Monday, October 26, 2015

തിരഞ്ഞെടുപ്പ് കാലത്തെ ചില വര്‍ഗ്ഗീയ-ലിംഗഅസമത്വ ചിന്തകള്‍

1. "അച്ചാ, വരണേ." രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മുന്‍പരിചയക്കാരന്റെ ഫോണ്‍ ഇന്നലെ. "എങ്ങോട്ട്? എപ്പോള്‍? എന്തിന്?..." ആകെയൊരന്താളിപ്പില്‍ എല്ലാം ഒരുമിച്ച് ചോദിച്ചു. "അച്ചന്റെ വോട്ട് ഇവിടെയാണ്‌. വന്ന് നമ്മടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണേ." വോട്ടര്‍ പട്ടിക പുതുക്കുന്ന സമയത്ത് നാട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഇപ്രാവശ്യം വോട്ടുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്പോഴാണ്‌ പണ്ട് ആയിരുന്ന സ്ഥലത്തു നിന്ന് ആ വിളി. പുതുക്കുന്ന അവസരത്തില്‍ ആരോ നുമ്മ പേരും അവിടെ കൊടുത്തിരുന്നു. അത് കണ്ടുപിടിച്ച് നുമ്മേ സാദരം ബൂത്തിലേക്ക് ക്ഷണിച്ചതാണ്. എങ്ങനെയാണോ ഇയ്യാള്‍ എന്‍റെ പാര്‍ട്ടിയും രാഷ്ട്രീയ അനുഭാവവും നിശ്ചയിച്ചത്! മറ്റു വഴിയില്‍ ഒന്നുമാവില്ല... ജാതി നോക്കി, മതം നോക്കി, പ്രൊഫഷന്‍ നോക്കി. അങ്ങനെ ഒരു വര്‍ഗ്ഗീയ വോട്ടു ചോദ്യം.
2. ഈ ഇലക്ഷന്റെ പ്രത്യേകത വഴിവക്കിലെല്ലാം നിറയുന്ന പെണ്‍മുഖങ്ങളാണ്. നല്ലത്. മഹിളകള്‍ അടുക്കളയില്‍ നിന്ന് സംവരണവഴിയിലൂടെ ഒളിച്ചുകടന്ന് അരങ്ങത്തെത്തി ആടിത്തിമിര്‍ക്കട്ടെ. ജേഷ്ഠന്‍റെ വീടിരിക്കുന്ന വാര്‍ഡ്‌ വനിതാ വാര്‍ഡാണ്. സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ഒരു പാര്‍ട്ടി ആദ്യം ഓടി എത്തിയത് ജേഷ്ഠന്‍റെ അടുക്കളയിലേക്കാണ്- ചേട്ടത്തിയാര് സ്ഥാനാര്‍ഥിയാവണം. ചേട്ടത്തിയാരുടെ യോഗ്യത- കറന്റ് ബില്‍ അടക്കാനും ഫോണ്‍ ബില്‍ അടക്കാനും കൈനെറ്റിക്കില്‍ പോകുന്നത് അവരില്‍ പലരും കണ്ടിട്ടുണ്ട്. പിന്നെ ചമ്മലില്ലാതെ എന്തെങ്കിലുമൊക്കെ ബ്ലാബ്ലാ പറയുകയും ചെയ്യും (അതില്‍ കൂടുതലും കൊച്ചുവര്‍ത്തനങ്ങളാണ്). തന്ത്രപൂര്‍വ്വം അവര്‍ ഒഴിഞ്ഞുമാറിയതു കൊണ്ട് മറ്റൊരു സോണിയാജി ഉണ്ടാകാതെ പോയി. ഭാഗ്യം!!!
3. "അറുന്നൂറില്‍ പരം സുറിയാനി ക്രിസ്ത്യാനികള്‍ ഉള്ള ഈ വാര്‍ഡില്‍ അങ്ങനെ ഒരു ഈഴവന്‍ നിന്ന് ജയിക്കണ്ടാ. അതുകൊണ്ട് വോട്ട് ഞാന്‍ UDFനേ കുത്തൂ." ആ വാര്‍ഡില്‍ LDF ന്‍റെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പരിഗണിച്ചിരുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്‍ സുഹൃത്ത് അച്ചായന്‍. LDF ന്‍റെ പ്രചരണത്തിന് മുന്നില്‍ തന്നെയുണ്ട്‌. "ഞങ്ങള്‍ കുടുംബപരമായി കമ്മ്യൂണിസ്റ്റുകളാണ്. അതില്‍ നിന്ന് മാറൂലാ."
4. "പണ്ടാരം... എടുത്ത കേസ് തോറ്റൂ, ഇനി അടുത്തത്‌ ഇലക്ഷനും തോക്കും. ആകെ ദുശകുനമാണല്ലോ." പി സി ജോര്‍ജിനറെ ഒരു വിശ്വസ്തന്‍ വക്കീലിന്‍റെ കമന്റ്‌. "ഞങ്ങള്‍ക്ക് ഈ ഇലക്ഷന്‍ ജയിക്കാന്‍ വേണ്ടിയല്ല, തോല്‍പ്പിക്കാന്‍ വേണ്ടിയാണ്. ജോര്‍ജ് ഇല്ലാത്ത മാണി കോണ്ഗ്രസ്സ് ദുര്‍ബലമാണെന്ന് ഞങ്ങള്‍ തെളിയിക്കും. ആ തെളിയിക്കല്‍ ഞങ്ങള്‍ക്ക് മറ്റൊരു മുന്നണിയില്‍ വാതില്‍ തുറന്നു തരും." ഇപ്രാവശ്യം ബിഷപ്പുമാരെ വിട്ടു. ആം ആദ്മി ശൈലിയിലുള്ള തന്ത്രമാണ് ജോര്‍ജ് പയറ്റുന്നത്. താഴെത്തട്ടിലാണ് പിടിച്ചിരിക്കുന്നത്- ചില അച്ചന്മാരെ.
എന്താരു മഹത്തായ ഇന്ത്യന്‍ ജനാധിപത്യം!!!