Monday, August 21, 2023

ഇടുക്കിയിടെ പുനരധിവാസത്തില്‍ വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍
--------------------------------- 


ഒരു കര്‍ഷകജനത എന്ന നിലയില്‍ ഇടുക്കിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് ഇടനാട്ടിലോ തീരപ്രദേശത്തോ വസിക്കുന്നവര്‍ ഇതുവരെ ഗൌരവമായി അന്വേഷിക്കുകയോ മനസിലാക്കുകയോ ചെയ്തിട്ടില്ല എന്നുവേണം പറയാന്‍. അവര്‍ പറയുന്ന ബോധവുംവിവരവും ഇന്നും വൈദ്യുതിപോലും കിട്ടാതെ വനത്തിലും ഉള്‍നാടന്‍ഗ്രാമത്തിലും   താമസിക്കുന്ന ജനതയ്ക്ക് ഉണ്ടാകണമെന്ന് പറഞ്ഞാല്‍ അത്ര എളുപ്പമല്ല. ഇന്ന് നാല്‍പ്പത് പിന്നിട്ട ഇടുക്കിക്കാരില്‍ നല്ല വിദ്യാഭ്യാസം കിട്ടിയവര്‍ തുലോംതുച്ഛമാണ്.  അവര്‍ ജീവിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍ അപ്രകാരമാണ്. ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന ജില്ലകളില്‍ ഏറ്റവും അരക്ഷിതരായ ജനം അധിവസിക്കുന്ന സ്ഥലമാണ് ഇടുക്കി. അതുകൊണ്iട് പുറംജില്ലക്കാരായ തീവ്രപരിസ്ഥിതി പ്രവര്‍ത്തകരും ഉദ്യോഗത്തിന്റെ സുരക്ഷിതകസേരകളില്‍ ഇരിക്കുന്നവരും ജനപക്ഷത്തുനിന്ന് പ്രശ്നങ്ങള്‍ പഠിക്കാത്ത രാഷ്ട്രീയക്കാരും ഇടുക്കിയെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍  മറക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്:
1. ഒരു പ്രദേശത്തിന്‍റെ പരിസ്ഥിതിസംരക്ഷണം പ്രാഥമികമായി നിര്‍വ്വഹിക്കേണ്ടത് അവിടെ അതിവസിക്കുന്ന ജനതയാണ്. അതാണ്‌ വികേന്ദ്രീകൃത-ജനാധിപത്യത്തിന്‍റെ ആദ്യത്തെ പരിസ്ഥിതിപാഠം.
2. അടിസ്ഥാനപരമായി ഒരു കര്‍ഷകജനതയായിരിക്കുന്നവരെ വിശ്വാസത്തില്‍ എടുക്കാതെ അവര്‍ മുഴുവന്‍ കയ്യേറ്റക്കാര്‍ ആണെന്ന ധാരണയില്‍ പുറമേനിന്ന് നടത്തുന്ന ആരോപണങ്ങള്‍ മുഴുവന്‍ ക്രിയാത്മകമാകണമെന്നില്ല.
3. ഇടുക്കിയില്‍ റിസോര്‍ട്ടുകളും പാറമടകളും ഗ്രാന്‍ഡീസ് മരവ്യാവസായകൃഷിയും നടത്തുന്ന നൂറുകണക്കിന് വരുന്ന മാഫിയകളുടെ ലിസ്റ്റ് എടുത്തുകഴിഞ്ഞാല്‍ അതില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഇടുക്കിക്കാര്‍. ശേഷം വരുന്നവര്‍ മുഴുവന്‍ ഇടുക്കിയ്ക്ക് പുറത്തുനിന്ന് (പ്രധാനമായും എറണാകുളം തിരുവനന്തപുരം) ഉള്ളവരാണ് എന്ന വൈരുദ്ധ്യമാണ് ഇടുക്കിക്കാരെ ഇത്രയേറെ പ്രകോപിതരാകുന്നത്‌.


എക്കോ-ടൂറിസത്തില്‍ ഏറ്റവും  വലിയ സാധ്യത കൊടുക്കുന്ന കേരളത്തിലെ ഒന്നാം നമ്പര്‍ ജില്ലയാണ് ഇടുക്കി. എന്നാല്‍ ഇടുക്കിയിലെ വിനോദസഞ്ചാരത്തെ, ഹോസ്പിറ്റാലിറ്റി ഇന്‍ടസ്ട്രിയെ നിലവില്‍ കുത്തകകൈവശം വെച്ചിരിക്കുന്നത് ആര്? അത് തീര്‍ച്ചയായും തദ്ദേശീയരായ കര്‍ഷക ജനതയല്ല. സംരക്ഷിതവനമായിരിക്കേണ്ട, കര്‍ഷകര്‍ക്ക് മാത്രം വനത്തിലെ കൃഷിയാവശ്യത്തിന് ഉപാധികളോടെ പട്ടയം കൊടുത്തിരിക്കുന്ന ഇടുക്കിയുടെ നട്ടെല്ലായ ഏലമലക്കാടുകളില്‍ (CHR മേഖല) ഇന്ന് വന്‍മുതലെടുപ്പ് നടത്തുന്നത് ആരാണ്? ആരാണ് ഇവര്‍ക്ക് ഒത്താശചെയ്തുകൊടുത്തത്? എന്തുകൊണ്ടാണ് ഇത്തരം നിയമനിഷേധവും കയ്യേറ്റവും കര്‍ഷകരല്ലാത്ത ഒരു പുറംകക്ഷികള്‍ ഇവിടെ നടത്തിയപ്പോള്‍ ഇവിടെ റെവന്യൂ ഡിപ്പാര്‍ട്ട്മെന്‍റും വനംവകുപ്പും കൈകെട്ടിയിരുന്നത്?

ഏലമലക്കാടുകളിലും മൂന്നാറിലും എങ്ങനെ നിയമപരമല്ലാതെ റിസോര്‍ട്ടുകള്‍ ഉയര്‍ന്നു? ആദ്യചോദ്യം ചോദിക്കേണ്ടത് റിസോര്‍ട്ട് ഉടമകളോടാണ്. നിങ്ങള്‍ക്ക് ഇവിടെ എങ്ങനെ റിസോര്‍ട്ട് നിര്‍മ്മാണത്തിന് ഭൂമി കിട്ടി? 1964ലെ കേരള ലാന്റ് അസ്സൈന്‍മെന്റ് റൂള്‍സും 1993ലെ കേരള ഭൂമി പതിച്ചു നല്‍കല്‍ ചട്ടങ്ങളും വെച്ചാണ്‌ ഇടുക്കിയില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കുന്നത്.  ഈ രണ്ട് ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ചു കൊടുക്കുന്നതിന്റെ ഉദ്ദേശങ്ങള്‍ ഇവയാണ്: 1) വ്യക്തപരമായ കൃഷി ആവശ്യത്തിന്, 2) വീടുകളുടെ നിര്‍മ്മാണത്തിന് (1993 ചട്ടത്തില്‍ കടകളും ഉള്‍പ്പെടുത്തി), 3) പ്രയോജനപ്രദമായ അനുഭവ അവകാശങ്ങള്‍ക്ക്.

എന്നാല്‍ ഈ നിയമങ്ങളില്‍ ഒന്നും പെടാതെ 'കോമേഷ്യല്‍' എന്ന വിഭാഗത്തില്‍ നിങ്ങള്‍ക്ക്  എങ്ങനെയാണ് ഇവിടെ റിസോര്‍ട്ട് നിര്‍മ്മാണത്തിന് അനുമതി കിട്ടിയത്?  ഈ ചോദ്യത്തിന് മുന്നിലാണ് മുന്‍കാലങ്ങളില്‍ ഇടുക്കിയില്‍ ഉണ്ടായിരുന്ന പ്രദേശിക ഭൂരണകൂടവും റവന്യൂ ഡിപ്പാര്‍ട്ടെമെന്റും ഡിസ്ട്രിക് ടൗണ്‍ പ്ലാനിങ് ഓഫീസര്‍മാരും ഭൂമിയെ വെച്ച് രാഷ്ട്രീയം കളിക്കുന്നവരും ഒരു പോലെ പ്രതികളാവുന്നത്. അവരെ ഏകദേശം ഒരു ഡസന്‍ ചോദ്യങ്ങള്‍ക്ക് മുന്നിലേയ്ക്ക് നിര്‍ത്തിയാല്‍ ഏലമലക്കാടുകളും മൂന്നാറും ഇന്നുകാണുന്ന രീതിയില്‍ നശിപ്പിച്ചതിന് അവര്‍ കണക്കു പറയേണ്ടി വരും. കഴിഞ്ഞയിടെയാണ് 19 കോടി നികുതി നഷ്ടം മൂന്നാറ്, പള്ളിവാസല്‍, ചിന്നക്കനാല്‍  മേഖലയിലെ ടാക്‌സ് ഇനത്തില്‍ തന്നെ ഉണ്ടായതായി ധനവകുപ്പ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയത്.  ഇപ്പോള്‍ ചെയ്യുന്നത് പോലെ നിര്‍മ്മാണനിയമ ലംഘനവും റിസോര്‍ട്ടുകളുടെ നികുതി വെട്ടിപ്പും മലിനീകരണവും അന്വേഷിച്ച് നടക്കുകയല്ല ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തേണ്ടത്. അത് കതിരില്‍ ചികത്സിക്കുന്നതിന് തുല്യമാണ്. രോഗം കടക്കലാണ്, അനധികൃത ഭൂമികയ്യേറ്റത്തിലും പാട്ടവ്യവസ്ഥകളുടെ ലംഘനത്തിലും. ചികിത്സ അവിടെ തന്നെ തുടങ്ങണം. അപ്പോള്‍ ചോദ്യം മാറും- മൂന്നാറിന്‍റെ ചെങ്കുത്തായ മലമുകളില്‍ ഫ്ലാറ്റ് സമാനമായ ഈ  വന്‍സൗധങ്ങള്‍ക്ക് നിലനില്‍ക്കാന്‍ അവകാശമുണ്ടോ? 'ഇല്ല'യെന്ന് വളരെ ലളിതമായ ഉത്തരം.

റിസോര്‍ട്ട്-പാടമട-തോട്ടംമാഫിയകളെ കുടിയൊഴിപ്പിച്ചാല്‍ തീരുന്നതല്ല ഇടുക്കിയിലെ സാധാരക്കാരന്റെ ഭൂമി പ്രശ്നം.പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിവൈവിധ്യമുള്ള ലോലമേഖലയാണ് ഇടുക്കി. വളരെ ജാഗ്രതാപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ വളരെ പെട്ടെന്ന് കൃഷിയോഗ്യവും വാസയോഗ്യവുമല്ലാതായി മാറാവുന്ന 40 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള മലകളും, കാടുകളും പച്ചപ്പുല്‍കവചവും നിരന്തരം വെട്ടിമാറ്റപ്പെട്ടാല്‍ അതിവേഗം മണ്ണൊലിച്ച് ഊഷരമായി തീരാവുന്ന കൃഷിയിടങ്ങളും മരങ്ങളുടെ പച്ചപ്പുതപ്പ് മാറിയാല്‍ രൂക്ഷവരള്‍ച്ചബാധിക്കാവുന്ന ജനവാസഇടങ്ങളും ചേര്‍ന്ന ദുര്‍ബലപ്രകൃതിയാണ് ഇടുക്കിയുടേത്. ഇടുക്കിയുടെ പ്രകൃതി നശിച്ചാല്‍ പിന്നെ അവിടെ കര്‍ഷകന്‍ ഇല്ല, കൃഷിയില്ല, ടൂറിസം ഇല്ല. ഇടുക്കിയില്‍ മനുഷ്യര്‍ അതിജീവിക്കണമെങ്കില്‍ അത് പ്രകൃതിയോട് ഒപ്പമേ സാധ്യമാകൂ. ഇടുക്കിയ്ക്ക് വേണ്ടത് പരിസ്ഥിതി മൌലീകവാദമോ വികസന മൌലീകവാദമോ അല്ല, സമഗ്രമായ അതിജീവനനയങ്ങളും ഹരിതരാഷ്ട്രീയവുമാണ്. നിലനില്‍ക്കുന്ന അവസ്ഥയില്‍ കര്‍ഷകന് കൃഷികൊണ്ട് മാത്രം ജീവിക്കാന്‍ കഴിയുന്ന അവസ്ഥ ഇടുക്കിയില്‍ ഇല്ല. നിയന്ത്രിതമായ എക്കോടൂറിസമേ ഇടുക്കിയ്ക്ക് താങ്ങാന്‍ കഴിയൂ. വലിയ ജനകൂട്ടത്തെ കടത്തിവിടേണ്ട സാധാരണ വിനോദസഞ്ചാരമേഖലയല്ല ഇത്. ഇവിടെ ത്രീസ്റ്റാര്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട്-വാസികളായ വിനോദസഞ്ചാരികളെയല്ല പ്രോത്സാഹിപ്പിക്കേണ്ടത്. പ്രകൃതിയെ അറിയാനും അനുഭവിക്കാനും വരുന്ന ഉത്തരവാദിത്വബോധമുള്ള യാത്രികരെയാണ്. എക്കോ-ടൂറിസത്തില്‍ നിന്ന് വരുമാനം കണ്ടെത്തേണ്ടത്‌ കുത്തകകള്‍ അല്ല, ഇടുക്കിയിലെ കര്‍ഷകജനത തന്നെയായിരിക്കണം.

ഇടുക്കിയുടെ കര്‍ഷകജനതയുടെ പുനരധിവാസത്തില്‍ ഇനി കൃഷി മാത്രം പരിഗണിച്ചാല്‍ പോരാ, എക്കോ-ടൂറിസവും, ഫാം ടൂറിസവും ഇവിടുത്തെ പ്രാദേശിക കര്‍ഷക ജനതയ്ക്ക് കൈമാറിയേ പറ്റൂ. വന്‍കിട റിസോര്‍ട്ട് - പാറമട - ഗ്രാന്‍ഡിസ് തടിവ്യവസായ കയ്യേറ്റങ്ങളെ ഒഴിപ്പിച്ചേ മതിയാകൂ. ഇടുക്കിയിലെ കര്‍ഷക ജനതയുടെ ജീവനോപാധിയാകേണ്ട ടൂറിസം മേഖലയിൽ ആണ് റിസോർട്ട് മാഫിയകൾ കടന്നുകയറിയത്.

കൃഷിയെ മാത്രം ആശ്രയിച്ച് ഇന്ത്യയില്‍ എവിടെയും കര്‍ഷകന് ജീവിക്കാന്‍ ആവില്ല എന്ന് സ്വതന്ത്ര ഇന്ത്യ കാലംകൊണ്ട് തെളിയിച്ചു കഴിഞ്ഞു. കൃഷിയോടൊപ്പം ഹൈറേഞ്ച് കര്‍ഷകര്‍ക്ക് ആദായകരമായ പലതും പ്രകൃതിയെ മെച്ചപ്പെടുത്തിക്കൊണ്ട് തന്നെ ചെയ്യാനാവുമെന്ന് കാട്ടിക്കൊടുക്കുകയും അതിന് പ്രോത്സാഹനം കൊടുക്കുകയും ചെയ്യേണ്ടത് സംസ്ഥാനസര്‍ക്കാറിന്റെ കടമയാണ്. വനമേഖലയില്‍ ആദ്യകരമായി ചെയ്യാന്‍ കഴിയുന്ന തേനീച്ചവളര്‍ത്തല്‍, വനഹോര്‍ട്ടികള്‍ച്ചറല്‍ (വനഓര്‍ക്കിഡുകള്‍), കേന്ദ്രീകൃത പശു-ആട് വളര്‍ത്തല്‍, പശ്ചിമഘട്ടത്തിലെ ബ്രാന്‍ഡഡ്‌  ജൈവഉത്പ്പന്നങ്ങളുടെ കയറ്റുമതിയൂണിറ്റുകളുടെ നടത്തിപ്പ് (വയനാട്ടില്‍ സ്വകാര്യമേഖലയില്‍ വര്‍ഷങ്ങളായി വലിയ ലാഭത്തില്‍ കര്‍ഷകര്‍ കൊണ്ടുനടക്കുന്ന 'എലമെന്റ്സ്' പോലുള്ള യൂണിറ്റുകള്‍ എന്തുകൊണ്ട് സര്‍ക്കാറിന് ചെയ്യാന്‍ ആവുന്നില്ല!) എന്നിവ സബ്സിഡിയോടുകൂടി തന്നെ പ്രോത്സാഹിപ്പിക്കപ്പെടണം. അതിനെല്ലാം ഉപരിയായി 'ഫാം ടൂറിസം' എന്ന മേഖലയെ പൂര്‍ണ്ണമായി കര്‍ഷകര്‍ക്ക് കൃത്യമായ നിബന്ധനകളോടെ വിട്ടുകൊടുക്കേണ്ടതുണ്ട്. ഇടുക്കിയ്ക്ക് ആവശ്യം ഫാം ഹൌസുകളും കര്‍ഷകര്‍ മേല്‍നോട്ടം വഹിക്കുന്ന ഹോം സ്റ്റേകളുമാണ്. അത് ആ കര്‍ഷകജനതയുടെ ഒരു പ്രധാനവരുമാനമാര്‍ഗ്ഗമായി മാറണം. അഗസ്ത്യാര്‍കൂടം പോലെ മൂന്നാറും ഏലമലക്കാടുകളും  ഇടുക്കിയുടെ പ്രകൃതിലോലമേഘലകളും നിയന്ത്രിതമായ എക്കോടൂറിസത്തിലാണ് ഇടം നേടേണ്ടത്.  ഇവിടെ ത്രീസ്റ്റാര്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട്വാസികള്‍ ആയ വിനോദസഞ്ചാരികളെയല്ല പ്രോത്സാഹിപ്പിക്കേണ്ടത്. എക്കോ-ടൂറിസത്തില്‍ നിന്ന് വരുമാനം കണ്ടെത്തേണ്ടത്‌ കുത്തകകള്‍ അല്ല, ഇടുക്കിയിലെ കര്‍ഷകജനത തന്നെയായിരിക്കണം. വനമില്ലെങ്കില്‍ പിന്നെ ഈ പറയുന്നതൊന്നും ഇല്ലായെന്ന് അപ്പോള്‍ അവര്‍ക്ക് ബോധ്യമാകും. CHR ഇനിയും ജൈവസമര്‍ദ്ധിയില്‍ വളര്‍ന്നേമതിയാകൂ. അതിന്‍റെ ചാലകശക്തിയായി അവിടുത്തെ കര്‍ഷകരായി മാറുകയും വേണം.
എന്നാല്‍ ഫാം ടൂറിസം അടക്കമുള്ള എക്കോ-ടൂറിസത്തെ കൈകാര്യം ചെയ്യാന്‍ ശാസ്ത്രീയമായ പ്രാവിണ്യം നേടിയവരല്ല ഇടുക്കിയിലെ കര്‍ഷകര്‍. ഇടുക്കിയുടെ ഹൈറേഞ്ച് പുനരധിവാസത്തില്‍ കര്‍ഷകജനതയ്ക്ക് എക്കോ-ടൂറിസം സാധ്യതയെ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ പരിശീലനവും പ്രത്യേക ഹരിതമാര്‍ഗ്ഗരേഖയും നല്കണം. അല്ലെങ്കില്‍ നിലവില്‍ ഇടുക്കിയില്‍ റിസോര്‍ട്ട് ടൂറിസക്കാര്‍ ഏല്‍പ്പിച്ചതില്‍ കൂടുതല്‍ ആഘാതങ്ങള്‍ കര്‍ഷകജനത വരുത്തിവെക്കും. 

Saturday, March 27, 2021

സന്യാസത്തിന്റെ സംഘര്‍ഷഭൂമിയാകുന്ന ഫ്രാന്‍സിസ്ക്കന്‍ മനസ്സ്
-------------------------------------------------------------------------------------------------

ജീവിതത്തില്‍ ആരോടെങ്കിലും ഒരിക്കല്‍ ആത്മാര്‍ത്ഥമായ ക്ഷമാപണം (apology) നടത്തണമെങ്കില്‍ അത് ആദ്യം എന്നോട് തന്നെയായിരിക്കണം എന്നെന്നെ പഠിപ്പിച്ചത് അസ്സീസിയിലെ ഫ്രാന്‍സിസാണ്.  അയാള്‍ ജീവിതത്തിന്‍റെ അവസാനം രോഗക്കിടക്കയില്‍ വെച്ചാണ് സ്വന്തം ശരീരത്തെ നോക്കി ഇങ്ങനെ പറഞ്ഞത്: "സഹോദരന്‍ കഴുതേ, നീ എന്നോട് പൊറുക്കണം. ഞാന്‍ നിന്നെ അകാരണമായി വല്ലാതെ പീഡിപ്പിച്ചു." സഭ ദരിദ്രനെ കാണാതെ സുഖലോലുപതയിലും അധികാരഭ്രമത്തിലും അഭിരമിക്കുന്ന കാലത്തായിരുന്നു ഫ്രാന്‍സിസ് ചരിത്രത്തില്‍ രംഗപ്രവേശം നടത്തുനത്. ദരിദ്രന്റെ പക്ഷം ചേരുക, ദുര്‍ബലനോടൊപ്പം നിലപാടെടുക്കാന്‍ സഭയെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തന്‍റെ ജീവിതശൈലിയുടെ മുഖമുദ്രയായി ദാരിദ്രവും വിനയവും സഹനവും ഫ്രാന്‍സിസ് മാറ്റുന്നത്. ക്രിസ്തുചൈതന്യത്തിനപ്പുറം ജീര്‍ണ്ണതയിലേയ്ക്ക് വഴിവിട്ടുപോയ ഒരു സഭയെ വീണ്ടെടുക്കാന്‍ അവന്‍റെ എളിയബുദ്ധിയില്‍ തോന്നിയ വഴികളിലൊക്കെ അവന്‍ ശ്രമിച്ചു. ചിലതൊക്കെ അമിതപരിത്യാഗത്തിന്‍റെ വഴികളെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് അദ്ദേഹം സ്വന്തം ശരീരത്തോട് തന്നെ മാപ്പിരക്കുന്നത്.  അവന്‍ അനുഗമിക്കാന്‍ ശ്രമിച്ച ക്രിസ്തു ദരിദ്രനും വിനീതനും ക്രൂശിതനുമായിരുന്നു. എന്നാല്‍ ചരിത്രത്തിലെ ക്രിസ്തു ഫ്രാന്‍സിസ് മനസ്സിലാക്കിയ അത്രയും ദരിദ്രനോ വിനീതനോ അല്ലായിരുന്നു. ചരിത്രത്തിലെ ക്രിസ്തു 'ഭോജനപ്രിയനും വീഞ്ഞുകുടിയനും' (മത്തായി 11:19) എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ട്. തന്നെ അകാരണമായി അടിച്ച അധികാരിയെ ചോദ്യം ചെയ്യുന്നുണ്ട് (യോഹ 18:23), കാപട്യം കാണിക്കുന്നവരേയും അധികാരം പ്രയോഗിക്കുന്നവരേയും നിശിതമായി വിമര്‍ശിക്കുന്നുണ്ട് (മത്തായി 23: 1-39). 
അയാളുടെ വഴികള്‍ നമ്മള്‍ കണ്ടുശീലിച്ച ക്രസ്തീയസന്യാസത്തിന്റേത് അല്ലായിരുന്നു. അത് അടുക്കുംചിട്ടയുമുള്ള, കൂട്ടക്രമത്തിന്‍റെ കടുംപിടുത്തമുള്ള, നിയമങ്ങളുടേയും ചട്ടങ്ങളുടേയും സന്യാസഭവനത്തിന്‍റെ അറയ്ക്കുള്ളില്‍ പുതുമകളില്ലാതെ ആവര്‍ത്തന വിരസമാകുന്ന കൊച്ചിടത്തില്‍ ജീവിച്ചുപോയതാല്ലായിരുന്നു കഷ്ടിച്ച് ഇരുപത് വര്‍ഷങ്ങള്‍ മാത്രം നീണ്ട ആ അലയുന്ന സന്യാസിയുടെ ജീവിതം. ജീവിതത്തെ ഒരു സത്യാന്വേഷണപരീക്ഷണമാക്കാന്‍ അയാള്‍ സ്വയം വിട്ടുകൊടുക്കുകയായിരുന്നു. അരൂപിയുടെ കാറ്റില്‍ അവന്‍റെ ജിവിതം പലവഴിയില്‍ വീശിഎറിയപ്പെട്ടു.   കാറ്റ് നയിച്ച വഴിയിലൊക്കെ അവന്‍ പറന്നുപോയി. പത്തൊന്‍പത് - ഇരുപത് വര്‍ഷങ്ങള്‍ അവന്‍ സഞ്ചരിച്ച ദൂരം, കണ്ടുമുട്ടിയ മനുഷ്യര്‍, കടന്നുപോയ ജീവിതാനുഭവങ്ങളുടെ വൈവിധ്യങ്ങള്‍, ഭ്രാന്തമായ അലച്ചിലുകള്‍....! സിനോപ്പയിലെ ഡയോജനീസിന്റെയും എ. അയ്യപ്പന്റെയും ജോണ്‍ അബ്രാഹത്തിന്റെയും ജന്മപരമ്പരയില്‍ പെട്ടൊരാള്‍, ബാവൂലുകളുടെ വേഷത്തില്‍ നീട്ടിവളര്‍ത്തിയ താടിമുടികളോടെ ഉബ്രിയായുടെ പൊടിപാറുന്ന നാട്ടുവഴികളിലൂടെ നടന്നുപോയൊരാള്‍, കുരുവിക്കൂട്ടങ്ങളോട് ചങ്ങാത്തംകൂടി നടന്നൊരാള്‍... 
സന്ന്യാസം ചുറ്റുമതിലുകള്‍ക്കുള്ളിലും, ആവൃതികള്‍ക്കുള്ളിലും ജീവിച്ചിരുന്ന കാലത്ത് പാശ്ചാത്യസമൂഹത്തില്‍ ഫ്രാന്‍സിസ് ആരംഭിച്ചത് സന്ന്യാസ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ഒരു മുന്നേറ്റമായിരുന്നു - അലയുന്ന സന്ന്യാസികളുടെ സമൂഹം (മെന്‍ഡിക്കന്‍സ്). ഗ്രാമങ്ങളിലും പര്‍ണ്ണശാലകളിലും പട്ടണങ്ങളുടെ തെരുവോരങ്ങളിലും അവര്‍ സന്ന്യാസം ജീവിച്ചു. 'കുറുനരികള്‍ക്ക് മാളങ്ങളുണ്ട്, ആകാശപറവകള്‍ക്ക് കൂടുകളുമുണ്ട്, മനുഷ്യപുത്രനു തലചായ്ക്കാനിടമില്ല' എന്നു പറഞ്ഞു ജീവിതം മുഴുവന്‍ സഞ്ചാരിയായി അലഞ്ഞ പാലസ്തീനായിലെ ഗുരുവിന്റെ കാലടികളെ തേടിനടക്കുകയായിരുന്നു അയാള്‍.
ഫ്രാന്‍സിസ് ഒരു യാത്രികന്‍ മാത്രമായിരുന്നില്ല, യാത്രയുടെ ചരിത്രത്തിലെ ഒരു ചലനം തന്നെയായിരുന്നു. ക്രിസ്തുശിഷ്യനായിരിക്കുക എന്നതിന്റെ മറുവാക്ക് നിരന്തരം വഴിയിലായിരിക്കുക എന്നതാണെന്ന് അയാള്‍ വിശ്വസിച്ചു. അയാള്‍ കൂടുതലും നടന്നത് ഓരം ചേര്‍ന്നായിരുന്നു. ഈ ലോകത്തില്‍ പരദേശികളെപ്പോലെയും തീര്‍ത്ഥാടകരെപ്പോലെയും ജീവിക്കാന്‍ ഫ്രാന്‍സിസ് തന്റെ സഹോദരന്മാരോടു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. സുബാസിയോ കാടുകളിലൂടെ, സ്‌പൊളേറ്റോ താഴ്‌വാരത്തിലൂടെ, അസ്സീസിയില്‍ നിന്നു ജറുസലേമിലേക്ക്, അസ്സീസിയില്‍ നിന്ന് റോമിലേക്ക്, ലവേര്‍ണാ മലമുകളിലേക്ക്, പെറൂജിയായിലേക്ക്, അപ്പൂല്യായിലേക്ക്, ഗുബിയോയിലേക്ക്, സ്‌പെയിനിലേക്ക്, ഈജിപ്തിലേക്ക്, ഉംബ്രിയായുടെ എല്ലാ ഗ്രാമങ്ങളിലേക്കും. എല്ലാ യാത്രകള്‍ക്കും ശേഷം തിരിച്ച് തന്റെ അസ്സീസിയിലേക്ക്. വാഹനങ്ങള്‍ ഇല്ലാതിരുന്ന പത്ത് നൂറ്റാണ്ടുകള്‍ക്കപ്പുറം കുതിരപ്പുറത്ത് കയറാന്‍ വിസമ്മതിച്ച ഈ കൊച്ചു മനുഷ്യന്‍ ഇരുപതുവര്‍ഷം കൊണ്ട് ഇത്രയേറെ കാതം എങ്ങനെ നടന്നു തീര്‍ത്തു എന്ന് അത്ഭുതം തോന്നിയിട്ടുണ്ട്. ഇതു സാന്യാസത്തിന്‍റെ പൗരസ്ത്യ പാരമ്പര്യമാണ്. വഴിതെറ്റി പടിഞ്ഞാറു പോയി പിറന്ന കിഴക്കിന്റെ സന്യാസിവര്യനാണു ഫ്രാന്‍സിസ് എന്നു പറയുന്നതില്‍ തെറ്റില്ല. കിഴക്കിന്റെ ഗുരുപാരമ്പര്യങ്ങളിലൊക്കെയുണ്ട് ഒരു ദേശാടനത്തിന്റെ കഥ. അത് ഇന്ത്യയെ  കണ്ടെത്താനലഞ്ഞ വിവേകാനന്ദനിലാകട്ടെ, ബോധോദയം തേടി കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ത്ഥനിലാകട്ടെ, പലായനത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും ദൂരങ്ങള്‍ മക്കയ്ക്കും മദീനക്കുമിടയില്‍ നടന്നുതീര്‍ത്ത മുഹമ്മദിലാകട്ടെ നടവഴികള്‍ മാറുന്നുവെന്നേയുള്ളൂ.
സ്വതസിദ്ധ പ്രേരണയില്‍ തികച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കേണ്ട, അപൂര്‍വ്വം ചിലരില്‍ കാണുന്ന, ഒരു 'നാച്യുറല്‍ ട്രെയിറ്റ്' ആണ് സന്യാസം. സ്ഥാപനവല്‍കൃതമാവുകയും പൊതുവത്ക്കരിക്കപ്പെടുകയും  ചെയ്യാന്‍ തുടങ്ങിയതു മുതല്‍ അതിന്റെ പരാജയം വെളിവാകുന്നുണ്ട്.

 ''എന്റെ പ്രിയ സഹോദരന്മാരെ, എന്റെ ഭാഗം ഞാന്‍ ചെയ്തുകഴിഞ്ഞു; നിങ്ങളുടേത് എന്താണെന്ന് ക്രിസ്തുതന്നെ നിങ്ങളെ പഠിപ്പിക്കട്ടെ.'' മരണക്കിടക്കയിലെ ഫ്രാന്‍സിസിന്റെ അവസാന വാചകങ്ങളില്‍ ഒന്നായിരുന്നു ഇത്. സാഹോദര്യവും സന്ന്യാസജീവിതദര്‍ശനങ്ങളും തമ്മില്‍ നിരന്തര സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട ഉഴവുപാടമായിരുന്നു ഫ്രാന്‍സിസിന്റെ മനസ്സ്. 22-ാം വയസ്സില്‍ തനിക്കുതന്നെ വേണ്ടത്ര വ്യക്തതയില്ലാത്ത ജീവിതത്തിന്റെ ഒറ്റയാള്‍ വഴിയിലേക്ക് ഇറങ്ങിനടക്കുമ്പോള്‍ ചുറ്റും ഒരു കൂട്ടം സുഹൃത്തുക്കള്‍ കൂടെയുണ്ടാകുമെന്ന് അയാള്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. ആദ്യസുഹൃത്ത് ബെര്‍ണഡ് ക്വിന്റവാലെ കൂടെച്ചേരാന്‍ വരുമ്പോള്‍ അയാളെ പറഞ്ഞ് നിരുത്സാഹപ്പെടുത്തി അയയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ഫ്രാന്‍സിസ്. പിന്നെ അത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നും ബോധ്യപ്പെട്ടു കഴിയുമ്പോഴാണ് കൂടെ ചേരാന്‍ അയാളെ അനുവദിക്കുന്നത്. സ്വന്തം തിരിച്ചറിവില്‍, ഏതോ ഒരു ദര്‍ശനത്തിന്റെ വെളിച്ചത്തില്‍, അങ്ങനെയായിരുന്നു ആദ്യകാല സഹോദരന്മാരെല്ലാം ഒരുമിച്ചുകൂടിയത്.
എന്നാല്‍ കാലം പോയി. ഫ്രാന്‍സിസ് ആരാണെന്നറിയാത്തവരും നടക്കേണ്ട വഴിയെക്കുറിച്ച് ദര്‍ശനങ്ങളുടെ വ്യക്തതയില്ലാത്തവരും എന്തൊക്കെയോ ചില സുരക്ഷിതത്വങ്ങളെ കണ്ട് ആ സാഹോദര്യസമൂഹത്തിന്റെ ഭാഗമാകാന്‍ തുടങ്ങി. കാര്യങ്ങളൊക്കെ ഫ്രാന്‍സിസിന്റെ കൈപ്പിടിയില്‍ നിന്നു വിട്ടുപോവുകയായിരുന്നു. അതേസമയം താന്‍ ജീവിക്കാനാഗ്രഹിച്ച സന്യാസ സ്വപ്നത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഫ്രാന്‍സിസ് തയ്യാറായതുമില്ല. അതുകൊണ്ടാണ് മരണക്കിടക്കയിലും അയാള്‍ സഹോദരന്മാരോടിങ്ങനെ പറയുന്നത്, ''എന്റെ സഹോദരന്മാരേ, കാലം മാറിമറിയുമെന്ന് എനിക്കറിയാം. പുത്തന്‍ സംസ്‌ക്കാരങ്ങള്‍, പുത്തന്‍ സമ്മര്‍ദ്ദങ്ങള്‍, പുതിയ ആവശ്യങ്ങള്‍ എന്നിവ ഉണ്ടാകും. എന്നാല്‍ ഒരു കാര്യം മാത്രം ഞാന്‍ നിങ്ങളോട് യാചിക്കുകയാണ് - എന്റെ കഥകള്‍ നിങ്ങളുടെ സ്വപ്നങ്ങളെ തൊടണം. എന്റെ സ്വപ്നങ്ങള്‍ നിങ്ങളുടെ കഥകളാകണം.'''
''തെരുവിനെ ഞാനെന്റെ ആവൃതിയാക്കു''മെന്നു പറഞ്ഞ് തുടങ്ങിയ സന്യാസജീവിതശൈലി ഏലിയാസ് സഹോദരന്റെ കീഴില്‍ സ്ഥാപനവത്കൃത രൂപങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. അക്കാലങ്ങളില്‍ ഫ്രാന്‍സിസും അദ്ദേഹത്തിന്റെ ഹൃദയത്തെ അടുത്തറിഞ്ഞ ആദ്യകാല സുഹൃത്തുക്കളും ആള്‍ക്കൂട്ടമായി മാറിയ സഹോദരസമൂഹത്തില്‍നിന്ന് ഒരകലം പാലിച്ച് അല്‍വേര്‍ണയിലും സുബാസിയോ മലഞ്ചെരുവിലുമായി ഏകാന്തവിചിന്തനത്തില്‍ ഈ ആന്തരിക സംഘര്‍ഷത്തെ നേരിടുകയായിരുന്നു. ഇത് സന്യാസത്തിന്റെ ആദര്‍ശങ്ങളും സാഹോദര്യത്തിന്റെ മൂല്യച്യുതിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ആദര്‍ശത്തിനു വേണ്ടി സാഹോദര്യം ത്യജിക്കണമോ സാഹോദര്യത്തിനു വേണ്ടി ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കണമോ - ഇതായിരുന്നു ഫ്രാന്‍സിസിന്റെ സംഘര്‍ഷം. നീണ്ട വിചിന്തനത്തിനൊടുവിലാണ് ഫ്രാന്‍സിസ് ലിയോ സഹോദരനോട് പരിപൂര്‍ണ്ണ ആനന്ദത്തെക്കുറിച്ചുള്ള ആ കഥ പറയുന്നത്.  കഥയുടെ അവസാനം ഫ്രാന്‍സിസ് പറഞ്ഞതിങ്ങനെ: ''ലിയോ സഹോദരാ, നമ്മെ അറിയാത്തവര്‍, നമ്മുടെ സ്വപ്നങ്ങള്‍ക്ക് പുല്ലുവില കല്പിക്കാത്തവര്‍, നമ്മെ പുറംകാലിന് ചവിട്ടിപ്പുറത്താക്കിയാലും നാം ഈ സഹോദരസംഘത്തെ ഉപേക്ഷിക്കുന്നില്ലെങ്കില്‍ അതാണ് പരിപൂര്‍ണ്ണ ആനന്ദം.'''' (ഫ്രാന്‍സിസ് സഹോദരസംഘത്തെ വിട്ടുപോകാന്‍ പോലും ചിന്തിച്ചിരുന്നോ എന്ന് സംശയിക്കണം.) ആരെയെങ്കിലും ഉപേക്ഷിക്കുകയല്ല എല്ലാവരേയും സ്വന്തമാക്കുകയാണ് താന്‍ കണ്ട സന്യാസദര്‍ശനത്തിന്റെ അന്തസ്സത്ത എന്ന തിരിച്ചറിവില്‍ നിന്നാണ് ഫ്രാന്‍സിസിന്റെ ഈ തീരുമാനം. ഇതാണ് സന്യാസത്തിന്റെ ഏറ്റവും വലിയ സംഘര്‍ഷം. കൂടെനിന്ന് ഒരേ ദര്‍ശനങ്ങള്‍ ജീവിക്കാമെന്ന് വാക്കുപറഞ്ഞവര്‍ വിശ്വാസവഞ്ചന കാണിക്കുമ്പോഴും നിങ്ങള്‍ക്കു നിങ്ങളുടെ വാക്കുകളോടും ദര്‍ശനങ്ങളോടും വഞ്ചന കാണിക്കാന്‍ കഴിയാത്ത അവസ്ഥ...!

Thursday, October 18, 2018

LGBTQ


"അവരെ വിധിക്കാന്‍ ഞാന്‍ ആര്?!" എന്നും "കാലങ്ങളായി പാര്‍ശ്വവത്ക്കരിച്ചതിന്റെ പേരില്‍ അവരോട് സഭ ക്ഷമ ചോദിക്കുന്നു." എന്നും പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലൈംഗീകന്യൂനപക്ഷങ്ങളോടുള്ള അജപാലന സമീപനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു കാലത്താണ് നാമിപ്പോള്‍. അതേസമയം ഈ വിഷയത്തിലുള്ള സഭയുടെ പ്രാമാണിക പഠനത്തിൽ ഏറെ മുന്നോട്ട് പോകാൻ പേപ്പസിക്ക് ഇനിയും ആയിട്ടില്ല. ഭിന്നലൈംഗീകത ഇപ്പോഴും ക്രിസ്തീയ ധാർമ്മിക ദൈവശാസ്ത്രത്തിൽ ഒരു തർക്കവിഷയമായി തന്നെ നിലനിൽക്കുന്നു. 'ഭിന്നലൈംഗീകോന്മുഖത' ഒരു പാപമല്ലെന്ന് പറയുന്ന പഠനം തന്നെ 'ഭിന്നലൈംഗീക ബന്ധങ്ങൾ' പാപമായി കണക്കാക്കുന്നു. ഭിന്നലൈംഗീകരോട് കരുണ കാണിക്കണം എന്നും, അവരെ സഭാജീവിതത്തിന്റെ മുഖ്യധാരയിൽ എത്തിക്കണം എന്നും പറയുമ്പോൾ ആ മേഖലയിൽ അജപാലന ദൗത്യം നിർവ്വഹിക്കുന്നവർ പ്രതിസന്ധിയിൽ ആകുന്നു. എങ്ങനെ ഈ വിഭാഗം ആളുകളെ അ-ലൈംഗീകരായി സഭാജീവിതത്തിൽ എത്തിക്കാം എന്നതാണ് ആ വലിയ പ്രതിസന്ധി. ഭിന്നലൈംഗീകത ഒരു ആശയപ്രശ്‌നം അല്ലെന്നും അത് ഒരാളുടെ ശരീരവും മനസ്സും വ്യക്തിത്വം ആയി ഇഴചേർന്നുനിൽക്കുന്ന അസ്തിത്വപ്രശ്നമാണെന്നും മനസ്സിലാക്കുന്ന അജപാലന ശ്രുശൂഷകർ സഭാപഠനത്തിന്റെ ദാർശനിക തലത്തിനും പ്രായോഗീക ജീവിതത്തിന്റെ അസ്തിത്വപ്രതിസന്ധിക്കും ഇടയിൽ പെട്ടുപോകുന്ന ഒരു  സന്ദിഗ്‌ദ്ധാവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ഈ പ്രതിസന്ധിയിൽ നിന്ന് കരകയറണമെങ്കിൽ ഭിന്നലൈംഗീകത എന്ന വിഷയത്തെ സാമൂഹീകവും സാംസ്കാരികവും മനഃശാസ്ത്രപരവും ധാർമ്മികവും വ്യക്തിപരവും ആയി സമീപിക്കാൻ കഴിയണം. ഈ സമീപനത്തെ നയിക്കേണ്ടത് 'സ്നേഹം' എന്ന ഒറ്റപ്രമാണത്തിൽ എല്ലാ ധാർമ്മികതയും സംഗ്രഹിച്ച ക്രിസ്തുവിന്റെ കണ്ണിലൂടെ നോക്കിക്കണ്ടാവണം. തത്വങ്ങളും പഠനങ്ങളും രൂപീകരിച്ച ശേഷം അവയുടെ നടപ്പാക്കലിന് വേണ്ടി വ്യക്തികളിലേക്ക് എത്തിപ്പെടുന്ന ആധിപത്യ സമീപനത്തിന് തന്നെ മാറ്റം സംഭവിക്കണം. ആദ്യം വ്യക്തികളിൽ എത്തിപ്പെടുക, അവിടെ നിന്ന് ആരംഭിക്കുക. ജീവിതത്തിൽ നിന്ന് ആരംഭിക്കാത്ത അദ്ധ്യാത്‌മികതയ്ക്കോ ധാർമ്മികതയ്ക്കോ സമൂഹത്തിൽ അധികകാലം വേരുറപ്പിച്ചു നിൽക്കാനാവില്ല. സഭ അംഗീകരിച്ചാലും ഇല്ലെങ്കിലും ഭിന്നലൈംഗീകർ അവരുടെ സ്വത്വം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. അവർ ഇപ്പോൾ തന്നെ മുഖ്യധാരാ സമൂഹത്തിലേക്ക് തലയുയർത്തി എത്തിക്കഴിഞ്ഞു. സ്റ്റേറ്റിന്റെ അവരോടുള്ള നീതിനിക്ഷേധം അടക്കം ചോദ്യം ചെയ്യാൻ ആരംഭിച്ചിരിക്കുന്നു, സ്വാഭിമാനയാത്രകൾ സംഘടിപ്പിക്കുന്നു. തൊഴിലിടങ്ങളിൽ നീതി തേടുന്നു. മതങ്ങളോട് സംവദിക്കുന്നു, ക്രിയാത്മകമായി കലഹിക്കുന്നു. പാശ്ചാത്യ സമൂഹം ഈ വിഷയത്തിൽ പിന്നട്ട വഴികളിൽ ആണ് ഇപ്പോൾ നമ്മുടെ നാട്ടിലെ ഭിന്നലൈംഗീകർ മുന്നേറുന്നത്.  ഇനിയെങ്കിലും സഭ ഈ വിഷയം തുറന്നുസംസാരിക്കണം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. അതിനുള്ള തുടക്കം എന്നോണം ജീവധാരയുടെ ഈ പംക്തി ഭിന്നലൈംഗീകത വിഷയം തുറന്നു വെക്കുകയാണ് .
ഭിന്നലൈംഗീകത ഇന്നിന്റെ മാത്രം സാമൂഹ്യപ്രശ്‌നം അല്ല. ചരിത്രത്തിൽ ഉടനീളം എല്ലാ സംസ്കാരങ്ങളിലും ഭിന്നലൈംഗീകത നിലനിന്നിരുന്നു. ഭിന്നലൈംഗീകതയെ സാസ്കാരികവും ചരിത്രപരവും ആയി വായിച്ചെടുക്കാനുള്ള ശ്രമമാണ് ഡോ. റോയ് തോമസിന്റെ "സ്വത്വം തേടുന്ന ലൈംഗീകന്യൂനപക്ഷങ്ങൾ: ഒരു സാംക്കാരികച-രിത്ര വായന" എന്ന ലേഖനം. ഈ വിഷയത്തിൽ വ്യത്യസ്‍തമായ സാമൂഹ്യ-സാംസ്ക്കാരിക കാഴ്ചപ്പാടുകൾ വായിച്ചെടുന്ന ലേഖകൻ സാമൂഹ്യനീതിയുടെ പക്ഷത്തുനിന്നുള്ള സമീപനമാണ് ലേഖനത്തിൽ കൈക്കൊണ്ടിരിക്കുന്നത്.
ഭിന്നലൈംഗീകത ഒരു ധാർമ്മിക പ്രശ്‌നം മാത്രമായിട്ടാണ് കാലങ്ങളായി കണക്കാക്കപ്പെട്ടിരുന്നത്. ആധുനീക വൈദ്യശാസ്ത്രവും മന:ശാസ്ത്രവും ഈ മേഖലയിൽ പഠനം നടത്താൻ തുടങ്ങിയിട്ട് ഏറെയായില്ല. വൈദ്യശാസ്ത്രം ഹോർമോൺ പഠനങ്ങൾ അടക്കം പലതും നടത്തിക്കഴിഞ്ഞു. ഒരു അസ്വാഭാവിക പെരുമാറ്റവൈകല്യം എന്ന നിലയില്‍ വൈദ്യശാസ്ത്രവും മന:ശാസ്ത്രവും ആരംഭിച്ച സമീപനങ്ങള്‍ നീണ്ടവര്‍ഷത്തെ പഠനങ്ങള്‍ക്ക് ശേഷം 'സ്വാഭാവിക' സമീപനത്തിലേക്ക് എത്തുകയും ഇപ്പോള്‍ സാവകാശം ഒരു മാനസീകാരോഗ്യ പ്രശ്നം എന്ന വിഭാഗത്തില്‍ നിന്ന് ഒഴിവാക്കാനും തുടങ്ങിയിരിക്കുന്നു. വൈദ്യശാസ്ത്രവും മന:ശാസ്ത്രവും ഈ മേഖലയില്‍ കടന്നുവന്ന വഴികളെ പരിശോധിക്കുകയാണ് മെഡിക്കൽ ഡോക്ടറും വൈദികനും ആയ ഡോ. ദേവ് അക്കര.
വ്യക്തിയും സമൂഹവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു പ്രതിഭാസമാണ്. വ്യക്തിജീവിതത്തിൻ്റെ രീതികളും നിലപാടുകളും സമൂഹജീവിതത്തെ ബാധിക്കുന്ന തലമുണ്ട്, അത് നേരെ തിരിച്ചും. എന്നാൽ വ്യക്തിക്ക് അവന്റെ സ്വകാര്യതയുടെ പവിത്രമായ ഇടങ്ങൾ ഉണ്ട്. അവിടെ സ്റ്റേറ്റോ സമൂഹമോ കടന്നുകയറുന്നത് നീതിയുടെ നിക്ഷേധമാണ്. മനുഷ്യലൈംഗീകതക്കും വ്യക്തിഗതമാനവും സാമൂഹ്യമാനവും ഉണ്ട്. വരും തലമുറയേയും മാനവശേഷിയെയും വികസിപ്പിച്ചെടുക്കുക എന്നതിൽ ആണ് ലൈംഗീകതയുടെ സാമൂഹ്യതലം. ശേഷം എല്ലാം വ്യക്തിഗതം ആണ്. ഭിന്നലൈംഗീകതയിലും ഈ മാനങ്ങൾ അപഗ്രഥിക്കപ്പെടേണ്ടതുണ്ട്. സാമൂഹ്യനീതിയുടെ പക്ഷത്ത് നിന്ന് ഭിന്നലൈംഗീകതയെ  നോക്കിക്കാണാനുള്ള ശ്രമമാണ് സനൂജ് സുശീലന്റെ "`nssewKnIXbpw kmaqly \oXnbpw" എന്ന ലേഖനം.
ഭിന്നലൈംഗീകതയുടെ ക്രിസ്തീയ ധാർമ്മികത അപഗ്രഥിക്കുന്ന ലേഖനമാണ് ജിജോ കുര്യന്റെ "ഭിന്നലൈംഗീകത:മാറുന്ന ലോകത്തിന് വേണ്ടി ഒരു ധാർമ്മികവിചാരം". ക്രിസ്തീയ ധാർമ്മികത അതിന്റെ ചരിത്രനാൾവഴിയിൽ എന്നും ഭിന്നലൈംഗികതയോട് പുറംതിരിഞ്ഞു നിന്ന ചരിത്രമാണുള്ളത്. എന്നാൽ പാശ്ചാത്യലോകത്ത് സംഭവിച്ച ലൈംഗീകവിപ്ലവത്തിന് ശേഷം സഭ ലൈംഗികധാർമ്മികതയുടെ ഒരു പുനഃപരിശോധനക്ക് വിധേയമാക്കുന്ന കാലമാണിത്. ഈ കാലഘട്ടത്തിൽ ഭിന്നലൈംഗികത എന്ന വിഷയം പുരോഗമന ക്രിസ്ത്രീയ ധാർമ്മിക വിചാരത്തിൽ എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നതാണ് ലേഖനത്തിന്റെ ഉള്ളടക്കം.
പരമ്പരാഗത സാമൂഹ്യ-ധാര്‍മ്മീക-നൈയാമിക പഠനങ്ങളുടെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ളത് അത് നിയമങ്ങളുടേയും തത്വങ്ങളുടേയും വ്യപസ്ഥാപിത നിലപാടുകളുടേയും ഔന്നിത്യത്തില്‍ നിന്ന് ആരംഭിച്ച് അവസാനം മനുഷ്യവ്യക്തിയില്‍ എത്തിപ്പെടുന്നു എന്നതാണ്. മാറിയ കാലം കൂടുതല്‍ മാനവീകമാവുകയാണ്. ഏതൊരു പ്രശ്നത്തേയും പഠിക്കാന്‍ അതിനാല്‍ ബാധിക്കപ്പെടുന്ന വ്യക്തികളുടെ ജീവിതത്തില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ആരംഭിക്കണം. അതാണ്‌ ഏറ്റവും മനുഷ്യോന്മുഖവും ആത്ദ്ധ്യാത്മീകവുമായ സമീപനം. അതുകൊണ്ടുതന്നെ ഭിന്നലൈംഗീക സമൂഹത്തിന്‍റെ പ്രതിനിധികളെ നേരിട്ട് അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നും കാഴ്ചപ്പാടുകളില്‍ നിന്നും ശ്രവിക്കാതെ പുറത്തുനിന്ന് മാത്രം സംസാരിക്കുന്ന സമീപനം ഭാഗീകമായിരിക്കും. പ്രശ്നത്തിന്‍റെ ഇരകള്‍ ആക്കപ്പെടുന്നവരെ നേരിട്ട് വയനക്കാരുടെ മുന്നില്‍ എത്തിക്കുകയാണ് ഭിന്നലൈംഗീകരായ രണ്ടുപേരുമായുള്ള അഭിമുഖത്തിലൂടെ വിപിന്‍ വിഫ്രെഡ്.
അതിരുകളില്‍ മനുഷ്യജീവിതങ്ങള്‍ ഇല്ലാതാവുകളും മാനവകുലം മുഴുവന്‍ ജീവന്‍റെ ഉത്സവത്തില്‍ "ഒരു ഊട്ടുമേശയ്ക്ക് ചുറ്റും" ഒരുമിച്ച് കൂടുകയും ചെയ്യുന്ന കാലമാണ് ക്രിസ്തീയത വിഭാവനം ചെയ്യുന്നത്. അന്ന് പിന്നിലാക്കപ്പെട്ടുപോയ നിസ്സാരസഹോദങ്ങള്‍ മുന്നില്‍ എത്തുമ്പോള്‍ അവരുടെ ഒപ്പം ഭിന്നലൈംഗീകരും ഉണ്ടാവും. അതിരുകള്‍ പ്രകാശമാനമാകുന്നു, കണ്ടില്ലെന്ന് നമുക്ക് നടിക്കാതിരിക്കാം. വെളിച്ചവുമായി എത്തേണ്ടവര്‍ നാമെന്നും മറക്കാതിരിക്കാം.