ്പോള്‍ കിട്ടിയ അവസരം മുതലെടുത്ത്‌ തെരുവില്‍ ഇറങ്ങി അഴിഞ്ഞാടി ദളിതനെ ഒതുക്കാന്‍ ശ്രമിക്കുന്നത്. അത് തിരിച്ചറിയാതെ ഒരു 'മണ്ടശിരോമണി' മുഖവും വടിച്ചുവെളുപ്പിച്ച് കുറേ ഈഴവരേയും കൂട്ടി ഉടനെ ബ്രാഹ്മണന്‍ ആകാം എന്ന് മോഹിച്ച് നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്, വെള്ളാപ്പിള്ളി. അങ്ങനെയുള്ളവര്‍ ആണ് അംബേദ്‌കര്‍ സ്വപ്നം കണ്ട ദളിത്‌ വിമോചനത്തിന്റെ പ്രധാന ഘാതകര്‍. വിമോചനം ആരും പുറത്തുനിന്ന് എത്തിക്കില്ല, സ്വയം കണ്ടെത്തണം ചില രാഷ്ട്രീയ-സാമൂഹ്യ തിരഞ്ഞെടുപ്പുകളിലൂടെ.

Wednesday, July 20, 2016

ഞങ്ങടെ നെറ്റിപ്പട്ടം തിരിച്ചുതരണം

എന്തായാലും ഷൈലജ ടീച്ചര്‍ വടക്കുംചേരിയെ പൊളിച്ചടുക്കി. എന്നാല്‍ ഇനി ഞങ്ങടെ ഊഴം. M.D. ഇല്ലാത്ത എല്ലാ വൈദ്യന്മാരും നിങ്ങടെ "ഡോ." (Dr.) ഇവിടെ തിരിച്ചുവെച്ചിട്ട് പോണം. "പഠിപ്പിക്കുക' എന്ന് അര്‍ത്ഥമുള്ള docēre (ദോചെരെ) എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് doctor എന്ന ഇംഗ്ലീഷ് വാക്കിന്‍റെ ഉത്ഭവം. മധ്യകാലഘട്ടങ്ങളില്‍ പാരിസ് സര്‍വ്വകലാശാലയില്‍ പഠിപ്പിച്ചിരുന്ന, ഏതെങ്കിലും വിഷയത്തില്‍ പണ്ഡിതജ്ഞാനം നേടിയ, അദ്ധ്യാപകര്‍ക്കാണ് ഈ ബഹുമാനപൂര്‍വ്വകമായ പദവി കൊടുത്തിരുന്നത്. വൈദ്യശാസ്ത്രവിഷയത്തില്‍ പണ്ഡിതജ്ഞാനം ഉള്ള അദ്ധ്യാപകരേയും ഈ ഉദ്യോഗനാമം ഉപയോഗിച്ച് വിളിച്ചിരുന്നു. എന്നാല്‍ എന്നുമുതലാണ് നിങ്ങള്‍ തുക്കടാ വൈദ്യന്മാര്‍ ഇത് മോഷ്ടിച്ച് കൊണ്ടുപോയിട്ട് ഞങ്ങള്‍ Ph D. ക്കാരെ പരിഹസിക്കാന്‍ തുടങ്ങിയത്! മര്യാദയുടെ ഭാഷയില്‍ പറയുകയാണ്‌, ഞങ്ങടെ നെറ്റിപ്പട്ടം അവിടെ വെച്ചിട്ട് പൊയ്ക്കോ. അല്ലെങ്കില്‍ വടക്കുംചേരിക്കൊപ്പം നിങ്ങള്‍ സകലമാന വൈദ്യന്‍മാരേയും കോടതി കേറ്റും. പറഞ്ഞേക്കാം.

Sunday, July 17, 2016

സ്ഥാനം തെറ്റിയ മൂല്യബോധം

'ദേശസ്നേഹം' എന്നത് ഏറ്റവും വലിയ ഒരു ജനാധിപത്യമൂല്യമായി അവതരിപ്പിക്കപ്പെടുന്ന കാലത്താണ് നമ്മള്‍. പണ്ടും അങ്ങനെയൊക്കെ തന്നെയായിരുന്നു. എന്നാല്‍ ജനാധിപത്യം നിലനില്‍ക്കാത്ത കാലത്ത് ഭരണാധികാരികള്‍ (ചക്രവര്‍ത്തിമാരും രാജാക്കന്മാരും) അങ്ങനെ ജനങ്ങളെ ധരിപ്പിക്കുമ്പോള്‍ അതിന് അവരുടെ അധികാരം ഉറപ്പിക്കുക എന്നൊരു ലക്ഷ്യമുണ്ട് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. നടന്ന യുദ്ധങ്ങളില്‍ ഏറിയപങ്കും അതിരുകളെ ചൊല്ലിയായിരുന്നു. ഏത് നാട്ടുകാരാണ് പറയാതിരുന്നിട്ടുള്ളത് എന്‍റെ നാട് മറ്റേതു നാടിനേക്കാള്‍ മെച്ചമെന്നും സ്നേഹയോഗ്യമെന്നും! സത്യത്തില്‍ ഈ ലോകത്ത് സ്നേഹയോഗ്യമല്ലാത്ത ഏതെങ്കിലും നാടുണ്ടോ? നമ്മുടെ മക്കള്‍ രാജ്യസ്നേഹികളായി വളരുകയാണോ വിശ്വമാനവരായി വളരുകയാണോ വേണ്ടത്? എല്ലാ സിരയിലേയും ചോരക്ക് ഒരേ നിറമാണ്; എല്ലാ കണ്ണിലേയും കണ്ണീരിന് ഉപ്പുരസമാണ്‌; എല്ലാ മണ്ണും ആകാശവും പവിത്രമാണ്; എല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എന്നിട്ടും നാം എന്തിന് ഇങ്ങനെ ഊതിവീര്‍പ്പിച്ച ദേശസ്നേഹത്തിന്റെ കഥ പറഞ്ഞ് പടവെട്ടുന്നു!
സഹസ്രാബ്ദങ്ങള്‍ നീണ്ട ചരിത്രത്തിലൂടെ മനുഷ്യന്‍ ദേശാടകനായി നടന്നു. അതിരുകളില്ലാതെ, വേലികളില്ലാതെ, ചുറ്റുമതിലുകളില്ലാതെ ഭൂമി അവന്റെ മുന്നില്‍ വിശാലമായി തുറന്നുകിടന്നു. കാണാത്ത കാഴ്ചകള്‍, കേള്‍ക്കാത്ത ശബ്ദങ്ങള്‍, നുകരാത്ത സുഗന്ധങ്ങള്‍, നുണയാത്ത രുചികള്‍.... എല്ലാം അവന്റെ അനുഭവലോകത്തേയ്ക്ക് ഓരോ ദിവസവും വാതില്‍ തുറന്നെത്തിക്കൊണ്ടിരുന്നു. ജീവിതം ഓരോ ദിവസവും പുതുമ നിറഞ്ഞതായി.
സ്ഥിരവാസിയായി ഭൂമിയില്‍ കൂടുകൂട്ടിയ കാലം മുതല്‍ അനുഭവത്തിന്റെ തനിയാവര്‍ത്തനങ്ങളുടെ പഴകിവളിച്ച ഒരു ലോകത്തിലേയ്ക്ക് മനുഷ്യന്‍ പ്രവേശിക്കുകയായിരുന്നു. എല്ലാ ദിവസവും ഒരേ പുലരികള്‍, ഒരേ ഭക്ഷണം, ഒരേ കാഴ്ചകള്‍, ഒരേ ശബ്ദങ്ങള്‍. ഒപ്പം അലയുന്നവന്റെ സ്വാതന്ത്ര്യവും അവന് നഷ്ടമായി. ഗോത്രങ്ങള്‍ക്കിടയില്‍, പട്ടണങ്ങള്‍ക്കിടയില്‍, രാജ്യങ്ങള്‍ക്കിടയില്‍ അതിരുകള്‍ ഉയര്‍ന്നു. അതിരുകള്‍ ഭേദിക്കാന്‍ ശ്രമിച്ചവരൊക്കെ കലാപകാരികളായി. അങ്ങനെ യുദ്ധങ്ങളായി. ഭൂമി മുറിക്കപ്പെട്ടു, ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു, കാവലാളുകള്‍ നിയോഗിക്കപ്പെട്ടു...... എല്ലാം സ്വകാര്യവത്ക്കരിക്കപ്പെട്ടു. അങ്ങനെ യാത്രയ്ക്കുള്ള സ്വതന്ത്രലോകം നിഷേധിക്കപ്പെട്ട മനുഷ്യര്‍, ഹിപ്പോയിലെ അഗസ്റ്റ്യന്‍ പറഞ്ഞതുപോലെ, ലോകമെന്ന തുറന്ന പുസ്തകത്തില്‍നിന്ന് ഒരേടുമാത്രം വായിച്ച് കടന്നുപോകുന്ന അല്പബുദ്ധികളായി. "ആരാണപ്പാ ഈ ഭൂഗോളത്തിന്‍മേല്‍ കുത്തിവരകള്‍ ഇട്ടത്?" എന്ന് ചോദിക്കുന്ന കുഞ്ഞിനോട് ഞാന്‍ എന്തുപറയും! ദൈവമേ, ആരാണ് നിന്‍റെ ഭൂമിക്കുമേല്‍ വിഭനത്തിന്റെ വരയും കുറിയും നടത്തിയത്?!

Tuesday, July 12, 2016

സിനിമകണ്ട് വളരുക, വിവേകം താനേ വന്നുകൊള്ളും.

"വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന് പണ്ട് പി.എൻ.പണിക്കര്‍ പറഞ്ഞെന്നും പറഞ്ഞ് ഇന്നും അറിവിന്‍റെ ഏക മാര്‍ഗ്ഗം വെള്ളപ്പേപ്പറില്‍ കറുത്ത കൂനന്‍ഉറുമ്പുകള്‍ പോലെ ചിതറിക്കിടക്കുന്ന വാക്കുകളുടെ ലോകം മാത്രമാണെന്ന് ചിന്തിക്കുന്ന മാതാപിതാക്കള്‍ ഉണ്ട്. കുട്ടികള്‍ വീഡിയോകണ്ടാല്‍, ചിത്രകഥകള്‍ വായിച്ചാല്‍ വഴിപിഴച്ചുപോകും എന്നാണ് അവരുടെ പക്ഷം. ഈ മാതാപിതാക്കള്‍ ഒരു കാര്യം അറിയണം- അച്ചടിച്ച പുസ്തകങ്ങള്‍ ഒരു കാലത്തെ പരിമിതമായ ആശയവിനിമയത്തിന്റെ ഉത്‌പന്നങ്ങള്‍ മാത്രമായിരുന്നു. അവയ്ക്ക് മനുഷ്യന്‍റെ കാഴ്ച - ചിന്ത എന്നീ രണ്ട് ജ്ഞാനസമ്പാദന ശേഷികളെ മാത്രമേ സംബോധന ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ട് വായന പലര്‍ക്കും ചിന്തയെ വളരെ ഭാരപ്പെടുത്തുന്ന ഒന്നായിമാറി. കാഴ്ചയും ചിന്തയും തമ്മില്‍ നിരന്തരം അനുരൂപപ്പെടേണ്ട 'ശ്രദ്ധ'യില്ലാത്തവര്‍ അതിനെ വെറുത്തു. എന്നാല്‍ ഓഡിയോയുടെ കാലം വന്നപ്പോള്‍ കേള്‍വികൂടി അറിവ് സമ്പദനത്തില്‍ പങ്കുകൊണ്ടു (സത്യത്തില്‍ എഴുതപ്പെടുന്ന പുസ്തകള്‍ ആവിര്‍ഭവിക്കും മുന്‍പ് 'മൊഴി-ശ്രുതി'യുടെ കാലത്ത് ചെവിയും ഓര്‍മ്മയും മാത്രമായിരുന്നു ജ്ഞാനസമ്പാദന ശേഷികള്‍). എന്നാല്‍ എന്ന് കാഴ്ച, കേള്‍വി, ചിന്ത, ഭാവന എന്നീ മേഖലകളെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിവുള്ള സംസാരിക്കുന്ന ചലനച്ചിത്രങ്ങള്‍ (വീഡിയോകള്‍) ആവിര്‍ഭവിച്ചു കഴിഞ്ഞു. ഇപ്പോള്‍ ജ്ഞാനസമ്പാദനം പഠിതാക്കള്‍ക്ക് കൂടുതല്‍ എളുപ്പമായിരിക്കുന്നു. കൂടുതല്‍ വീഡിയോ-ഓഡിയോ 'പുസ്തകങ്ങള്‍' നിലവില്‍ വരണം (കടലാസിന് വേണ്ടിയുള്ള പ്രകൃതിനശീകരണവും കുറയ്ക്കാം. ലോകത്താകമാനം നട്ടുപിടിപ്പിച്ച മരങ്ങളുടെ 35% വെട്ടിയെടുക്കുന്നത് പപ്പേര്‍ നിര്‍മ്മാണത്തിന് വേണ്ടിയാണ്. കൂടാതെ ഭീകരമായ പാരിസ്ഥിതിക മലിനീകരണങ്ങളും). ഷേക്സ്പിയര്‍ ഡ്രാമകള്‍ വായിച്ചുതീര്‍ക്കുക എത്ര ശ്രമകരമായിരുന്നു എന്ന് ഇന്നും ഓര്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. മൂന്ന് ആഴ്ചകളില്‍ ദിവസം മൂന്നു മണിക്കൂറുകള്‍ മാത്രം ചിലവിട്ടാല്‍ അദ്ദേഹത്തിന്‍റെ മുഴുവന്‍ നാടകങ്ങളും കണ്ടുതീര്‍ക്കാം. മനക്കാഴ്ചകള്‍ കൂടുതല്‍ വ്യക്തവും. കൊച്ചുകുട്ടികള്‍ക്ക് വേണ്ടി എത്ര നല്ല കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍! അവരെ ജീവിതമൂല്യങ്ങളും ചരിത്രബോധവും പ്രകൃതിസ്നേഹവും ഭാവനയും നന്മയും ഉള്ളവരക്കി മാറ്റാന്‍ അവ മതി. അവര്‍ക്ക് കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ അവസരം കൊടുക്കൂ. മൌഗ്ലിയും, അത്ഭുതലോകത്തെ ആലീസും, റെമി എലിയും, കാള്‍ ഫ്രെഡ്രിക്സനും, മര്‍ജാനും, ടോമുംജെറിയും അവര്‍ക്ക് കൂട്ടുപോകട്ടെ.

Kerala State Archaeology Department

നയാപൈസക്ക് ഉപകാരം കിട്ടാത്ത ചില ക്ലാസുകള്‍ ബങ്ക് ചെയ്ത് റോമാ നഗരത്തിലൂടെ അലഞ്ഞത് അതിന്‍റെ ഇടനാഴികളിലെ ചരിത്രത്തിന്റെയും ജന്മാന്തരങ്ങളുടേയും പഴമ മണക്കാനായിരുന്നു. കൌതുകം കൊണ്ട് വീണുകിടക്കുന്ന ആ അവശിഷ്ട്ങ്ങളില്‍ ഒന്ന് തൊട്ടുനോക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ നിന്ന് കുത്തിക്കയറുന്ന നോട്ടമെറിഞ്ഞു ഒരു റോമന്‍ ഗ്ലാഡിയേറ്റര്‍ വരും, "Non toccare!" വീണുകിടക്കുന്ന ഓരോ മാര്‍ബിള്‍ സ്തൂപങ്ങളും അങ്ങനെ അവിടെത്തന്നെ കിടക്കണം തുര്‍ക്കികളും നെപ്പോളിയന്‍ ബോണോപ്പാര്ട്ടും ഇപ്പോള്‍ യുദ്ധം കഴിഞ്ഞു പോയമാതിരി. ഇവിടെ നമ്മള്‍ എന്തു ചെയ്യും? പുരാവസ്തു വകുപ്പ് ഏറ്റെടുക്കാതിരിക്കാന്‍ വേണ്ടി രാക്കുരാമാനം നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളി പൊളിച്ചിറക്കി അവിടെ കോണ്ക്രീറ്റ് സൗധ നിര്‍മ്മാണം തുടങ്ങും. പൂഞ്ഞാര്‍ കൊട്ടാരത്തിന്‍റെ കഴുക്കോലുകള്‍ കൊണ്ട് അടുപ്പില്‍ തീകത്തിച്ച് വെള്ളം തിളപ്പിക്കും. മൂന്നാറിന്‍റെ റെയില്‍വേ പാളം KSEB വൈദ്യുത തൂണുകളായി ഉപയോഗിക്കും. കരുമാടിയിലേയും മാവേലിക്കരയിലേയുമൊക്കെ ബുദ്ധവിഗ്രഹങ്ങള്‍ ജാതികോമരങ്ങള്‍ക്ക്‌ പുലയാട്ടാന്‍ വിട്ടുകൊടുക്കും. ശരിക്കും വേദന തോന്നി വയനാട്ടിലെ ആ ജൈന ക്ഷേത്രത്തിന്‍റെ (പനമരം - പുഞ്ചവയല്‍) സ്ഥിതി കണ്ടപ്പോള്‍. ഇങ്ങനെപോയാല്‍ ഇനി ഒരു 10 വര്‍ഷം കൂടി, അത്രയേ വേണ്ടു കല്ലിന്മേല്‍ കല്ല്‌ അവശേഷിക്കാതെ അത് ചരിത്രത്തില്‍ നിന്ന് കുടിയിറങ്ങാന്‍. എന്തിനിവിടെ ചരിത്ര ബോധവുമില്ലാത്ത Kerala State Archaeology Department എന്ന ഒരു പുരാവസ്തു? ഒരാള്‍ പോലും ഇന്നോളം like ചെയ്യാത്ത അവരുടെ ഒരു പേജും!

വികസനം എല്ലാം മാറ്റിയെഴുതുന്നുണ്ട്, ഓർമ്മകളെയൊഴികെ.

"ജിജോ" എന്ന പേര് നാട്ടിലെ ഓലമേഞ്ഞ ഒരു സിനിമാകൊട്ടകയുടേതായിരുന്നു. മഴ പെയ്താൽ ചോരുന്ന, ടോർച്ച്‌ തെളിച്ചതു പോലെ വലിയ വെളിച്ചം തലയ്ക്ക് മേൽ കൂരിരുട്ടിലൂടെ പോയി വലിച്ചുകെട്ടിയ വലിയ വെള്ളത്തുണിയിൽ വീണ് വിളറിയ ചിത്രങ്ങളാകുന്ന, "കിർർർർർർർർർർങ്...." എന്ന കാതടപ്പിക്കുന്ന ശബ്ദത്തോടെ വെളിച്ചത്തിന്റെ എല്ലാ കവാടങ്ങളും അടയുന്ന ഒരു കൊട്ടക. പരിസരങ്ങളിൽ ചിതറിക്കിടന്ന സെല്ലുലോയ്ഡ് തുണ്ടുകൾ പെറുക്കിയെടുത്ത് വീട്ടിൽ കൊണ്ടുപോയി ടോർച്ചടിച്ച് ഭിത്തിയിൽ സിനിമകണ്ടു. കൊട്ടകയുടെ ഏറ്റവും മുന്നിലെ ബെഞ്ചിൽ 1 രൂപയ്ക്ക് ടിക്കറ്റെടുത്തിരുന്ന് "റ്റോട്ടോ"യെ പോലെ ഞാനും ചില അത്ഭുത ലോകങ്ങളിലേയ്ക്ക് യാത്രപോയി. ഓർമ്മയിലെ ആദ്യചിത്രം "ബാലൻ" എങ്കിലും, "ജിജോ"യിൽ കണ്ട ആദ്യ ചിത്രം "അറബിക്കടലോ" "ആട്ടക്കലാശ"മോ ആവണം. ഇന്ന് അതുവഴി കടന്നുപോകുമ്പോൾ ഓർമ്മയിൽ ഒരു ഫിലിം ഫെസ്റ്റിവെൽ. വികസനം എല്ലാം മാറ്റിയെഴുതുന്നുണ്ട്, ഓർമ്മകളെയൊഴികെ. അതുകൊണ്ടാവാം "Cinema Paradiso" എന്ന ഇറ്റാലിയൻ ചിത്രം എത്രവട്ടം കണ്ടാലും അത് ചിരികൾക്കിടയിൽ നെടുവീർപ്പുകളോടെ കണ്ണുകളെ നിറയ്ക്കുന്നത്. 1990 ന് ശേഷമുള്ള ഏറ്റവും ഇഷ്ടപ്പെട്ട 5 ഇറ്റാലിയൻ ചിത്രങ്ങളെ പെറുക്കിയെടുക്കാൻ ആവശ്യപ്പെട്ടാൽ റ്റോട്ടോയും ആൽഫ്രെദോയും ചില വലിയ രഹസ്യങ്ങൾ ഒളിപ്പിച്ചുവെച്ച "പറുദീസാ സിനിമാകൊട്ടക" ഒന്നാമതെത്തും. .

മതത്തിന്‍റെ അപകട സാധ്യതകള്‍

1. ആത്മീയതയുടെ മൊത്തവിതരണക്കാര്‍ തങ്ങളാണെന്ന് സ്വയം കരുതുമ്പോള്‍.
2. ആധുനീക ശാസ്ത്രജ്ഞാനം കൊണ്ട് സ്വയം നവീകരിക്കാന്‍ കൂട്ടാക്കാത്തപ്പോള്‍.
3. മതം വെറും സദാചാരജീവിത ശൈലിയാവുകയും അതില്‍ ജ്ഞാനതലം ഇല്ലാതെ പോവുകയും ചെയ്യുമ്പോള്‍.
4. മറ്റ് മതങ്ങളെ തത്വത്തില്‍ അംഗീകരിക്കുന്നു എന്ന വ്യാജേന അക്കൊമഡേറ്റ് (ഒരു അട്ജസ്റ്റുമെന്‍റ്) ചെയ്യുമ്പോള്‍.
5. ദൈവങ്ങളെ സംരക്ഷിക്കുക മതവിശ്വാസിയുടെ 'കടമ'യാണെന്ന് ചിന്തിച്ചുതുടങ്ങുമ്പോള്‍.
6. മറ്റു മതവിശ്വാസികളില്‍ അസൂയ ജനിപ്പിക്കും വിധം സ്ഥാപനവത്കൃതമായും ആഡംബരപൂര്‍വ്വമായും മതം വളരുമ്പോള്‍.
7. മതം മരണാനന്തര ജീവിതത്തിന് വേണ്ടിയാണെന്ന് ചിന്തിച്ചു തുടങ്ങുമ്പോള്‍.
8. മതം മാര്‍ഗ്ഗമല്ല, ലക്ഷ്യമാണെന്ന് കരുതുമ്പോള്‍.
9. സമൂഹജീവിതത്തെ ഒരിക്കലും ബാധിക്കാത്ത വ്യക്തിയുടെ സ്വകാര്യ ജീവിതത്തില്‍ തലയിടാല്‍ തുടങ്ങുമ്പോള്‍.
10. ബോധപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ മനുഷ്യന്‍റെ ചിന്തയേയും വികാരങ്ങളേയും മയക്കാന്‍ കഴിവുള്ള കറുപ്പാണ് മതം എന്ന് തിരിച്ചറിയാതെ പോകുമ്പോള്‍.
(ജ്ഞാനവും കരുണയും -wisdom & compassion- ഉള്ള വ്യക്തികള്‍ മാത്രം സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മതം)

ഡെല്‍ കാര്‍നിഗിയും രാധാകൃഷ്ണനും പിന്നെ ഞാനും:

നേരില്‍ കാണുമ്പോള്‍ "ഹായ്... ഹൂയ്..." എന്നൊക്കെ പറഞ്ഞ് രഞ്ജിനി ഹരിദാസ് കണക്കെ ഗോഷ്ടി കാണിക്കുന്നവരേയും, നല്ല സ്റ്റെഡി വടിയായി നിന്ന് "ഹലോ... ഐ ആം..." എന്നൊക്കെ പറയുന്ന കോടീശ്വരന്‍ സുരേഷ് ഗോപി സ്റ്റൈലുകാരേയും കാണുമ്പോള്‍ സ്വതവേ അന്തര്‍മുഖിയും നാടനുമായ ഞാനൊന്ന് അറച്ചു പോകാറുണ്ട്. പിന്നെ എന്തെങ്കിലുമൊക്കെ പറഞ്ഞും പറയാതെയും എത്രയും പെട്ടെന്ന് അവരുടെ മുന്‍പില്‍ നിന്ന് ഓടി രക്ഷപെടും. വ്യക്തിത്വ വികസനമെന്നും മോട്ടിവേഷന്‍ പ്രോഗ്രാമ്സെന്നുമൊക്കെ പറഞ്ഞ് നടക്കുന്നവരേയും മോനോരമക്കാരുടെ Positive Thinking പുസ്തകങ്ങള്‍ കാണുമ്പോഴും ഇതുതന്നെയാണ് അനുഭവം. (എന്‍റെ പ്രശ്നമാകാം). എന്തായാലും അടുത്ത കാലത്ത് ആരംഭിച്ച ഈ കലാപരിപാടിയുടെ തലതൊട്ടപ്പന്‍ Dale Carnegie ന്‍റെ ഇപ്പോഴും ആത്മഹത്യയെന്നു വിശ്വസിക്കുന്ന മരണവും, ഈ കലാപരിപാടി നടത്തിയിരുന്ന നമ്മുടെ നാട്ടുകാരന്‍ രാധാകൃഷ്ണന്റെ ആത്മഹത്യയും എന്‍റെ അറപ്പ് അസ്ഥാനത്തല്ല എന്നൊരു തോന്നല്‍ സൃഷ്ടിച്ചിട്ടുണ്ട്. വ്യക്തിത്വമൊക്കെ അങ്ങനെ കണ്ടമാനം ഊതിവീര്‍പ്പിച്ചും നേട്ടം കൊയ്യാന്‍ നെട്ടോട്ടമോടിയും നമ്മള്‍ എങ്ങോട്ടാണ്?