Saturday, December 31, 2016

ഘടികാരങ്ങൾ നിലയ്ക്കുമ്പോൾ നിങ്ങളെങ്ങനെ പുതുവർഷം ആഘോഷിക്കും?

ഡിസംബർ 31- ഉം ജനുവരി 1- ഉം തമ്മിലുള്ള അകലം കലണ്ടറിൽ ഒരു കോളത്തിൽ നിന്ന് മറ്റൊരു കോളത്തിലേക്കുള്ള അകലം മാത്രമാണ്. ഇന്ന് നേരം വെളുത്തു, മദ്ധ്യാഹ്നമായി, സൂര്യൻ അസ്തമിച്ചു, രാത്രിയായി; അതുതന്നെ നാളെയും സംഭവിക്കും. അതുകൊണ്ട് പുതുവർഷം എന്ന പെരുപ്പിച്ചുണ്ടാക്കിയ സമയത്തിന്റെ ഉത്സവത്തിനോട് യാതൊരാവേശവും തോന്നിയിട്ടില്ല. ഇന്നോളം ഒരു പുതുവർഷത്തിലും പുത്തൻ തീരുമാനങ്ങൾ എടുത്തിട്ടില്ല, പ്രതീക്ഷകൾ മെനഞ്ഞിട്ടില്ല. ഇന്നുകളിൽ ജീവിക്കാനുള്ള വെല്ലുവിളിയാണ് സമയത്തിന്റെ യഥാർത്ഥ വെല്ലുവിളിയെന്ന് തോന്നിയിട്ടുണ്ട്. ഗുലാം അലിയുടെ ഗസ്സൽ കേട്ടിരിക്കുമ്പോൾ സമയവും കാലവും നിശ്ചലമാകുന്നതായി തോന്നിയിട്ടില്ലേ? പ്രിയപ്പെട്ടവരോടൊപ്പം സല്ലപിച്ചിരിക്കുമ്പോഴും തോട്ടത്തിൽ ചെടികൾക്കിടയിൽ ഒരു കൈക്കോട്ടുമായി നടക്കുമ്പോഴും അങ്ങനെ തന്നെ. (അതുകൊണ്ടാണ് To a Child - Love is spelled T-I-M-E എന്ന കഥയെ ഞാൻ എല്ലാക്കാലത്തെയും മികച്ച സമയത്തിന്റെ കഥയായി കാണുന്നത്). കാലം എങ്ങോട്ടോ ഓടിപ്പോകുന്നു എന്നത് സമയത്തെക്കുറിച്ചുള്ള ഏറ്റവും ഉപരിപ്ലവമായ ധാരണയാണ്. കാലം എങ്ങും പോകുന്നില്ല. ഇവിടെ നടക്കുന്നത് പ്രകൃതിയുടെ താളാത്മകമായ ചലനങ്ങൾ മാത്രമാണ്. അത് ഒരു നേർരേഖയിൽ മടങ്ങിവരവ് ഇല്ലാത്ത മരണമാണോ, അതോ കടലിലെ തിരകൾ പോലെ തനിയാവർത്തനങ്ങൾ മാത്രമാണോ എന്ന് ആരുകണ്ടു! സമയത്തിന്റെ 'നേർരേഖാ സങ്കല്പം' (linear concept of time) പടിഞ്ഞാറൻ തത്വശാസ്ത്രത്തിന്റെ സൃഷ്ടിയാണ്. കിഴക്കിന്റെ ചിന്തയിൽ സമയത്തെക്കുറിച്ചുള്ള സങ്കല്പം 'വര്‍ത്തുള'മാണ് (circular concept of time). അതുകൊണ്ടാണ് ജന്മങ്ങളുടെ ആവർത്തനങ്ങളെക്കുറിച്ച് ഇവിടെ തത്വശാസ്ത്രം സംസാരിക്കുന്നത്. പടിഞ്ഞാറിന്റെ സങ്കല്പത്തിൽ ദിവസങ്ങളും വർഷങ്ങളും മരണവും നിത്യമായി അടയുന്ന വാതിലുകളാണ്. വാച്ചുകളും ക്ളോക്കുകളും ഇല്ലാത്ത ഒരു നാട്ടിലേക്ക് നിങ്ങളൊരു യാത്ര പോകൂ. അവിടെ തീരും മണിക്കൂറുകളും മാസങ്ങളും വർഷങ്ങളും, പിന്നെ ഉത്കണ്ഠകളും. ശേഷിക്കുന്നത് പച്ചയായ ജീവിതം മാത്രമായിരിക്കും- പകലുകളും ഇരവുകളും, ഓർമ്മകളും സ്വപ്നങ്ങളും, ജനനവും മരണവും, ചൂടും തണുപ്പും..... ഓരോ നിമിഷങ്ങളിലും ജീവിച്ച് കാലത്തെ അതിജീവിക്കാൻ നിരന്തരം ഉദ്ബോധിപ്പിച്ചത് ബുദ്ധനാണ്. ഇന്നലെകളേയും നാളെകളേയും ഒന്നു മറക്കൂ. ഇന്നലെകൾ എന്നെന്നേക്കുമായി കടന്നുപോയി, നാളെകൾ ഉണ്ടാവുമോ എന്ന് ആര്‍ക്കും അറിഞ്ഞും കൂടാ. അപ്പോൾ ഉള്ളതോ ഈ നിമിഷം മാത്രമാണ്. 'ഇപ്പോൾ' മാത്രമാണ് സത്യം, മറ്റെല്ലാം മിഥ്യ. (Yesterday is NO MORE; Tomorrow is NOT YET; Now is REAL). 'ഇപ്പോൾ' (NOW) ജീവിക്കുന്ന മനുഷ്യർ മാത്രമേ ജീവിക്കുന്നുള്ളൂ. ജീവിക്കാന്‍ ധൈര്യപ്പെടുക- അതാണ്‌ വെല്ലിവിളി, അപ്പോള്‍ സ്വരുക്കൂട്ടി വെക്കുന്ന ആര്‍ത്തികള്‍ ഇല്ലാതാകും, ഉത്ക്കണ്ഠകൾ കൂടൊഴിയും. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള പരാതികളും പരിഭവങ്ങളും നിലയ്ക്കും.
"ആകാശത്തിലെ പക്‌ഷികളെ നോക്കുവിന്‍: അവ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, അവ എത്രയോ സംതൃപ്തര്‍! ഉത്‌കണ്‌ഠമൂലം ആയുസ്‌സിന്‍െറ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ?... അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്‌. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച്‌ ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്‍െറ ക്‌ളേശം മതി." (ക്രിസ്തു)

Tuesday, December 20, 2016

ക്രിസ്തുമസ് വിളക്കുകള്‍

ബൈബിളിലെ യേശുവിന്റെ ജീവിതത്തിലെ "ബാല്യകാല വിവരണങ്ങൾ" (Infancy narrative) ചരിത്രപരമായി മനസ്സിലാക്കേണ്ടതല്ലെന്ന് ഇന്ന് ബൈബിൾച്ചരിത്രവും ദൈവശാസ്ത്രവും പഠിക്കുന്നവര്‍ക്ക് അറിയാം. ക്രിസ്തുവിന്റെ മരണത്തിന് ശേഷം ഒന്നോരണ്ടോ തലമുറകൾ കഴിയുമ്പോഴാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള ഭാവനാസമ്പന്നമായ കഥകൾ പ്രചരിക്കുന്നത് തന്നെ. ഏറ്റവും ആദ്യം പുതിയനിയമത്തിന്റെ പുസ്തകങ്ങൾ എഴുതിയ പൗലോസിന്റെയും മർക്കോസിന്റെയും കാലത്ത് ഇത്തരം കഥകൾ നിലനിൽക്കുന്നതിനെക്കുറിച്ച് അവരുടെ എഴുത്തുകളിലൊന്നും കാണുന്നില്ല. 'ക്രിസ്തുമസ്' പോലും ചരിത്രപരമായി യേശുവിന്റെ ജന്മദിനമായിരുന്നില്ല, റോമൻ ദേവൻ ആയിരുന്ന സൂര്യദേവന്റെ തിരുനാൾ ആയിരുന്നു എന്നതു പൊതുവിജ്ഞാനത്തിന്റെ ഭാഗമാണല്ലോ. (ഇത്തരം ക്ലാസുകൾ ഒക്കെ കേട്ടാണ് വൈദികവിദ്യാർത്ഥികളൊക്കെ അവരുടെ വൈദീകപഠനം പൂർത്തിയാക്കുന്നത് )
പക്ഷേ ചരിത്രസംഭവങ്ങളും വസ്തുതാപരമായ കാര്യങ്ങളും മാത്രം സത്യമായി അംഗീകരിച്ചും മനുഷ്യ ഭാവനകളേയും കഥകളേയും മിത്തുകളേയും നിരാകരിച്ചും ജീവിക്കുന്നവരുടെ ജീവിതം എത്ര ശുഷ്ക്കവും നിറരഹിതവും ആയിരിക്കും! കഥകളാണ് ജീവിതത്തിന്റെ നീരും ചോരയും. ബുദ്ധിയും ഭാവനയും, വികാരവും വിചാരവും തമ്മിലുള്ള സംഘടനം ഇനിയെങ്കിലും നമ്മൾ അവസാനിപ്പിക്കേണ്ടതില്ലേ? മാലാഖമാരും നക്ഷത്രവിളക്കും പുൽക്കൂടും ഇടയഗാനവും പാതിരാവിന്റെ സ്തോത്രബലികളും ഉണ്ണിയേശുവും കരോൾ ഗാനങ്ങളും ഇല്ലെങ്കിൽ പിന്നെന്ത് ക്രിസ്തുമസ്? പിന്നെവിടെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ക്രിസ്തു? ഈ ക്രിസ്തുമസ് നാളിൽ ഞാനും തുക്കിയിട്ടുണ്ട് ഒരു നക്ഷത്രവിളക്ക്. ഈ മരത്തിൽ മലമുകളിലെ കാറ്റിനേയും തണുപ്പിനേയും പ്രതിരോധിച്ച് ഡിസംബർ 25-ന്റെ പാതിരാവുവരെ ഈ വിളക്കു കെടാതെ സൂക്ഷിക്കാൻ മാലാഖമാർ കാവൽ നിൽക്കുമായിരിക്കും അല്ലെ?
History as chronological and factual accounting of objective truths started very late in the science of Historiography, may be after the period of enlightenment (German school). Even now indigenous people maintain their history through stories coloured with human imagination. Writers of holy books never had the intention of writing history as we understand history today. We analyse and judge a centuries old literary material with a tool about which the writers of those texts were practically ignorant.
 ക്രിസ്തു വിന് ഒരു മാനുഷിക പിതാവ് ഉണ്ടായിരുന്നോ? ചരിത്രപരമായി ഉണ്ടായിരുന്നുവെന്നോ ഇല്ലായിരുന്നുവെന്നോ നമ്മുക്ക് ഉറപ്പിച്ചു പറയാന്‍ ആവുന്ന തെളിവുകള്‍ ഒന്നും അവശേഷിച്ചിട്ടില്ല. ഇനി ഉണ്ടായിരുന്നു എന്നുതന്നെ ചിന്തിക്കുക. അത് ഒരു രീതിയിലും ക്രിസ്തുവിന്‍റെ വ്യക്തിത്വത്തിന്റേയും ജീവിതത്തിന്റേയും പ്രസക്തിയില്ലാതാക്കുന്നില്ല. എന്തായാലും ആ കാലഘട്ടത്തിലെ യഹൂദ ജനത ഒരു കന്യകയില്‍ നിന്നായിരിക്കണം മിശിഖായുടെ ജനനം എന്ന് തീര്‍ത്തും പ്രതീക്ഷിച്ചിരുന്നില്ല. ഐസയാസ് ദീര്‍ഘദര്‍ശിയുടെ പ്രവചനപ്രകാരമുള്ള -"Behold, the young woman shall conceive, and bear a son, and shall call his name Immanuel." (7:14)- 'young woman' എന്നതിന് 'കന്യക' എന്ന അര്‍ത്ഥവ്യാഖ്യാനം ഗ്രീക്ക് പരിഭാഷയില്‍ നിന്ന് വന്നതാണ് (അത് ഹീബ്രുവില്‍ നിന്നുള്ള തെറ്റായ വിവര്‍ത്തനമാണ്). എന്നാല്‍ ക്രിസ്തീയ വിശ്വാസത്തിന്റെ മൂന്നാം തലമുറ മുതല്‍ (പൌലോസിന്റെ കാലത്തിന് ശേഷം/പൌലോസിന്റെ എഴുത്തുകളില്‍ പോലും ഇല്ല) കന്യകയില്‍ നിന്നുള്ള മിശിഖായുടെ ജനനം വിശ്വാസത്തിന്‍റെ ഭാഗമായി കാണുന്നുണ്ട്.

ഇനി യുക്തിയുടെ വഴിയിൽ മാത്രമേ നിലപാടുകൾ എടുക്കൂ എന്ന് കരുതിയാൽ പോലും ക്രിസ്തുവിനെപ്പോലൊരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചു മരിച്ചു എന്ന് വിശ്വസിക്കുന്നതിൽ എന്തെങ്കിലും അപാകതയുള്ളതായി തോന്നുന്നില്ല.സ്നേഹത്താൽ അതിമനോഹരവും സക്രിയവുമായ ഒരു മനുഷ്യജീവിതപദ്ധതി മുന്നോട്ടുവച്ചു എന്ന ഒറ്റക്കാരണത്താൽ ക്രിസ്തുവിന്റെ ജീവിതകഥ(?)ഒരു വെറും കെട്ടുകഥയല്ല യാഥാർത്ഥ്യമായിരുന്നു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.
ക്രിസ്തുവിന്‍റെ ജീവിതത്തിന്‍റെ ചരിത്രം അന്വേക്ഷിക്കുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഒരു മിത്തിക്കല്‍ മിശിഹായോ വെറുമൊരു ദൈവാവതാരമോ ആയി മാത്രം കാണുന്നതിനപ്പുറം ചരിത്രത്തിലെ ക്രിസ്തുവാണ്‌ ക്രിസ്തീയതക്ക് തനിമ കൊടുക്കുന്നത്.

ചരിത്രസംഭവങ്ങളും വസ്തുതാപരമായ കാര്യങ്ങളും മാത്രം സത്യമായി അംഗീകരിച്ചും മനുഷ്യ ഭാവനകളേയും കഥകളേയും മിത്തുകളേയും നിരാകരിച്ചും ജീവിക്കുന്നവരുടെ ജീവിതം എത്ര ശുഷ്ക്കവും നിറരഹിതവും ആയിരിക്കും! കഥകളാണ് ജീവിതത്തിന്റെ നീരും ചോരയും. ബുദ്ധിയും ഭാവനയും, വികാരവും വിചാരവും തമ്മിലുള്ള സംഘടനം ഇനിയെങ്കിലും നമ്മൾ അവസാനിപ്പിക്കേണ്ടതില്ലേ? മാലാഖമാരും നക്ഷത്രവിളക്കും പുൽക്കൂടും ഇടയഗാനവും പാതിരാവിന്റെ സ്തോത്രബലികളും ഉണ്ണിയേശുവും കരോൾ ഗാനങ്ങളും ഇല്ലെങ്കിൽ പിന്നെന്ത് ക്രിസ്തുമസ്? പിന്നെവിടെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ക്രിസ്തു? ഈ ക്രിസ്തുമസ് നാളിൽ ഞാനും തുക്കിയിട്ടുണ്ട് ഒരു നക്ഷത്രവിളക്ക്. ഈ മരത്തിൽ മലമുകളിലെ കാറ്റിനേയും തണുപ്പിനേയും പ്രതിരോധിച്ച് ഡിസംബർ 25-ന്റെ പാതിരാവുവരെ ഈ വിളക്കു കെടാതെ സൂക്ഷിക്കാൻ മാലാഖമാർ കാവൽ നിൽക്കുമായിരിക്കും അല്ലെ?