Wednesday, March 15, 2017

മദ്യപാഠം (ഇഷ്ടിക ഭാഗം - 5)


നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണ്ണാടക മദ്യതീരുവ പിന്‍വലിച്ചുകൊണ്ട് മദ്യസൗഹൃദമാകാന്‍ പോകുമ്പോള്‍ സമ്പൂര്‍ണ്ണമദ്യനിരോധം ആവശ്യപ്പെട്ട് സാക്ഷരമലയാളികള്‍ തെരുവിലാണ്. ഈ സാഹചര്യത്തിലാണ് ഒരു മദ്യപാഠം മുടങ്ങിക്കിടന്ന 'ഇഷ്ടിക'യില്‍ ചേര്‍ക്കാന്‍ ഇഷ്ടം തോന്നിയത്. അപ്പോള്‍ പാഠം ആരംഭിക്കാം...

മലയാളിയുടെ മദ്യ(തെറ്റി)ദ്ധാരണകള്‍

1. മദ്യപാനം പാപമാണ്
2. മദ്യപാനികള്‍ സദാചാരമില്ലാത്തവരാണ്
3. മദ്യപാനികള്‍ ഉത്തരവാദിത്വമില്ലാത്തവരാണ്
4. സ്ത്രീകള്‍ മദ്യപിക്കാന്‍ പാടില്ല
5. മദ്യം കുടിക്കുന്നവര്‍ മദ്യപാനരോഗികള്‍ ആകും.

മലയാളി പഠിക്കേണ്ട മദ്യപാഠങ്ങള്‍

1. ലൈംഗീകതയില്‍ എന്നതുപോലെ തന്നെ മദ്യപാനത്തിന്റെ കാര്യത്തിലും മൂടുപടം അഴിച്ചുമാറ്റുക. കപടലൈംഗീകസദാചാരം പോലെതന്നെ മലയാളിയ്ക്ക് കപടമദ്യസദാചാരമുണ്ട്.
2.മദ്യപാനരോഗികള്‍ മദ്യം കുടിക്കാന്‍ പാടില്ല. അത് അവരുടെ ആരോഗ്യത്തെ നശിപ്പിക്കും. അതേസമയം 'പഞ്ചസാരകഴിക്കുന്നത്‌ ഷുഗര്‍ രോഗം ഉണ്ടാക്കും' എന്ന് പറയുന്നതുപോലെയുള്ളൂ 'മദ്യം കഴിക്കുന്നത്‌ മദ്യപാനരോഗം ഉണ്ടാക്കും' എന്ന് പറയുന്നത്. മദ്യപാനരോഗികളുടെ കൂടെയിരുന്ന് മദ്യം കഴിക്കാതിരിക്കുക, രോഗികളുടെ നന്മയെപ്രതി.
3.മദ്യസംസ്കാരം എന്നൊരു സംസ്കാരം ഉണ്ടെന്ന് മനസ്സിലാക്കുക. മദ്യം ഒളിച്ചുംപാത്തും കഴിക്കേണ്ടതല്ല എന്ന് അര്‍ത്ഥം. മദ്യപാനം സമൂഹത്തിലും കുടുംബത്തിലും കൂട്ടായി ആഘോഷിക്കപ്പെടുമ്പോള്‍ അതിന് സംസ്കാരസമ്പന്നമായ ഒരു സാമൂഹ്യനിയന്ത്രണം സ്വാഭാവികമായി ഉണ്ടാവും. അതുപോലെ മദ്യംവില്‍ക്കേണ്ടത് നമ്മുടെ ബിവറേജസിന്റേതു പോലുള്ള വൃത്തികെട്ട മാളങ്ങളില്‍ അല്ല. മാന്യമായ ഇടങ്ങളില്‍ ഉപഭോക്താവിന് സ്വന്തം നിലയ്ക്ക് തിരഞ്ഞെടുക്കാന്‍ പറ്റുന്നവിധത്തില്‍ ആയിരിക്കണം. മാന്യതയുള്ള ഒരു വിപണനത്തിന്‍റെ രീതി അതാണ്‌. കുട്ടികള്‍ക്ക് മദ്യം കൊടുക്കാന്‍ പാടില്ല, കാരണം മാനസീക-ശാരീരിക പക്വത ലൈംഗീകതയില്‍ എന്നപോലെ മദ്യഉപഭോഗത്തിനും അനിവാര്യമാണ്. മദ്യസംസ്കാരം ഉള്ള നാടുകളില്‍ ഒക്കെ സ്റ്റേറ്റ് തന്നെ കൊടുക്കുന്ന നിര്‍ദ്ദേശം "ഉത്തരവാദിത്വപൂര്‍ണ്ണമായ മദ്യപാനം" (Drink Responsibly!) എന്നാണ് അല്ലാതെ "മദ്യപാനം ആരോഗ്യത്തിന് ഹാനികരം" (Alcohol Consumption Is Injurious to Health) എന്നല്ല.
4. ഓരോ പ്രദേശത്തിനും അതതിന്‍റെ കാലാവസ്ഥയ്ക്കും ഭക്ഷണക്രമത്തിനും ചേരുന്ന മദ്യങ്ങള്‍ ഉണ്ട്. ആരോഗ്യപരമായ കുടിയില്‍ അവയാണ് പാനംചെയ്യേണ്ടത്‌.
5. കേരളത്തിലെ മദ്യത്തിന്‍റെ ടാക്സ് ലോകത്തില്‍ തന്നെ ഏറ്റവും കൂടിയ ടാക്സില്‍ ഒന്നാണ് (135%!). ഇന്ത്യയില്‍ ഇപ്പോൾ നിലനില്‍ക്കുന്ന മദ്യനികുതി സമ്പ്രദായം ഗാട്ട്കരാര്‍ വ്യവസ്ഥകള്‍ക്ക് പോലും വിരുദ്ധമാണ്. ഈ ടാക്സ് മുഴുവനായി എടുത്തുമാറ്റിയാല്‍ പാലിനേക്കാള്‍ അല്പം മാത്രം ഉയര്‍ന്ന നിരക്കില്‍ സാധാരണ മദ്യങ്ങള്‍ നമുക്ക് വാങ്ങാന്‍ കഴിയും. (2001 ലെ കണക്കനുസരിച്ച് വെറും 30 രൂപ വിലയുള്ള ഫുള്‍ബോട്ടിൽ സാധാരണ മദ്യത്തിന് സര്‍ക്കാരിന് കിട്ടുന്ന ലാഭം 179!) ഓരോ മദ്യപനേയും അയാളുടെ കുടുംബത്തേയും കൊള്ളയടിച്ച് അതില്‍ കൂലിപ്പണിക്കാരനായ മദ്യപന്റെ കുടുംബത്തെ പട്ടിണിയിലേക്ക്‌ തള്ളുന്നത് നമ്മുടെ ഗവണ്മെന്‍റ് തന്നെയെന്ന് സാരം.

മദ്യസദാചാരത്തിന്‍റെ പൊള്ളത്തരം

മദ്യനിരോധനം വേണമെന്ന് ശഠിക്കും വിധം മദ്യത്തിന് പിന്നിൽ പ്രചരിപ്പിക്കപ്പെട്ട വാദം മദ്യപാനം സാമൂഹ്യകുറ്റകൃത്യങ്ങളിലേയ്ക്ക് നയിക്കും എന്നതാണ്. കള്ള് കുടിച്ച് മത്തനായ ഒരാള്‍ അരാജകമായ പെരുമാറ്റത്തിലേയ്ക്ക് നീങ്ങുകയും കുടുംബവും സമൂഹവും കലാപഭൂമികളായി മാറുകയും ചെയ്യുന്നുവത്രെ. ബിവറേജ്കോര്‍പ്പറേഷനും ഇല്ലാതിരുന്ന കാലത്തിന്‍റെ, നമ്പൂതിരിസമുദായം മദ്യപാനം പോലും നടത്താത്ത ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു അച്ഛനടക്കം അറുപത്തഞ്ച് പുരുഷകേസരികളാല്‍ ഭോഗിക്കപ്പെട്ട 23 വയസ്സുകാരി കുറിയേടത്ത് താത്രി. ചാരായംവാറ്റില്ലാത്ത കാലത്താണ് നായര്‍ തറവാടുകളില്‍ പതിനൊന്ന് തികയാത്ത പെണ്‍കിടാങ്ങള്‍ പ്രതിദിനം മൂന്നു സംബന്ധക്കാരാലും ഒരു ട്രെയിനിയാലും ഭോഗിക്കപ്പെട്ടത്. പല കീഴാള സമൂഹങ്ങളിലും ജേഷ്ഠാനുജന്മാര്‍ ഒറ്റ ഭാര്യയെ പ്രാപിക്കുന്ന പാഞ്ചാലിരീതികള്‍ നിലനിന്നിരുന്നു. ഇതൊന്നും മദ്യപാനശീലമില്ലാതിരുന്ന സമൂഹത്തിലാണെന്ന് ഓര്‍ക്കണം. ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് 1978-ല്‍ പാട്യം ഗോപാലന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള സൂചന. പ്രതിദിനം 16,000 കുപ്പികള്‍ 14,000 പേര്‍ക്കായി വിറ്റുപോകുന്ന മാഹിയെ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ആ പ്രസംഗം: ''മാഹിയുടെ ചരിത്രത്തില്‍ കഴിഞ്ഞ 50 കൊല്ലത്തിനിടയില്‍ മാഹിക്കോടതിയില്‍ ഇന്നുവരെ വന്നിട്ടുള്ളത് ഒരേയൊരു കൊലക്കേസാണ്. അത് ഒരു മോഷണക്കേസ് പിടികൂടുന്ന സന്ദര്‍ഭത്തില്‍ പിടികൂടാന്‍ ശ്രമിച്ചയാളെ മോഷ്ടാവ് കുത്തിയ സംഭവമായിരുന്നു.''

ഇത്തരം സൂചനകളുടെ ശേഷഭാഗമെന്നോണം വായിക്കേണ്ടതാണ് മദ്യപാനശീലമേയില്ലാത്ത മദ്ധ്യപൂര്‍വ്വേഷ്യന്‍ മുസ്ലീം രാജ്യങ്ങളില്‍ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന കൊടിയ കലാപങ്ങളുടെ കഥ. തല വെട്ടാനും കൈവെട്ടാനും കണ്ണു ചൂഴ്‌ന്നെടുക്കാനും തീവ്രവാദത്തിന് ജന്മം കൊടുക്കാനും മദ്യത്തിന്റെ ആവശ്യമേയില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. അല്ലെങ്കില്‍ പിന്നെയെങ്ങനെയാണ് ഏറ്റവും സമാധാനപൂര്‍വ്വമായ രാജ്യങ്ങളുടെ ലിസ്റ്റില്‍ മദ്യം വളരെ സുലഭമായ യൂറോപ്യന്‍ രാജ്യങ്ങള്‍ കടന്നുവരുന്നത്? ലോകത്തിന്റെ ഏറ്റവും സമാധാനപൂര്‍വ്വകമായ രാജ്യങ്ങളില്‍ മുന്‍നിരയില്‍ മദ്യം സുലഭമായ ഐസ്ലാന്‍ഡ്‌, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ന്യൂസിലാന്റ് എന്നിവയും, ഏറ്റവും അശാന്തി നിറഞ്ഞ ഇടങ്ങളായി കണക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നത് മദ്യവര്‍ജ്ജനം മതവിശ്വാസംപോലെ കൊണ്ടുനടക്കുന്ന സിറിയ, അഫ്ഗാനിസ്ഥാന്‍, ദക്ഷിണ സുഡാന്‍, ഇറാക്ക് എന്നീ രാജ്യങ്ങളുമാണെന്നോര്‍ക്കണം. സദാചാരവും ക്രമസമാധാനവുമായി ബന്ധപ്പെടുത്താനുള്ള ശ്രമം യാതൊരുവിധ ആധികാരികതയുമില്ലാത്ത പൊള്ളവാദമെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.

കൊണ്ടല്ലാതെ കണ്ടുപഠിക്കാത്ത ഒരു ജനതയാണ് നമ്മള്‍. വേണ്ട സാംസ്‌കാരിക - സാമൂഹിക - മനശ്ശാസ്ത്ര-ചരിത്രപഠനങ്ങളൊന്നുമില്ലാതെ ഒരു രാഷ്ട്രീയനയരൂപീകരണത്തിലേയ്ക്ക് പോകണം എന്നുപറയുന്ന നമ്മുടെ സമൂഹവും രാഷ്ട്രീയപാര്‍ട്ടികളും എത്ര മണ്ടന്മാരാണ്! അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത പോലെ അടിച്ചമര്‍ത്തപ്പെട്ട മദ്യപാനവും ആത്മനിയന്ത്രണമില്ലാത്ത ആസക്തിയില്‍ എത്തിക്കും എന്നതിന് മദ്യനിരോധനം ഏര്‍പ്പെടുത്തി പരാജയപ്പെട്ട ചരിത്രത്തിലെ ഡസന്‍കണക്കിന് ദേശങ്ങളുടെ കഥ നമ്മുടെ കണ്മുന്‍പില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. നമുക്ക് ആവശ്യം ഒരു 'മദ്യസാക്ഷരത'യാണ്, 'മദ്യനിരോധന'മല്ല.