Sunday, December 20, 2015

ശരീരം കൊണ്ട് സമൂഹം കെട്ടിപ്പടുത്ത മലയാളി


"ദയാ ഭായിയെ കെ.എസ്.ആര്‍. റ്റി. സി. ബസ്സില്‍ നിന്ന് ഇറക്കിവിട്ടു."
വസ്ത്രത്തില്‍ നോക്കി, തൊലിനിറത്തില്‍ നോക്കി, ശരീരത്തുടിപ്പില്‍ നോക്കി മലയാളി പറയും നീ ആരാണെന്ന്. ഇന്നേക്ക് ഒരു പത്തു വര്‍ഷങ്ങള്‍ മുന്‍പ് ദയാഭായി ഇന്നലെ കടന്നുപോയ തരം ഒരനുഭവത്തിന് പ്രതികരിക്കാന്‍ ശേഷിയില്ലാതെ നിഷ്ക്രിയനായി നിന്നതിന്‍റെ നീറ്റല്‍ ഇന്നും മനസ്സിലുണ്ട്. കോട്ടയത്തു നിന്ന് ഏറ്റുമാനൂര്‍ റൂട്ടില്‍ ഓടുന്ന ഒരു സ്വകാര്യ ബസ്സില്‍ കയറിയിരിക്കുകയാണ്. ബസ്സ്‌ വിടാന്‍ നേരമായപ്പോള്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന തമിഴ് ദമ്പതികള്‍ ഒരു ചാക്കുകെട്ടുമായി ഓടിവന്നു ബസ്സില്‍ കയറി. ടിക്കറ്റ്‌ എടുക്കാന്‍ വന്ന കണ്ടക്ടര്‍ ഇവരെ കണ്ട് അസ്വസ്ഥനായി. ഭര്‍ത്താവ് ടിക്കറ്റ്‌ എടുക്കാന്‍ പണം നീട്ടുന്നു. കണ്ടക്ടര്‍ ഒടുക്കത്തെ ചീത്തവിളിച്ചു കൊണ്ട് ശക്തിയായി ബെല്ലടിച്ചു വണ്ടി നിര്‍ത്തുന്നു. ഉടനെ അവരെ ബസ്സില്‍ നിന്ന് തള്ളിച്ചാടിച്ചു വിടുന്നു. പൊതുസമൂഹത്തില്‍ അപമാനിക്കപ്പെട്ട്‌ തലകുനിച്ച് ആ മനുഷ്യര്‍ വഴിവക്കില്‍.

കാര്യങ്ങളുടെ മറുവശം: ഏതാണ്ട് ഇതേ കാലയളവില്‍ സുഹൃത്ത് ഷാജിയും ഞാനും കൂടി ഒരു ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തികള്‍ ചെയ്യുകയാണ്. സംസാരത്തില്‍ മുഴുകിയിരുന്ന ഞങ്ങള്‍ ചുറ്റുംനോക്കുമ്പോള്‍ ആളുകള്‍ വരാന്തയിലൊക്കെ നിന്ന് ഞങ്ങളുടെ പണികള്‍ വീക്ഷിക്കുന്നുണ്ട്. അല്പം കഴിഞ്ഞപ്പോള്‍ കൂട്ടത്തില്‍ നിന്ന് ഒരാള്‍ വന്ന് ചോദിക്കുന്നു, "സാറുമാര്‍, അവധി ദിവസമായതിനാല്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ ആയിരിക്കുമല്ലേ? കുടിക്കാന്‍ എന്തെങ്കിലും മേടിച്ചു കൊണ്ടുവരണോ?" ഞങ്ങളെ ഡോക്ടര്‍മാരായി അയ്യാള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ഷാജി രഹസ്യത്തില്‍ എന്നോട്, "ഈ ശരീരം വെച്ചുകൊണ്ട് പബ്ലിക് ആയി ഒരു അലമ്പ് പോലും നമ്മുക്ക് കാണിക്കാന്‍ ആവില്ലല്ലേ? നമ്മുടെ ശരീരത്തില്‍ നിന്ന് സമൂഹം ചില നിലവാരങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ." നൂറുകണക്കിന് പേര്‍ ശുചീകരണ പ്രവര്‍ത്തിചെയ്യുന്ന ഈ സ്ഥാപനത്തില്‍ ശരീരം ഒറ്റികൊടുത്തത് ഞങ്ങളെ മാത്രമാണ്.
കഴിഞ്ഞ ആഴ്ച കൊല്ലം ബീച്ചില്‍ പോയി മടങ്ങും വഴിയില്‍ ഒരു പൂച്ച വണ്ടി തട്ടി ചത്തുകിടക്കുന്നു. അടുത്ത വീട്ടില്‍ കയറി ഒരു തുമ്പ വാങ്ങി വഴിയരികില്‍ കുഴിയെടുത്ത് പൂച്ചയെ കുഴിച്ചിട്ട് തുമ്പ തിരിച്ചേല്‍പ്പിക്കുമ്പോള്‍ വീട്ടുടമ ഉള്ളിലേക്ക് ക്ഷണിക്കുന്നു, ഉള്ളില്‍ കയറിയിരുന്നു വര്‍ത്താനം പറഞ്ഞു പോകാന്‍. ഞാന്‍ ഏതോ തലപ്പെട്ട ഉദ്ദ്യോഗമുള്ള ഒരാളാണെന്ന് അയ്യാള്‍ ധരിച്ചിരിക്കുന്നു. "സാറെ, സാറിനെപ്പോലെയുള്ളവരൊക്കെ ഇങ്ങനെയുള്ള പണികള്‍ ചെയ്യുമോ!" അയ്യാള്‍ക്ക് അത്ഭുതം.
മലയാളീ നീ ഓര്‍ക്കുക, ഈ നാട്ടില്‍ നിന്നെ നീയാക്കുന്നത് നിന്‍റെ ശരീരമാണ്, ശരീരം മാത്രമാണ്. എല്ലാം തൊലിപ്പുറത്താണ്.