Friday, June 30, 2017

കര്‍മ്മങ്ങള്‍'ക്കിടയില്‍ നഷ്ടപ്പെട്ട ഇടയകര്‍മ്മം

ക്രിസ്തീയ പൌരോഹിത്യത്തിന്‍റെ പ്രതിസന്ധി മതപ്രതിസന്ധിയ്ക്ക് അപ്പുറം വ്യക്തിത്വപ്രതിസന്ധി നേരിടുന്ന കാലത്താണ് നമ്മള്‍. ഈ വ്യക്തിത്വപ്രതിസന്ധിയാണ് പടിഞ്ഞാറന്‍ ലോകത്ത് പൌരോഹിത്യം ഏതാണ്ട് അന്യംനിക്കലിന്റെ വക്കില്‍ എത്തിച്ചത്. കാര്യങ്ങള്‍ മുന്നോട്ടുപോകുന്ന അവസ്ഥയില്‍ നോക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ പുരോഹിതരുടെ എണ്ണത്തില്‍ ഉടന്‍ ഒരു വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ഈ ജീവിതശൈലിയില്‍ നിന്ന് പൊഴിച്ചിലുകള്‍ ഏറെ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണുതാനും. മാറിയ സാമൂഹ്യപശ്ചാത്തലമടക്കം പല കാരണങ്ങള്‍ ഇതിന്‍റെ പിന്നില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. എന്നാല്‍ ഒരാള്‍ ഒരു ജീവിതശൈലിയില്‍ പ്രവേശിച്ച ശേഷം അതില്‍ നിന്ന് വഴിമാറുന്നത്‌ പൊതുവില്‍ രണ്ട് കാരണങ്ങൾ കൊണ്ടാണ്- 1) ബോധ്യങ്ങളില്‍ ഉണ്ടാകുന്ന മാറ്റം, 2) ജീവിതശൈലിയില്‍ അനുഭവിക്കുന്ന വ്യക്തിത്വപ്രതിസന്ധി. ഈ രണ്ടുകാരണങ്ങളും ക്രിസ്തീയപൌരോഹിത്യത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കാരണം മറ്റുമതങ്ങളില്‍ നിന്ന് വ്യതസ്തമായി പൌരോഹിത്യത്തെ ഒരു ജീവിതശൈലിയായി വ്യാഖ്യാനിക്കുന്നത് ക്രിസ്ത്രീയത മാത്രമാണ്.
ക്രിസ്ത്രീയപൌരോഹിത്യം വ്യക്തിത്വപ്രതിസന്ധി നേരിടാന്‍ ഉണ്ടായ സാഹചര്യത്തിലേയ്ക്കുള്ള അന്വേഷണം 'ക്രിസ്തുവിന്‍റെ പൌരോഹിത്യം' തേടിപ്പോകുമ്പോള്‍ വെളിവാകും. ആദിമസഭയില്‍ ഒരു സഭാശുശ്രൂഷകനേയും 'പുരോഹിതന്‍' (hiereus/sacerdos) എന്ന പേരില്‍ വിളിച്ചിരുന്നില്ല. യഹൂദമതവും വിജാതീയമതങ്ങളും പിന്‍ചെന്ന പൌരോഹിത്യത്തിന്‍റെ വഴികള്‍ ആയിരുന്നില്ല ആദ്യമസഭയിലെ ശുശ്രൂഷാധര്‍മ്മം. അതുകൊണ്ടുതന്നെ ആ ധര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നവരെ 'സഭയിലെ ശ്രേഷ്ഠര്‍' (Elders of the Church/presbyter) എന്നാണ് വിളിച്ചിരുന്നത്‌.
യഹൂദമതത്തിലെ പുരോഹിതഗോത്രമായ ലേവായവംശത്തില്‍ പിറക്കാത്ത ക്രിസ്തു താന്‍ ജീവിച്ചിരുന്ന കാലത്ത് ഒരിക്കലും ഒരു അനുഷ്ഠാപുരോഹിതന്‍ (sacerdos) ആയിരുന്നില്ല. മാത്രമല്ല അക്കാലത്തെ പൌരോഹിത്യത്തിന്റെ ചെയ്തികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുവിന്‍റെ കുരിശുമരണം ത്വരിതപ്പെടുത്തിയതില്‍ ഒരു പ്രധാനകാരണം പൌരോഹിത്യത്തിനും ദേവാലയത്തിനും എതിരെ അവന്‍ എടുത്ത നിലപാടുകള്‍ ആയിരുന്നു. ദേവാലയം നശിപ്പിക്കപ്പെടുന്നതിനെക്കുറി ച്ചും പൌരോഹിത്യം കപടമാകുന്നതിനെക്കുറിച്ചും അവന്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഹോസയാ ദീര്‍ഘദര്‍ശിയെ ഉദ്ധരിച്ച്, 'ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്' (മത്തായി 9:13) എന്ന് അവന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ക്രിസ്തുവിന്‍റെ ആദ്യകാല അനുഗാമിയായ സ്റ്റീഫനെ ന്യായാസനത്തിന് മുന്നില്‍ എത്തിക്കുമ്പോള്‍ അദ്ദേഹത്തിന് എതിരെ നിര്‍ത്തുന്ന ഗുരുതര ആരോപണങ്ങളില്‍ ഒന്ന് 'ക്രിസ്തുവിന്‍റെ പേരില്‍ ഇയാള്‍ ദേവാലയത്തിനും മതനിയമത്തിനും എതിരായി സംസാരിക്കുന്നു' (നടപടി 6:13-14) എന്നതായിരുന്നു.
കൃത്യമായി പറഞ്ഞാല്‍ ഒരു യഹൂദനായി ജനിച്ച്, യഹൂദനായി ജീവിച്ച്, യഹൂദനായി മരിച്ച ക്രിസ്തു ഒരു പുതിയ അനുഷ്ഠാനമതമോ പൌരോഹിത്യമോ തുടങ്ങിവെച്ചില്ല. താന്‍ ജനിച്ചുവളര്‍ന്ന മതപശ്ചാത്തലത്തെ വിമര്‍ശനാത്മകമായി കണ്ട ഒരു 'വിപ്ലവകാരി'യായ ഒരു യഹൂദനായിരുന്നു ക്രിസ്തു. ക്രിസ്തുവിനുശേഷം അപ്പസ്തോലന്മാരും അവരുടെ യഹൂദപാരമ്പര്യം പിന്‍ചെന്നു.
കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തേണ്ട കാലംവരുന്നത് ക്രിസ്ത്രീയതയെ യൂദമതം പുറംതള്ളാൻ തുടങ്ങിയതു മുതലാണ്. ക്രിസ്തു മിശിഹായാണെന്ന അവരുടെ ഏറ്റുപറച്ചിൽ ആയിരുന്നു അതിന് കാരണമായി മാറിയത്. മതത്തിൽ നിന്ന് പുറംതള്ളപ്പെട്ട ക്രിസ്താനികൾ മതമില്ലാത്ത ഒരു ജനതയായി മാറുകയായിരുന്നു. അപ്പോഴാണ് അവർ ആദ്യ മതസ്വത്വപ്രതിസന്ധി നേരിടുന്നത്. മതം നിഷേധിക്കപ്പെടുകയും സ്വന്തമായ പുതിയ ദേവാലയവും പൌരോഹിത്യവും അനുഷ്ഠാനങ്ങളും ഇല്ലാതാവുകയും ചെയ്തപ്പോഴാണ് ക്രിസ്തുവിന്‍റെ ചൈതന്യത്തിലേയ്ക്ക് മടങ്ങേണ്ട ചിന്തകൾ അവരിൽ കൂടുതല്‍ തീഷ്ണതയോടെ ഉടലെടുക്കുന്നത്. അതിന്റെ ആദ്യപടിയായിരുന്നു ദേവാലയം, പൗരോഹിത്യം, ബലി (അനുഷ്ഠാനം) എന്നിവയെ പുനർനിർവചിക്കുക എന്നത്. 'ശരീരത്തിന്‍റെ സഭാശാസ്ത്രം' (Ecclesiology of Body) വ്യാഖ്യാനിക്കുന്നതിലൂടെ ഈ ദൌത്യം വളരെ കൃത്യമായി നിര്‍വ്വഹിക്കുന്നത് പൌലോസ് ആണ്. നിന്‍റെ ശരീരമാണ് നിന്‍റെ ദേവാലയം, കല്ലിലും മണ്ണിലും പണിത ആലയങ്ങള്‍ കാലത്തെ അതിജീവിക്കാതെ കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ നശിപ്പിക്കപ്പെടും എന്നത് ദേവാലയം നഷ്ടപ്പെട്ട് അനുഷ്ഠാനമതത്തിന് വെളിയിലേയ്ക്ക് വന്ന ആദ്യമക്രൈസ്തവരുടെ തിരിച്ചറിവായിരുന്നു. ദേവാലയമില്ലെങ്കില്‍ പൌരോഹിത്യമില്ല, അനുഷ്ഠാന ബലികള്‍ ഇല്ല.
പൌരോഹിത്യഭാഷയും അനുഷ്ഠാനപരമായ ഉപമാനങ്ങളും പിന്നീട് കടന്നുവരുന്നത്‌ ക്രിസ്തുവിന്‍റെ ജീവിതത്തെ മതഭാഷയില്‍ വായിച്ചെടുക്കാനായിരുന്നു. അതുകൊണ്ടുതന്നെ ഹെബ്രായര്‍ക്കെഴുതിയ ലേഖനമടക്കം അനുഷ്ഠാനമതത്തിന്‍റെ ഭാഷയെ കടമെടുത്ത് ക്രിസ്തുജീവിതത്തെ വ്യഖാനിക്കുമ്പോള്‍ അവിടെ ഭാഷ ആലങ്കാരികമാണ്, അല്ലാതെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടതല്ല. ദേവാലയം ശരീരമെന്നും, ബലിയെന്നാല്‍ പിതാവിന്‍റെ ഹിതംനിറവേറ്റുന്നതെന്നും, പൌരോഹിത്യമെന്നാല്‍ സ്വന്തം ജീവിതത്തില്‍ ദൈവഹിതം നിറവേറ്റി ബലിയര്‍പ്പകനും ബലിവസ്തുവും ഒന്നാകുന്ന ജീവിതത്യാഗമെന്നും ക്രിസ്തുജീവിതത്തെ ഉദാഹരിച്ചുകൊണ്ട് പുതിയനിയമലേഖകര്‍ എഴുതി. അവസാനം ഇങ്ങനെയും കുറിച്ചു- എല്ലാ ക്രിസ്തുശിഷ്യരും 'പുരോഹിതജന'മാണ്, ദൈവഹിതം നിറവേറ്റി സ്വയം 'ബലി'യായി തീരേണ്ടവര്‍. പറഞ്ഞുവരുന്നത് പുതിയനിയമം അനുഷ്ഠാനമത-പൌരോഹിത്യഭാഷ ഉപയോഗിക്കുന്നത് ക്രിസ്തുവിന്റെയും ക്രിസ്തുഅനുയായികളുടേയും ജീവിതശൈലിയെ വിശദീകരിക്കാന്‍ വേണ്ടി ആലങ്കാരികമായാണ്. അല്ലാതെ ക്രിസ്തീയതയെ യഹൂദമതം പോലയോ വിജാതിയമതങ്ങള്‍ പോലെയോ മറ്റൊരു മതമായി മാറ്റി അതില്‍ പുതിയ ദേവാലയവും പുതിയ പൌരോഹിത്യവും പുതിയ അനുഷ്ടാനങ്ങളും ആരംഭിക്കുകയായിരുന്നില്ല. അതുകൊണ്ടാണ് ആദ്യകാലത്ത് ക്രിസ്തീയതയെ 'മാര്‍ഗ്ഗം' (The Way), ഒരു ജീവിതശൈലി, എന്ന് വിളിച്ചത്.
സഭയുടെ തുടക്കത്തില്‍ ഉണ്ടായ ആദ്യപ്രതിസന്ധിയും മതംമാറ്റവുമായി ബന്ധപ്പെട്ടതായിരുന്നു. ക്രിസ്തീയത യഹൂദസംസ്കാരത്തിന് പുറത്തേയ്ക്ക് പ്രചരിക്കാൻ തുടങ്ങിയതുമുതൽ ഏറെ അന്യമതസ്ഥർ ക്രിസ്തീയതമുന്നേറ്റത്തിന്റെ ഭാഗമായി. ഇങ്ങനെ ക്രിസ്തുവിന്റെ മുന്നേറ്റത്തലേയ്ക്ക് എത്തിയവർ പരിശ്ചേദനകർമ്മം നടത്തി യഹൂദമതത്തിന്റെ ഭാഗമാകണമോ വേണ്ടയോ എന്ന തർക്കം അപ്പസ്തോലന്മാരുടെ ഇടയിൽ ഉണ്ടായി. ഈ പ്രശ്നം പരിഹരിക്കാൻ ജെറുസലേമിൽ വെച്ച് ആദ്യത്തെ കൗൺസിൽ വിളിച്ചുചേർക്കപ്പെട്ടു. അതിൽ വെച്ചുണ്ടായ തീരുമാനമായിരുന്നു ഒരാൾ ക്രിസ്തീയമുന്നേറ്റത്തിന്റെ ഭാഗമാകുന്നത്‌ ഒരു മതംമാറ്റമല്ലെന്നും അതിനാൽ പരിശ്ചേദനകർമ്മം സ്വീകരിച്ച് യഹൂദനായി തീരേണ്ടതില്ലെന്നുമുള്ളത് (നടപടി 15:1-20). ക്രിസ്തീയതയെന്നാൽ ഒരു പുതിയ അനുഷ്‌ഠാന മതമല്ലെന്നും, സഭാശുശ്രൂഷയെന്നാൽ ഒരു പുതിയ പൗരോഹിത്യമല്ലെന്നും, കൂദാശകൾ പുതിയ അനുഷ്ഠാനകർമ്മങ്ങൾ അല്ലെന്നുമുള്ള ആദ്യകാലസഭയുടെ തിരിച്ചറിവാണ് പിന്നീട് സഭയ്ക്ക് കൈമോശം വന്നുപോകുന്നത്. 'ദൈവജനം' എന്ന് വിളിക്കപ്പെട്ടിരുന്ന സഭയെ (The Church as the People of God) പിന്നീട് കല്ലിലും മണ്ണിലും പണിയുന്ന സ്ഥാപനവത്കൃതമായ ദേവാലയങ്ങൾ ആയി കണക്കാൻ തുടങ്ങി. അപ്പോൾ ക്രിസ്തീയതയ്ക്ക് നഷ്ടപ്പെടാൻ തുടങ്ങിയത് അതൊരു 'ജീവിതശൈലി'യാണെന്ന പ്രതിച്ഛായയാണ്. ക്രിസ്തീയ 'പൌരോഹിത്യം' ഒരു പൂജാരിപ്പണിയാണെന്ന് സഭാശുശ്രൂഷകരായി നിയമിതരായ ഇടയന്മാരും (pastors) സ്വയം ചിന്തിക്കാന്‍ തുടങ്ങി.
ഈ ഒരു സാഹചര്യത്തില്‍ ആണ് റോമിലെ ഫ്രാന്‍സിസ് എന്ന വലിയഇടയന്‍റെ ഉത്ബോധനം പ്രസക്തമാകുന്നത്: "ഇടയന്മാര്‍ക്ക് ആടുകളുടെ ഗന്ധം ഉണ്ടാകണം." ഇടയന്മാര്‍ ആടുകളില്‍ നിന്ന് വേര്‍തിരിക്കപ്പെട്ട് മാറ്റപ്പെട്ട 'പുരോഹിതന്‍' ആണെന്ന പരമ്പരാഗത കാഴ്ചപ്പാടില്‍ നിന്ന് മാറി അയാള്‍ ആടിന്‍റെ ചൂരറിയുന്ന 'ഇടയന്‍' ആകണം എന്ന ക്രിസ്തുമനസ്സിനോട് ചേര്‍ന്ന, ആദിമസഭയുടെ പിതൃധര്‍മ്മത്തോട് (elders/presbyter) ചേര്‍ന്ന, വ്യാഖ്യാനമാണത്. ഗാര്‍ഹീകകൂട്ടായ്മകള്‍ (സഭകള്‍) ആയി രൂപപ്പെട്ട ആദ്യമസഭയില്‍ ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിച്ച അപ്പോസ്തലന്മാരുടെ അഭാവം ഉണ്ടായപ്പോള്‍ ഈ കൂട്ടായ്മകളെ നയിക്കാനായി നിയമിതരായവരാണ് ഈ 'ഇടയശ്രേഷ്ഠന്മാര്‍' (1 പത്രോസ് 5:1-2). യഹൂദസിനഗോഗ് രീതിയിൽ വീടുകളിൽ (ദേവാലയങ്ങളിൽ അല്ല) രൂപപ്പെട്ട ഈ ചെറുകൂട്ടായ്മകളെ പഠിപ്പിക്കുക, ശുശ്രൂഷിക്കുക, നയിക്കുക, അവരുടെ ഊട്ടുമേശകൂട്ടയ്മകൾക്ക് നേതൃത്വം നൽകുക എന്നീ ദൗത്യങ്ങൾ ആണ് അവരെ ഭരമേല്പിച്ചിരുന്നത്. അത് ചെയ്യണ്ട രീതി വിനയത്തിലും ക്രിസ്തുചൈതന്യത്തിലും ആയിരിക്കണമെന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഉപവി പ്രവർത്തങ്ങളിൽ വേണ്ടവിധം ശ്രദ്ധിക്കാൻ 'ശ്രേഷ്ഠൻമാർ'ക്ക് കഴിയാതെ പോയപ്പോൾ ആ ദൗത്യം നിവ്വഹിക്കാനായി പിന്നീട് 'ശുശ്രൂഷകരെ' (ഡീക്കന്‍സ്) നിയമിക്കുകയായിരുന്നു. ഇവരെല്ലാവും കുടുംബജീവിതം നയിക്കുന്നവരായിരുന്നു. ഒരു പൊതുവിടം എന്നനിലയിൽ മാത്രം ദേവാലയത്തിൽ നിന്ന് പുറത്താക്കപ്പെടുവോളം ദേവാലയഅങ്കണത്തിൽ ഒരുമിച്ചു കൂടുകയും, ശേഷം വീടുകൾ തോറും അപ്പംമുറിക്കൽ ശുശ്രൂഷയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അവരുടെ ജീവിതശൈലിയില്‍ നിന്നാണ് അവര്‍ ക്രിസ്തുശിഷ്യരെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കിയിരുന്നത് (നടപടി 2:45 - 47).
കാലംപോകെ ക്രിസ്തീയത റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗീക മതമാവുകയും (ജീവിതശൈലിയല്ല), എല്ലാ ഭൗതീകസമൃദ്ധിയും അതിനോടൊപ്പം വന്നുചേരുകയും ചെയ്തപ്പോൾ ക്രിസ്തുവിന്റെ സഭ ജീർണ്ണതയുടെ വഴിയിലേക്ക് കടക്കുകയായിരുന്നു. മതമെന്ന വ്യാഖ്യാനത്തിൽ ഒരു അനുഷ്ഠാനമതത്തിന്റെ എല്ലാ രൂപഭാവങ്ങളും അതിന് കൈവന്നു. കൂദാശകൾ മതഅനുഷ്ഠാനങ്ങളായി മാറാൻ തുടങ്ങി, മതത്തെ ഭരിക്കാൻ കണിശതയുള്ള ആരാധനാക്രമങ്ങളും കാനോനികനിയമങ്ങളും വന്നുചേർന്നു, ഗാർഹീകകൂട്ടായ്മകള്‍ അപ്രത്യക്ഷമാവുകയും ക്രിസ്തീയത ദേവാലങ്ങളിൽ ചേക്കേറുകയും ചെയ്തു. ഭൗതീകതയും അധികാരവും ഒരുമിച്ചപ്പോൾ അത് ഏറ്റവും കൂടുതൽ ബാധിച്ചത് സഭാശുശ്രൂഷകരെയാണ്. പൗരോഹിത്യം ക്രിസ്തുവിനോളം ഉയർത്തപ്പെടുകയും രാജകീയമാവുകയും; ഭരിക്കുക, അനുഷ്ഠാപരമായി ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയിലെ മദ്ധ്യവർത്തിയാവുക, എന്ന നിലകളിലേയ്ക്ക് ചുവടുമാറുകയും ചെയ്തു. മദ്ധ്യകാലഘട്ടം പൗരോഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും അപചയം നിറഞ്ഞ കാലമായി. വിജാതീയ അധികാരശ്രേണിയിൽ അവർ വിശ്വാസികൾക്ക് മേലായി സ്ഥാനം ഉറപ്പിച്ചു. പൌരോഹിത്യം ചോദ്യംചെയ്യപ്പെടാൻ കഴിയാത്ത ഒരു അധികാര സ്ഥാനമായി. ദൈവജനത്തിന്റെ പാദംകഴുകാൻ ആവോളം താഴേണ്ട ശ്രുശ്രൂഷ അങ്ങനെ ഒരധികാരപ്രശ്നമായിമാറി. ദൈവത്തിനും മനുഷ്യനും ഇടയിൽ നമുക്ക് ഏകമധ്യസ്ഥനേയുള്ളൂ- യേശുക്രിസ്തു എന്നുപറഞ്ഞ ആദിമസഭയുടെ ശുശ്രൂഷകരിൽ നിന്ന് ദൈവത്തിനും മനുഷ്യനുമിടയിൽ അകലങ്ങൾ തീർത്ത് ആ അകലങ്ങളിൽ അവർ മദ്ധ്യസ്ഥസ്ഥാനം ഉറപ്പിച്ചു.
രണ്ടാം വത്തിക്കാൻ കൗൺസിൽ ആണ് പൗരോഹിത്യത്തെ അതിന്റെ ആദ്യമചൈതന്യത്തിലേക്ക് കൂട്ടികൊണ്ടുവരുന്നതിൽ ചില നവീകരങ്ങൾ മുന്നോട്ട് വെച്ചത്. (Presbyterorum Ordinis) ആറാംകൂദാശയെ 'പൗരോഹിത്യം' എന്ന തലക്കെട്ടിൽ നിന്ന് തന്നെ മാറ്റി 'സഭാശുശ്രൂഷയുടെ കൂദാശ' എന്നാക്കി മാറുക എന്നതായിരുന്നു ആദ്യനവീകരണം (LG, 28). ആദിമസഭയിലേതുപോലെ ഈ കൂദാശയിൽ മൂന്നുതരം സഭാശ്രുശ്രൂഷകൾ (ഡീക്കൻ-പ്രെസ്ബിറ്റർ-ബിഷപ്പ്) വലിപ്പചെറുപ്പം ഇല്ലാതെ ശുശ്രൂഷാവൈവിധ്യത്തോടെ നൽകപ്പെടുന്നു എന്ന് പുനർനിവ്വചിക്കുക എന്നതായിരുന്നു രണ്ടാമത്തെ നവീകരണം. പ്രെസ്‌ബിറ്റർ ഒരു അനുഷ്‌ഠാനപുരോഹിതൻ ആല്ലെന്നും ദൈവജനത്തിന്റെ കണ്ണീരും വേദനയും വീഴ്ചയും സന്തോഷങ്ങളും ആകുലതകളും അറിയുന്ന, അവയിലൊക്കെ അവരെ അലിവോടെ നയിക്കുക ഒരിടയൻ ആകണമെന്നുമുള്ള തിരിച്ചറിവ് ദൈവശാസ്ത്രജ്ഞരുടെ ഇടയിൽ ഉണ്ടായി. പക്ഷെ, മാറ്റത്തിന്റെ ഒലികളൊന്നും നമ്മുടെ നാട്ടിൽ എത്താതെ പോയി. പൗരോഹിത്യം ഇവിടെ ഇന്നും മദ്ധ്യകാലഘട്ടത്തിൽ ആണ്. ഒന്നേ പറയാനുള്ളൂ- ഒരു മൂന്നാം വത്തിക്കാൻ കൗൺസിലിന് കാലമായ ഈ കാലത്ത് രണ്ടാം വത്തിക്കാൻ കൗൺസിലിന് നമ്മുടെ അരമനകളുടെ പടികടക്കാൻ, ദേവാലയങ്ങളുടെ മുറ്റത്ത് ഒന്നുവന്നുനിൽക്കാൻ, നമ്മള്‍ ഒരവസരം കൊടുക്കണം. കാലത്തിന് മുന്നേ ചരിച്ച ക്രിസ്തുവെന്ന നല്ലിടയൻ നഷ്ടപ്പെട്ട ഒരാടിനെ തേടി, നഷ്ടപ്പെടാത്ത ആരോഗ്യമുള്ള വലിയ കൂട്ടങ്ങളെ വിട്ട്, ഇനിയും പുറത്തെവിടെയോ അലയുന്നുണ്ട്. മറ്റ് 'കർമ്മങ്ങളൊ'ക്കെ ആഘോഷമായി നടക്കുമ്പോഴും ആ കർമ്മം ചെയ്യാൻ അവൻ മാത്രം തനിച്ചായിപോകരുതേ...
(Assissi Magazine -July 2017 -Cover story )