Saturday, December 31, 2016

ഘടികാരങ്ങൾ നിലയ്ക്കുമ്പോൾ നിങ്ങളെങ്ങനെ പുതുവർഷം ആഘോഷിക്കും?

ഡിസംബർ 31- ഉം ജനുവരി 1- ഉം തമ്മിലുള്ള അകലം കലണ്ടറിൽ ഒരു കോളത്തിൽ നിന്ന് മറ്റൊരു കോളത്തിലേക്കുള്ള അകലം മാത്രമാണ്. ഇന്ന് നേരം വെളുത്തു, മദ്ധ്യാഹ്നമായി, സൂര്യൻ അസ്തമിച്ചു, രാത്രിയായി; അതുതന്നെ നാളെയും സംഭവിക്കും. അതുകൊണ്ട് പുതുവർഷം എന്ന പെരുപ്പിച്ചുണ്ടാക്കിയ സമയത്തിന്റെ ഉത്സവത്തിനോട് യാതൊരാവേശവും തോന്നിയിട്ടില്ല. ഇന്നോളം ഒരു പുതുവർഷത്തിലും പുത്തൻ തീരുമാനങ്ങൾ എടുത്തിട്ടില്ല, പ്രതീക്ഷകൾ മെനഞ്ഞിട്ടില്ല. ഇന്നുകളിൽ ജീവിക്കാനുള്ള വെല്ലുവിളിയാണ് സമയത്തിന്റെ യഥാർത്ഥ വെല്ലുവിളിയെന്ന് തോന്നിയിട്ടുണ്ട്. ഗുലാം അലിയുടെ ഗസ്സൽ കേട്ടിരിക്കുമ്പോൾ സമയവും കാലവും നിശ്ചലമാകുന്നതായി തോന്നിയിട്ടില്ലേ? പ്രിയപ്പെട്ടവരോടൊപ്പം സല്ലപിച്ചിരിക്കുമ്പോഴും തോട്ടത്തിൽ ചെടികൾക്കിടയിൽ ഒരു കൈക്കോട്ടുമായി നടക്കുമ്പോഴും അങ്ങനെ തന്നെ. (അതുകൊണ്ടാണ് To a Child - Love is spelled T-I-M-E എന്ന കഥയെ ഞാൻ എല്ലാക്കാലത്തെയും മികച്ച സമയത്തിന്റെ കഥയായി കാണുന്നത്). കാലം എങ്ങോട്ടോ ഓടിപ്പോകുന്നു എന്നത് സമയത്തെക്കുറിച്ചുള്ള ഏറ്റവും ഉപരിപ്ലവമായ ധാരണയാണ്. കാലം എങ്ങും പോകുന്നില്ല. ഇവിടെ നടക്കുന്നത് പ്രകൃതിയുടെ താളാത്മകമായ ചലനങ്ങൾ മാത്രമാണ്. അത് ഒരു നേർരേഖയിൽ മടങ്ങിവരവ് ഇല്ലാത്ത മരണമാണോ, അതോ കടലിലെ തിരകൾ പോലെ തനിയാവർത്തനങ്ങൾ മാത്രമാണോ എന്ന് ആരുകണ്ടു! സമയത്തിന്റെ 'നേർരേഖാ സങ്കല്പം' (linear concept of time) പടിഞ്ഞാറൻ തത്വശാസ്ത്രത്തിന്റെ സൃഷ്ടിയാണ്. കിഴക്കിന്റെ ചിന്തയിൽ സമയത്തെക്കുറിച്ചുള്ള സങ്കല്പം 'വര്‍ത്തുള'മാണ് (circular concept of time). അതുകൊണ്ടാണ് ജന്മങ്ങളുടെ ആവർത്തനങ്ങളെക്കുറിച്ച് ഇവിടെ തത്വശാസ്ത്രം സംസാരിക്കുന്നത്. പടിഞ്ഞാറിന്റെ സങ്കല്പത്തിൽ ദിവസങ്ങളും വർഷങ്ങളും മരണവും നിത്യമായി അടയുന്ന വാതിലുകളാണ്. വാച്ചുകളും ക്ളോക്കുകളും ഇല്ലാത്ത ഒരു നാട്ടിലേക്ക് നിങ്ങളൊരു യാത്ര പോകൂ. അവിടെ തീരും മണിക്കൂറുകളും മാസങ്ങളും വർഷങ്ങളും, പിന്നെ ഉത്കണ്ഠകളും. ശേഷിക്കുന്നത് പച്ചയായ ജീവിതം മാത്രമായിരിക്കും- പകലുകളും ഇരവുകളും, ഓർമ്മകളും സ്വപ്നങ്ങളും, ജനനവും മരണവും, ചൂടും തണുപ്പും..... ഓരോ നിമിഷങ്ങളിലും ജീവിച്ച് കാലത്തെ അതിജീവിക്കാൻ നിരന്തരം ഉദ്ബോധിപ്പിച്ചത് ബുദ്ധനാണ്. ഇന്നലെകളേയും നാളെകളേയും ഒന്നു മറക്കൂ. ഇന്നലെകൾ എന്നെന്നേക്കുമായി കടന്നുപോയി, നാളെകൾ ഉണ്ടാവുമോ എന്ന് ആര്‍ക്കും അറിഞ്ഞും കൂടാ. അപ്പോൾ ഉള്ളതോ ഈ നിമിഷം മാത്രമാണ്. 'ഇപ്പോൾ' മാത്രമാണ് സത്യം, മറ്റെല്ലാം മിഥ്യ. (Yesterday is NO MORE; Tomorrow is NOT YET; Now is REAL). 'ഇപ്പോൾ' (NOW) ജീവിക്കുന്ന മനുഷ്യർ മാത്രമേ ജീവിക്കുന്നുള്ളൂ. ജീവിക്കാന്‍ ധൈര്യപ്പെടുക- അതാണ്‌ വെല്ലിവിളി, അപ്പോള്‍ സ്വരുക്കൂട്ടി വെക്കുന്ന ആര്‍ത്തികള്‍ ഇല്ലാതാകും, ഉത്ക്കണ്ഠകൾ കൂടൊഴിയും. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള പരാതികളും പരിഭവങ്ങളും നിലയ്ക്കും.
"ആകാശത്തിലെ പക്‌ഷികളെ നോക്കുവിന്‍: അവ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, അവ എത്രയോ സംതൃപ്തര്‍! ഉത്‌കണ്‌ഠമൂലം ആയുസ്‌സിന്‍െറ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ?... അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്‌. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച്‌ ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്‍െറ ക്‌ളേശം മതി." (ക്രിസ്തു)

Tuesday, December 20, 2016

ക്രിസ്തുമസ് വിളക്കുകള്‍

ബൈബിളിലെ യേശുവിന്റെ ജീവിതത്തിലെ "ബാല്യകാല വിവരണങ്ങൾ" (Infancy narrative) ചരിത്രപരമായി മനസ്സിലാക്കേണ്ടതല്ലെന്ന് ഇന്ന് ബൈബിൾച്ചരിത്രവും ദൈവശാസ്ത്രവും പഠിക്കുന്നവര്‍ക്ക് അറിയാം. ക്രിസ്തുവിന്റെ മരണത്തിന് ശേഷം ഒന്നോരണ്ടോ തലമുറകൾ കഴിയുമ്പോഴാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള ഭാവനാസമ്പന്നമായ കഥകൾ പ്രചരിക്കുന്നത് തന്നെ. ഏറ്റവും ആദ്യം പുതിയനിയമത്തിന്റെ പുസ്തകങ്ങൾ എഴുതിയ പൗലോസിന്റെയും മർക്കോസിന്റെയും കാലത്ത് ഇത്തരം കഥകൾ നിലനിൽക്കുന്നതിനെക്കുറിച്ച് അവരുടെ എഴുത്തുകളിലൊന്നും കാണുന്നില്ല. 'ക്രിസ്തുമസ്' പോലും ചരിത്രപരമായി യേശുവിന്റെ ജന്മദിനമായിരുന്നില്ല, റോമൻ ദേവൻ ആയിരുന്ന സൂര്യദേവന്റെ തിരുനാൾ ആയിരുന്നു എന്നതു പൊതുവിജ്ഞാനത്തിന്റെ ഭാഗമാണല്ലോ. (ഇത്തരം ക്ലാസുകൾ ഒക്കെ കേട്ടാണ് വൈദികവിദ്യാർത്ഥികളൊക്കെ അവരുടെ വൈദീകപഠനം പൂർത്തിയാക്കുന്നത് )
പക്ഷേ ചരിത്രസംഭവങ്ങളും വസ്തുതാപരമായ കാര്യങ്ങളും മാത്രം സത്യമായി അംഗീകരിച്ചും മനുഷ്യ ഭാവനകളേയും കഥകളേയും മിത്തുകളേയും നിരാകരിച്ചും ജീവിക്കുന്നവരുടെ ജീവിതം എത്ര ശുഷ്ക്കവും നിറരഹിതവും ആയിരിക്കും! കഥകളാണ് ജീവിതത്തിന്റെ നീരും ചോരയും. ബുദ്ധിയും ഭാവനയും, വികാരവും വിചാരവും തമ്മിലുള്ള സംഘടനം ഇനിയെങ്കിലും നമ്മൾ അവസാനിപ്പിക്കേണ്ടതില്ലേ? മാലാഖമാരും നക്ഷത്രവിളക്കും പുൽക്കൂടും ഇടയഗാനവും പാതിരാവിന്റെ സ്തോത്രബലികളും ഉണ്ണിയേശുവും കരോൾ ഗാനങ്ങളും ഇല്ലെങ്കിൽ പിന്നെന്ത് ക്രിസ്തുമസ്? പിന്നെവിടെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ക്രിസ്തു? ഈ ക്രിസ്തുമസ് നാളിൽ ഞാനും തുക്കിയിട്ടുണ്ട് ഒരു നക്ഷത്രവിളക്ക്. ഈ മരത്തിൽ മലമുകളിലെ കാറ്റിനേയും തണുപ്പിനേയും പ്രതിരോധിച്ച് ഡിസംബർ 25-ന്റെ പാതിരാവുവരെ ഈ വിളക്കു കെടാതെ സൂക്ഷിക്കാൻ മാലാഖമാർ കാവൽ നിൽക്കുമായിരിക്കും അല്ലെ?
History as chronological and factual accounting of objective truths started very late in the science of Historiography, may be after the period of enlightenment (German school). Even now indigenous people maintain their history through stories coloured with human imagination. Writers of holy books never had the intention of writing history as we understand history today. We analyse and judge a centuries old literary material with a tool about which the writers of those texts were practically ignorant.
 ക്രിസ്തു വിന് ഒരു മാനുഷിക പിതാവ് ഉണ്ടായിരുന്നോ? ചരിത്രപരമായി ഉണ്ടായിരുന്നുവെന്നോ ഇല്ലായിരുന്നുവെന്നോ നമ്മുക്ക് ഉറപ്പിച്ചു പറയാന്‍ ആവുന്ന തെളിവുകള്‍ ഒന്നും അവശേഷിച്ചിട്ടില്ല. ഇനി ഉണ്ടായിരുന്നു എന്നുതന്നെ ചിന്തിക്കുക. അത് ഒരു രീതിയിലും ക്രിസ്തുവിന്‍റെ വ്യക്തിത്വത്തിന്റേയും ജീവിതത്തിന്റേയും പ്രസക്തിയില്ലാതാക്കുന്നില്ല. എന്തായാലും ആ കാലഘട്ടത്തിലെ യഹൂദ ജനത ഒരു കന്യകയില്‍ നിന്നായിരിക്കണം മിശിഖായുടെ ജനനം എന്ന് തീര്‍ത്തും പ്രതീക്ഷിച്ചിരുന്നില്ല. ഐസയാസ് ദീര്‍ഘദര്‍ശിയുടെ പ്രവചനപ്രകാരമുള്ള -"Behold, the young woman shall conceive, and bear a son, and shall call his name Immanuel." (7:14)- 'young woman' എന്നതിന് 'കന്യക' എന്ന അര്‍ത്ഥവ്യാഖ്യാനം ഗ്രീക്ക് പരിഭാഷയില്‍ നിന്ന് വന്നതാണ് (അത് ഹീബ്രുവില്‍ നിന്നുള്ള തെറ്റായ വിവര്‍ത്തനമാണ്). എന്നാല്‍ ക്രിസ്തീയ വിശ്വാസത്തിന്റെ മൂന്നാം തലമുറ മുതല്‍ (പൌലോസിന്റെ കാലത്തിന് ശേഷം/പൌലോസിന്റെ എഴുത്തുകളില്‍ പോലും ഇല്ല) കന്യകയില്‍ നിന്നുള്ള മിശിഖായുടെ ജനനം വിശ്വാസത്തിന്‍റെ ഭാഗമായി കാണുന്നുണ്ട്.

ഇനി യുക്തിയുടെ വഴിയിൽ മാത്രമേ നിലപാടുകൾ എടുക്കൂ എന്ന് കരുതിയാൽ പോലും ക്രിസ്തുവിനെപ്പോലൊരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചു മരിച്ചു എന്ന് വിശ്വസിക്കുന്നതിൽ എന്തെങ്കിലും അപാകതയുള്ളതായി തോന്നുന്നില്ല.സ്നേഹത്താൽ അതിമനോഹരവും സക്രിയവുമായ ഒരു മനുഷ്യജീവിതപദ്ധതി മുന്നോട്ടുവച്ചു എന്ന ഒറ്റക്കാരണത്താൽ ക്രിസ്തുവിന്റെ ജീവിതകഥ(?)ഒരു വെറും കെട്ടുകഥയല്ല യാഥാർത്ഥ്യമായിരുന്നു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.
ക്രിസ്തുവിന്‍റെ ജീവിതത്തിന്‍റെ ചരിത്രം അന്വേക്ഷിക്കുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഒരു മിത്തിക്കല്‍ മിശിഹായോ വെറുമൊരു ദൈവാവതാരമോ ആയി മാത്രം കാണുന്നതിനപ്പുറം ചരിത്രത്തിലെ ക്രിസ്തുവാണ്‌ ക്രിസ്തീയതക്ക് തനിമ കൊടുക്കുന്നത്.

ചരിത്രസംഭവങ്ങളും വസ്തുതാപരമായ കാര്യങ്ങളും മാത്രം സത്യമായി അംഗീകരിച്ചും മനുഷ്യ ഭാവനകളേയും കഥകളേയും മിത്തുകളേയും നിരാകരിച്ചും ജീവിക്കുന്നവരുടെ ജീവിതം എത്ര ശുഷ്ക്കവും നിറരഹിതവും ആയിരിക്കും! കഥകളാണ് ജീവിതത്തിന്റെ നീരും ചോരയും. ബുദ്ധിയും ഭാവനയും, വികാരവും വിചാരവും തമ്മിലുള്ള സംഘടനം ഇനിയെങ്കിലും നമ്മൾ അവസാനിപ്പിക്കേണ്ടതില്ലേ? മാലാഖമാരും നക്ഷത്രവിളക്കും പുൽക്കൂടും ഇടയഗാനവും പാതിരാവിന്റെ സ്തോത്രബലികളും ഉണ്ണിയേശുവും കരോൾ ഗാനങ്ങളും ഇല്ലെങ്കിൽ പിന്നെന്ത് ക്രിസ്തുമസ്? പിന്നെവിടെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ക്രിസ്തു? ഈ ക്രിസ്തുമസ് നാളിൽ ഞാനും തുക്കിയിട്ടുണ്ട് ഒരു നക്ഷത്രവിളക്ക്. ഈ മരത്തിൽ മലമുകളിലെ കാറ്റിനേയും തണുപ്പിനേയും പ്രതിരോധിച്ച് ഡിസംബർ 25-ന്റെ പാതിരാവുവരെ ഈ വിളക്കു കെടാതെ സൂക്ഷിക്കാൻ മാലാഖമാർ കാവൽ നിൽക്കുമായിരിക്കും അല്ലെ?

Tuesday, October 4, 2016

"അച്ചായനെന്ന് പറഞ്ഞാല്‍ ഇതാണ് അച്ചായന്‍."


- 'അച്ചായന്‍' ഒരു ഐക്കണ്‍ ആണ്, കോട്ടയത്തിന്റെ. കൃത്യമായി പറഞ്ഞാല്‍ പാലാ-കാഞ്ഞിരപ്പള്ളി-ചെങ്ങനാശ്ശേരി പ്രദേശങ്ങളുടെ.
- 'അച്ചായന്‍' ഒരു സംസ്കാരമാണ് വെട്ടിപ്പിടുത്തത്തിന്റേയും മേലുകീഴ്‌ നോട്ടമില്ലായ്മയുടേയും.
- 'അച്ചായന്‍' പുറംപൂച്ച് ഇല്ലാത്ത തനി നാടന്‍ ആണ് (കോടീശ്വരന്‍ ഒറ്റമുണ്ട് ഉടുത്ത് പാളത്തൊപ്പി വെച്ച് പറമ്പില്‍ കിളക്കുന്ന കാലത്തിന് അച്ചായന്റെ നാട്ടില്‍ മുപ്പതോ നാല്‍പ്പതോ വര്‍ഷത്തെ പഴക്കം മാത്രം).
- 'അച്ചായന്‍' ഡംമ്പു പറയാന്‍ (പൊങ്ങച്ചം) അതിവിദഗ്ദന്‍ ആണ്. (അതില്‍ കൂടുതലും അവന്‍റെ വീരശൂരപരാക്രമങ്ങളും കുടുംബപാരമ്പര്യവും ആയിരിക്കും).
- 'അച്ചായന്‍' പണത്തിന്‍റെ കാര്യത്തില്‍ ആറ്റില്‍ കളഞ്ഞാലും അളന്നേ കളയൂ. (പണത്തിന്‍റെ കാര്യത്തില്‍ ഡംമ്പു പറയില്ല, നോക്കീം കണ്ടുമേ വര്‍ത്താനം പറയൂ).
- 'അച്ചായന്‍' അവന്‍റെ പെങ്ങളെ/ഭാര്യയെ ആരെങ്കിലും തൊട്ടാല്‍ കൈവെട്ടാനും മടിക്കില്ല. (പെണ്ണ് 'അച്ചായന്' എന്നും പ്രൈവറ്റ് പ്രോപ്പര്ട്ടിയാണ്).
- 'അച്ചായന്‍' ഒരു സുറിയാനി മെയില്‍ ഷോവനിസ്റ്റ് ആണ്. അതുതന്നെയാണ് അച്ചയന്റെ മിക്ക പെണ്ണുങ്ങളും ആഗ്രഹിക്കുന്നത് എന്ന് പുറമേ പറഞ്ഞാലും ഉള്ളില്‍ അവള്‍ നല്ല 'സുകൃതജപങ്ങളാണ്' ഉരുവിടുന്നത്.
- 'അച്ചായന്‍' അട്ടയുടെ കണ്ണുകണ്ട ടൈപ്പ് ആണ്. അച്ചനാ-കപ്യാരാ എന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല, മര്യാദയാണെങ്കില്‍ മര്യാദ, അല്ലെങ്കില്‍ വിമര്‍ശനശരം തൊടുത്തുവിട്ടിരിക്കും; പക്ഷേ....
- 'അച്ചായന്' പള്ളിക്കാര്യത്തില്‍ 'ഞങ്ങടെ അച്ചനെ ഞങ്ങള് തല്ലും, വേറെ ആരെങ്കിലും ഞങ്ങടെ അച്ചനെ തൊട്ടാല്‍ അവനെ ഞങ്ങള് തല്ലും' എന്ന നയമാണ്.
- 'അച്ചായന്‍' മക്കളെ മതകാര്യങ്ങളില്‍ വളര്‍ത്തുമ്പോള്‍ കുളിച്ചില്ലെങ്കിലും അവര്‍ 'വിശ്വാസ'ത്തിന്‍റെ കോണകം പുരപ്പുറത്ത് തന്നെ ഇട്ടിരിക്കണം എന്ന് കടുത്ത നിര്‍ബന്ധമാണ്‌.
- 'അച്ചായന്' തീറ്റയുടെ കാര്യത്തില്‍ വിഭവസമര്ദ്ധിയോ രുചിയോ അല്ല പ്രധാനം, വയറ് നിറയുക എന്നതാണ്. അത് പരമാവധി കാടനും നാടനും തന്നെയാവണം.
- 'അച്ചായന്' കൃത്യമായ ശരീരഭാഷയുണ്ട്. അത് മോഹന്‍ലാല്‍ അഭിനയിച്ചാല്‍ ഒന്നും അത്ര ശരിയാവില്ല. സുരേഷ്ഗോപിയൊക്കെ ആണെങ്കില്‍ ഒപ്പിക്കാം (പക്ഷേ, ആ ടീമിന് അഭിനയിക്കാന്‍ അറിയില്ല താനും).
- 'അച്ചായന്' രാഷ്ട്രീയം 'സത്യാവിശ്വാസം' പോലെയാണ്. ഒരിടത്ത് ഉറച്ചുപോയാല്‍ പിന്നെ കൊക്കിന് ജീവന്‍ പോകുന്നതാണ് കണക്ക്. അതിന് പാര്‍ട്ടിയൊന്നും പ്രശ്നമല്ല. 'നമ്മടെ' ആളായിരിക്കണം.
- 'അച്ചായന് കലാ-സാഹിത്യം എന്നീ മേഖലകളില്‍ ഡാന്‍സ് കളിക്കുന്ന മമ്മൂട്ടിയുടെ മെയ്വഴക്കമേയുള്ളൂ. "എന്തോത്തിനാ ഈ പാട്ടുംകൂത്തും ഒക്കെ? ആ പണം കൊണ്ട് ഒരു സെന്റ്‌ സ്ഥലം കൂടി വാങ്ങിയിടരുതോ?" എന്നതാണ് ചിന്ത.
- 'അച്ചായന്' ദേഹത്ത് ഒട്ടുപാലിന്റെ മണവും അല്പം കള്ളിന്റെ മണവും ഒന്നും പൊതുസമൂഹത്തില്‍ എത്തുമ്പോഴും അത്ര പ്രശ്നമായി തോന്നാറില്ല. 'ഇത്തിരി സ്പ്രേ അടിച്ച് പോ മനുഷ്യാ...' എന്ന് അവള് പറഞ്ഞാലും അച്ചായന്‍ കൂട്ടാക്കാറില്ല.
പിന്നെ, 'അച്ചായന്‍' കോട്ടയത്ത്‌ അന്യംനിന്ന് പോകുന്ന ഒരു ജീവിവര്‍ഗ്ഗമാണ്.
(അച്ചായന്‍ ചരിത്രമെഴുതാന്‍ പ്രേരണയായ ബിനോ ചീരംകുഴിയുടെ ഓഫ്‌റോഡ് ഫോര്‍വീല്‍ റേസിംഗ്)

പാദങ്ങളെ ധ്യാനിക്കുക; എന്നിട്ട് ഒരു യാത്രപോയി വരിക.





"കാലുകള്‍ തളര്‍ന്നൊരാള്‍ ജാലകപ്പടിയില്‍ മുഖം ചേര്‍ത്തുവച്ച് പോലും ഏതൊക്കെ സ്വപ്നലോകങ്ങളിലേയ്ക്കാണ് യാത്രപോകുന്നത്! " എന്നെഴുതുമ്പോള്‍ ഇങ്ങനെയൊരു മുഖമാണ് മനസ്സില്‍ ഉണ്ടായിരുന്നത്- എലിസബത്ത് കോശി ടീച്ചര്‍. തളര്‍ന്ന കാലുകളോടെ ജീവിതത്തിന്‍റെ വാതില്‍പ്പടിയിലേക്ക് കാലെടുത്ത് വെച്ച ആ പെണ്‍കുട്ടി ഒരു "സ്ത്രീയായുസ്സ്" (ഇങ്ങനേയും പറഞ്ഞുനോക്കാം) പിന്നിടുമ്പോള്‍ വീടിന് വെളിയില്‍ പോയ യാത്രകള്‍ ഒക്കെ മനസ്സുകൊണ്ട് മാത്രമായിരുന്നു. യാത്രപോകാന്‍ അതിയായി ആഗ്രഹിക്കുന്ന ഒരു മനസ്സുകൂടി അവള്‍ക്കുള്ളപ്പോള്‍ നമ്മള്‍ ഇരുകൈകളും ആരോഗ്യമുള്ള കാലുകളില്‍ ചേര്‍ത്തുവെച്ച് കാലുകളെ ധ്യാനിക്കണം. കവിതയുടെ പക്ഷി ടീച്ചറിന്റെ ഉള്ളില്‍ ഇരുന്ന് കുറുകുന്നത് കാടുകളെക്കുറിച്ചും മലകളെക്കുറിച്ചും നദികളെക്കുറിച്ചും കടലിനെക്കുറിച്ചും ചെമ്മാനത്തെക്കുറിച്ചുമാണ്. 'സഞ്ചാരം' ടീച്ചറിന്റേതു കൂടിയാണ്. ഒരു വിദ്യാര്‍ഥിനി എന്ന നിലയില്‍ സ്കൂള്‍-കോളേജ് ഇടനാഴികള്‍ കാണാതെ അവര്‍ ഒരു അദ്ധ്യാപികയായി. ഇംഗ്ലീഷ്-മലയാളം സാഹിത്യത്തില്‍ മാസ്റ്റേഴ്സ് സ്വന്തമാക്കി, അനേകം കുട്ടികളുടെ അദ്ധ്യാപികയായി. എല്ലാം ഒരു വീല്‍ചെയറില്‍ ഇരുന്ന്. വിവര്‍ത്തനം ചെയ്ത കൃതികള്‍ എണ്ണമറ്റവ, എഴുതിയ കവിതകളും കഥകളും അനേകം. സഞ്ചാരം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കണം നിറങ്ങള്‍ കാണാന്‍ കഴിയാത്ത കണ്ണുകളെ, ഒരു ചവിട്ടടി മുന്നോട്ട് വെക്കാന്‍ കഴിയാത്ത പാദങ്ങളെ, ഒരു കിളിനാദവും കുറുകിവിളിക്കാത്ത കാതുകളെ. പാദങ്ങളെ ധ്യാനിക്കുക, കണ്ണുകളെ ധ്യാനിക്കുക, കര്‍ണ്ണപുടങ്ങളെ ധ്യാനിക്കുക; എന്നിട്ട് ഒരു യാത്രപോയി വരിക.

മരണമെന്ന കല


പരിശോധനാ ഫലം വന്നപ്പോൾ ബ്ലഡ്‌ കാന്‍സര്‍ ആണെന്നറിഞ്ഞ് മാത്യൂ ചേട്ടന്‍ ചോദിച്ചു, 
"സുഖപ്പെടാനുള്ള സാധ്യത എത്ര?" 
"20%".
"ഇനി നിങ്ങൾ എനിക്ക് അൽപ്പം സമയം തരണം. ഞാൻ തീരുമാനം അറിയിക്കാം."
ജീവിതത്തില്‍ ആരേയും ഒന്നും അടിച്ചേല്‍പ്പിക്കാത്ത തന്‍റെ മരണവും തന്നില്‍ ആരും അടിച്ചേല്‍പ്പിച്ചതാകരുത് എന്ന് മാത്യുച്ചായൻ തീരുമാനിക്കുകയായിരുന്നു.
"ഇനി ചികിത്സ വേണ്ടാ. വേദന അറിയാതെ മരിക്കണം. സെടേഷന്‍ തന്നാൽ മതി." അതുപറഞ്ഞ് രണ്ടോമൂന്നോ ദിവസങ്ങള്‍ക്ക് ഉള്ളില്‍ അദ്ദേഹം രക്തം ഛർദ്ധിച്ചു മരിച്ചു. ആശുപത്രിക്കിടക്കയിലായിരിക്കെ അടുത്ത ബന്ധുക്കളോടു പറഞ്ഞേൽപിച്ചു, "ലളിതമായിരിക്കണം എന്റെ സംസ്കാര ശുശ്രൂഷകൾ. മുണ്ടും ഷർട്ടും ധരിപ്പിക്കണം. പാട്ടും മേളങ്ങളും വേണ്ട. ഗതാഗതക്കുരുക്ക് ഉണ്ടാക്കാതെ പ്രധാനപാത ഒഴിവാക്കി പള്ളിയിലേക്കു കൊണ്ടുപോകണം."
ഈ യാത്രയ്ക്ക് മുൻപ് പ്രിയപ്പെട്ട പലരേയും വിളിച്ചു യാത്ര പറഞ്ഞിരിക്കാം. ആ കൂടെയാവാം എന്നേയും വിളിച്ചത്. അപ്പോഴും പറഞ്ഞില്ല ഇനി നമ്മൾ കാണില്ലെന്ന്. അതുകൊണ്ടുതന്നെ വിട്ടുപിരിഞ്ഞു പോയെന്ന് ഇനിയും വിശ്വസിക്കാന്‍ ആവുന്നില്ല. ഇനി ഓരോ മഴനടത്തത്തിലും കൂടെയുണ്ടാവുമെന്ന് കരുതിക്കൊള്ളാം. മലിനമായ മീനച്ചിലാറിയോര്‍ത്ത് 'എന്തെങ്കിലും ചെയ്യണേ' എന്ന് പറഞ്ഞ് അതിന്‍റെ കാവല്‍മാടങ്ങളില്‍ അങ്ങ് അന്തിയുറങ്ങുന്നുണ്ടാവാം.
ഒരു ചെറിയ ഫ്രെയിമില്‍ സ്വയം ഒതുങ്ങിയ ജീവിതം- ആ ജീവിതമാണ് മരണമെന്ന കല എന്നെ പഠിപ്പിച്ചത്. ഇനിയെന്നും "മഴ... മഴ... കുട...കുട..." എന്ന് കേൾക്കുമ്പോഴൊക്കെ ഞങ്ങൾ കണ്ണീർമഴയത്ത് നിൽക്കുന്നുണ്ടാവും.

ഗാന്ധി മടങ്ങി വന്നാല്‍....

സത്യത്തിന്‍റെ കോടതിയില്‍ ഞങ്ങള്‍ താങ്കള്‍ക്കെതിരെ കേസുകൊടുക്കും,
കോണ്ഗ്രസ്സിന്റെ പേരില്‍.
ട്രസ്റ്റിഷിപ്പ് കോടതിയില്‍ ഞങ്ങള്‍ താങ്കള്‍ക്കെതിരെ കേസുകൊടുക്കും,
കള്ളപ്പണക്കാരന്റെ ലോക്കറില്‍ ഒളിച്ചിരിക്കുന്നതിന്റെ പേരില്‍.
ഇന്‍കം ടാക്സ് കോടതിയില്‍ ഞങ്ങള്‍ താങ്കള്‍ക്കെതിരെ കേസുകൊടുക്കും,
തട്ടിപ്പിന്‍റെ ഉപ്പു കുറുക്കാന്‍ കുത്തകകളെ പഠിപ്പിച്ചതിന്റെ പേരില്‍.
കീറത്തുണി ഉടുത്തവന്റെ കോടതിയില്‍ ഞങ്ങള്‍ താങ്കള്‍ക്കെതിരെ കേസുകൊടുക്കും,
സ്റ്റാര്‍ച്ചില്‍ മുക്കി തേച്ച ഉടയാത്ത ഖദര്‍ എന്ന ആഡംബരം കൊണ്ട് ഞങ്ങളെ പരിഹസിക്കുന്നതിന്റെ പേരില്‍.
വിവേചനത്തിന്റെ കോടതിയില്‍ ഞങ്ങള്‍ താങ്കള്‍ക്കെതിരെ കേസുകൊടുക്കും,
'ഹരിജന്‍' എന്നുവിളിച്ച് കോളനികളില്‍ ഞങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതിന്റെ പേരില്‍.

എല്ലാ മലകളും കീഴടക്കാന്‍ ഉള്ളതല്ല, എല്ലാ നദികളും മുറിച്ചുകടക്കാന്‍ ഉള്ളതല്ല, എല്ലാ വനങ്ങളും മനുഷ്യന്റെ പാദസ്പര്‍ശം എല്‍ക്കപ്പേടെണ്ടതല്ല.

1995-96 കാലഘട്ടത്തില്‍ ഭരണങ്ങാനത്ത് ആയിരിക്കുന്ന കാലത്താണ് ആദ്യമായി "ഇല്ലിക്ക"നെ കാണുന്നത്. ആകാശം തെളിയുന്ന ദിവസങ്ങളില്‍ ദൂരെ കിഴക്കേക്ക് നോക്കുമ്പോള്‍ കോട്ടകൊത്തളങ്ങള്‍ കെട്ടിയുയര്‍ത്തിയ പോലെ ഇല്ലിക്കന്‍ അവിടെ തലയുയര്‍ത്തി നില്‍ക്കും. പ്രൌഡിയോടെയുള്ള ആ നില്‍പ്പ് കണ്ടാല്‍ മതി വല്ലാത്ത ആദരവ് തോന്നുമായിരുന്നു. പിന്നെ ഇട്ടിയവിര മാഷിന്‍റെ കഥാ കഥന ക്ലാസ്സുകളില്‍ ആണ് (ഇടക്ക്യ്ക്ക് നല്ല ശുദ്ധിയുള്ള ഹിന്ദിയും പഠിപ്പിക്കും) ഇല്ലിക്കന്റെ കഥ കേള്‍ക്കുന്നത്:
ഇല്ലിക്കന്റെ മുകളില്‍ മൂന്ന് നരകപാലങ്ങളും ഒരു കുടക്കല്ലും ഉണ്ടെത്രെ. അപൂര്‍വ്വം ചിലരൊക്കെ നരകപാലങ്ങള്‍ കടന്നിടുണ്ട് എന്ന് കേള്‍ക്കുന്നു. പക്ഷെ ഇന്നോളം ആര്‍ക്കും കുടക്കല്ലിന്റെ മുകളില്‍ കയറാന്‍ കഴിഞ്ഞിട്ടില്ല. അതിന് ആവില്ല. കാരണം അത് ഒരു പുണ്യസ്ഥാനം ആണ്. അവിടെ നിന്നാണ് മീനച്ചിലാറ് ജനനം കൊള്ളുന്നത്‌. അതിന് മുകളില്‍ നീലക്കൊടിവേലി വളരുന്ന ഒരു കുളമുണ്ട്. അവിടെ നിന്ന് കര്‍ക്കിടമാസത്തെ കറുത്തവാവിന്‍റെ ദിവസം മീനച്ചിലാറില്‍ കൂടി നീലക്കൊടുവേലി ഒഴുകിവരും. നീലക്കൊടുവേലി കിട്ടുന്നവര്‍ക്ക് പിന്നെ പത്തായമൊഴിയാത്ത സമര്‍ദ്ധിയാണ്. അങ്ങനെ പോകുന്നു കഥ. 
കഥ കേട്ട് വീണ്ടും പത്തുപന്ത്രണ്ട് കൊല്ലം കഴിഞ്ഞാണ് ഇല്ലിക്കന്റെ മുകളില്‍ കയറുന്നത്. അന്ന് ചുരുങ്ങിയത് 2 മണിക്കൂര്‍ എങ്കിലും കാട്ടുവഴികളില്‍ കൂടി ചെങ്കുത്ത് കയറ്റമായിരുന്നു. അവസാനം എത്തിപ്പെടുന്നത് നാരകപാലങ്ങള്‍ക്ക് ഇപ്പുറം ഒരു ഉയര്‍ന്നു നിരന്ന പാറയില്‍. അവിടെ നിന്ന് നോക്കിയാല്‍ 360 ഡിഗ്രിയില്‍ കാണാത്ത കോട്ടയം പ്രദേശങ്ങള്‍ ഇല്ല. പക്ഷെ, താഴേക്ക്‌ നോക്കിയാല്‍ ഉള്ളില്‍ ഒരു ആന്തല്‍ ഉയര്‍ന്നുവരും. നരകപാലങ്ങളില്‍ മല ഇരുവശത്തുനിന്നും ഒരു ബ്ലേഡ് പോലെ അവസാനിക്കുന്നു. അങ്ങ് താഴെ ഒരുവശത്ത്‌ 'മൂന്നിലവ്' എങ്കില്‍ മറുവശത്ത്‌ 'അടുക്കം'. അവിടെ നേരെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു കുടക്കല്ല്. കുടക്കല്ലിനെ ഒന്ന് കുമ്പിട്ട്‌ മലയിറങ്ങുമ്പോള്‍ അത്ഭുതവും ആദരവും അവിടെ അവസാനിക്കുന്നില്ല. 
കാര്യങ്ങള്‍ മാറാന്‍ തുടങ്ങിയത് 2000 ത്തിന് ഇപ്പുറത്തേയ്ക്കാണ്. പ്രകൃത്യാ ദുര്‍ബലമായ ഇല്ലിക്കന്റെ ചുവട്ടില്‍ മൂന്നിലവ് ഭാഗത്ത്‌ വലിയ പറമടകള്‍ വന്നു. പേടിക്കേണ്ട ലോക്കല്‍ ആളുകള്‍ ഒന്നും അല്ല, ടോമിന്‍ ജെ. തച്ചങ്കിരി അടക്കമുള്ള വന്‍ടീമുകളുടെ. അവിടെ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അത് ഇല്ലിക്കനെ മുഴവനായി പിടിച്ചുകുലുക്കി. ഏതാണ് 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടക്കല്ലിന്റെ ഒരു പാളി അടര്‍ന്നുവീണു. ഭാഗ്യത്തിന് ദുരന്തം ഒഴിവായി. പിന്നെ രണ്ട് വര്‍ഷം മുന്‍പാണ് മൂന്നിലവ്-അടുക്കം എന്നീ രണ്ട് വശത്തുനിന്നും രണ്ട് ടാറിട്ട വഴികള്‍ ഇല്ലിക്കന്റെ മുകളിലേക്ക് വെട്ടിക്കേറ്റുന്നത്. ഒരു മലവഴി എങ്ങനെ ഉണ്ടാക്കാന്‍ പാടില്ല എന്നതിന് ഉത്തമ ഉദാഹരങ്ങള്‍ ആണ് ആ വഴികള്‍. ഈ മഴക്കാലത്തും വന്‍മണ്ണിടിച്ചിലില്‍ വഴിയില്‍ ഒന്ന് യാത്രായോഗ്യമാല്ലാതായി. വഴിവന്നതോടെ സഞ്ചാരികളുടെ ഒഴുക്കായി. വാഹനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ആ ചെങ്കുത്തായ മലമുകളിലേക്ക്. വന്നവര്‍ മലമുകളിലും പുല്‍മേടുകളിലും പ്ലാസ്റ്റിക്ക് കുപ്പിയും പേപ്പര്‍ പ്ലേറ്റുകളും മറ്റു മാലിന്യങ്ങളും വലിച്ചെറിഞ്ഞു പോയി.
അതിനേക്കാള്‍ വലിയ ദുരന്തം 3 ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ചെറുപ്പക്കാരന്‍ മലയില്‍ നിന്ന് വീണ് മരിക്കുന്നതോടെ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇല്ലിക്കല്‍ ടൂറിസം സമ്മാനിച്ച മരണം രണ്ട് തികയുന്നു. അന്യനാട്ടില്‍ നിന്നും മലകയറ്റം പരിചയം ഇല്ലാത്ത ചെറുപ്പക്കാര്‍ വന്ന് അപകടകരമായ ആ മലയുടെ മുകളില്‍ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ വലിഞ്ഞുകയറുന്നു. എല്ലാത്തിനും വഴിയൊരുക്കി കൊടുത്ത പ്രാദേശികഭരണകൂടവും ടൂറിസം വകുപ്പും ഒരു സുരക്ഷാ ബോര്‍ഡ്‌ പോലും സ്ഥാപിക്കാതെ അങ്ങനെ നിഷ്ക്രിയരായി നില്‍ക്കുന്നു.
ഈ മണ്ണില്‍ പവിത്രമായ ചില ഇടങ്ങള്‍ ഉണ്ടാവണം എന്ന്‍ പഴയ മനുഷ്യര്‍ തീരുമാനിച്ചത് എന്തിനാണ് എന്ന് ഇനിയെങ്കിലും നമ്മള്‍ അറിയണം. എല്ലാ മലകളും കീഴടക്കാന്‍ ഉള്ളതല്ല, എല്ലാ നദികളും മുറിച്ചുകടക്കാന്‍ ഉള്ളതല്ല, എല്ലാ വനങ്ങളും മനുഷ്യന്റെ പാദസ്പര്‍ശം എല്‍ക്കപ്പേടെണ്ടതല്ല. അന്ധവിശ്വാസമായി നാം തള്ളിക്കളഞ്ഞ ചില കഥകളുടെ (മിത്തുകളുടെ) ആത്മാവ് ഇനിയെങ്കിലും തിരിച്ചറിയപ്പെടണം. ഇല്ലിക്കന്‍ കോട്ടയത്തിന്റെ ഹിമവാനാണ്- ദേവഗണങ്ങള്‍ വാഴുന്നിടം. ദേവഭൂമിയില്‍ അനര്‍ഹമായി കാലുകുത്തിക്കൂടാ. അങ്ങനെ ചെയ്താല്‍ വിധി നിങ്ങളെ കാത്തിരിക്കും, ചിലപ്പോള്‍ മരണത്തിന്‍റെ ശിക്ഷാദണ്‌ഡുമായി.

Sunday, September 25, 2016

വാക്കിന്‍റെ വേരുകള്‍ തേടിപ്പോയ വൈദീകന്‍

ശൂന്യമായ പാത്രങ്ങളുടെ ചിലമ്പലുകല്‍ കൊണ്ട് മുഖരിതമാണ്‌ ലോകം. ആത്മീയത പോലും കർണ്ണപുടങ്ങളെ തുളയ്ക്കുന്ന വാചക കസർത്തായി തരംതാഴുകയാണ്‌. ഇങ്ങനെയൊരു കാലത്താണ് തുളുമ്പാത്ത നിറകുടമായി ഒരു ആത്മീയ മനുഷ്യന്‍ 2010 വരെ നമ്മുടെ ഇടയില്‍ ജീവിച്ചത്- ഡോ. കെ. ലൂക്ക് എന്ന കപ്പൂച്ചിന്‍ സന്യാസവൈദീന്‍. വ്യാകരണപരമായി തെറ്റില്ലാത്ത മലയാളം സംസാരിക്കുന്ന, ഏഴ് ഭാഷകളില്‍ പ്രാവിണ്യമുള്ള ഡോ. റോഡ്‌ മോഗിനെ പരിചയപ്പെടുത്തികൊണ്ട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ചാനലുകളിലൊന്നില്‍‍ ഒരു അഭിമുഖം വന്നു. അതു കേട്ട ദിവസമാണ് നമ്മള്‍ മലയാളികള്‍ അറിയാതെ പോകുന്ന മുറ്റത്തെ മുല്ലയുടെ മണത്തെക്കുറിച്ച് ഓര്‍ത്തത്. ഡോ. കെ. ലൂക്ക് മുറ്റത്തെ മുല്ലയായിരുന്നു; അതുകൊണ്ടുതന്നെ അദ്ദേഹത്തെ അധികമാരും അറിഞ്ഞതുമില്ല. ഭാഷാശാസ്ത്രത്തില്‍ സമാനതകളില്ലാത്ത ഒരു ഏഷ്യാക്കാരനായിരുന്നു ഡോ. കെ. ലൂക്ക്. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ഭാഷാപണ്ഡിതന്മാരില്‍ (പോളിഗ്ലോട്ട്, ഫിലോളജിസ്റ്റ്) ഒരാളായിരുന്നു അദ്ദേഹം. 43-ല്‍ പരം ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവണ്യമുണ്ടായിരുന്നു (നിലവില്‍ ഉള്ളതും ഉണ്ടായിരുന്നതുമായ എല്ലാ യൂറോപ്യന്‍ ഭാഷകളും, എല്ലാ ദ്രവീഡിക് ഭാഷകളും, എല്ലാ സെമറ്റിക് ഭാഷകളും, റഷ്യന്‍, ഹിന്ദി, അന്യം നിന്നുപോയ പല ഭാഷകളും.... ലിസ്റ്റ് നീളുന്നു). 24 മാര്ച്ച് ‌ 1927ന് ഭരണങ്ങാനത്ത് (അമ്പാറ) മാത്യു-അന്ന ദമ്പതികളുടെ ആദ്യത്തെ പുത്രനായി കുര്യാക്കോസ് എന്ന കെ. ലൂക്ക് ജനിച്ചു. പ്ലാത്തോട്ടത്തില്‍ (കൊച്ചിലെത്തോണില്‍) കുടുംബത്തില്‍ വല്യപ്പന്റെ സംസ്കൃത ഭാഷാപ്രവണ്യം കേട്ടു വളർന്ന കുര്യാക്കോസ് ബാല്യത്തിൽ തന്നെ ഭാഷയോടുള്ള അഭിമുഖ്യം സ്വായത്തമാക്കി.1941ല്‍ പ്രഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കുര്യാക്കോസ് തന്റെ ജീവിതം കടന്നു പോകേണ്ട വഴികളെക്കുറിച്ചുള്ള ഗൗരവമായ ആലോചനയിലായിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം അസ്സീസിയിലെ ഫ്രാൻസിസിന്റെ വഴിയില്‍ ഒരു സന്യാസജീവിതശൈലി സ്വീകരിക്കാന്‍ കുര്യാക്കോസ് തീരുമാനിച്ചു. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്ണു തുറന്ന വർഷം 13 ജൂണ്‍ 1947-ന് മാംഗ്ലുരില്‍ ഫറങ്കിപേട്ട് വെച്ച് സന്യാസവ്രതം നടത്തി കുര്യാക്കോസ് 'കെ. ലൂക്ക്' എന്ന കപ്പൂച്ചിന്‍ സന്യാസിയായി. തുടർന്നുള്ള വർഷങ്ങളിൽ കൊല്ലം,കോത്തഗിരി എന്നിവിടങ്ങളില്‍ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ യഥാക്രമം പൂർത്തീകരിച്ച് 25 മാർച്ച് ‌1953ല്‍ വൈദീകനായി അഭിഷിക്തനായി.
സന്യാസ-വൈദീക പരിശീലന കാലത്തുതന്നെ അറിവിനോടും ഭാഷയോടുമുള്ള ലൂക്കിന്റെ അഭിനിവേശം തിരിച്ചറിഞ്ഞ അദ്ദേഹത്തിന്‍റെ അധികാരികള്‍ വൈദീകപട്ടം കഴിഞ്ഞ് ഉടനെ തന്നെ അദ്ദേഹത്തെ ഉപരിപഠനത്തിനായി റോമിലേക്ക് അയക്കുകയായിരുന്നു. ഗ്രിഗോറിയന്‍ യൂണിവേഴ്ര്സിറ്റിയില്‍ നിന്ന് 1956-ലും ബിബ്ലിക്കും ഇന്സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 1958-ലും രണ്ട് മാസ്റ്റേഴ്സ് ഡിഗ്രികള്‍ (ദൈവശാസ്ത്രം, ബൈബിള്‍ പഠനം) പൂര്ത്തിയാക്കി അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഊട്ടിക്ക്‌ അടുത്തുള്ള കോത്തഗിരിയിലെ വൈദീകവിദ്യാര്ത്ഥികളെ ദൈവശാസ്ത്രം പഠിപ്പിക്കാന്‍ ആരംഭിച്ചു.
ഭാഷയോടുള്ള ലൂക്കച്ചന്റെ അഭിനിവേശം സാക്ഷാത്കരിക്കാന്‍ 1965ല്‍ അമേരിക്കയിലെ ചിക്കാഗോ യൂണിവേര്സിിറ്റിയില്‍ തന്റെ് ഗവേഷണം നടത്താന്‍ ലൂക്കാച്ചന് അവസരം സിദ്ധിക്കുന്നത് ഏറെ കടമ്പകള്‍ മറികടന്നാണ്. സെക്യുലറിസ്റ്റ് ചിന്താഗതികള്‍ അമേരിക്കന്‍ യൂണിവേര്സികറ്റികളില്‍ പിടിമുറുക്കികൊണ്ടിരുന്ന അക്കാലത്ത് റോമിന് വെളിയില്‍ യൂണിവേഴ്സിറ്റികളില്‍ കത്തോലിക്കാ വൈദീകര്ക്ക് പഠിക്കുക അത്ര എളുപ്പമായിരുന്നില്ല. അധികാരികളില്‍ നിന്ന് അനുവാദം കിട്ടില്ല എന്നതു തന്നെ കാരണം. പക്ഷെ ലൂക്കാച്ചനുവേണ്ടി അദ്ദേഹത്തിന്റെ പ്രൊവിന്ഷ്യല്‍ പലവട്ടം റോമിലേയ്‌ക്ക് എഴുതി ചോദിച്ച് നിരവധി ഉപാധികളോടെ ആ അനുവാദം വാങ്ങിയെടുത്തു. 1971-ല്‍ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് ORIENTALISTICSല്‍ ലൂക്കാച്ചന്‍ ഡോക്ട്രേറ്റ് കരസ്ഥമാക്കിയത് ഉന്നത മികവോടെയായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കാം അദ്ദേഹത്തോട് തുടര്ന്ന് യൂണിവേഴ്സിറ്റിയുടെ ഫിലോളജി ഡിപ്പാര്‍റ്റുമെന്‍റില്‍ പഠിപ്പിക്കാമോ എന്ന് യൂണിവേഴ്സിറ്റി തന്നെ ആരാഞ്ഞത്. എന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു ഡോ. കെ. ലൂക്കിന്റെ തീരുമാനം. അദ്ദേഹത്തിന്റെ വളരെ മൌലീകമായ ഗവേഷണ പ്രബന്ധത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു- Non-Paradigmatic Forms of Weak Verbs in Masoretic Hebrew.
നാട്ടില്‍ തിരിച്ചെത്തിയ ഫാ. ലൂക്ക് തൃശൂര്‍ കാല്‍വരി ഫിലോസഫിക്കല്‍ കോളേജില്‍ തത്വശാസ്ത്ര-ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളെ ബൈബിള്‍ ദൈവശാസ്ത്രം, ഇന്ത്യന്‍ തത്വശാസ്ത്രം, ഇസ്ലാംതത്വചിന്ത എന്നിവ പഠിപ്പിക്കുന്നതില്‍ വ്യാപൃതനായി. അക്കാലഘട്ടത്തില്‍ ബാംഗ്ലൂര്‍ സെന്റ്. പീറ്റേഴ്സ് സെമിനാരി, ആലുവ സെന്റെ്. ജോസഫ്‌ സെമിനാരി, വടവാതൂര്‍ സെന്റ്. തോമസ്‌ സെമിനാരി, നിടഡവോലു (ആന്ദ്രാപ്രദേശ്‌) മേജര്‍ സെമിനാരി, സെന്റ്. ഫ്രാന്‍സിസ് കോളേജ് ഏലൂര്‍ (ആന്ധ്രാപ്രദേശ്) എന്നിവിടങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറായി അദ്ധ്യാപനത്തിലേര്‍പ്പെട്ടു. ഇതില്‍ ചില സ്ഥാപനങ്ങളെ അദ്ദേഹം കൂടുതല്‍ ഇഷ്ടപ്പെട്ടു. സ്ഥാപനത്തിന്റെ വിദ്യാഭ്യാസ നിലവാരം മാത്രമായിരുന്നു സേവനമനുഷ്ടിച്ച ചില സ്ഥാപനങ്ങളോട് അദ്ദേഹത്തിന് പ്രത്യേക അടുപ്പം തോന്നാനുള്ള ഏക കാരണം. 1986ല്‍ കോട്ടയത്ത് പുതുതായി സ്ഥാപിതമായ കപ്പുച്ചിന്‍ ദൈവശാസ്ത്ര വിദ്യാപീOമായ സെന്റ്. ഫ്രാന്‍സിസ് കോളേജ് (തെള്ളകം) സ്റ്റാഫ്‌ മെംബറായി സ്ഥലം മാറി വന്ന ലൂക്കച്ചന്‍ തന്റെ ശേഷ ജീവിതം മുഴുവന്‍ അവിടെ ദൈവശാസ്ത്രം പഠിപ്പിക്കുകയായിരുന്നു. അവസാന വര്‍ഷങ്ങളോടടുക്കുമ്പോള്‍ ശാരീരിക ക്ഷീണവും രോഗവും കൂടി വന്ന ലൂക്കച്ചനെ ഭരണങ്ങാനം അസ്സിസി ആശ്രമത്തിലേക്ക് മെച്ചപ്പെട്ട പരിചരണത്തിനും ചികിത്സക്കും വേണ്ടി കൊണ്ടുപോയി. അവിടെ വെച്ച് 2010 ജൂണ്‍ 10ന് അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെി ഭൌതീക അവശിഷ്ടം ഭരണങ്ങാനം ആശ്രമ സെമിത്തേരിയില്‍ മറവു ചെയ്തിരിക്കുന്നു.
മനുഷ്യരുടേയും മാലാഖമാരുടയും ഭാഷകളില്‍ സംസാരിച്ചാലും സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല എന്നുപറഞ്ഞത്‌ പൌലോശ്ലീഹായാണ്. ഭാഷയുടെ കുലപതി എന്നതിനപ്പുറം ലൂക്കച്ചനെ വ്യത്യസ്ഥനാക്കിയത് ഭാഷക്കപ്പുറമുള്ള ഒരു ജീവിതമായിരുന്നു. ഒരു മലയാളിയായി ജനിച്ചതുകൊണ്ട്, ഒരു കപ്പൂച്ചിന്‍ സന്യാസിയായി ലാളിത്യത്തില്‍ ജീവിച്ചതുകൊണ്ട്, ലോകം അറിയാതെ പോയ ഒരാളാണ് ഡോ. കെ. ലൂക്ക്. ഒരിക്കലും ഒരു ഫോട്ടോ എടുക്കാന്‍ പോലും താരപ്രഭയില്‍ നിന്നുതരാത്ത ഒരാള്‍. പഠനത്തിന്‍റെ, വായനയുടെ, എഴുത്തിന്റെ നീണ്ട ഇടവേളകളില്‍ കയ്യില്‍ ഒരു പിടി പുല്ലുമായി പശുക്കൂട്ടില്‍ എത്തിയിരുന്ന ഒരു പ്രകൃതിസ്നേഹി. പൂക്കളെ,കിളികളെ,പച്ചപ്പിനെ അദ്ദേഹം സ്നേഹിച്ചു. വളരെ ലളിതമായിരുന്നു ആ ജീവിതം. താന്‍ വിലപ്പെട്ടതായി കണ്ട കുറെ പുസ്തകങ്ങള്‍ക്കപ്പുറം കാര്യമായി ഒന്നും തന്നെ അദ്ദേഹത്തിന്റെ ഭൌതീക ശേഖരത്തില്‍ ഉണ്ടായിരുന്നില്ല. നടന്നുപോകുന്ന വഴിയിലെ പുല്ലിനോ എറുമ്പിനോ പോലും നോവലുണ്ടാവരുതെന്ന ബദ്ധശ്രദ്ധയില്‍ ചരിച്ച ജൈനസന്യാസികളെപ്പോലെ നടന്ന ലൂക്കച്ചന്‍ ജീവിച്ച ഇടങ്ങളില്‍ ആരും അങ്ങനെ ഒരു സന്നിധ്യത്തെ കാര്യമായി ശ്രദ്ധിക്കുക പോലും ചെയ്തില്ല.
താന്‍ പഠിപ്പിച്ച ഏതൊരു വിദ്യാര്ത്ഥിയേയും അറിവിന്റെ കാര്യത്തില്‍ എത്രയറ്റം വരെ പോയി സഹായിക്കാനും അദ്ദേഹം എപ്പോഴും മനസ്സായിരുന്നു. ലൈബ്രറിയിലെ ഓരോ പുസ്തകങ്ങളും അവയുടെ ഷെല്‍ഫിലെ സ്ഥാനവും പുസ്തകങ്ങളുടെ നിരയും അടക്കം അദ്ദേഹത്തിന് ഹൃദ്യസ്ഥമായിരുന്നു. വിദ്യാർത്ഥികൾ സംശയങ്ങൾ ചോദിച്ചാല്‍ ലൈബ്രറിയിലെ ഇത്രാമത്തെ അലമാരയിലെ ഇത്രാമത്തെ നിരയിലെ ഇത്രാമത്തെ പുസ്തകം എടുത്ത്‌ അതിലെ ഇത്രാമത്തെ അദ്ധ്യായം വായിക്കുവെന്ന് പറയാൻ മാത്രം തെളിച്ചമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഓർമ്മശക്തി.
ശരീരത്തില്‍ ഒരിക്കലും പൂര്ണ്ണ സ്വാസ്ഥ്യം അനുഭവിച്ച ആളായിരുന്നില്ല ലൂക്കച്ചന്‍. തുടര്ച്ചയായ വായന കണ്ണുകളുടെ കാഴ്ച്ചയെ പടിപടിയായി കുറച്ചു. സന്യസജീവിതത്തിന്റെ നിഷ്ഠയും ഉപവാസങ്ങള്ളും വയറിനെ ശരിക്കും ബാധിച്ചിരുന്നു. അവസാനകാലം ഓര്മ്മകള്‍ പിടികൊടുക്കുന്നുണ്ടായില്ല. എങ്കിലും ഒരിക്കല്‍ പോലും ലൂക്കച്ചന്‍ സ്വന്തം കാര്യത്തില്‍ ഒരു പരാതി പറഞ്ഞതായി അദ്ദേഹത്തെ നേരിട്ടറിയാവുന്ന ആര്ക്കും പറയാനാവില്ല.
മഹത്വം അന്വേഷിച്ച് എന്നും പടിഞ്ഞാറേക്ക്‌ മാത്രം നോക്കുന്ന പണ്ഡിതര്‍ ഉള്ള നമ്മുടെ സര്വ്വകലാശാലകള്‍ ഡോ. കെ. ലൂക്ക്‌ എന്ന മഹത് വ്യക്തിയെ തിരിച്ചറിയുമെന്ന് വ്യമോഹിച്ചിട്ട് കാര്യമില്ല. അതിന്റെ നഷ്ടം അവര്ക്കു തന്നെ.
[എന്‍റെ അന്വേഷണത്തില്‍ ലോകത്തില്‍ ജീവിച്ച ഫിലോളജിസ്റ്റുകളില്‍ ഒന്നാം സ്ഥാനം ഡോ. കെ. ലൂക്കിന് അവകാശപ്പെട്ടതാണ്. ഇത് ആധികാരീകമായ ഒരു അഭിപ്രായം അല്ല. ആരെങ്കിലും സഹായിച്ചാല്‍ നമ്മുക്ക് ഉറപ്പിക്കാന്‍ ആവുന്നതേയുള്ളൂ. അങ്ങനെയെങ്കില്‍ അത് മലയാളത്തിന്‍റെ അഭിമാനമാണ്.

Sunday, September 11, 2016

മണ്ണിന്‍റെ ഡയറിക്കുറിപ്പുകള്‍

ഭാഗം 1: 8 സെപ്റ്റംബര്‍ 2016. "കുട്ടീ, നീ വളരെ ചെറുതാണ്. മസ്സൂറിയുടെ കൊടുംതണുപ്പിലും അത്യുഷ്ണത്തിലും നിന്‍റെ ശരീരത്തിന് പിടിച്ചുനില്‍ക്കാന്‍ ആവില്ല. കുറേക്കാലം കഴിഞ്ഞ് നല്ല ശരീരവും ആരോഗ്യവുമൊക്കെയാകുന്ന കാലത്ത് അങ്ങോട്ട്‌ വരൂ. ഹിമാലയം, ടിബറ്റ്‌, വാരണാസി... അങ്ങനെ ദേശാടനം മനസ്സിനെ രോഗാതുരമാക്കിയ ഒരു കൌമാരക്കാരന്‍ ഗുരുതുല്യനായ ആ വൈദീകന്‍ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയാണ്. പുറത്തുപെയ്യുന്ന വേനല്‍മഴക്കൊപ്പം അവന്‍റെ ദേശാടന സ്വപ്നത്തിന്‍റെ കൂടാരമാണ് തകര്‍ന്നടിയുന്നത്. ഒരുനാള്‍ ഞാനും വലുതാവും, ആരോഗ്യവാനാവും എന്ന പ്രതീക്ഷയോടെ അവന്‍ മുറിയുടെ പടികടന്ന് പുറത്തേക്ക്. വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ ജീവിതത്തിന്‍റെ നടുനിലം മാറ്റിനിര്‍ണ്ണയിച്ച ആ വൈദീകനെ അവന്‍ കാണുന്നു. "കൂടെയുണ്ടായിരുന്നു എല്ലാവരും പോയി. പ്രായം ഇപ്പോള്‍ 92. പോകണം, ഉടന്‍ തന്നെ പോകണം," അസ്തമയത്തിന്റെ പൊന്‍വെളിച്ചം തിളങ്ങുന്ന കണ്ണുകള്‍ ആ പഴയ പയ്യന്‍റെ യൌവ്വനയുക്തമായ മുഖത്ത് തറപ്പിച്ച് അദ്ദേഹം മൊഴിയുന്നു. ജീവന്‍റെ യാനം ഏതോ കരപൂകുന്നതും നോക്കി മസ്സൂറിയില്‍ ഒരു ഇരുള്‍ മുറിയില്‍ അദ്ദേഹം അങ്ങനെ കിടക്കുകയാണ്, ജന്മനാട്ടില്‍ നിന്ന് അതിവിദൂരത്തില്‍. സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത മണ്ണ് അയ്യാളെ കൈനീട്ടി സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. മരിച്ചുകഴിഞ്ഞാല്‍പ്പിന്നെ ഏതു മണ്ണ്,  എന്ത് സ്വന്തം... അങ്ങനെയൊക്കെ ആശ്വസിക്കുന്നു ദേശാടനത്തിന്റെ നിയതി പേറുന്നവര്‍.
ഭാഗം 4: 12  ജൂണ്‍ 2009. മിലാന്‍റെ ഉള്‍ഗ്രാമത്തിലെ ചേറോ മജോരെയിലെ ഒരു പുരാതന മൊണാസ്ട്രി. അവിടെ ബെനെറ്റോ മുസ്സോളനിയുടെ ഓര്‍മ്മകള്‍ ഇപ്പോഴും ഭീതിതമായി ചൂഴുന്നുനില്‍ക്കുന്നു. ആ ശവശരീരം പുറംലോകം കാണാതെ ആ മൊണാസ്ട്രിയുടെ ഒരു ഇടുങ്ങിയ ചാപ്പലില്‍ വര്‍ഷങ്ങള്‍ ഒളിവില്‍ ഇരുന്നു. അതിന്‍റെ തൊട്ടുതാഴെയുള്ള ഊട്ടുമുറിയില്‍ അത്താഴം നടക്കുന്നു. അത്താഴം കഴിഞ്ഞ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ചരിത്രത്തില്‍ മണ്മറഞ്ഞു പോയ സന്യാസതലമുറയുടെ മരണദിനമനുസരിച്ചുള്ള ജീവചരിത്രം ഒരു സന്യാസി ഉച്ചത്തില്‍ വായിക്കുകയാണ്. എല്ലാവരും പൂര്‍ണ്ണ നിശബ്ദതയില്‍ കേട്ടിരിക്കുന്നു. “12 ജ്യൂന്യോ 1849. ഫ്രാ. ജൂസപ്പെ അന്തോണിയോ ബോര്‍ഗീ ഡി ആഗ്രാ.” കേട്ട് ഒന്നു ഞെട്ടി, തലകുടഞ്ഞ് വീണ്ടും ശ്രദ്ധിച്ചു. ‘ആഗ്രാ’ തന്നെ. എങ്ങനെ ഒരു വെള്ളക്കാരന്‍ ഇറ്റലിയന്‍ സന്യാസി ആഗ്രയില്‍! അതും രണ്ട് നൂറ്റാണ്ടുകള്‍ക്ക് അപ്പുറം! അത്താഴം കഴിഞ്ഞപ്പോള്‍ വിശദീകരണം ചോദിച്ചു. അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു, “ഞങ്ങളുടെ പൂര്‍വീകര്‍ ഒത്തിരിപ്പേര്‍ ആ മണ്ണില്‍ അടക്കപ്പെട്ടിടുണ്ട്. അവര്‍ ആ  നാടിന് വേണ്ടി ജീവിച്ചു, ആ  നാട്ടില്‍ മരിച്ചു, ആ  നാട്ടില്‍ മണ്ണടിഞ്ഞു. അവരുടെ ഓര്‍മ്മകള്‍ മാത്രം ഞങ്ങള്‍ക്ക് സ്വന്തം. ബാക്കിയെല്ലാം നിങ്ങള്‍ക്കും.” ഓര്‍മ്മകള്‍ പോലും ഒരുനാടിനും അവശേഷിപ്പിക്കാത്ത അനേകര്‍ ഉള്ള  ഈ  ഭൂവില്‍ അവര്‍ എത്ര ഭാഗ്യവാന്മാര്‍! അവരുടെ ഓര്‍മ്മകള്‍ എങ്കിലും നൂറ്റാണ്ടുകളെ അതിജീവിക്കുന്നു.

ഭാഗം 3: സെപ്റ്റംബര്‍ 2010 (ദിവസം ഓര്‍മ്മയില്ല) ഇറ്റലിയിലെ മോന്തേ കാസീനോയിലൂടെ കടന്നുപോവുകയാണ്. കൂടെയുള്ള ഒരാള്‍ പറയുന്നു. "ദാ, അവിടെ നോക്കൂ. അതാണ്‌ ഇന്ത്യന്‍ യുദ്ധ ശ്മശാനം. അവിടെ നമ്മുടെ 492 ഇന്ത്യന്‍ പട്ടാളത്തെ അടക്കം ചെയ്തിട്ടുണ്ട്.” ഞങ്ങള്‍ അങ്ങോട്ട്‌ കയറിച്ചെന്നു. മോന്തേ കാസീനോയുടെ താഴ്വാരത്തില്‍ നിത്യശാന്തിയുടെ ഒരു പച്ചവിരിപ്പ്. അതില്‍ കുത്തിനിര്‍ത്തിയിക്കുന്ന വെള്ളമാര്‍ബിള്‍ സ്മൃതിഫലകങ്ങളില്‍ ചിലതിലൊന്നും പേരുകള്‍ പോലുമില്ല. അവ രണ്ടാം ലോകമഹായുദ്ധത്തില്‍, സ്വന്തമല്ലാത്ത മണ്ണില്‍, ആര്‍ക്കുവേണ്ടി എന്ന്  പോലും  വ്യക്തമായി അറിയാതെ, ധീരമായി പടവെട്ടി മരിച്ച ഇന്ത്യന്‍ പട്ടാളക്കാരുടേതാണ്. നാലാം  ഇന്ത്യന്‍ ഡിവിഷനിലെ പട്ടാളക്കാര്‍ മിക്കവരും തന്നെ യുവത്വം തുടിക്കുന്ന ഇരുപതുകളില്‍ ഉള്ളവരായിരുന്നു. ആ  മണ്ണില്‍ അവര്‍ മരിച്ചുവീഴുമ്പോള്‍ ഇങ്ങിവിടെ ഇന്ത്യയില്‍ ചിലരുടെ കുട്ടികള്‍ കൈക്കുഞ്ഞുങ്ങള്‍ ആയിരുന്നിരിക്കണം. ചിലര്‍ ജീവിതം വെട്ടിപ്പിടിച്ച് നോക്കെത്താദൂരം താണ്ടുന്നതിനെക്കുറിച്ച് സ്വപ്‌നങ്ങള്‍ മെനഞ്ഞു നടന്നിരുന്നവരും. പക്ഷെ, അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു നോക്കുപോലും കാണാനാവാതെ, ഇന്നും ജീവിക്കുന്ന  അവരുടെ മക്കള്‍ക്ക്‌ അപ്പയുടെ അന്ത്യസമാധി എവിടെയെന്ന് പോലും തിരിച്ചറിയാന്‍ ആവാതെ, അവര്‍ എവിടെയോ ആറടി മണ്ണില്‍ അലിഞ്ഞ് ഇല്ലാതായി. അഞ്ഞൂറോളം വരുന്ന ആ  ഇന്ത്യന്‍ ധീരജവാന്മാരുടെ ഓര്‍മ്മകള്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ നാള്‍വഴിപ്പുസ്തകത്തില്‍ തിരഞ്ഞു ചെല്ലുമ്പോള്‍ കണ്ണുകള്‍ കലങ്ങുന്നു. രണ്ടോ മൂന്നോ വാചകത്തില്‍ തീരുന്നു 500 ജീവിതങ്ങള്‍!
ഭാഗം 4: “മനുഷ്യാ നീ  മണ്ണാകുന്നു; മണ്ണിലേക്ക് തന്നെ നീ മടങ്ങും.” (ഉല്പത്തി) “എനിക്കെന്‍റെ അസ്സിസിയിലേക്ക് തിരിച്ചുപോകണം. ആ  മണ്ണില്‍ കിടന്ന് വേണം എനിക്ക് മരിക്കാന്‍. എന്നെ നിങ്ങള്‍ ആസ്സിസിയിലേക്ക് കൊണ്ടുപോകില്ലേ സഹോദരന്മാരെ, എന്നെ ഞാനാക്കിയ എന്‍റെ മണ്ണിലേക്ക്?” (അസ്സീസിയിലെ ഫ്രാന്‍സിസ്). “ഞങ്ങളുടെ പിതാക്കന്മാര് ഈ മണ്ണിനെ മറക്കില്ല. കാരണം റെഡ് ഇന്ത്യാക്കാരന് മണ്ണ്  അവന്‍റെ അമ്മയാണ്. ഞങ്ങള്‍ മണ്ണിന്‍റെ ഭാഗമാണ്, മണ്ണ് ഞങ്ങളുടെ ശരീരത്തിന്‍റെ ഭാഗവും.” (സിയാറ്റില്‍ മൂപ്പന്‍)   

Thursday, August 25, 2016

സാമൂഹ്യമാധ്യമ ലോകത്തെ ലൈംഗീക പോഷകാഹാരക്കുറവ്

അപൂര്‍വ്വം ചില  അവസരങ്ങളില്‍ പെരുന്നാൾ  കാലത്ത് ക്രിസ്തീയ ആചാരപ്രകാരം ഒരു ചടങ്ങുണ്ട്-  കൂടു തുറന്നുള്ള കുര്‍ബാന. കൂട്  എന്നാൽ  വിശുദ്ധമായി  കണക്കാക്കുന്ന രൂപക്കൂടാണ്, അത്  സാധാരണ  അടച്ചാണ്  ഇടാറ്. കൂടു തുറന്നുള്ള കുർബാനയുടെ കാര്യം ഇപ്പോൾ  ഓർക്കാൻ  കാരണം ചിലർ  inbox തുറന്ന് കാണിച്ച് തുടക്കം കുറിച്ചിരിക്കുന്ന ഒരു സ്ത്രീവിമോചന സാമൂഹ്യ പരിഷ്‌ക്കരണം  കണ്ടപ്പോഴാണ്.  സ്ത്രീ FB അക്കൗണ്ടുകള്‍  കണ്ടാല്‍  ചില  പുരുഷന്മാര്‍ക്ക്  ഉടന്‍  ഞരമ്പുരോഗം  പിടിപെടും. ഉടന്‍  പോയി ഈ സ്ത്രീകളുടെ inboxൽ ആണ്  അത്യാഹിതവിഭാഗ പ്രവേശനം നടത്തുന്നത്. അവര്‍ക്ക് വേണ്ട ചികിത്സ കൊടുക്കുക എന്നതിന് വേണ്ടിയാണ് ഇപ്പോൾ അവരിൽ ചിലർ inbox പൊതുവിടത്ത്  തുറന്ന്  വെച്ചിരിക്കുന്നത്.  അവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് യാതൊരു സംശയവുമില്ല. എന്നാൽ  അവരുടെ രീതിയെക്കുറിച്ച് ചില വിയോജിപ്പുകൾ ഉണ്ട്. കാരണം അത്  ഒരു വ്യക്തിയുടെ സ്വകാര്യ identityയെ പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള രീതിയാണ്. അതിലെ  ചില  അപകടങ്ങളായി തോന്നിയിട്ടുള്ള കാര്യങ്ങള്‍:
1. inbox എന്ന സ്വകാര്യയിടത്ത് ഒരു  സ്ത്രീയോട് സംവദിക്കാനുള്ള സ്വാതന്ത്ര്യം ദുരുദ്ദേശങ്ങള്‍ ഒന്നുമില്ലത്തവര്‍ക്ക് പോലും നഷ്ടപ്പെട്ടേക്കാം. കാരണം  ഈ  പ്രതിക്ഷേധത്തിന്  തുടക്കം  കുറിച്ചവര്‍ ഇതിനെ സാമൂഹ്യമാധ്യമങ്ങളിലെ ഒരു പൊതുസ്ത്രീ മുന്നേറ്റമായി  മാറ്റാന്‍  എല്ലാ  സ്ത്രീകളോടും  ആവശ്യപ്പെടുന്നു. അത്  വൈകാരികപക്വതയുള്ളതും  ഇല്ലാത്തതുമായ സ്ത്രീകള്‍ തൊട്ടതിനും  പിടിച്ചതിനും (ചിലപ്പോള്‍ പ്രതികാരം  തീര്‍ക്കാനും) inbox തുറന്നു screenshot ഇടുന്ന  രീതിയിലേക്ക് മാറും. അത്  പുരുഷമാരെ  മുഴുവൻ  സംശയത്തിന്റെ  നിഴലിൽ  നിർത്തുക  എന്ന  ആരോഗ്യപരമല്ലാത്ത സാമൂഹ്യബന്ധത്തിൽ എത്തിക്കും.
2. ഒരു വ്യക്തി എന്നാല്‍ ഒറ്റപ്പെട്ട വ്യക്തി മാത്രമല്ല, അവരോട് ചേര്‍ന്ന് ജീവിതം കെട്ടിപ്പടുത്ത മറ്റനേകം പേരും ചേര്‍ന്നതാണ്. അവരുടെ സമൂഹത്തിലെ മാനാഭിമാനങ്ങളും കാക്കാന്‍ നമ്മുടെ ഓരോ പ്രതിക്ഷേധങ്ങള്‍ക്കും കടമയുണ്ട്. എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തത് എന്ന വിവേകപൂര്‍വ്വമായ ചിന്ത കഴിഞ്ഞ് പ്രതികരണം  തുടങ്ങുന്നതായിരിക്കും എല്ലാവര്‍ക്കും (പ്രത്യേകിച്ച് ഒന്നും മനസ്സറിയാതെ വീട്ടിലിരിക്കുന്ന ചില നിഷ്ക്കളങ്ക സ്ത്രീകള്‍ക്ക്) നല്ലത്. അവരുടെ  അപ്പനോ  ഭര്‍ത്താവോ സഹോദരനോ മകനോ നിരുത്തരവാദപരമായും മാന്യതയില്ലാതെയും  പെരുമാറുന്നതിന്  അവര്‍  എന്തുപിഴച്ചു!
3. എന്നോട് ഒരാള്‍ക്ക്‌ താത്പര്യം തോന്നിയാല്‍ അത് പറയാന്‍ വരെയുള്ള സ്വാതന്ത്ര്യം സ്വകാര്യ ഇടങ്ങള്‍ അനുവദിക്കുന്നു. എന്നാല്‍ തിരിച്ച് താത്പര്യമില്ല എന്ന് ഞാന്‍ വ്യക്തമായി പറഞ്ഞാല്‍ അവിടെ തീരണം ആ സംഭാഷണം. അതിനപ്പുറം ആരെങ്കിലും ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയാന്‍ നല്ല ചുട്ട മറുപടിതന്നെ ആദ്യം കൊടുക്കുക. അതുകൊണ്ടും ഫലമില്ലെങ്കില്‍ ഉപയോഗിക്കാനുള്ള സാധ്യതകള്‍ ആണ് reporting, blocking etc. അവ കൂടി ഉപയോഗപ്പെടുത്തുക.
ഇത്രയും പറഞ്ഞത് ഈ വിഷയത്തെക്കുറിച്ച പോസ്റ്റുകള്‍ മുഴുവന്‍ അനുചിതമാണ് എന്ന് പറയാനല്ല. വിഷയം വളരെ പ്രധാനമാണ്. സ്ത്രീ സഹോദരിമാര്‍ പ്രതിക്ഷേധിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി തന്നെ വേണം. പക്ഷെ അവ ജനറല്‍ ആവണം.  കൊള്ളേണ്ടവന് കൊള്ളണം, എന്നാല്‍ പൊതുവായനക്കാര്‍ക്ക് വ്യക്തിയുടെ identity വെളിവാകുകയും ചെയ്യരുത്. കാരണം  ഓരോ  വ്യക്തിയും  നമ്മള്‍  അതിസൂക്ഷ്മമായി കൈകാര്യം  ചെയ്യണ്ട  വിലപ്പെട്ട വ്യക്തിത്വങ്ങളാണ്.
ഇനി ഈ  സ്ത്രീകള്‍  നേരിടുന്ന  പ്രശ്നത്തെക്കുറിച്ച്  ഒരു  നേര്‍സാക്ഷ്യം: പ്രശ്നത്തിന്‍റെ  ഗൌരവം  അറിയാന്‍ ഒരു  നല്ല സുഹൃത്ത്‌  അയ്യാള്‍  ഉണ്ടാക്കിയ സ്ത്രീ  FB അക്കൌണ്ടിന്‍റെ  ID യും  പാസ്സ്‌വേര്‍ഡും  നിര്‍ബന്ധിച്ച്  തന്നിട്ട്  പോയി  തുറന്ന്  നോക്കാന്‍  പറഞ്ഞു. മനസ്സില്ലാമനസ്സോടെ ഇന്നലെ  രാത്രി  8- 10 വരെ  അത്  തുറന്നിട്ടു. കാണണമായിരുന്നു  കാഴ്ച. വെറുതെ  നോക്കിയിരുന്നതേയുള്ളൂ. സത്യത്തില്‍ എനിക്ക് ഒടുക്കത്തെ ചിരിയാണ് വന്നത്. പാവങ്ങള്‍ എന്തൊരു ലൈംഗികദാരിദ്ര്യമാണ് നമ്മുടെ നാട്ടില്‍!!! ഓരോ  നിമിഷവും  പോപ്‌അപ് ചെയ്യുന്ന  മെസ്സേജുകള്‍, വീഡിയോ  കോളുകള്‍, ഫ്രണ്ട് റിക്വസ്റ്റുകള്‍, ഓരോ  പൊട്ട പോസ്റ്റിനും മുഖചിത്രത്തിനും  അടിയില്‍  വീഴുന്ന അനേകം  ലൈക്കുകള്‍,  കമ്മന്റുകള്‍. എന്നാല്‍ ഒരു  കാര്യം ഇപ്പോഴും  പറയാം ചില  നിസ്സാര ചികിത്സകൊണ്ട് പരിഹരിക്കാവുന്നതെയുള്ളൂ  ഈ  രോഗം (സ്ത്രീ  സഹോദരിമാര്‍ ശ്രദ്ധിക്കുക) :
1. പരിചയമില്ലാത്ത  ഒരാൾ രണ്ടിൽ  കൂടുതൽ  പ്രാവശ്യം  മറ്റൊന്നും  പറയാൻ  ഇല്ലാതെ "Hi.. " എന്ന  സന്ദേശം  അയച്ചാൽ  ഒന്നും നോക്കാതെ  അങ്ങ്  ബ്ലോക്ക്  ആക്കിയേക്കുക.
2. തിരിച്ച് പ്രതികരണം ഇല്ലാത്തപ്പോഴും പൂക്കൾ ചേർത്ത് വരുന്ന  GOOD MORNING, GOOD NIGHT ആശംസകള്‍, ചില  റൊമാന്റിക്  ചിത്രങ്ങള്‍, വരികള്‍ (നിങ്ങളുടെ വീക്നെസിലാണ് അവര്‍  പിടിമുറുക്കിയിരിക്കുന്നത്) എന്നിവ  കണ്ടാല്‍  ബ്ലോക്കാന്‍  മടിക്കണ്ടാ.
3. അറിയാത്ത  വ്യക്തിയിൽ  നിന്ന്  വീഡിയോ  ചാറ്റ് വന്നാൽ  ആ  നിമിഷം  അയ്യാളെ  ബ്ലോക്കുക.
4. അശ്ളീല സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവക്ക് ചീത്ത വിളിക്കാൻ  പോകുന്നതും ചുട്ടമറുപടി കൊടുക്കാൻ പോകുന്നതും വെറുതെ  ഉള്ള  മനഃശാന്തിയും  സമയവും  നഷ്ടപ്പെടുത്തും  എന്നല്ലാതെ  ഉപകാരം  ഉണ്ടാവില്ല. അതുകൊണ്ട്  ബ്ലോക്ക്  തന്നെ  പരിഹാരം.
5. ഫ്രണ്ട് റിക്വസ്റ്റ്  അയക്കുമ്പോൾ/സ്വീകരിക്കുമ്പോൾ ഒരാളുടെ  ടൈംലൈനും മറ്റ്  വിവരങ്ങളും ആദ്യം  ഒന്ന്  പരിശോധിച്ച്  മാത്രം  ചേർക്കുക. കൂടുതൽ  എണ്ണം  സുഹൃത്തുക്കൾ  ഉണ്ടാവുക എന്നതല്ല, ഗുണമുള്ള  ഒരു  ചെറിയ  കൂട്ടം  ഉണ്ടാവുക  എന്നതാണ്  സാമൂഹ്യമാധ്യമത്തിന്റെ ഗുണപരമായ ഉപയോഗത്തിന് നല്ലത്.
6. കൊടുക്കേണ്ടിടത്ത് നല്ല  കൊട്ട്  തന്നെ  കൊടുക്കുകയും  വേണം. സ്ത്രീകൾ വിവേകത്തോടെ ഇടപെട്ടാല്‍ കാര്യങ്ങള്‍ക്ക് ഒരു പരിഹാരം നിശ്ചയമായും ഉണ്ടാവും.

ഇത്രയും സിമ്പിൾ ആയ കാര്യത്തെ  സമൂഹത്തിലെ ആരോഗ്യപരമായ സ്ത്രീ-പുരുഷബന്ധം ഉലക്കും വിധമുള്ള  അവിവേക പ്രതികരണത്തിലേക്ക് കൊണ്ടുപോകരുതെന്ന് സ്ത്രീ  സുഹൃത്തുക്കളോട്  ഒരു  അപേക്ഷയുണ്ട്.
ലൈംഗീക പോഷകക്കുറവ് അനുഭവിക്കുന്ന നമ്മുടെ പ്രവാസലോകത്തെ പുരുഷന്മാരോടും സ്ത്രീകളോടും, സ്നേഹമില്ലാതെ വീട്  എന്ന  വ്യവസ്ഥിതിയെ നിലനിർത്തികൊണ്ടു പോകാൻ  വിധിക്കപ്പെടുന്നവരോടും  സത്യത്തിൽ വലിയ  സഹതാപമാണ് തോന്നുന്നത്. ജീവിതം ശരിക്കൊന്ന് ജീവിക്കാന്‍ കൂടി പറ്റാതെ വെറുതെ മരുഭൂമിയിലും ചൂടിലും ഉരുകിത്തീരുന്നവര്‍, പെണ്ണ്  എന്നാൽ  കാമപൂർത്തീകരണ വസ്തു എന്നരീതിയിൽ  കാണുന്ന ചില  ഭർത്താക്കന്മാർ, ഭർത്താവിന്റെ ഇഷ്ടങ്ങളെ ചെറുക്കുന്ന ചില  കുലസ്ത്രീകൾ.... എല്ലാം  ചേർന്ന് നമ്മുടെ കുടുംബങ്ങളെ കള്ളം  പറയിക്കുന്നു - അനിവാര്യമായ വലിയ കള്ളം. 

Tuesday, August 9, 2016

ഗാന്ധിക്ക് മുന്നില്‍ സാമ്രാജിത്വം മുട്ടുമടക്കി
ഇറോമിന് മുന്‍പില്‍ സ്വാതന്ത്ര്യവും.
Be ashamed of being independent.

Monday, August 8, 2016

കിടപ്പുമുറിയിലും തീന്‍മേശയിലും കടന്ന രാഷ്ട്രീയം

ഡല്‍ഹിയില്‍ 70 സീറ്റില്‍ 67 ലും AAP ജയിച്ച ദിവസം ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് കുറച്ചൊക്കെ അഭിമാനം തോന്നി. പക്ഷേ, ഇന്ന് തോന്നുന്നു നിലനില്‍ക്കുന്ന ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഒരു പാര്‍ട്ടിയും Absolute Majority നേടി ഭരണത്തില്‍ വരാന്‍ പാടില്ല. അല്ലെങ്കില്‍ തന്നെ വിജയിച്ചുകഴിഞ്ഞാല്‍ സാധാരണക്കാരന്‍റെ മേല്‍ യജമാനത്വം പുലര്‍ത്തുന്ന നമ്മുടെ നേതാക്കള്‍ പിന്നെ പൌരന്‍റെ മൌലീകാവകാശങ്ങളെ പോലും വകവെക്കില്ല. അതാണ്‌ ഇന്ന് നമ്മള്‍ BJP ഭരണത്തില്‍ കീഴില്‍ കാണുന്നത്. (ഇന്ത്യന്‍ പൌരന് 'സ്വകാര്യത എന്ന മൌലീകാവകാശം' ഇല്ലെന്ന് ഇപ്പോള്‍ തന്നെ മോദി ഗവണ്മെന്റ് പറഞ്ഞുകഴിഞ്ഞു!) വീട്ടിലെ തീന്മേശയില്‍ നിങ്ങള്‍ എന്തു വിളമ്പണമെന്ന് അവര്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ സ്വകാര്യയിടങ്ങളില്‍ എന്തു കാണണമെന്നും എന്തു കാണാന്‍ പാടില്ല എന്നും നിശ്ചയിച്ചു കഴിഞ്ഞു. പ്രണയജോടികളുടെ കിടപ്പുമുറിയില്‍ പോലും കയറി അവര്‍ക്കെതിരെ കേസ് എടുക്കുന്ന ഭീകരമായ ദൃശ്യമാണ് ഇന്നലെ നാം മുംബയില്‍ കണ്ടത്. യാക്കൂബ് മേമന്‍ വിധിന്യായത്തില്‍ രാഷ്ട്രത്തിനെതിരായ നിലപാടെടുത്തെന്ന് എന്നാരോപിച്ച് കഴിഞ്ഞ ദിവസം കേരളത്തിലെ തന്നെ മൂന്ന് ചാനലുകള്‍ക്കെതിരെ കേന്ദ്രത്തിന്‍റെ നോട്ടീസ് വന്നു. മതം സന്മാര്‍ഗ്ഗം പ്രസംഗിക്കുന്നതു പോലെയല്ല രാഷ്ട്രം സദാചാരം പ്രസംഗിക്കുന്നത്. രാഷ്ട്രത്തിന് നിയമപാലനവകുപ്പും നീതിന്യായവ്യവസ്ഥയും കൈമുതലായുള്ളതുകൊണ്ട് അനുസരിക്കാത്തവനെ നിയമത്തിന്‍റെ വഴിയില്‍ കൊണ്ടുവരാന്‍ അതിനറിയാം. ഇന്ത്യന്‍ ജനാധിപത്യത്തിന് ഇതേ ഭരണഘടന വെച്ചുകൊണ്ട് സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീഴുക വളരെ ലളിതമായ കാര്യമാണെന്ന് മുന്‍പ് ഇന്ദിരാഗാന്ധിയുടെ നേതൃത്തത്തില്‍ കോണ്ഗ്രസ്സ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയൊട്ടുക്കും BJP തൂത്തുവാരി വിജയിച്ച ദിവസം അതെന്‍റെ ഭയം മാത്രമായിരുന്നു, ഇന്നത് യാഥാര്‍ത്യമാവുകയാണോ!

Sunday, July 24, 2016

Thursday, July 21, 2016

ദളിത്‌ മുന്നേറ്റം, മതപരിവര്‍ത്തനത്തിലൂടെ.

'ബ്രാഹ്മണി'സത്തിന്റെ ഉള്ളില്‍ നിന്ന് വിമോചനം പ്രതീക്ഷിച്ച് ഹിന്ദുത്വവാദത്തിന്‍റെ കൂടെകൂടിയ ദളിതര്‍ തന്നെയാണ് ദളിത്‌ വിമോചനത്തിന്റെ മുഖ്യവിലങ്ങുതടി. ദളിതന്‍ ഇനിയെങ്കിലും തിരിച്ചുനടക്കേണ്ടത്‌ അംബേദ്‌കറിലേക്ക് ആണ്. "ഞാനൊരു ഹിന്ദുവായി ജനിച്ചെങ്കിലും, നിങ്ങളോട് തീര്‍ത്തുപറയുന്നു, ഒരിക്കലും ഒരു ഹിന്ദുവായി മരിക്കില്ല," അദ്ദേഹം പറഞ്ഞു. കാരണം ജാതീയത ഹൈന്ദവമതത്തിന്‍റെ ഏറ്റവും അടിസ്ഥാന തത്വമാണ്, മനുഷ്യര്‍ ജന്മംകൊണ്ടുതന്നെ അസമത്വത്തില്‍ ജനിക്കുന്നു എന്നത്. ആ തത്വം എടുത്തുമാറ്റിയാല്‍ ഹിന്ദുത്വ സാമൂഹ്യ-മത വ്യവസ്ഥക്ക് പിന്നെ നിലനില്‍പ്പ്‌ ഇല്ല. അതുകൊണ്ട് അംബേദ്‌കര്‍ മുന്നോട്ടുവെച്ച ദളിത്‌ വിമോചന വഴിയായിരുന്നു കൂട്ടത്തോടെയുള്ള മതംപരിവര്‍ത്തനം. ഇവിടെ ക്രിസ്തീയതയില്‍ ജാതീയതയില്ലേ, ഇസ്ലാമില്‍ ജാതീയില്ലേ, സിക്കുമതത്തില്‍ ജാതീയതയില്ലേ, ബുദ്ധിസത്തില്‍ ജാതീയതയില്ലേ...." എന്നൊക്കെ ചോദിക്കാം. ഉണ്ട്, പ്രയോഗത്തില്‍ ഉണ്ട്. എന്നാല്‍ തത്വത്തില്‍ ഇല്ല. തത്വത്തില്‍ ആ മതങ്ങള്‍ എല്ലാ മനുഷ്യരും ജന്മം കൊണ്ട് തുല്യര്‍ ആണെന്നാണ് പറയുന്നത്.
എന്തുകൊണ്ട് കേരളത്തിലെ ദളിതര്‍ കുറെയെങ്കിലും സാമൂഹ്യമായി മുന്നോട്ട് പോയി എന്ന ചോദ്യത്തിന് ഈ മതപരമായ മാറ്റം വലിയൊരു കാരണമായിരുന്നു. ഇവിടെ 'ചാന്നാര്‍ ലഹള' (മാറുമറക്കല്‍ സമരം) നടന്നു. ക്രിസ്ത്യന്‍ മിഷനറിമാരുടെ കീഴില്‍ വിദ്യാഭ്യാസം നേടിയ നാടാര്‍ സമുദായക്കാരായിരുന്നു അതിന് നേതൃത്വം നല്‍കിയത്. ഇന്ന് തെക്കന്‍ തിരുവതാംകൂറിലെ 'നാടാര്‍' സമുദായത്തിനിടയില്‍ പോയിനോക്കൂ, അവര്‍ വളരെ നിര്‍ണ്ണായകമായ ഒരു രാഷ്ട്രീയ-സാമൂഹ്യ ശക്തിയാണ്. CSI സഭയിലേക്ക് മതപരിവര്‍ത്തനം നടത്തിയ മധ്യതിരുവതാംകൂറിലെ 'അരയ' (മലയരയ) വിഭാഗങ്ങളുടെ ഇടയില്‍ വന്നുനോക്കൂ. അവരെപ്പോലെ വിദ്യാഭ്യാസവും ഉന്നതഉദ്യോഗവും സമ്പത്തീകമായ ഉന്നമനവും നേടിയവര്‍ ആ പ്രദേശത്ത്‌ തന്നെ കുറവാണ്. സ്വന്തം 'മതസ്വത്വ'ത്തിന്‍റെ വഴിതേടിയ PRDS ഇന്ന് അവഗണിക്കാന്‍ പറ്റാത്ത ഒരു ദളിത്‌ സമൂഹമാണ്. വടക്കന്‍ മലബാറില്‍ മുസ്ലിം സമുദായത്തിലേക്ക്‌ ചേക്കേറിയവര്‍ ജാതീയതയുടെ വലിയ ദൂഷ്യങ്ങള്‍ അറിയാതെ ജീവിക്കുന്നു. (എന്നാല്‍ ചില 'ജാതീയ ക്രിസ്തീയ'തയിലും 'ജാതീയ ഇസ്ലാമിലും' -തത്വത്തില്‍ ഇല്ലെങ്കിലും പ്രയോഗത്തില്‍ ജാതീയമായി ജീവിക്കുന്നവര്‍- ചേക്കേറിയവരുടെ അവസ്ഥ തഥൈവ).
എന്തുകൊണ്ട് ക്യാമ്പസുകള്‍ (ഹൈദരാബാദ്/ഡെല്‍ഹി) പ്രക്ഷുബ്ധമാകുന്നു എന്നതിന്‍റെ അടിസ്ഥാന കാരണം ഇവിടെയാണ്‌. മുഖ്യധാര സമൂഹത്തിന്‍റെ ശ്രദ്ധയില്‍ പെടാതെ ഇവിടെ ദളിതസമൂഹത്തിന് ഉള്ളില്‍ ഒരു വന്‍ സാമൂഹ്യപരിവര്‍ത്തനം നടക്കുന്നുണ്ട്, അംബേദ്‌കറിന്റെ വഴിയില്‍ മതപരിവര്‍ത്തനത്തിലൂടെ ഒരു സാമൂഹ്യപരിവര്‍ത്തനം. അവര്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് നീങ്ങുകയാണ്, നമ്മുടെ കൊച്ചു കേരളത്തില്‍ പോലും (ആ മേഖലയില്‍ ഒരു ചെറിയ ഗവേഷണം നടത്തുന്നു)!. മതങ്ങളുടെ ഗംഭീര ആത്മീയതയും പ്രൌഡിയും ഒന്നും കണ്ടിട്ടല്ല അവരുടെ ഈ മാറ്റം എന്നാണ് ലളിതമായ ഒരു കണ്ടെത്തല്‍. ഇത് വലിയ ഒരു സാമൂഹ്യമാറ്റത്തിന്‍റെ സമ്മര്‍ദ്ദതന്ത്രത്തിന്‍റെ ഭാഗമാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ശക്തമായി നിലവില്‍ ഇല്ലാത്ത ബുദ്ധിസത്തിലേക്കാണ് ആ മാറ്റം (നവ-ബുദ്ധിസം). അത് ഹിന്ദുത്വത്തിന് താങ്ങാന്‍ കഴിയുന്ന ഒന്നല്ല. മൊത്തം ഇന്ത്യന്‍ ജനതയുടെ നേര്‍പകുതി വരുന്ന ദളിത്‌ സമൂഹം സ്വന്തമായ ഒരു സ്വതം നേടിയാല്‍ പിന്നെ മുസ്ലിം-ക്രിസ്ത്യന്‍-സിക്ക് സമുദായങ്ങളെ മാറ്റിനിര്‍ത്തി ബ്രാഹ്മണിസത്തിന് ഇവിടെ ഒരു നിലനില്‍പ്പ്‌ സാധ്യമല്ല. അത് അവര്‍ തന്നെ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ഹിന്ദുത്വവാദികള്‍ ഇപ്പോള്‍ കിട്ടിയ അവസരം മുതലെടുത്ത്‌ തെരുവില്‍ ഇറങ്ങി അഴിഞ്ഞാടി ദളിതനെ ഒതുക്കാന്‍ ശ്രമിക്കുന്നത്. അത് തിരിച്ചറിയാതെ ഒരു 'മണ്ടശിരോമണി' മുഖവും വടിച്ചുവെളുപ്പിച്ച് കുറേ ഈഴവരേയും കൂട്ടി ഉടനെ ബ്രാഹ്മണന്‍ ആകാം എന്ന് മോഹിച്ച് നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്, വെള്ളാപ്പിള്ളി. അങ്ങനെയുള്ളവര്‍ ആണ് അംബേദ്‌കര്‍ സ്വപ്നം കണ്ട ദളിത്‌ വിമോചനത്തിന്റെ പ്രധാന ഘാതകര്‍. വിമോചനം ആരും പുറത്തുനിന്ന് എത്തിക്കില്ല, സ്വയം കണ്ടെത്തണം ചില രാഷ്ട്രീയ-സാമൂഹ്യ തിരഞ്ഞെടുപ്പുകളിലൂടെ.

Wednesday, July 20, 2016

ഞങ്ങടെ നെറ്റിപ്പട്ടം തിരിച്ചുതരണം

എന്തായാലും ഷൈലജ ടീച്ചര്‍ വടക്കുംചേരിയെ പൊളിച്ചടുക്കി. എന്നാല്‍ ഇനി ഞങ്ങടെ ഊഴം. M.D. ഇല്ലാത്ത എല്ലാ വൈദ്യന്മാരും നിങ്ങടെ "ഡോ." (Dr.) ഇവിടെ തിരിച്ചുവെച്ചിട്ട് പോണം. "പഠിപ്പിക്കുക' എന്ന് അര്‍ത്ഥമുള്ള docēre (ദോചെരെ) എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് doctor എന്ന ഇംഗ്ലീഷ് വാക്കിന്‍റെ ഉത്ഭവം. മധ്യകാലഘട്ടങ്ങളില്‍ പാരിസ് സര്‍വ്വകലാശാലയില്‍ പഠിപ്പിച്ചിരുന്ന, ഏതെങ്കിലും വിഷയത്തില്‍ പണ്ഡിതജ്ഞാനം നേടിയ, അദ്ധ്യാപകര്‍ക്കാണ് ഈ ബഹുമാനപൂര്‍വ്വകമായ പദവി കൊടുത്തിരുന്നത്. വൈദ്യശാസ്ത്രവിഷയത്തില്‍ പണ്ഡിതജ്ഞാനം ഉള്ള അദ്ധ്യാപകരേയും ഈ ഉദ്യോഗനാമം ഉപയോഗിച്ച് വിളിച്ചിരുന്നു. എന്നാല്‍ എന്നുമുതലാണ് നിങ്ങള്‍ തുക്കടാ വൈദ്യന്മാര്‍ ഇത് മോഷ്ടിച്ച് കൊണ്ടുപോയിട്ട് ഞങ്ങള്‍ Ph D. ക്കാരെ പരിഹസിക്കാന്‍ തുടങ്ങിയത്! മര്യാദയുടെ ഭാഷയില്‍ പറയുകയാണ്‌, ഞങ്ങടെ നെറ്റിപ്പട്ടം അവിടെ വെച്ചിട്ട് പൊയ്ക്കോ. അല്ലെങ്കില്‍ വടക്കുംചേരിക്കൊപ്പം നിങ്ങള്‍ സകലമാന വൈദ്യന്‍മാരേയും കോടതി കേറ്റും. പറഞ്ഞേക്കാം.

Sunday, July 17, 2016

സ്ഥാനം തെറ്റിയ മൂല്യബോധം

'ദേശസ്നേഹം' എന്നത് ഏറ്റവും വലിയ ഒരു ജനാധിപത്യമൂല്യമായി അവതരിപ്പിക്കപ്പെടുന്ന കാലത്താണ് നമ്മള്‍. പണ്ടും അങ്ങനെയൊക്കെ തന്നെയായിരുന്നു. എന്നാല്‍ ജനാധിപത്യം നിലനില്‍ക്കാത്ത കാലത്ത് ഭരണാധികാരികള്‍ (ചക്രവര്‍ത്തിമാരും രാജാക്കന്മാരും) അങ്ങനെ ജനങ്ങളെ ധരിപ്പിക്കുമ്പോള്‍ അതിന് അവരുടെ അധികാരം ഉറപ്പിക്കുക എന്നൊരു ലക്ഷ്യമുണ്ട് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. നടന്ന യുദ്ധങ്ങളില്‍ ഏറിയപങ്കും അതിരുകളെ ചൊല്ലിയായിരുന്നു. ഏത് നാട്ടുകാരാണ് പറയാതിരുന്നിട്ടുള്ളത് എന്‍റെ നാട് മറ്റേതു നാടിനേക്കാള്‍ മെച്ചമെന്നും സ്നേഹയോഗ്യമെന്നും! സത്യത്തില്‍ ഈ ലോകത്ത് സ്നേഹയോഗ്യമല്ലാത്ത ഏതെങ്കിലും നാടുണ്ടോ? നമ്മുടെ മക്കള്‍ രാജ്യസ്നേഹികളായി വളരുകയാണോ വിശ്വമാനവരായി വളരുകയാണോ വേണ്ടത്? എല്ലാ സിരയിലേയും ചോരക്ക് ഒരേ നിറമാണ്; എല്ലാ കണ്ണിലേയും കണ്ണീരിന് ഉപ്പുരസമാണ്‌; എല്ലാ മണ്ണും ആകാശവും പവിത്രമാണ്; എല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എന്നിട്ടും നാം എന്തിന് ഇങ്ങനെ ഊതിവീര്‍പ്പിച്ച ദേശസ്നേഹത്തിന്റെ കഥ പറഞ്ഞ് പടവെട്ടുന്നു!
സഹസ്രാബ്ദങ്ങള്‍ നീണ്ട ചരിത്രത്തിലൂടെ മനുഷ്യന്‍ ദേശാടകനായി നടന്നു. അതിരുകളില്ലാതെ, വേലികളില്ലാതെ, ചുറ്റുമതിലുകളില്ലാതെ ഭൂമി അവന്റെ മുന്നില്‍ വിശാലമായി തുറന്നുകിടന്നു. കാണാത്ത കാഴ്ചകള്‍, കേള്‍ക്കാത്ത ശബ്ദങ്ങള്‍, നുകരാത്ത സുഗന്ധങ്ങള്‍, നുണയാത്ത രുചികള്‍.... എല്ലാം അവന്റെ അനുഭവലോകത്തേയ്ക്ക് ഓരോ ദിവസവും വാതില്‍ തുറന്നെത്തിക്കൊണ്ടിരുന്നു. ജീവിതം ഓരോ ദിവസവും പുതുമ നിറഞ്ഞതായി.
സ്ഥിരവാസിയായി ഭൂമിയില്‍ കൂടുകൂട്ടിയ കാലം മുതല്‍ അനുഭവത്തിന്റെ തനിയാവര്‍ത്തനങ്ങളുടെ പഴകിവളിച്ച ഒരു ലോകത്തിലേയ്ക്ക് മനുഷ്യന്‍ പ്രവേശിക്കുകയായിരുന്നു. എല്ലാ ദിവസവും ഒരേ പുലരികള്‍, ഒരേ ഭക്ഷണം, ഒരേ കാഴ്ചകള്‍, ഒരേ ശബ്ദങ്ങള്‍. ഒപ്പം അലയുന്നവന്റെ സ്വാതന്ത്ര്യവും അവന് നഷ്ടമായി. ഗോത്രങ്ങള്‍ക്കിടയില്‍, പട്ടണങ്ങള്‍ക്കിടയില്‍, രാജ്യങ്ങള്‍ക്കിടയില്‍ അതിരുകള്‍ ഉയര്‍ന്നു. അതിരുകള്‍ ഭേദിക്കാന്‍ ശ്രമിച്ചവരൊക്കെ കലാപകാരികളായി. അങ്ങനെ യുദ്ധങ്ങളായി. ഭൂമി മുറിക്കപ്പെട്ടു, ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു, കാവലാളുകള്‍ നിയോഗിക്കപ്പെട്ടു...... എല്ലാം സ്വകാര്യവത്ക്കരിക്കപ്പെട്ടു. അങ്ങനെ യാത്രയ്ക്കുള്ള സ്വതന്ത്രലോകം നിഷേധിക്കപ്പെട്ട മനുഷ്യര്‍, ഹിപ്പോയിലെ അഗസ്റ്റ്യന്‍ പറഞ്ഞതുപോലെ, ലോകമെന്ന തുറന്ന പുസ്തകത്തില്‍നിന്ന് ഒരേടുമാത്രം വായിച്ച് കടന്നുപോകുന്ന അല്പബുദ്ധികളായി. "ആരാണപ്പാ ഈ ഭൂഗോളത്തിന്‍മേല്‍ കുത്തിവരകള്‍ ഇട്ടത്?" എന്ന് ചോദിക്കുന്ന കുഞ്ഞിനോട് ഞാന്‍ എന്തുപറയും! ദൈവമേ, ആരാണ് നിന്‍റെ ഭൂമിക്കുമേല്‍ വിഭനത്തിന്റെ വരയും കുറിയും നടത്തിയത്?!

Tuesday, July 12, 2016

സിനിമകണ്ട് വളരുക, വിവേകം താനേ വന്നുകൊള്ളും.

"വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന് പണ്ട് പി.എൻ.പണിക്കര്‍ പറഞ്ഞെന്നും പറഞ്ഞ് ഇന്നും അറിവിന്‍റെ ഏക മാര്‍ഗ്ഗം വെള്ളപ്പേപ്പറില്‍ കറുത്ത കൂനന്‍ഉറുമ്പുകള്‍ പോലെ ചിതറിക്കിടക്കുന്ന വാക്കുകളുടെ ലോകം മാത്രമാണെന്ന് ചിന്തിക്കുന്ന മാതാപിതാക്കള്‍ ഉണ്ട്. കുട്ടികള്‍ വീഡിയോകണ്ടാല്‍, ചിത്രകഥകള്‍ വായിച്ചാല്‍ വഴിപിഴച്ചുപോകും എന്നാണ് അവരുടെ പക്ഷം. ഈ മാതാപിതാക്കള്‍ ഒരു കാര്യം അറിയണം- അച്ചടിച്ച പുസ്തകങ്ങള്‍ ഒരു കാലത്തെ പരിമിതമായ ആശയവിനിമയത്തിന്റെ ഉത്‌പന്നങ്ങള്‍ മാത്രമായിരുന്നു. അവയ്ക്ക് മനുഷ്യന്‍റെ കാഴ്ച - ചിന്ത എന്നീ രണ്ട് ജ്ഞാനസമ്പാദന ശേഷികളെ മാത്രമേ സംബോധന ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ട് വായന പലര്‍ക്കും ചിന്തയെ വളരെ ഭാരപ്പെടുത്തുന്ന ഒന്നായിമാറി. കാഴ്ചയും ചിന്തയും തമ്മില്‍ നിരന്തരം അനുരൂപപ്പെടേണ്ട 'ശ്രദ്ധ'യില്ലാത്തവര്‍ അതിനെ വെറുത്തു. എന്നാല്‍ ഓഡിയോയുടെ കാലം വന്നപ്പോള്‍ കേള്‍വികൂടി അറിവ് സമ്പദനത്തില്‍ പങ്കുകൊണ്ടു (സത്യത്തില്‍ എഴുതപ്പെടുന്ന പുസ്തകള്‍ ആവിര്‍ഭവിക്കും മുന്‍പ് 'മൊഴി-ശ്രുതി'യുടെ കാലത്ത് ചെവിയും ഓര്‍മ്മയും മാത്രമായിരുന്നു ജ്ഞാനസമ്പാദന ശേഷികള്‍). എന്നാല്‍ എന്ന് കാഴ്ച, കേള്‍വി, ചിന്ത, ഭാവന എന്നീ മേഖലകളെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിവുള്ള സംസാരിക്കുന്ന ചലനച്ചിത്രങ്ങള്‍ (വീഡിയോകള്‍) ആവിര്‍ഭവിച്ചു കഴിഞ്ഞു. ഇപ്പോള്‍ ജ്ഞാനസമ്പാദനം പഠിതാക്കള്‍ക്ക് കൂടുതല്‍ എളുപ്പമായിരിക്കുന്നു. കൂടുതല്‍ വീഡിയോ-ഓഡിയോ 'പുസ്തകങ്ങള്‍' നിലവില്‍ വരണം (കടലാസിന് വേണ്ടിയുള്ള പ്രകൃതിനശീകരണവും കുറയ്ക്കാം. ലോകത്താകമാനം നട്ടുപിടിപ്പിച്ച മരങ്ങളുടെ 35% വെട്ടിയെടുക്കുന്നത് പപ്പേര്‍ നിര്‍മ്മാണത്തിന് വേണ്ടിയാണ്. കൂടാതെ ഭീകരമായ പാരിസ്ഥിതിക മലിനീകരണങ്ങളും). ഷേക്സ്പിയര്‍ ഡ്രാമകള്‍ വായിച്ചുതീര്‍ക്കുക എത്ര ശ്രമകരമായിരുന്നു എന്ന് ഇന്നും ഓര്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. മൂന്ന് ആഴ്ചകളില്‍ ദിവസം മൂന്നു മണിക്കൂറുകള്‍ മാത്രം ചിലവിട്ടാല്‍ അദ്ദേഹത്തിന്‍റെ മുഴുവന്‍ നാടകങ്ങളും കണ്ടുതീര്‍ക്കാം. മനക്കാഴ്ചകള്‍ കൂടുതല്‍ വ്യക്തവും. കൊച്ചുകുട്ടികള്‍ക്ക് വേണ്ടി എത്ര നല്ല കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍! അവരെ ജീവിതമൂല്യങ്ങളും ചരിത്രബോധവും പ്രകൃതിസ്നേഹവും ഭാവനയും നന്മയും ഉള്ളവരക്കി മാറ്റാന്‍ അവ മതി. അവര്‍ക്ക് കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ അവസരം കൊടുക്കൂ. മൌഗ്ലിയും, അത്ഭുതലോകത്തെ ആലീസും, റെമി എലിയും, കാള്‍ ഫ്രെഡ്രിക്സനും, മര്‍ജാനും, ടോമുംജെറിയും അവര്‍ക്ക് കൂട്ടുപോകട്ടെ.

Kerala State Archaeology Department

നയാപൈസക്ക് ഉപകാരം കിട്ടാത്ത ചില ക്ലാസുകള്‍ ബങ്ക് ചെയ്ത് റോമാ നഗരത്തിലൂടെ അലഞ്ഞത് അതിന്‍റെ ഇടനാഴികളിലെ ചരിത്രത്തിന്റെയും ജന്മാന്തരങ്ങളുടേയും പഴമ മണക്കാനായിരുന്നു. കൌതുകം കൊണ്ട് വീണുകിടക്കുന്ന ആ അവശിഷ്ട്ങ്ങളില്‍ ഒന്ന് തൊട്ടുനോക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ നിന്ന് കുത്തിക്കയറുന്ന നോട്ടമെറിഞ്ഞു ഒരു റോമന്‍ ഗ്ലാഡിയേറ്റര്‍ വരും, "Non toccare!" വീണുകിടക്കുന്ന ഓരോ മാര്‍ബിള്‍ സ്തൂപങ്ങളും അങ്ങനെ അവിടെത്തന്നെ കിടക്കണം തുര്‍ക്കികളും നെപ്പോളിയന്‍ ബോണോപ്പാര്ട്ടും ഇപ്പോള്‍ യുദ്ധം കഴിഞ്ഞു പോയമാതിരി. ഇവിടെ നമ്മള്‍ എന്തു ചെയ്യും? പുരാവസ്തു വകുപ്പ് ഏറ്റെടുക്കാതിരിക്കാന്‍ വേണ്ടി രാക്കുരാമാനം നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളി പൊളിച്ചിറക്കി അവിടെ കോണ്ക്രീറ്റ് സൗധ നിര്‍മ്മാണം തുടങ്ങും. പൂഞ്ഞാര്‍ കൊട്ടാരത്തിന്‍റെ കഴുക്കോലുകള്‍ കൊണ്ട് അടുപ്പില്‍ തീകത്തിച്ച് വെള്ളം തിളപ്പിക്കും. മൂന്നാറിന്‍റെ റെയില്‍വേ പാളം KSEB വൈദ്യുത തൂണുകളായി ഉപയോഗിക്കും. കരുമാടിയിലേയും മാവേലിക്കരയിലേയുമൊക്കെ ബുദ്ധവിഗ്രഹങ്ങള്‍ ജാതികോമരങ്ങള്‍ക്ക്‌ പുലയാട്ടാന്‍ വിട്ടുകൊടുക്കും. ശരിക്കും വേദന തോന്നി വയനാട്ടിലെ ആ ജൈന ക്ഷേത്രത്തിന്‍റെ (പനമരം - പുഞ്ചവയല്‍) സ്ഥിതി കണ്ടപ്പോള്‍. ഇങ്ങനെപോയാല്‍ ഇനി ഒരു 10 വര്‍ഷം കൂടി, അത്രയേ വേണ്ടു കല്ലിന്മേല്‍ കല്ല്‌ അവശേഷിക്കാതെ അത് ചരിത്രത്തില്‍ നിന്ന് കുടിയിറങ്ങാന്‍. എന്തിനിവിടെ ചരിത്ര ബോധവുമില്ലാത്ത Kerala State Archaeology Department എന്ന ഒരു പുരാവസ്തു? ഒരാള്‍ പോലും ഇന്നോളം like ചെയ്യാത്ത അവരുടെ ഒരു പേജും!

വികസനം എല്ലാം മാറ്റിയെഴുതുന്നുണ്ട്, ഓർമ്മകളെയൊഴികെ.

"ജിജോ" എന്ന പേര് നാട്ടിലെ ഓലമേഞ്ഞ ഒരു സിനിമാകൊട്ടകയുടേതായിരുന്നു. മഴ പെയ്താൽ ചോരുന്ന, ടോർച്ച്‌ തെളിച്ചതു പോലെ വലിയ വെളിച്ചം തലയ്ക്ക് മേൽ കൂരിരുട്ടിലൂടെ പോയി വലിച്ചുകെട്ടിയ വലിയ വെള്ളത്തുണിയിൽ വീണ് വിളറിയ ചിത്രങ്ങളാകുന്ന, "കിർർർർർർർർർർങ്...." എന്ന കാതടപ്പിക്കുന്ന ശബ്ദത്തോടെ വെളിച്ചത്തിന്റെ എല്ലാ കവാടങ്ങളും അടയുന്ന ഒരു കൊട്ടക. പരിസരങ്ങളിൽ ചിതറിക്കിടന്ന സെല്ലുലോയ്ഡ് തുണ്ടുകൾ പെറുക്കിയെടുത്ത് വീട്ടിൽ കൊണ്ടുപോയി ടോർച്ചടിച്ച് ഭിത്തിയിൽ സിനിമകണ്ടു. കൊട്ടകയുടെ ഏറ്റവും മുന്നിലെ ബെഞ്ചിൽ 1 രൂപയ്ക്ക് ടിക്കറ്റെടുത്തിരുന്ന് "റ്റോട്ടോ"യെ പോലെ ഞാനും ചില അത്ഭുത ലോകങ്ങളിലേയ്ക്ക് യാത്രപോയി. ഓർമ്മയിലെ ആദ്യചിത്രം "ബാലൻ" എങ്കിലും, "ജിജോ"യിൽ കണ്ട ആദ്യ ചിത്രം "അറബിക്കടലോ" "ആട്ടക്കലാശ"മോ ആവണം. ഇന്ന് അതുവഴി കടന്നുപോകുമ്പോൾ ഓർമ്മയിൽ ഒരു ഫിലിം ഫെസ്റ്റിവെൽ. വികസനം എല്ലാം മാറ്റിയെഴുതുന്നുണ്ട്, ഓർമ്മകളെയൊഴികെ. അതുകൊണ്ടാവാം "Cinema Paradiso" എന്ന ഇറ്റാലിയൻ ചിത്രം എത്രവട്ടം കണ്ടാലും അത് ചിരികൾക്കിടയിൽ നെടുവീർപ്പുകളോടെ കണ്ണുകളെ നിറയ്ക്കുന്നത്. 1990 ന് ശേഷമുള്ള ഏറ്റവും ഇഷ്ടപ്പെട്ട 5 ഇറ്റാലിയൻ ചിത്രങ്ങളെ പെറുക്കിയെടുക്കാൻ ആവശ്യപ്പെട്ടാൽ റ്റോട്ടോയും ആൽഫ്രെദോയും ചില വലിയ രഹസ്യങ്ങൾ ഒളിപ്പിച്ചുവെച്ച "പറുദീസാ സിനിമാകൊട്ടക" ഒന്നാമതെത്തും. .

മതത്തിന്‍റെ അപകട സാധ്യതകള്‍

1. ആത്മീയതയുടെ മൊത്തവിതരണക്കാര്‍ തങ്ങളാണെന്ന് സ്വയം കരുതുമ്പോള്‍.
2. ആധുനീക ശാസ്ത്രജ്ഞാനം കൊണ്ട് സ്വയം നവീകരിക്കാന്‍ കൂട്ടാക്കാത്തപ്പോള്‍.
3. മതം വെറും സദാചാരജീവിത ശൈലിയാവുകയും അതില്‍ ജ്ഞാനതലം ഇല്ലാതെ പോവുകയും ചെയ്യുമ്പോള്‍.
4. മറ്റ് മതങ്ങളെ തത്വത്തില്‍ അംഗീകരിക്കുന്നു എന്ന വ്യാജേന അക്കൊമഡേറ്റ് (ഒരു അട്ജസ്റ്റുമെന്‍റ്) ചെയ്യുമ്പോള്‍.
5. ദൈവങ്ങളെ സംരക്ഷിക്കുക മതവിശ്വാസിയുടെ 'കടമ'യാണെന്ന് ചിന്തിച്ചുതുടങ്ങുമ്പോള്‍.
6. മറ്റു മതവിശ്വാസികളില്‍ അസൂയ ജനിപ്പിക്കും വിധം സ്ഥാപനവത്കൃതമായും ആഡംബരപൂര്‍വ്വമായും മതം വളരുമ്പോള്‍.
7. മതം മരണാനന്തര ജീവിതത്തിന് വേണ്ടിയാണെന്ന് ചിന്തിച്ചു തുടങ്ങുമ്പോള്‍.
8. മതം മാര്‍ഗ്ഗമല്ല, ലക്ഷ്യമാണെന്ന് കരുതുമ്പോള്‍.
9. സമൂഹജീവിതത്തെ ഒരിക്കലും ബാധിക്കാത്ത വ്യക്തിയുടെ സ്വകാര്യ ജീവിതത്തില്‍ തലയിടാല്‍ തുടങ്ങുമ്പോള്‍.
10. ബോധപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ മനുഷ്യന്‍റെ ചിന്തയേയും വികാരങ്ങളേയും മയക്കാന്‍ കഴിവുള്ള കറുപ്പാണ് മതം എന്ന് തിരിച്ചറിയാതെ പോകുമ്പോള്‍.
(ജ്ഞാനവും കരുണയും -wisdom & compassion- ഉള്ള വ്യക്തികള്‍ മാത്രം സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മതം)

ഡെല്‍ കാര്‍നിഗിയും രാധാകൃഷ്ണനും പിന്നെ ഞാനും:

നേരില്‍ കാണുമ്പോള്‍ "ഹായ്... ഹൂയ്..." എന്നൊക്കെ പറഞ്ഞ് രഞ്ജിനി ഹരിദാസ് കണക്കെ ഗോഷ്ടി കാണിക്കുന്നവരേയും, നല്ല സ്റ്റെഡി വടിയായി നിന്ന് "ഹലോ... ഐ ആം..." എന്നൊക്കെ പറയുന്ന കോടീശ്വരന്‍ സുരേഷ് ഗോപി സ്റ്റൈലുകാരേയും കാണുമ്പോള്‍ സ്വതവേ അന്തര്‍മുഖിയും നാടനുമായ ഞാനൊന്ന് അറച്ചു പോകാറുണ്ട്. പിന്നെ എന്തെങ്കിലുമൊക്കെ പറഞ്ഞും പറയാതെയും എത്രയും പെട്ടെന്ന് അവരുടെ മുന്‍പില്‍ നിന്ന് ഓടി രക്ഷപെടും. വ്യക്തിത്വ വികസനമെന്നും മോട്ടിവേഷന്‍ പ്രോഗ്രാമ്സെന്നുമൊക്കെ പറഞ്ഞ് നടക്കുന്നവരേയും മോനോരമക്കാരുടെ Positive Thinking പുസ്തകങ്ങള്‍ കാണുമ്പോഴും ഇതുതന്നെയാണ് അനുഭവം. (എന്‍റെ പ്രശ്നമാകാം). എന്തായാലും അടുത്ത കാലത്ത് ആരംഭിച്ച ഈ കലാപരിപാടിയുടെ തലതൊട്ടപ്പന്‍ Dale Carnegie ന്‍റെ ഇപ്പോഴും ആത്മഹത്യയെന്നു വിശ്വസിക്കുന്ന മരണവും, ഈ കലാപരിപാടി നടത്തിയിരുന്ന നമ്മുടെ നാട്ടുകാരന്‍ രാധാകൃഷ്ണന്റെ ആത്മഹത്യയും എന്‍റെ അറപ്പ് അസ്ഥാനത്തല്ല എന്നൊരു തോന്നല്‍ സൃഷ്ടിച്ചിട്ടുണ്ട്. വ്യക്തിത്വമൊക്കെ അങ്ങനെ കണ്ടമാനം ഊതിവീര്‍പ്പിച്ചും നേട്ടം കൊയ്യാന്‍ നെട്ടോട്ടമോടിയും നമ്മള്‍ എങ്ങോട്ടാണ്?

Tuesday, June 21, 2016

എന്‍റെ യോഗാന്വേഷണ പരീക്ഷണങ്ങള്‍

സന്യാസത്തിന്റെ ആദ്യ വര്‍ഷം തന്നെ യോഗാ പരിശീലനം മസ്റ്റ് ആണ്. ഞങ്ങളുടേത് ഭാഗ്യം ചെയ്ത ബാച്ച് ആയിരുന്നു. ആ വര്‍ഷം കുറുന്തോട്ടിക്ക് വാതം പിടിച്ചപോലെ യോഗാഗുരുവിന് എന്തോ കോച്ചുവാതം. ഞങ്ങള്‍ വയനാടന്‍ തണുപ്പില്‍ പുലർച്ചെ അഞ്ചര വരെ സുഖനിദ്രയിൽ ആണ്ടു. ബാച്ചിന്റെ ഈ മടിയൻ പോക്ക് ശരിയല്ലെന്ന് മനസ്സിലാക്കിയ റെക്ടർ ഒരു കർണ്ണാട്ടിക് മാഷെ കണ്ടുപിടിച്ച് കൊച്ചുവെളുപ്പാൻകാലെ അഞ്ചു മണി മുതൽ ഞങ്ങളെക്കൊണ്ട് "സ രി ഗ മ പ ധ നി സ...." എല്ലാ കാലത്തിലും പാടിച്ചു. "സ..." എന്ന് പാടുമ്പോൾ "ബ്രാ..." എന്ന ശബ്ദത്തോടെ കഷ്ടകാലത്തില്‍ പാടിയിരുന്ന എന്നെ റെക്ടറിന്റെ സ്പെഷ്യല്‍ പെര്‍മിഷനോടെ മാഷ്‌ ക്ലാസ്സില്‍ നിന്ന് പുറത്താക്കി. വീണ്ടും ഞാന്‍ കരിമ്പടം തലയ്ക്ക് മേലെ വലിച്ചിട്ട് അഞ്ചര വരെ ശവാസനത്തിലേക്ക്.
പിന്നീടുള്ള വര്‍ഷങ്ങളില്‍ പല ആസനങ്ങളും പഠിച്ച് മറ്റു ബാച്ചുകളില്‍ നിന്ന് കൂടെ ചേര്‍ന്നവര്‍ ചെയ്യുന്ന ആസനങ്ങള്‍ കാണാനുള്ള യോഗമാണ് ഉണ്ടായത്. ഒരിക്കല്‍ ഒരാള്‍ ഡോര്‍മെറ്ററിയില്‍ രാവിലെ എഴുന്നേറ്റ് മുണ്ടുടുത്ത് നിന്ന് ശീര്‍ഷാസനം ചെയ്യുന്നു. പല്ലുതേക്കാന്‍ എഴുന്നേറ്റ് വന്ന ചിലര്‍ കണ്ടകാഴ്ച ശീര്‍ഷാസനത്തില്‍ നിന്ന് പത്മാസനം വിരിയുന്നതാണ്.
കാലില്‍ വെരിക്കോസിന്‍റെ പ്രശ്നമുണ്ടെന്ന് ഒരിക്കല്‍ ബാച്ചിലെ തലമൂത്ത ഒരു ടീമിനോട് പറഞ്ഞപ്പോള്‍ ശീര്‍ഷാസനം ചെയ്താല്‍ 'എല്ലാം ശരിയാകു'മെന്ന് LDF കാരനായ അവന്‍. ഞാന്‍ കേട്ടു, അനുസരിച്ചു. ശീര്‍ഷാസനം ശാസ്ത്രീയമായി പഠിക്കാത്ത ഞാന്‍ കാലുകള്‍ രണ്ടും റൂമിലെ ഭിത്തിയോട് ചേര്‍ത്ത് താങ്ങിനിര്‍ത്തി തലകുത്തനെ നിന്നു. ആ നില്‍പ്പില്‍ ഒന്ന് മയങ്ങിപ്പോയി. "പ്ധും..." എന്നൊരു ശബ്ദം കേട്ട് ഈ ഞാന്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ ദാ വേറൊരു ഞാന്‍ ഭിത്തിയോട് ചേര്‍ന്ന് ഫ്ലാറ്റായി കിടക്കുന്നു. അന്ന് നിര്‍ത്തി സ്വന്തം നിലയില്‍ ഉള്ള പരീക്ഷണം.
പിന്നെ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ധ്യാനഗുരു അവതരിച്ചു. ധ്യാനത്തില്‍ യോഗ മസ്റ്റാ. ധ്യാനദിവസങ്ങളില്‍ എല്ലാവരും കിടക്കപ്പായില്‍ നിന്ന് എഴുന്നേറ്റ് നേരെ മെയിന്‍ ഹാളിലേക്ക് വരണം. അവിടെ അദ്ദേഹത്തിന്‍റെ വക ആസനമുറകള്‍. "ടെന്‍സ്... റിലാക്സ്...,ടെന്‍സ്.... റിലാക്സ്..." എന്ന നിര്‍ദ്ദേശത്തോടെ ഗുരു കാലിന്റെ പാദം മുതല്‍ തല വരെ ഉള്ള റിലാക്സേഷന്‍ നടത്തിക്കും. വിരലുകള്‍, ഉപ്പൂറ്റി, പാദം, കാല്‍മുട്ട്...അങ്ങനെ മുകളിലേക്ക്. മൂന്നാം ദിവസം ഗുരുവിന്‍റെ നിര്‍ദ്ദേശത്തോടെ പാദത്തില്‍ റിലാക്സേഷന്‍ പുരോഗമിക്കുന്നു. "ടെന്‍സ്... റിലാക്സ്...ഏതാണ് മദ്ധ്യപ്രദേശത്ത് എത്തിയപ്പോള്‍ ഹാളില്‍ ഒരു വലിയ വിസ്ഫോടനത്തോടെ ആരുടെയോ വക ഒരു റിലാക്സേഷന്‍. പിന്നീട് കേട്ടത് ഹാളില്‍ മുഴുവന്‍ നിറഞ്ഞ ഒരു പൊട്ടിച്ചിരി. അതോടെ ഗുരുവിന്‍റെ ധ്യാനയോഗയും അവസാനിച്ചു.
യോഗജീവിതത്തിന്‍റെ അവസാന നാളുകള്‍ ഒരു മേല്‍നോട്ടക്കാരനായിട്ടായിരുന്നു. സന്യാസാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് പരിശീലനം കൊടുക്കേണ്ട ഉത്തരവാദിത്തമുള്ള ആള്‍ എന്ന നിലയില്‍ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് കുട്ടികള്‍ യോഗ ചെയ്യുണ്ടോ എന്ന് നോക്കണം. ഉറക്കം നഷ്ടപ്പെട്ട വാശിയില്‍ ഒരുത്തനേം ഉറക്കാതിരിക്കാന്‍ ഹാളിലൂടെ പോയി നോക്കും. അപ്പോഴാണ്‌ മനസ്സിലാവുന്നത് ന്യൂജെനറേഷന് ഇരുന്നും, നിന്നും, ഒറ്റക്കാലിലും, കാലുകള്‍ പിണച്ചുകെട്ടിയും, തലകുത്തി നിന്നും ശവാസനം ചെയ്യാന്‍ ആകുമെന്ന്. പരമമായ ആസനം ഒന്നേയുള്ളൂ ശവാസനം!
ആലോചന: ആദിവാസിക്കും ദളിതനും കൂലിപ്പണിക്കാരനും ദരിദ്രവാസിക്കും തെണ്ടിക്കും യോഗയൊന്നും വേണ്ടേഡേയ് സാക്ഷാത്കാരവും ആരോഗ്യവും നേടാന്‍....!
Have a blessed Yoga Day!!!

Friday, April 29, 2016

ഇവിടെ ഓർമ്മകൾ നിരാട്ടിനിറങ്ങാറുണ്ട്‌

ഈ വെള്ളക്കെട്ടിനടിയിൽ ഒരു ഗ്രാമം ഉറങ്ങുന്നുണ്ട്, വൈരമണി എന്ന കുടിയേറ്റ ഗ്രാമം. ഇടുക്കി ഡാം നിർമ്മാണം പൂർത്തികരിച്ചപ്പോൾ ഈ ഗ്രാമത്തെ മുഴുവനായി അവിടെ നിന്ന് കുടിയൊഴിപ്പിക്കുകയായിരുന്നു. വൈരമണിയുടെ മുകളിലെ ജലപ്പരപ്പിന്റെ ചിത്രമെടുത്ത് എന്‍റെ ചാച്ചിയെ കാണിക്കുമ്പോൾ ഓർമ്മകളുടെ വേലിയേറ്റത്തിൽ അവർ അതിൽ നോക്കിയിരിക്കുന്നത് കണ്ടു. ഇന്നും ഡാമിലെ ജലനിരപ്പ്‌ താഴുമ്പോൾ വൈരമണിപ്പള്ളിയുടെ കൽഭിത്തികൾ ഒരു കൊച്ചു മൊട്ടക്കുന്നിന്റെ മുകളിൽ തെളിഞ്ഞു വരുമെന്ന് പറയുന്നു. അവിടെ ദേവാലയ സെമിത്തേരിയിൽ ചാച്ചിയുടെ പ്രിയപ്പെട്ട ഭർത്താവ് അന്ത്യവിശ്രമം കൊള്ളുന്നു. ഭൂപടത്തിൽ അവശേഷിക്കാത്ത ഒരിടം, പക്ഷേ ഓർമ്മകൾ ഇവിടെ നിരാട്ടിനിറങ്ങാറുണ്ട്‌. അയ്യപ്പന്‍ കോവിലും നിരവധി കൊച്ചു മണല്‍വീടുകളും ജലാശയത്തില്‍ മൂടിപ്പോയ ഇവിടെ വെള്ളം നിലതാഴുന്ന വേനലില്‍ പുരോഹിതന്‍ ഒരു വള്ളത്തില്‍ വിശുദ്ധ ജലവുമായിപ്പോയി വെഞ്ചിരിച്ചു വരും, അവിടെ നിത്യനിദ്രകൊള്ളുന്ന പിതൃക്കളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ തലകുനിച്ച്.
ഡിസ്പ്ലൈസ്മെന്റിന്റെ വേദന മണ്ണിലും മനസ്സിലും ഇടമില്ലാതെയാവുന്നതിന്റെ വേദനയാണ്. ഇറ്റലിയിലെ മോന്തേ കാസിനോയുടെ താഴ്വാരത്തിലെ വാര്‍ സെമിത്തേരികളിലേക്ക് നോക്കിനില്‍ക്കെ ഒരു ഇന്ത്യന്‍ വാര്‍ സെമിത്തേരി. ചോദിച്ചപ്പോള്‍ വഴികാട്ടി പറഞ്ഞു അവിടെ രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ച 6000 ഇന്ത്യന്‍ ഭടന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്നുവെന്ന്. മലയിറങ്ങി സെമിത്തേരിയില്‍ എത്തിയപ്പോള്‍ അവിടെ ഒരു ഫലകത്തില്‍ അവരുടെ പേരുകള്‍. അവരെക്കുറിച്ച് ഇന്ത്യന്‍ ആര്‍മിയുടെചരിത്രനാള്‍വഴിയില്‍ പോലും രണ്ടോ മൂന്നോ വരികള്‍ മാത്രം. ഇങ്ങിവിടെ ഇന്ത്യയില്‍ അവരുടെ പ്രിയപ്പെട്ടവര്‍ ഇന്നും ജീവിച്ചിരിക്കുന്നു, ആ കുഴിമാടങ്ങള്‍ ഒരുനോക്കുപോലും കാണാതെ. ഒരുനാള്‍ ഇനി ഗള്‍ഫിന്റെ വികസന ചരിത്രം എഴുതിയാല്‍ അത് മലയാളിയുടെ ചോരയുടെയും നീരിന്റെയും ചരിത്രമാകും. എന്നാല്‍ കൌമാരത്തിലും യൌവനത്തിന്റെ നിറവിലും നാടുവിട്ട അവര്‍ ഈ നാടിനോ ആ നാടിനോ സ്വന്തമല്ലാതെ ചരിത്രത്തില്‍ ആഴ്ന്നുപോകും. കേരളത്തിലെ ഇന്നത്തെ ബംഗാളീ, ഒരുനാള്‍ നിനക്കും ഇതുതന്നെ സംഭവിക്കും. അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്നതും വിസ്മൃതിയുടെ മരുഭൂമികള്‍ പടരുന്നതും ഇങ്ങനെയാണ്.
[പണ്ട് ചെറുതോണി-കട്ടപ്പന എന്നി പ്രദേശങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്ന വഴിയാണ് ഡാമിൽ ജലനിരപ്പ്‌ താണപ്പോൾ ഉയർന്ന് വന്ന് നില്ക്കുന്നതായി ചിത്രത്തിൽ കാണുന്നത്. ഈ വഴിയുടെ ശേഷഭാഗം ഇനി ഒരിക്കലും കാണാൻ കഴിയാതെ ഇടുക്കിയുടെ ജലാശയത്തിൽ മുങ്ങിമരിച്ചു]

Monday, April 11, 2016

ഇടിമിന്നലുകളെ അതിജീവിച്ചവള്‍

എന്നും ചിരിച്ച മുഖത്തോടെ കൂലിപ്പണിക്ക് പോകുന്ന ഒരു സ്ത്രീ. അവരും ഭര്‍ത്താവും ഒരുമിച്ച് താമസിക്കുന്ന ഒരു മലയുടെ ഇടത്തട്ടിലുള്ള വീട്ടില്‍ വൈകുന്നേരം കുന്നുകയറി വിയര്‍ത്തുകിതച്ചു ചെന്നു. പത്ത് സെന്റ്‌ സ്ഥലത്ത് ഒരു കൊച്ചു വീട്. അതിരാവിലെ ഭര്‍ത്താവിനെ കൂട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയിവന്ന് കയറിയതേയുള്ളൂ. അദ്ദേഹത്തിന് ഹൃദയധമനികളില്‍ ഏഴ് ബ്ലോക്ക്‌. ശസ്ത്രക്രീയ ഈ മാസം അവസാനം. ചിരിച്ച മുഖത്തോടെ ഓടിപ്പോയി ചായയിട്ടുതന്നു. വര്‍ത്തമാനം പറഞ്ഞുവന്നപ്പോള്‍ ഭാവഭേദമൊന്നും കൂടാതെ അവര്‍ പറഞ്ഞു: "ഒരു വലിയ tragedy ആണച്ചാ എന്‍റെ ജീവിതം." പ്രാരാബ്ദങ്ങളുടെ നടുവില്‍ ഒരു മലമുകളില്‍ ജനനം. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞു ജനിക്കാതെ കാത്തിരിപ്പിന്‍റെ കുറേ വര്‍ഷങ്ങള്‍. കാത്തിരുന്ന് ഒടുവില്‍ ഒരാണ്‍ കുഞ്ഞ് ജനിച്ചതിന്റെ മൂന്നാം മാസം നാടുവിട്ടു ഭര്‍ത്താവ്. അയ്യാള്‍ മരിച്ചോ ജീവിച്ചിരിക്കുന്നുവോ എന്ന് പോലും അറിയാത്ത നീണ്ട വര്‍ഷങ്ങള്‍. കുഞ്ഞിനെ സ്വന്തം നിലയില്‍ തനിയെ വളര്‍ത്തി. കൂടെ വര്‍ഷങ്ങളോളം രോഗശയ്യയില്‍ കിടന്ന ഭര്‍ത്താവിന്റെ അപ്പനും അമ്മയും, മരിക്കുവോളം അവരെ നോക്കിശുശ്രൂഷിച്ചു. അവര്‍ സ്ഥലമൊഴിഞ്ഞ ശയ്യയിലേക്ക്‌ അവളുടെ സ്വന്തം അമ്മ. നീണ്ട വര്‍ഷങ്ങള്‍ കിടന്നകിടപ്പില്‍. അവസാനം കഴിഞ്ഞ ജൂണില്‍ മരണം. അതിനിടയില്‍ വീടുവിട്ടുപോയ ഭര്‍ത്താവ് മകന് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം മടങ്ങിവരുന്നു. മകനിലായിരുന്നു അവരുടെ ഏക ആശ്വാസം. ആറു വര്‍ഷം മുന്‍പ് പ്ലസ്‌ വണ്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരന്‍റെ വീട്ടില്‍ പോയ മകന്‍ അപകടത്തില്‍പ്പെട്ട് ശവപ്പെട്ടിയില്‍ ആണ് വീട്ടില്‍ എത്തുന്നത്. ഒരിക്കല്‍ ഇടിമിന്നല്‍ ഏറ്റ അവര്‍ക്കുമുണ്ട് ചില ശാരീരിക ബുദ്ധിമുട്ടുകള്‍. എല്ലാം ഒന്ന് കെട്ടടങ്ങി എന്ന് വിചാരിച്ചിരിക്കെ ഭാര്‍ത്താവിന്റെ രോഗം. ഇനി ആശുപത്രി ദിനങ്ങള്‍. കൂടെ കൂലിപ്പണി. എന്നും കടത്തിന് മേല്‍ കടം കൂട്ടിന്. ഇതൊക്കെ പറയുമ്പോഴും അവരുടെ മുഖത്ത് പുഞ്ചിരിമായുന്നില്ല. അടുത്തറിയുന്നവര്‍ ചോദിക്കും: "നിനക്ക് ഈ കരുത്തൊക്കെ എവിടെ നിന്നെടി?" അവള്‍ പറയും: "എല്ലാം തമ്പുരാന്‍ തരുന്നു."

Thursday, April 7, 2016

അനിവാര്യമായ നീതി

ചരിത്രം, കല, സൃഷ്ടി എന്നിവയുടെ മൂല്യമറിയാത്ത ഒരു സമൂഹമാണ് നമ്മുടേത്‌. നിര്‍മ്മാണ ചരിത്രത്തില്‍ ഇടം നേടേണ്ട ലോറി ബേക്കറിന്റെ ആദ്യ ദേവാലയ കാലാസൃഷ്ടിയെ ഒരു മനക്കടിയും കൂടാതെ തകര്‍ത്തുകളഞ്ഞ് അവിടെ സിമിന്‍റ് ഭിത്തിയിലും പാട്ട മേച്ചിലിലും ഒരു കെട്ടിടം പണിതുയര്‍ത്താന്‍ നമ്മുക്ക് കഴിയും. കാരണം ഒന്നേയുള്ളൂ- പഴയത് ഒന്നിനും സൗകര്യം പോരാ. ഇന്നും റോമിന്റെ തെരുവുകളിലൂടെ നടക്കുമ്പോള്‍ ഒരു യൂറോപ്യന്‍ നവോത്ഥാനകാലത്തിലൂടെയും സീസറിന്റെ റോമാസാമ്രാജ്യത്തിലൂടെയും ഒരു സവാരിക്കിറങ്ങിയതായി തോന്നും. ഇടുങ്ങിയ കല്ലുപാകിയ വഴികൾ, നൂറ്റാണ്ടുകളുടെ മെഴുകുതിരികൾ ഉരുകിവീണ് കറുത്ത തിരിക്കാലുകളും ദേവാലയച്ചുമരുകളും, ഗ്ലാഡിയേറ്റർമാർ ഇപ്പോൾ മല്ലയുദ്ധം കഴിഞ്ഞ് ഇറങ്ങിപ്പോയതുപോലെ നില്ക്കുന്ന ആംമ്പിതിയേറ്ററുകൾ, ബാർബേറിയൻമാരും നെപ്പോളിയനും ഇപ്പോൾ യുദ്ധം കഴിഞ്ഞ് മടങ്ങിപ്പോയവണ്ണം ചിതറിത്തകര്ന്നു കിടക്കുന്ന റോമൻ കോളങ്ങൾ. അതെല്ലാം അങ്ങനെതന്നെ കിടക്കണം, ഒന്നു തൊടുക പോലും അരുത്. ഇവിടെ നമ്മളോ തോന്നുന്ന തോന്നലിൽ ഒന്നു തകർത്തു, മറ്റൊന്ന് പണിതു, അത് നാളെ വീണ്ടും തകർത്തു, വീണ്ടും പണിതു.... ചരിത്രത്തിൽ തനിയാവർത്തങ്ങൾ ഇല്ലാത്ത സര്ഗ്ഗസൃഷ്ടിക്ക് പുല്ലുവില. ഒരു മൊണാസ്ട്രിയിൽ പ്രവേശിക്കുന്ന കൗമാരത്തിന്റെ "അവ്യക്തതയുടെ മേഘമറക്കപ്പുറം" (The cloud of unknowing) ഇങ്ങനെയൊരു അൾത്താര. ഇടിച്ചുകൂട്ടി പെയ്യുന്ന രാത്രിമഴയിൽ അത് ഏതോ നിഗൂഡമായ ലോകത്തേക്ക് നിരന്തരം കൂട്ടിക്കൊണ്ടുപോയി. സംഘര്ഷങ്ങളുടെ പാതിരാവിൽ അനന്തയുടെ കയ്യിൽ തൂങ്ങി ശൂന്യതയിൽ ഒരു ക്രൂശിതൻ, മറ്റൊരിടത്ത് നാദബ്രഹ്മമായ വചനം. ചങ്ങല തകത്ത് മോചിതമാകുന്ന ഭൂമി. വർഷങ്ങൾക്ക് ശേഷം അവിടെ തിരിച്ചെത്തുമ്പോൾ തത്സ്ഥാനത്ത് വെറുതെ വെള്ളപൂശിയ ചുമരിൽ ഒരു കുരിശു്. അതുണ്ടാക്കിയ കലാകാരന്മാരോട്‌ പോലും ഒരു വാക്ക് പറയാതെ എല്ലാം തച്ചുടക്കപ്പെട്ടു. അന്ന് നിരൂപിച്ചു നിർമ്മാതാക്കൾ ജീവിച്ചിരിക്കും കാലം തന്നെ അങ്ങനെയൊന്ന് പുനര്സൃഷ്ടിക്കണമെന്ന്. അത് പൂർത്തീകരിച്ചു ഈ മാസം. കലയോടും കാലത്തോടും സര്ഗ്ഗത്മകതയോടും ചെയ്യേണ്ട അനിവാര്യമായ നീതി.

വനയിടം, സ്വപ്നങ്ങളുടെ പരീക്ഷണശാല

അറുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് കോട്ടയത്തിന്റെ ഒരു കുഗ്രാമത്തിൽ നിന്ന് അലിഗട്ട് സർവ്വകലാശാലയിൽ എത്തി, സാമ്പത്തീകശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി ആ ചെറുപ്പക്കാരൻ പടിയിറങ്ങുമ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് ബാങ്കിങ് മേഖലയിലെ വലിയ ഔന്നിത്യങ്ങളും പ്രിയപ്പെട്ടവരുടെ അതിലേറെ വലിയ കണക്കുകൂട്ടലുകളുമായിരുന്നു. എന്നാൽ ആ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് അയ്യാൾ തീരുമാനിച്ചു, 'ഞാൻ തിരിച്ചുമടങ്ങുന്നു എന്റെ മലയോര ഗ്രാമത്തിലേക്ക്.' അവിടെ വലിയ കൃഷിക്കാരനായിരുന്ന അപ്പൻറെ എട്ട് ഏക്കർ കൃഷിയിടമായിരുന്നു ദേവസ്സിയുടെ സ്വപ്നങ്ങളുടെ പരീക്ഷണശാല. 'ഇനിയിവിടെ റബ്ബർ വേണ്ട, മരങ്ങൾ വളരട്ടെ, ഔഷധങ്ങൾ വളരട്ടെ, പുല്ലും പൂച്ചെടികളും, കുരുവികളും ചെങ്ങാലികളും, കൂടെ കുറെ വിളകളും വളരട്ടെ...' അങ്ങനെ ജീവന്റെ പച്ച സകല നാടുകളിലും നിന്ന് മലയിഞ്ചിപ്പാറ വനയിടത്തിലെത്തി വേരുപിടിക്കാൻ തുടങ്ങി. ലിച്ചി, രുദ്രാക്ഷം, സ്റ്റാർ ആപ്പിൾ, മന്ദാരം, റെയിൻ ട്രീ, മരവുരി മരം, ദന്തപ്പാല, ഈന്ത്, അമ്പഴം.....എല്ലാം ഒരു കൊച്ചു വനമായി വളരുകയായിരുന്നു. ആ ആരണ്യകത്തിന്റെ നടുവിൽ കിളിക്കുടുപോലെ പോലെ സ്വന്തം ഭാവനയിൽ വിരിഞ്ഞ ഒരു വീടും, ഏറുമാടവും. നാടൻ പശുവും പട്ടിയും പക്ഷികളും കൂട്ടിന്. വനയിടത്തിലെ ആദ്യ പാരിജാതക്കുട്ടി പൂത്തപ്പോള്‍ മക്കളില്ലാത്ത ദേവസ്സി പേരപ്പനും പ്രിയ പക്തിനിയും സുഹൃത്തുക്കള്‍ ഒരു തിരട്ടുകല്യാണക്കുറി തയ്യാറാക്കി അയച്ചു, "ഞങ്ങളുടെ പാരിജാതം പൂത്തു. നിങ്ങള്‍ക്ക് താത്പര്യമെങ്കില്‍ വന്നു കാണാം." ഈ സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ 87 കാരന്‍ ദേവസ്സിപേരപ്പന്‍ തനിച്ചാണ് (പേരമ്മ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഈ സ്വർഗ്ഗത്തോട് വിട പറഞ്ഞ് മറ്റൊരു സ്വർഗ്ഗം തേടി പോയി). വനയിടത്തിന്റെ ആത്മാവിലേക്ക് അലിഞ്ഞുചേരാൻ ദേവസ്സിപേരപ്പൻ എപ്പോഴും ഒരുങ്ങിയിരിപ്പാണ്. ആ ദിവസം ജീവന്റെ പുസ്തകത്തിൽ ഇയ്യാളുടെ പേര് ഹരിത ലിപികളിൽ എഴുതി ചേർക്കപ്പെടും.