Monday, December 29, 2014

''ആമസോണിന്റെ ശബ്ദം'' : ചീക്കോ മെന്‍ഡസ്

''ആമസോണിലെ ഗാന്ധി'' എന്ന അപരനാമത്തില് അറിയപ്പെടുന്ന ചീക്കോ മെന്ഡസ് എന്ന ധൈര്യശാലിയും ആദര്ശവാനുമായ ഒരു റബ്ബര് ടാപ്പറിന്റെ ജീവിതത്തിന്റെ ചിത്രീകരണമാണ് 1989-ല് പുറത്തിറങ്ങിയ ഡോക്യുമെന്ററി ചിത്രം - ''ആമസോണിന്റെ ശബ്ദം.'' ആമസോണിന്റെ തനത് പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാന് ശ്രമിക്കുന്നവരും അതിനെ ചൂഷണം ചെയ്യാന് ശ്രമിക്കുന്നവരും തമ്മിലുള്ള കലഹത്തിന്റെ കഥയാണ് ഡോക്യുമെന്ററി. അത് അവസാനിക്കുന്നതാകട്ടെ 1988-ലെ ചീക്കോയുടെ നിഗൂഢമായ കൊലപാതകത്തോടെ. അവസാനകാലത്തുള്ള ചര്ച്ചകളിലും സംസാരങ്ങളിലും തന്റെ ജീവനു നേരിടാന് പോകുന്ന വെല്ലുവിളിയെക്കുറിച്ച് വ്യക്തമായ സൂചനകള് അദ്ദേഹം കൊടുത്തിരുന്നു.
1944 ല് ബ്രസീലിലെ ആമസോണ് മഴക്കാടുകളും റബ്ബര്ക്കാടുകളും നിറഞ്ഞ അക്രെ സംസ്ഥാനത്ത് ഒരു റബ്ബര് ടാപ്പറിന്റെ മകനായി ചീക്കോ മെന്ഡസ് ജനിച്ചു. എല്ലാവരും റബ്ബര് ടാപ്പിങ്ങില് ഏര്പ്പെട്ടിരിക്കുന്ന ആധുനിക വികസനത്തിന്റെ ചവിട്ടടികളൊന്നും ഏല്ക്കാത്ത റബ്ബര്കാട്ടില് കുട്ടികള്ക്കൊന്നും വിദ്യാഭ്യാസം കിട്ടിയിരുന്നില്ല. റബ്ബര് കാടിനുള്ളില് സ്കൂളുകള് അനുവദനീയമല്ലായിരുന്നു. ടാപ്പിങ്ങ് തൊഴിലാളികള് എഴുതാനും വായിക്കാനും കണക്കു കൂട്ടാനും പഠിക്കുന്നത് തോട്ടമുടമകള്ക്ക് താത്പര്യമുള്ള സംഗതിയായിരുന്നില്ല. അറിവ് ആയുധമാണെന്നും ആയുധം ചൂഷിതരുടെ കൈകളില് എത്തരുതെന്നും ഏത് ചൂഷകനും ആഗ്രഹിക്കുന്നത് സ്വാഭാവികമാണല്ലോ.
ഒന്പതാം വയസ്സില് ചീക്കയും ടാപ്പിങ്ങ് ജോലിയില് പ്രവേശിച്ചു. 18-ാം വയസുവരെ എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. ആകസ്മികമായി ആമസോണിന്റെ മഴക്കാടുകളില്വച്ച് കണ്ടുമുട്ടിയ യുക്ലിഡസ് തവോര എന്ന കമ്മ്യൂണിസ്റ്റ് അഭയാര്ത്ഥിയില്നിന്നാണ് ചീക്കോ എഴുത്തും വായനയും പഠിക്കുന്നത്. അത് വെറും അക്ഷരാഭ്യാസത്തിനപ്പുറം ചിന്തയുടേയും വ്യക്തമായ നിലപാടുകളുടേയും ഒരു ലോകം തീര്ത്തുകൊടുത്ത സൗഹൃദമായിരുന്നു. ആമസോണ് മഴക്കാടുകളോട് ചേര്ന്ന് റബ്ബര്കൃഷി നടത്തിയിരുന്ന അസംഘടിതരായ കൃഷിക്കാര് എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്ന തിരിച്ചറിവില്നിന്നാണ് ചീക്കോ സ്ഥലത്തെ വൈദികന്റെ സഹായത്തോടെ ചെറുത്തുനില്പ്പിന്റെ മുന്നേറ്റങ്ങള് ആരംഭിക്കുന്നത്. റബ്ബര് ടാപ്പേഴ്സിന്റെ സംഘടന രൂപീകരിച്ചുകൊണ്ടായിരുന്നു ആദ്യ മുന്നേറ്റം. പിന്നീടാണ് വന്കിട മുതലാളിമാര് നടത്തുന്ന കാട്ടുകൊള്ളയെക്കുറിച്ച് ചീക്കോയ്ക്കും കൂട്ടര്ക്കും തിരിച്ചറിവുണ്ടാകുന്നത്. വികസനത്തിന്റെ പേരില് ഗവണ്മെന്റ് ഒത്താശയോടെയും ലോകബാങ്ക് സഹായത്തോടെയും ആമസോണ് നിത്യഹരിതവനത്തിന്റെ ഹൃദയഭാഗത്തുഭാഗത്തുകൂടെ ദിനംപ്രതി ആയിരക്കണക്കിന് ഹെക്ടര് വനഭൂമി നശിപ്പിച്ചുകൊണ്ട, ദരിദ്രരായ ബ്രസീലുകാര്ക്ക് നയാപൈസ യുടെ ഉപകാരമില്ലാത്ത ഹൈവേകള് നിര്മ്മിക്കപ്പെട്ടുകൊണ്ടിരുന്നു. കയറ്റിപ്പോകുന്ന ടണ് കണക്കിന് തടികള്, വനം വെട്ടിതെളിച്ച് തുടങ്ങുന്ന കാലിഫാമുകള്... ഇവയെല്ലാം എങ്ങനെയാണ് ബ്രസീലിന്റെ ജൈവസമ്പത്തിനേയും കാലാവസ്ഥയേയും ചെറുകിടകര്ഷകരുടെ നിലനില്പ്പിനേയും ബാധിക്കുന്നത് എന്ന തിരിച്ചറിവുണ്ടായപ്പോഴേക്കും ഒരു തൊഴിലാളിപ്രശ്നം എന്നതിനപ്പുറത്തേക്ക് പ്രകൃതിയുടേയും മനുഷ്യരാശിയുടെയും നിലനില്പ്പിനുവേണ്ടിയുള്ള മുന്നേറ്റമായി ചീക്കോയുടെ മുന്നേറ്റങ്ങള് മാറുകയായിരുന്നു. തന്റെ തിരിച്ചറിവിലുണ്ടായ പരിവര്ത്തനത്തെക്കുറിച്ച് ചീക്കോ തന്നെ ഇങ്ങനെ പറയുന്നു: ''ആദ്യം ഞാന് കരുതിയിരുന്നത് റബ്ബര് മരങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു എന്റേതെന്നാണ്. പിന്നീട് ഞാന് ചിന്തിച്ചു ആമസോണ് മഴക്കാടുകള്ക്കു വേണ്ടിയാണ് മുന്നേറ്റമെന്ന്. ഇപ്പോള് എനിക്ക് മനസ്സിലാവുന്നു. ഞാന് മാനവകുലത്തിന്റെതന്നെ നിലനില്പ്പിനുവേണ്ടിയാണ് പോരാടിക്കൊണ്ടിരുന്നതെന്ന്.''
ഭരണകൂടം ഫാസിസ്റ്റ് ആവുകയും പണവും സ്വാധീനവും ഉള്ളവരുടെകൂടെ മാത്രം നിലയുറപ്പിച്ച് മണ്ണിലദ്ധ്വാനിക്കുന്ന ദരിദ്രജനതയ്ക്കുമേല് ചൂഷണ ഉപകരണമായി നിലകൊള്ളുകയും ചെയ്യുന്നതിനെതിരെയായിരുന്നു ചീക്കോയുടെ പ്രതിഷേധങ്ങള്. ഏകാധിപത്യഭരണമാകട്ടെ ജനാധിപത്യഭരണമാകട്ടെ ഭരണകൂടങ്ങള്ക്ക് ഫാസിസ്റ്റ് ആകാനുള്ള സാധ്യത എപ്പോഴും ഉണ്ട്. അതുകൊണ്ടാണ് ഗാന്ധിയും കാള്മാര്ക്സും കണ്ട രാഷ്ട്രീയ സ്വപ്നങ്ങളില് ഭരണകൂടം സാവകാശം ഇല്ലാതാവണം എന്ന് അനുശാസിച്ചത്. ഫാസിസ്റ്റ് അല്ലെങ്കില് പിന്നെ എങ്ങനെയാണ് 15-ാം വര്ഷത്തിലേയ്ക്ക് കടക്കുന്ന ഇറോം ഷര്മിളയുടെ നിരാഹാരസമരത്തെ ഇപ്പോഴുള്ളതും കടന്നുപോയതുമായ എല്ലാ ഭരണകൂടങ്ങള്ക്കും നിസ്സാര മായി തള്ളിക്കളയാനായത്? അല്ലെങ്കില്‍ പിന്നെയെങ്ങനെയാണ് സ്വതന്ത്ര ഇന്ത്യയില്‍ ഭരണപക്ഷ ഒത്താശയോടെ അംബാനി, അദ്ദാനി, ബിര്‍ല, റ്റാറ്റ അങ്ങനെ പരശതകോടീശ്വരന്മാര്‍ തടിച്ച് കൊഴുക്കുകയും, പോഷകാഹാരക്കുറവു മൂലം ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുന്ന ആദിവാസികള്‍ അതിജീവനത്തിനായി നില്‍പ്പുസമരം നടത്തേണ്ടിവരികയും ചെയ്യുന്നത്? എന്നിട്ടും ഭരണകേന്ദ്രത്തിന്റെ തിരുമുറ്റത്ത് ആറുമാസത്തോളം ഒരേ നില്‍പ്പ് നില്‍ക്കേണ്ടി വന്ന ഈ ദുര്‍ബല ജനതയെ അവരൊക്കെ കാണാതെ പോവുകയും ചെയ്തു. മാത്രമല്ല ഭരണകേന്ദ്രങ്ങളില്‍ ഇളക്കംതട്ടുന്ന കോലാഹലങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷപെടല്‍ തന്ത്രങ്ങളുടെ ഇരയും ഇവര്‍തന്നെയാണ്. കോഴയും മദ്യവും തലവേദന സൃഷ്ടിക്കുമ്പോള്‍ വയനാടന്‍ കാടുകളില്‍ മാവോയിസ്റ്റ് വേട്ടക്കിറങ്ങും. ഒടുവില്‍ ഈ കാടിന്റെ മക്കളെ മാവോയിസ്റ്റുകളാക്കും. അങ്ങനെയാണ് ചീക്കോയ്ക്കും സംഭവിച്ചത്. അസംഘടിതരായ കര്‍ഷകരേയും ആദിവാസി റെഡ് ഇന്ത്യന്‍ സമൂഹത്തേയും സംഘടിപ്പിക്കാനും സംവാദങ്ങള്‍ നടത്താനും പ്രതിഷേധമാര്‍ച്ചുകള്‍ക്ക് നേതൃത്വം കൊടുക്കാനും തുടങ്ങിയപ്പോള്‍ ഭരണകൂടം ചീക്കോ ''രാഷ്ട്രീയസുരക്ഷയ്‌ക്കൊരു ഭീഷണി'' എന്ന് പേരു കുത്തി. പിന്നീട് അറസ്റ്റും പീഡനങ്ങളുമായിരുന്നു.
ചീക്കോ മെന്‍ഡസും കൂട്ടുകാരും ചേര്‍ന്ന് 1988-ല്‍ റിയോ ദെ ജനേരിയോയില്‍ ഒരു പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിന്റെ അവസാനം കാട്ടുമനുഷ്യരുടെ പ്രതിനിധിയായി റെഡ് ഇന്‍ഡ്യന്‍ മൂപ്പനും നാട്ടുമനുഷ്യരുടെ പ്രതിനിധിയായി ചീക്കോയും ചേര്‍ന്ന് അവര്‍ വഹിച്ചുകൊണ്ടുവന്ന തീപ്പന്തങ്ങള്‍ വെള്ളത്തില്‍ മുക്കിക്കെടുത്തിക്കൊണ്ട് പ്രഖ്യാപിച്ചു: ''ഈ തീ കെടുത്തിക്കളയുമ്പോള്‍ ഞങ്ങള്‍ നാട്ടുമനുഷ്യരും കാട്ടുമനുഷ്യരും ഒന്നുചേര്‍ന്ന് പ്രഖ്യാപിക്കുന്നു ആമസോണ്‍ വനങ്ങളെ എരിച്ച് ചാമ്പലാക്കുന്ന കാട്ടുകള്ളന്മാരില്‍നിന്ന് എന്ത് വിലകൊടുത്തും  ആമസോണിനെ രക്ഷിക്കും.'' ചീക്കോയുടെ സമരങ്ങളൊക്കെയും പ്രതീകാത്മകമായിരുന്നു, പ്രതീകങ്ങളില്‍നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുള്ള ദൂരം അഹിംസാത്മക ദൂരമാണ്. അത്തരം പ്രതീകാത്മക സമരങ്ങളെ മനസ്സിലാക്കാനാവാതെ പോവുകയും അവയെ സദാചാരവിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുക എന്നതാണ് ഫാസിസ്റ്റ് ഭരണകൂടങ്ങളുടെയും ചൂഷിതസമൂഹവ്യവസ്ഥയെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരുടേയും പതിവ് ശൈലി.
സമരങ്ങളുടെ ദുര്‍വ്യാഖ്യാനം എന്നതാണ് ഏതൊരു സമരത്തേയും തകര്‍ക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം. അങ്ങനെയാണ് ചീക്കോ മെന്‍ഡസിനെ അമേരിക്കന്‍ ചാരനായും ബ്രസീലിന്റെ വികസനത്തിന്റെ വിലങ്ങുതടിയായും ബ്രസീലിയന്‍ മാധ്യമങ്ങളും ഭരണകേന്ദ്രത്തെ നിയന്ത്രിച്ചിരുന്ന കുത്തകമുതലാളിമാരും ദുര്‍വ്യാഖ്യാനിച്ചത്. അത്തരം ചില ദുര്‍വ്യാഖ്യാനങ്ങളാണ് നമ്മുടെ ചുറ്റുവട്ടങ്ങളിലെ നിലനില്‍പ്പിനും സാമൂഹ്യമാറ്റത്തിനും വേണ്ടിയുള്ള ചെറുത്തുനില്‍പ്പുസമരങ്ങളെക്കുറിച്ചുമുള്ളത്. നില്‍പ്പുസമരവും ചുംബനസമരവും അരാജകമാണെന്ന് വിപ്ലവപ്രസ്ഥാനങ്ങളുടെ നേതാക്കള്‍തന്നെ പറയുമ്പോള്‍ എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്ന വിപ്ലവമെന്ന് അവരോട് തിരിച്ച് ചോദിക്കേണ്ട സമയമായിരിക്കുന്നു.
സമരങ്ങളൊക്കെയും നിലനില്‍ക്കുന്ന വ്യവസ്ഥിതിയോടുള്ള പ്രതിഷേധവും പ്രതീകാത്മകവുമാണെന്ന് മനസ്സിലാക്കാനുള്ള ചിന്താശേഷിപോലും വര്‍ഗ്ഗീയമായും ജാതീയമായും രാഷ്ട്രീയമായും വല്ലാതെ ധ്രുവീകരിക്കപ്പെട്ടുപോയ നമ്മുടെ സമൂഹത്തിന് അന്യംനിന്നുപോയിരിക്കുന്നു. ചുംബനസമരം ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് എന്ന് കരുതുന്നത് നില്‍പ്പുസമരം നില്‍ക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് എന്ന് കരുതുന്നതുപോലെയാണ്. അതുകൊണ്ടാണ് കാഴ്ചപ്പാടില്‍ കൃത്യമായ ഒരു രാഷ്ട്രീയ ഇടതുപക്ഷം സൂക്ഷിക്കുന്ന സ്ത്രീസഖാവു ചുംബനസമരം സദാചാരവിരുദ്ധമാണെന്ന് പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ ഇങ്ങനെ ചോദിച്ചത്: ''നമ്മളിത്രനാളും നടത്തിയ പ്രതീകാത്മക സമരങ്ങളൊക്കെ അങ്ങനെയായിരുന്നോ സഖാവേ? തെരുവില്‍ അടുപ്പു കൂട്ടിയപ്പോള്‍ തെരുവില്‍ കഞ്ഞിവെക്കാനായിരുന്നോ സമരം ചെയ്തത്?”
1917-ല്‍ ചേറായില്‍ മിശ്രഭോജനം നടത്തിയവര്‍ തിന്നാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നില്ല സമരം നടത്തിയത്. നിരാഹാരം കിടന്ന ഗാന്ധി പട്ടിണിയോടുള്ള ഇഷ്ടംകൊണ്ടല്ല അത് ചെയ്തത്. അതുപോലെ എല്ലാ സമരങ്ങള്‍ക്കുമപ്പുറം ചീക്കോ കണ്ട മറ്റൊരു ലോകമുണ്ടായിരുന്നു. കര്‍ഷകരുടെ ഇടയിലെ ദാരിദ്ര്യവും അജ്ഞതയും ഇല്ലാതാകുന്ന, റബ്ബര്‍ കൃഷികൊണ്ട് മാത്രം ജീവിക്കാന്‍ കഷ്ടപ്പെടുന്ന കര്‍ഷകര്‍ പ്രകൃതിസൗഹൃദമായ മറ്റു വേലകളിലും വികസനപ്രവര്‍ത്തനങ്ങളിലും ഇടപെടുന്ന ഒരു പുത്തന്‍ ആമസോണ്‍ കര്‍ഷക-ആദിവാസി സമൂഹം. റബ്ബര്‍ കര്‍ഷകര്‍ ജീവിക്കാന്‍വേണ്ടി റബ്ബര്‍ഷീറ്റ് ഉടുത്ത് ശയനപ്രദക്ഷിണം നടത്തുകയും ഭൂമി ചുംബിക്കുകയും പട്ടിണിമാര്‍ച്ച് നടത്തുകയും ഒക്കെ ചെയ്തുകൊണ്ട് പ്രതിഷേധിക്കുമ്പോള്‍ മറക്കരുത്, നിങ്ങളുടെ സമരം അവിടംകൊണ്ട് അവസാനിക്കേണ്ട ഒന്നല്ലെന്ന്. പ്രകൃതി കൃഷിക്കുവേണ്ടി, സമഗ്രമായ ഭക്ഷ്യോത്പാദനത്തിനും വികസനത്തിനുംവേണ്ടി നിങ്ങള്‍ക്ക് എന്ത് ചെയ്യാനാവും ചീക്കോയെപ്പോലെ?

പ്രകൃതി സംരക്ഷിക്കാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിവാദികള്‍ ഒരു പ്രത്യേക സമൂഹവിഭാഗമാണെന്നും കര്‍ഷകര്‍ പ്രകൃതിയെ ചൂഷണം ചെയ്തു ജീവിക്കുന്ന പ്രകൃതിവിരുദ്ധരാണെന്നുമുള്ള ഒരു ധാരണയാണ് അടുത്തകാലത്തായി നടന്ന പ്രകൃതിസംരക്ഷണ വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിരിക്കുന്നത്. പരിസ്ഥിതിവാദികള്‍ പട്ടണങ്ങളില്‍ നിന്നെത്തി മലകളിലും വനങ്ങളിലും താഴ്‌വരകളിലും രാപ്പാര്‍ത്ത് പോകുന്ന വിദ്യാഭ്യാസവും പണവുമുള്ള മനുഷ്യരും, കര്‍ഷകര്‍ മലകളിലും ഉള്‍പ്രദേശങ്ങളിലും വസിക്കുന്ന ഏറെ വിദ്യാഭ്യാസമില്ലാത്ത പ്രകൃതിസംരക്ഷണത്തിന്റെ വിലയറിയാത്ത ദരിദ്രമനുഷ്യരുമാണെന്നതാണ് പൊതുധാരണ. ഈ ധാരണയാണ് തിരുത്തപ്പെടേണ്ടത്. ഗ്രാമങ്ങള്‍ നഗരങ്ങളെ വളഞ്ഞുകീഴടക്കുന്നതിനേക്കുറിച്ചും ഗ്രാമങ്ങളില്‍ കോണ്‍ക്രീറ്റ് വനവത്ക്കരണം നടത്തുന്നതിനേക്കുറിച്ചുമുള്ള സംവാദങ്ങള്‍ അവസാനിക്കേണ്ട കാലമായിരിക്കുന്നു. ഇനിയുള്ള കാലം പ്രകൃതിയുടേയും മനുഷ്യന്റെയും നിലനില്‍പ്പിനുവേണ്ടി ഗ്രാമങ്ങളും നഗരങ്ങളും കൈകോര്‍ക്കണം. സംരക്ഷണം ഒരു കൂട്ടുത്തരവാദിത്തമാണ്. റെഡിന്ത്യാക്കാരനും വെള്ളക്കാരനും ഒരുമിച്ച് കൈകോര്‍ത്ത് ആമസോണിന്റെ അതിജീവനത്തിന്റെ ശബ്ദമായി മാറിയതുപോലെ. നിലനില്‍പ്പിന് വേണ്ടിയുള്ള മുന്നേറ്റങ്ങളില്‍ ഭിന്നത വിതയ്ക്കാനും തെറ്റിദ്ധരിപ്പിക്കാനും പ്രലോഭിപ്പിക്കാനും അവയിലൊന്നും വശപ്പെടാത്തവരെ ഇല്ലായ്മ ചെയ്യാനും ചൂഷണശക്തികളും വന്‍മുതലാളിമാരും കുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടെന്ന് കര്‍ഷകരും ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന ശുദ്ധമാനസരും മറക്കാതിരിക്കട്ടെ.

Wednesday, December 3, 2014

വന്യതയിലേക്ക്



2007-ല് പുറത്തിറങ്ങിയ ജീവചരിത്രപരമായ ഒരു സിനിമയാണ് 'വന്യതയിലേക്ക്' (Into the Wild). ക്രിസ്റ്റോഫര് മക്കാഡെസെസ് എന്ന ചെറുപ്പക്കാരന് വടക്കേ അമേരിക്കയിലെ അലാസ്കന് വനത്തിലേയ്ക്ക് നടത്തിയ അതിസാഹസികമായ ഒരു യാത്രയുടേയും യാത്ര അദ്ദേഹത്തിന്റെ ജീവിതത്തെ മരണത്തോളം കശക്കിയെറിഞ്ഞതിന്റേയും കഥയാണിത്. 1992-ല് കോളേജ് വിദ്യാഭ്യാസം പൂര്ത്തിയാക്കിയ മക്കാഡെലെസ് തന്റെ ആസ്തികള് മുഴുവന് ദാരിദ്ര്യനിര്മ്മാര്ജ്ജനത്തിന് എഴുതിക്കൊടുത്ത് ബിരുദസര്ട്ടിഫിക്കറ്റും കത്തിച്ചുകളഞ്ഞാണ് അലാസ്കന്കാടുകളുടെ വിജനതയില് എത്തുന്നത്. സഹപാഠികളായിരുന്ന സുഹൃത്തുക്കള് തലയെടുപ്പുള്ള ഉദ്യോഗത്തിന്റെ സാധാരണ ലോകത്ത് വിജയം കൊയ്തെടുക്കാന് വഴിപിരിഞ്ഞുപോയപ്പോള് ഇയാളെ മാത്രം വന്യത വന്ന് കൂട്ടിക്കൊണ്ടുപോയി. വന്യതയിലേയ്ക്ക് മക്കാഡെലെസിനെ ആട്ടിയോടിച്ച ആന്തരികചോദനയെന്തെന്ന് ഇന്നും അജ്ഞാതം. വനയാത്രകളുടെ ഒടുവില് പട്ടിണിയും ശൈത്യവും അയാളെ മരണത്തിന്റെ പല്ലും നഖവും ഉപയോഗിച്ച് വേട്ടയാടിക്കൊണ്ടുപോകുന്നു. ഇങ്ങനെയൊരാള് ജീവിച്ചിരുന്നു എന്നതിന്റെ സൂചകമായി വനാന്തരത്തില് അവശേഷിക്കുന്നതാകട്ടെ അവിടെ അയാള് കോറിയിട്ടു പോയ ചില ഡയറിക്കുറിപ്പുകള് മാത്രം. ചില മനുഷ്യര് അങ്ങനെയാണ്. അവരില് വനവാസിയും നാടോടിയും വേട്ടക്കാരനുമായ  പ്രാചീനമനുഷ്യന് ഇന്നും ഉറങ്ങിക്കിടപ്പുണ്ട്.
കായ്കനികള് ശേഖരിച്ചും വേട്ടയാടിയും ദേശദേശാന്തരങ്ങളിലൂടെ നാടോടിയായി സഞ്ചരിച്ചതിന്റെ രേഖപ്പെടുത്താത്ത ആയിരക്കണക്കിന് വര്ഷങ്ങളുടെ കഥ മനുഷ്യചരിത്രത്തിനുണ്ട്. വീടുകെട്ടി ഭൂമിയുടെ ഒരു കൊച്ചുതുണ്ടത്തില് സ്ഥിരതാമസക്കാരനായ മനുഷ്യന്റെ ചരിത്രം സഞ്ചാരിയായ മനുഷ്യന്റെ ചരിത്രത്തോട് തുലനം ചെയ്താല് എത്ര ഹൃസ്വമാണ്! -ഏതാനും ആയിരം വര്ഷങ്ങളുടെ ചരിത്രം മാത്രം. സഹസ്രാബ്ദങ്ങള് നീണ്ട ചരിത്രത്തിലൂടെ മനുഷ്യന് ദേശാടകനായി നടന്നു. അതിരുകളില്ലാതെ, വേലികളില്ലാതെ, ചുറ്റുമതിലുകളില്ലാതെ ഭൂമി അവന്റെ മുന്നില് വിശാലമായി തുറന്നുകിടന്നു. കാണാത്ത കാഴ്ചകള്, കേള്ക്കാത്ത ശബ്ദങ്ങള്, നുകരാത്ത സുഗന്ധങ്ങള്, നുണയാത്ത രുചികള്.... എല്ലാം അവന്റെ അനുഭവലോകത്തേയ്ക്ക് ഓരോ ദിവസവും വാതില് തുറന്നെത്തിക്കൊണ്ടിരുന്നു. ജീവിതം ഓരോ ദിവസവും പുതുമ നിറഞ്ഞതായി. അന്ന് മനുഷ്യന് ദൈവം പോലും സഞ്ചാരിയായിരുന്നു. പ്രപഞ്ചം മുഴുവനിലും തൂണിലും തുരുമ്പിലും ദൈവം ഒളിഞ്ഞും തെളിഞ്ഞും സഞ്ചരിച്ചു.
സ്ഥിരവാസിയായി ഭൂമിയില് കൂടുകൂട്ടിയ കാലം മുതല് അനുഭവത്തിന്റെ തനിയാവര്ത്തനങ്ങളുടെ പഴകിവളിച്ച ഒരു ലോകത്തിലേയ്ക്ക് മനുഷ്യന് പ്രവേശിക്കുകയായിരുന്നു. എല്ലാ ദിവസവും ഒരേ പുലരികള്, ഒരേ ഭക്ഷണം, ഒരേ കാഴ്ചകള്, ഒരേ ശബ്ദങ്ങള്. ഒപ്പം അലയുന്നവന്റെ സ്വാതന്ത്ര്യവും അവന് നഷ്ടമായി. ഗോത്രങ്ങള്ക്കിടയില്, പട്ടണങ്ങള്ക്കിടയില്, രാജ്യങ്ങള്ക്കിടയില് അതിരുകള് ഉയര്ന്നു. അതിരുകള് ഭേദിക്കാന് ശ്രമിച്ചവരൊക്കെ കലാപകാരികളായി. അങ്ങനെ യുദ്ധങ്ങളായി. ഭൂമി മുറിക്കപ്പെട്ടു, ഭൂപടങ്ങള് നിര്മ്മിക്കപ്പെട്ടു, കാവലാളുകള് നിയോഗിക്കപ്പെട്ടു...... എല്ലാം സ്വകാര്യവത്ക്കരിക്കപ്പെട്ടു. അങ്ങനെ യാത്രയ്ക്കുള്ള സ്വതന്ത്രലോകം നിഷേധിക്കപ്പെട്ട മനുഷ്യര്, ഹിപ്പോയിലെ അഗസ്റ്റ്യന് പറഞ്ഞതുപോലെ, ലോകമെന്ന തുറന്ന പുസ്തകത്തില്നിന്ന് ഒരേടുമാത്രം വായിച്ച് കടന്നുപോകുന്ന അല്പബുദ്ധികളായി.
സഞ്ചാരം ഒരുവന്റെ ആന്തരികത്വരയാണ്. എന്നാല് അലച്ചിലുകളെ സഞ്ചാരമായി തെറ്റിദ്ധരിച്ച് അലയുന്നവന്റെ ഭാഗ്യത്തെക്കുറിച്ച് ദിവാസ്വപ്നങ്ങള് കണ്ട് .സി. മുറിയുടെ സുഖശീതളിമയില് മയങ്ങുന്ന   ഒരു കാലം രൂപപ്പെടുന്നുണ്ട്. അലച്ചില് വേട്ടയാടപ്പെടുന്ന അനുഭവമാണ്. അവിടെ മനുഷ്യന് അലയുന്നത് അരക്ഷിതമായ ജീവിതത്തിന്റെ പുറംപോക്കുകളിലാണ്. അത്തരമൊരു ചരിത്രപരമായ അലച്ചിലിന്റെ കഥ പറയുന്ന ചിത്രമാണ് പീറ്റര് വിയറിന്റെ 'തിരിച്ചുള്ള വഴി' (The Way Back). രണ്ടാം ലോകമഹായുദ്ധകാലത്ത് സൈബീരിയായുടെ കൊടും ശൈത്യത്തിലേയ്ക്ക് സെനോഫോബിക്കായി മാറിയ റഷ്യന് ഭരണകൂടം നാടുകടത്തിയ ഒരു കൂട്ടം മനുഷ്യരുടെ കഥയാണിത്. സ്വാതന്ത്ര്യത്തിന്റെ  ലോകം കൊതിച്ച അവരില് ചിലര് അവിടെനിന്ന് രക്ഷപെട്ട് റഷ്യയുടെ ശൈത്യവും മംഗോളിയന് മരുഭൂമിയുടെ പൊടിക്കാറ്റും ടിബറ്റിന്റെ അപ്രാപ്യമായ ഉയരങ്ങളും ഹിമാലയത്തിന്റെ താഴ്വാരങ്ങളും പിന്നിട്ട് കാല്നടയായി ഇന്ത്യയില് എത്തുന്നു. പുറപ്പെടുന്നത് എട്ടുപേരെങ്കിലും കാലാവസ്ഥയുടെ ക്രൂരവിളയാട്ടങ്ങളെ മറികടന്ന് എത്തിച്ചേരാനാവുന്നത് മൂന്നുപേര്ക്ക് മാത്രമാണ്. യാത്രയില് ഒപ്പം കൂടിയ ഒരു പോളിഷ് പെണ്കുട്ടിയടക്കം ബാക്കി ആറുപേരും ഹിമാലയന് ഉയരങ്ങളില് എത്തുന്നതിന് മുമ്പ് തന്നെ മരുഭൂമിയിലോ മഞ്ഞിലോ വിശന്നോ ദാഹിച്ചോ മരിച്ചുവീഴുകയാണ്.
വിപ്രവാസത്തിന്റെയും പുറപ്പാടുകളുടെയും ആന്തോളനങ്ങള്ക്കിടയിലാണ് യഹൂദന്റെ ചരിത്രം ഉരുത്തിരിഞ്ഞത്. ജന്മനാ സഞ്ചാരിയായ ഒരു ഇടയസമൂഹം ഭൂമിയില് സ്ഥിരവാസികളാകാന് ശ്രമിച്ചതിന്റെ അനന്തരഫലമാണ് അത്. മറ്റാരുടെയോ മണ്ണ് സഹസ്രാബ്ദങ്ങള്ക്കപ്പുറം വെട്ടിപ്പിടിച്ചെടുത്ത് അവിടെ സ്ഥിരതാമസമാക്കിയ ഇടയസഞ്ചാരിയായ അബ്രാഹത്തിന്റെ മക്കള്ക്ക് ചരിത്രത്തിലൊരിക്കലും സ്വസ്ഥത കിട്ടിയിട്ടില്ല. നിരന്തര പലായനമാണ് യഹൂദന്റെ ചരിത്രത്തിന്റെ നാള്വഴിപുസ്തകം നിറയെ. യഹൂദന്റെ സഞ്ചാരജീവിതത്തെ തിരിച്ചുപിടിക്കുന്നത് ക്രിസ്തു എന്ന യഹൂദനാണ്. മുപ്പത്തിമൂന്നു വര്ഷം മാത്രം നീണ്ട അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏറിയ പങ്കും സഞ്ചാരം തന്നെയായിരുന്നു -പട്ടണങ്ങളില് നിന്നു പട്ടണങ്ങളിലേക്ക്, ഗ്രാമങ്ങളില് നിന്നു ഗ്രാമങ്ങളിലേക്ക്, ജനസമൂഹത്തില്നിന്നു വിജനതയിലേക്ക്കുന്നിന് മുകളില്നിന്ന് കടലോരങ്ങളിലേക്ക്- അങ്ങനെ അദ്ദേഹം നിരന്തര യാത്രയിലായിരുന്നു. തന്റെ ജീവിതത്തെക്കുറിച്ച് ക്രിസ്തു ഇങ്ങനെ പറയുന്നു; ''കുറുനരികള്ക്ക് മാളങ്ങളുണ്ട്, ആകാശപ്പറവകള്ക്ക് കൂടുകളുണ്ട്, മനുഷ്യപുത്രനു തല ചായ്ക്കാന് ഇടമില്ല.'' പലസ്തീനായിലെ അദ്ദേഹത്തിന്റെ ചരിത്രം രേഖപ്പെടുത്തപ്പെട്ട മൂന്നു കൊല്ലത്തില് തന്നെ അദ്ദേഹം നടന്നുതീര്ത്തത് ആയിരക്കണക്കിനു കിലോമീറ്ററുകളാണ്. ഇരുന്നൂറു കിലോമീറ്ററിലേറെ ദൂരവ്യത്യാസമുള്ള ഗലീലിയായില്നിന്ന് ജറുസലേമിലേയ്ക്ക്         മൂന്നു വര്ഷത്തിനുള്ളില് ചുരുങ്ങിയത് മൂന്നു പ്രാവശ്യമെങ്കിലും, ഗലീലിയായില് നിന്ന് സമറായറുടെ നാട്ടിലേയ്ക്ക് പലവട്ടം, ഗലീലിയില്നിന്ന് സിറിയയുടെ അതിര്ത്തിയിലെ കേസറിയായിലേയ്ക്ക് ചുരുങ്ങിയത് ഒരു പ്രാവശ്യം, പിന്നെ ഗദറായരുടെ നാട്ടില്, ഗലീലിയയുടെ എല്ലാ മലമുകളിലും തീരങ്ങളിലും. യാത്രയെക്കുറിച്ച് ക്രിസ്തുവിന്റെ വചനങ്ങള് ഏററവും മനോഹരമായി കുറിക്കപ്പെട്ടത് തോമസിന്റെ സുവിശേഷത്തിലാണ്. ''യാത്രക്കാരാവുക. ലോകം ഒരു പാലം മാത്രമാണ്. അവിടെ ആരും വീടുകെട്ടി താമസിക്കാതെ കരയില്നിന്നു കരയിലേക്ക് കുറുകെ കടന്നുപോകുക.''
സഞ്ചാരിയായ ക്രിസ്തുവിന്റെ കാലടികളെ തേടി നടന്ന ഒരു മനുഷ്യനുണ്ടായിരുന്നു, അസ്സീസിയിലെ ഫ്രാന്സിസ്. അയാള് യാത്രികന് മാത്രമായിരുന്നില്ല, യാത്രയുടെ ചരിത്രത്തിലെ ഒരു ചലനം തന്നെയായിരുന്നു. ക്രിസ്തുശിഷ്യനായിരിക്കുക എന്നതിന്റെ മറുവാക്ക് നിരന്തരം വഴിയിലായിരിക്കുക എന്നാണെന്ന് അയാള് വിശ്വസിച്ചു. അയാള് കൂടുതലും നടന്നത് ഓരം ചേര്ന്നായിരുന്നു. ലോകത്തില് 'പരദേശികളെപ്പോലെയും തീര്ത്ഥാടകരെ'പ്പോലെയും ജീവിക്കാന് ഫ്രാന്സിസ് തന്റെ സഹോദരന്മാരോടു പറഞ്ഞു. സുബാസിയോ കാടുകളിലൂടെ, സ്പൊളേറ്റോ താഴ്വാരത്തിലൂടെ, അസ്സീസിയില് നിന്നു ജറൂസലേമിലേയ്ക്ക്, അസ്സീസിയില് നിന്നു റോമിലേയ്ക്ക്, ലവേര്ണാ മലമുകളിലേയ്ക്ക്, പെറുജിയായിലേയ്ക്ക്, അപൂല്യായിലേയ്ക്ക്, ഗൂബിയോയിലേയ്ക്ക്, സ്പെയിനിലേയ്ക്ക്, ഈജിപ്തിലേയ്ക്ക്, ഉംബ്രിയായുടെ എല്ലാ ഗ്രാമങ്ങളിലേയ്ക്കും. എല്ലാ യാത്രകള്ക്കും ശേഷം തിരിച്ച് തന്റെ അസ്സീസിയിലേയ്ക്ക്. വാഹനങ്ങള് ഇല്ലാതിരുന്ന പത്ത് നൂറ്റാണ്ടുകള്ക്കപ്പുറം കുതിരപ്പുറത്ത് കയറാന് വിസമ്മതിച്ച കൊച്ചു മനുഷ്യന് വെറും ഇരുപത് വര്ഷം കൊണ്ട് ഇത്രയേറെ കാതം എങ്ങനെ നടന്നുതീര്ത്തു എന്ന് അത്ഭുതം തോന്നിയിട്ടുണ്ട്! ഗുരുപാരമ്പര്യങ്ങളിലൊക്കെയുണ്ട് ഒരു ദേശാടനത്തിന്റെ കഥ. അത് ഇന്ത്യയെ കണ്ടെത്താനലഞ്ഞ വിവേകാനന്ദനിലാകട്ടെ, ബോധോദയം തേടി കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്ത്ഥനിലാകട്ടെ, പലായനത്തിന്റെയും തീര്ത്ഥാടനത്തിന്റെയും ദൂരങ്ങള് മക്കയ്ക്കും മദീനയ്ക്കുമിടയില് നടന്നുതീര്ത്ത മുഹമ്മദിലാകട്ടെ നടവഴികള് മാറുന്നുവെന്നേയുള്ളൂ.
നടപ്പ് സ്വന്തം ശരീരത്തില് തന്നെ നമ്മെ  കാഴ്ചക്കാരാക്കുന്നു. നടക്കുന്നവന് എന്താണ് തന്റെയുള്ളില് നടക്കുന്നതെന്ന് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയാണ് എണ്ണായിരത്തോളം  കിലോമീറ്റര് നീണ്ട ഒരു മോട്ടോര്സൈക്കിള് യാത്രയില് ചെഗുവേര തന്നെത്തന്നെ കണ്ടുമുട്ടുന്നത്. ഒരു യാത്രയാണ് അയാള്ക്ക് വെളിപാടായി മാറിയത്. ''മോട്ടോര് സൈക്കിള് ഡയറികള്'' എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹൊസെ റിവേര പറയുന്നതിങ്ങനെയാണ്: ''ഓരോ തലമുറയ്ക്കും ഓരോ യാത്രയുടെ കഥ പറയാനുണ്ടാവണം. കണ്ടുമുട്ടുന്ന ദേശത്തിന്റേയും സംസ്കാരത്തിന്റേയും ജനതകളുടേയും വൈവിധ്യംകൊണ്ട് തലമുറകള് രൂപപ്പെടുന്ന കഥ''.
'ഭൂഗ്രഹസഞ്ചാരി' എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു മനുഷ്യന്റെ കഥ കൂടി പറഞ്ഞില്ലെങ്കില് സഞ്ചാരക്കുറിപ്പ് തികച്ചും അപൂര്ണ്ണമായി നിലനില്ക്കും. അത് ജോണ് ഫ്രാന്സിസ് എന്ന ആഫ്രിക്കന് വംശജനായ അമേരിക്കക്കാരന്റേതാണ്. 22 വര്ഷങ്ങള് നിരന്തരമായി നടന്നുകൊണ്ടിരുന്നു മനുഷ്യന്, അതില് 17 കൊല്ലം പരിപൂര്ണ്ണമൗനത്തില്. ഒരു ചുവടുവയ്പ്പുകൊണ്ട് ലോകത്തെ രൂപാന്തരപ്പെടുത്താനാകുമെന്ന് അയാള് വിശ്വസിച്ചു. ഇങ്ങനെയാണയാള് നടപ്പിനെക്കുറിച്ചു പറയുന്നത്: ''നടക്കുക എന്ന സര്വ്വസാധാരണമായ പ്രവൃത്തിയില് ആത്മീയവും പരിശുദ്ധവുമായ എന്തോ ഒന്നുണ്ട്. ഞാന് വയ്ക്കുന്ന ഓരോ ചുവടും, രൂപരേഖകളും ദിശാസൂചികളും ഇല്ലാത്ത ഏതോ ഒരു അനന്തയാത്രയുടെ തുടക്കമാണ്. അനിശ്ചിതത്വത്തിലേയ്ക്കുള്ള ഓരോ യാത്രയും എന്നെ ഭയപ്പെടുത്തുകയും ഒപ്പം ആവേശം കൊള്ളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു''.

ഓരോ നടപ്പും തന്നിലേയ്ക്കു തന്നെയുള്ള മടക്കയാത്രയുടെ തുടക്കമാണ്. എന്താവാം യാത്ര പോകാനാഗ്രഹിക്കുന്ന ഒരു മനസ്സ് എല്ലാ മനുഷ്യരും ഒരു പ്രാചീനചോദന പോലെ കൊണ്ടുനടക്കുന്നത്? കാലുകള് തളര്ന്നയൊരാള് ജാലകപ്പടിയില് മുഖം ചേര്ത്തുവച്ച് പോലും ഏതൊക്കെ സ്വപ്നലോകങ്ങളിലേയ്ക്കാണ് യാത്രപോകുന്നത്! ചക്രവാളത്തിലെ ചെമ്മാനത്തുടിപ്പില് പോയി മറയുന്ന എരണ്ടക്കൂട്ടങ്ങള്, സമുദ്രത്തിന്റെ അനന്ത നീലിമയിലേയ്ക്ക് മുങ്ങാംകുഴിയിട്ടു പോകുന്ന പരലുകള് ... ഇവയൊക്കെ നമ്മെ നിരന്തരം ഭ്രമിപ്പിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ - നിന്നുള്ളില് പ്രാചീന നാടോടി ഇനിയും മരിച്ചിട്ടില്ല.