Sunday, September 25, 2016

വാക്കിന്‍റെ വേരുകള്‍ തേടിപ്പോയ വൈദീകന്‍

ശൂന്യമായ പാത്രങ്ങളുടെ ചിലമ്പലുകല്‍ കൊണ്ട് മുഖരിതമാണ്‌ ലോകം. ആത്മീയത പോലും കർണ്ണപുടങ്ങളെ തുളയ്ക്കുന്ന വാചക കസർത്തായി തരംതാഴുകയാണ്‌. ഇങ്ങനെയൊരു കാലത്താണ് തുളുമ്പാത്ത നിറകുടമായി ഒരു ആത്മീയ മനുഷ്യന്‍ 2010 വരെ നമ്മുടെ ഇടയില്‍ ജീവിച്ചത്- ഡോ. കെ. ലൂക്ക് എന്ന കപ്പൂച്ചിന്‍ സന്യാസവൈദീന്‍. വ്യാകരണപരമായി തെറ്റില്ലാത്ത മലയാളം സംസാരിക്കുന്ന, ഏഴ് ഭാഷകളില്‍ പ്രാവിണ്യമുള്ള ഡോ. റോഡ്‌ മോഗിനെ പരിചയപ്പെടുത്തികൊണ്ട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ചാനലുകളിലൊന്നില്‍‍ ഒരു അഭിമുഖം വന്നു. അതു കേട്ട ദിവസമാണ് നമ്മള്‍ മലയാളികള്‍ അറിയാതെ പോകുന്ന മുറ്റത്തെ മുല്ലയുടെ മണത്തെക്കുറിച്ച് ഓര്‍ത്തത്. ഡോ. കെ. ലൂക്ക് മുറ്റത്തെ മുല്ലയായിരുന്നു; അതുകൊണ്ടുതന്നെ അദ്ദേഹത്തെ അധികമാരും അറിഞ്ഞതുമില്ല. ഭാഷാശാസ്ത്രത്തില്‍ സമാനതകളില്ലാത്ത ഒരു ഏഷ്യാക്കാരനായിരുന്നു ഡോ. കെ. ലൂക്ക്. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ഭാഷാപണ്ഡിതന്മാരില്‍ (പോളിഗ്ലോട്ട്, ഫിലോളജിസ്റ്റ്) ഒരാളായിരുന്നു അദ്ദേഹം. 43-ല്‍ പരം ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവണ്യമുണ്ടായിരുന്നു (നിലവില്‍ ഉള്ളതും ഉണ്ടായിരുന്നതുമായ എല്ലാ യൂറോപ്യന്‍ ഭാഷകളും, എല്ലാ ദ്രവീഡിക് ഭാഷകളും, എല്ലാ സെമറ്റിക് ഭാഷകളും, റഷ്യന്‍, ഹിന്ദി, അന്യം നിന്നുപോയ പല ഭാഷകളും.... ലിസ്റ്റ് നീളുന്നു). 24 മാര്ച്ച് ‌ 1927ന് ഭരണങ്ങാനത്ത് (അമ്പാറ) മാത്യു-അന്ന ദമ്പതികളുടെ ആദ്യത്തെ പുത്രനായി കുര്യാക്കോസ് എന്ന കെ. ലൂക്ക് ജനിച്ചു. പ്ലാത്തോട്ടത്തില്‍ (കൊച്ചിലെത്തോണില്‍) കുടുംബത്തില്‍ വല്യപ്പന്റെ സംസ്കൃത ഭാഷാപ്രവണ്യം കേട്ടു വളർന്ന കുര്യാക്കോസ് ബാല്യത്തിൽ തന്നെ ഭാഷയോടുള്ള അഭിമുഖ്യം സ്വായത്തമാക്കി.1941ല്‍ പ്രഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കുര്യാക്കോസ് തന്റെ ജീവിതം കടന്നു പോകേണ്ട വഴികളെക്കുറിച്ചുള്ള ഗൗരവമായ ആലോചനയിലായിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം അസ്സീസിയിലെ ഫ്രാൻസിസിന്റെ വഴിയില്‍ ഒരു സന്യാസജീവിതശൈലി സ്വീകരിക്കാന്‍ കുര്യാക്കോസ് തീരുമാനിച്ചു. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്ണു തുറന്ന വർഷം 13 ജൂണ്‍ 1947-ന് മാംഗ്ലുരില്‍ ഫറങ്കിപേട്ട് വെച്ച് സന്യാസവ്രതം നടത്തി കുര്യാക്കോസ് 'കെ. ലൂക്ക്' എന്ന കപ്പൂച്ചിന്‍ സന്യാസിയായി. തുടർന്നുള്ള വർഷങ്ങളിൽ കൊല്ലം,കോത്തഗിരി എന്നിവിടങ്ങളില്‍ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ യഥാക്രമം പൂർത്തീകരിച്ച് 25 മാർച്ച് ‌1953ല്‍ വൈദീകനായി അഭിഷിക്തനായി.
സന്യാസ-വൈദീക പരിശീലന കാലത്തുതന്നെ അറിവിനോടും ഭാഷയോടുമുള്ള ലൂക്കിന്റെ അഭിനിവേശം തിരിച്ചറിഞ്ഞ അദ്ദേഹത്തിന്‍റെ അധികാരികള്‍ വൈദീകപട്ടം കഴിഞ്ഞ് ഉടനെ തന്നെ അദ്ദേഹത്തെ ഉപരിപഠനത്തിനായി റോമിലേക്ക് അയക്കുകയായിരുന്നു. ഗ്രിഗോറിയന്‍ യൂണിവേഴ്ര്സിറ്റിയില്‍ നിന്ന് 1956-ലും ബിബ്ലിക്കും ഇന്സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 1958-ലും രണ്ട് മാസ്റ്റേഴ്സ് ഡിഗ്രികള്‍ (ദൈവശാസ്ത്രം, ബൈബിള്‍ പഠനം) പൂര്ത്തിയാക്കി അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഊട്ടിക്ക്‌ അടുത്തുള്ള കോത്തഗിരിയിലെ വൈദീകവിദ്യാര്ത്ഥികളെ ദൈവശാസ്ത്രം പഠിപ്പിക്കാന്‍ ആരംഭിച്ചു.
ഭാഷയോടുള്ള ലൂക്കച്ചന്റെ അഭിനിവേശം സാക്ഷാത്കരിക്കാന്‍ 1965ല്‍ അമേരിക്കയിലെ ചിക്കാഗോ യൂണിവേര്സിിറ്റിയില്‍ തന്റെ് ഗവേഷണം നടത്താന്‍ ലൂക്കാച്ചന് അവസരം സിദ്ധിക്കുന്നത് ഏറെ കടമ്പകള്‍ മറികടന്നാണ്. സെക്യുലറിസ്റ്റ് ചിന്താഗതികള്‍ അമേരിക്കന്‍ യൂണിവേര്സികറ്റികളില്‍ പിടിമുറുക്കികൊണ്ടിരുന്ന അക്കാലത്ത് റോമിന് വെളിയില്‍ യൂണിവേഴ്സിറ്റികളില്‍ കത്തോലിക്കാ വൈദീകര്ക്ക് പഠിക്കുക അത്ര എളുപ്പമായിരുന്നില്ല. അധികാരികളില്‍ നിന്ന് അനുവാദം കിട്ടില്ല എന്നതു തന്നെ കാരണം. പക്ഷെ ലൂക്കാച്ചനുവേണ്ടി അദ്ദേഹത്തിന്റെ പ്രൊവിന്ഷ്യല്‍ പലവട്ടം റോമിലേയ്‌ക്ക് എഴുതി ചോദിച്ച് നിരവധി ഉപാധികളോടെ ആ അനുവാദം വാങ്ങിയെടുത്തു. 1971-ല്‍ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് ORIENTALISTICSല്‍ ലൂക്കാച്ചന്‍ ഡോക്ട്രേറ്റ് കരസ്ഥമാക്കിയത് ഉന്നത മികവോടെയായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കാം അദ്ദേഹത്തോട് തുടര്ന്ന് യൂണിവേഴ്സിറ്റിയുടെ ഫിലോളജി ഡിപ്പാര്‍റ്റുമെന്‍റില്‍ പഠിപ്പിക്കാമോ എന്ന് യൂണിവേഴ്സിറ്റി തന്നെ ആരാഞ്ഞത്. എന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു ഡോ. കെ. ലൂക്കിന്റെ തീരുമാനം. അദ്ദേഹത്തിന്റെ വളരെ മൌലീകമായ ഗവേഷണ പ്രബന്ധത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു- Non-Paradigmatic Forms of Weak Verbs in Masoretic Hebrew.
നാട്ടില്‍ തിരിച്ചെത്തിയ ഫാ. ലൂക്ക് തൃശൂര്‍ കാല്‍വരി ഫിലോസഫിക്കല്‍ കോളേജില്‍ തത്വശാസ്ത്ര-ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളെ ബൈബിള്‍ ദൈവശാസ്ത്രം, ഇന്ത്യന്‍ തത്വശാസ്ത്രം, ഇസ്ലാംതത്വചിന്ത എന്നിവ പഠിപ്പിക്കുന്നതില്‍ വ്യാപൃതനായി. അക്കാലഘട്ടത്തില്‍ ബാംഗ്ലൂര്‍ സെന്റ്. പീറ്റേഴ്സ് സെമിനാരി, ആലുവ സെന്റെ്. ജോസഫ്‌ സെമിനാരി, വടവാതൂര്‍ സെന്റ്. തോമസ്‌ സെമിനാരി, നിടഡവോലു (ആന്ദ്രാപ്രദേശ്‌) മേജര്‍ സെമിനാരി, സെന്റ്. ഫ്രാന്‍സിസ് കോളേജ് ഏലൂര്‍ (ആന്ധ്രാപ്രദേശ്) എന്നിവിടങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറായി അദ്ധ്യാപനത്തിലേര്‍പ്പെട്ടു. ഇതില്‍ ചില സ്ഥാപനങ്ങളെ അദ്ദേഹം കൂടുതല്‍ ഇഷ്ടപ്പെട്ടു. സ്ഥാപനത്തിന്റെ വിദ്യാഭ്യാസ നിലവാരം മാത്രമായിരുന്നു സേവനമനുഷ്ടിച്ച ചില സ്ഥാപനങ്ങളോട് അദ്ദേഹത്തിന് പ്രത്യേക അടുപ്പം തോന്നാനുള്ള ഏക കാരണം. 1986ല്‍ കോട്ടയത്ത് പുതുതായി സ്ഥാപിതമായ കപ്പുച്ചിന്‍ ദൈവശാസ്ത്ര വിദ്യാപീOമായ സെന്റ്. ഫ്രാന്‍സിസ് കോളേജ് (തെള്ളകം) സ്റ്റാഫ്‌ മെംബറായി സ്ഥലം മാറി വന്ന ലൂക്കച്ചന്‍ തന്റെ ശേഷ ജീവിതം മുഴുവന്‍ അവിടെ ദൈവശാസ്ത്രം പഠിപ്പിക്കുകയായിരുന്നു. അവസാന വര്‍ഷങ്ങളോടടുക്കുമ്പോള്‍ ശാരീരിക ക്ഷീണവും രോഗവും കൂടി വന്ന ലൂക്കച്ചനെ ഭരണങ്ങാനം അസ്സിസി ആശ്രമത്തിലേക്ക് മെച്ചപ്പെട്ട പരിചരണത്തിനും ചികിത്സക്കും വേണ്ടി കൊണ്ടുപോയി. അവിടെ വെച്ച് 2010 ജൂണ്‍ 10ന് അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെി ഭൌതീക അവശിഷ്ടം ഭരണങ്ങാനം ആശ്രമ സെമിത്തേരിയില്‍ മറവു ചെയ്തിരിക്കുന്നു.
മനുഷ്യരുടേയും മാലാഖമാരുടയും ഭാഷകളില്‍ സംസാരിച്ചാലും സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല എന്നുപറഞ്ഞത്‌ പൌലോശ്ലീഹായാണ്. ഭാഷയുടെ കുലപതി എന്നതിനപ്പുറം ലൂക്കച്ചനെ വ്യത്യസ്ഥനാക്കിയത് ഭാഷക്കപ്പുറമുള്ള ഒരു ജീവിതമായിരുന്നു. ഒരു മലയാളിയായി ജനിച്ചതുകൊണ്ട്, ഒരു കപ്പൂച്ചിന്‍ സന്യാസിയായി ലാളിത്യത്തില്‍ ജീവിച്ചതുകൊണ്ട്, ലോകം അറിയാതെ പോയ ഒരാളാണ് ഡോ. കെ. ലൂക്ക്. ഒരിക്കലും ഒരു ഫോട്ടോ എടുക്കാന്‍ പോലും താരപ്രഭയില്‍ നിന്നുതരാത്ത ഒരാള്‍. പഠനത്തിന്‍റെ, വായനയുടെ, എഴുത്തിന്റെ നീണ്ട ഇടവേളകളില്‍ കയ്യില്‍ ഒരു പിടി പുല്ലുമായി പശുക്കൂട്ടില്‍ എത്തിയിരുന്ന ഒരു പ്രകൃതിസ്നേഹി. പൂക്കളെ,കിളികളെ,പച്ചപ്പിനെ അദ്ദേഹം സ്നേഹിച്ചു. വളരെ ലളിതമായിരുന്നു ആ ജീവിതം. താന്‍ വിലപ്പെട്ടതായി കണ്ട കുറെ പുസ്തകങ്ങള്‍ക്കപ്പുറം കാര്യമായി ഒന്നും തന്നെ അദ്ദേഹത്തിന്റെ ഭൌതീക ശേഖരത്തില്‍ ഉണ്ടായിരുന്നില്ല. നടന്നുപോകുന്ന വഴിയിലെ പുല്ലിനോ എറുമ്പിനോ പോലും നോവലുണ്ടാവരുതെന്ന ബദ്ധശ്രദ്ധയില്‍ ചരിച്ച ജൈനസന്യാസികളെപ്പോലെ നടന്ന ലൂക്കച്ചന്‍ ജീവിച്ച ഇടങ്ങളില്‍ ആരും അങ്ങനെ ഒരു സന്നിധ്യത്തെ കാര്യമായി ശ്രദ്ധിക്കുക പോലും ചെയ്തില്ല.
താന്‍ പഠിപ്പിച്ച ഏതൊരു വിദ്യാര്ത്ഥിയേയും അറിവിന്റെ കാര്യത്തില്‍ എത്രയറ്റം വരെ പോയി സഹായിക്കാനും അദ്ദേഹം എപ്പോഴും മനസ്സായിരുന്നു. ലൈബ്രറിയിലെ ഓരോ പുസ്തകങ്ങളും അവയുടെ ഷെല്‍ഫിലെ സ്ഥാനവും പുസ്തകങ്ങളുടെ നിരയും അടക്കം അദ്ദേഹത്തിന് ഹൃദ്യസ്ഥമായിരുന്നു. വിദ്യാർത്ഥികൾ സംശയങ്ങൾ ചോദിച്ചാല്‍ ലൈബ്രറിയിലെ ഇത്രാമത്തെ അലമാരയിലെ ഇത്രാമത്തെ നിരയിലെ ഇത്രാമത്തെ പുസ്തകം എടുത്ത്‌ അതിലെ ഇത്രാമത്തെ അദ്ധ്യായം വായിക്കുവെന്ന് പറയാൻ മാത്രം തെളിച്ചമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഓർമ്മശക്തി.
ശരീരത്തില്‍ ഒരിക്കലും പൂര്ണ്ണ സ്വാസ്ഥ്യം അനുഭവിച്ച ആളായിരുന്നില്ല ലൂക്കച്ചന്‍. തുടര്ച്ചയായ വായന കണ്ണുകളുടെ കാഴ്ച്ചയെ പടിപടിയായി കുറച്ചു. സന്യസജീവിതത്തിന്റെ നിഷ്ഠയും ഉപവാസങ്ങള്ളും വയറിനെ ശരിക്കും ബാധിച്ചിരുന്നു. അവസാനകാലം ഓര്മ്മകള്‍ പിടികൊടുക്കുന്നുണ്ടായില്ല. എങ്കിലും ഒരിക്കല്‍ പോലും ലൂക്കച്ചന്‍ സ്വന്തം കാര്യത്തില്‍ ഒരു പരാതി പറഞ്ഞതായി അദ്ദേഹത്തെ നേരിട്ടറിയാവുന്ന ആര്ക്കും പറയാനാവില്ല.
മഹത്വം അന്വേഷിച്ച് എന്നും പടിഞ്ഞാറേക്ക്‌ മാത്രം നോക്കുന്ന പണ്ഡിതര്‍ ഉള്ള നമ്മുടെ സര്വ്വകലാശാലകള്‍ ഡോ. കെ. ലൂക്ക്‌ എന്ന മഹത് വ്യക്തിയെ തിരിച്ചറിയുമെന്ന് വ്യമോഹിച്ചിട്ട് കാര്യമില്ല. അതിന്റെ നഷ്ടം അവര്ക്കു തന്നെ.
[എന്‍റെ അന്വേഷണത്തില്‍ ലോകത്തില്‍ ജീവിച്ച ഫിലോളജിസ്റ്റുകളില്‍ ഒന്നാം സ്ഥാനം ഡോ. കെ. ലൂക്കിന് അവകാശപ്പെട്ടതാണ്. ഇത് ആധികാരീകമായ ഒരു അഭിപ്രായം അല്ല. ആരെങ്കിലും സഹായിച്ചാല്‍ നമ്മുക്ക് ഉറപ്പിക്കാന്‍ ആവുന്നതേയുള്ളൂ. അങ്ങനെയെങ്കില്‍ അത് മലയാളത്തിന്‍റെ അഭിമാനമാണ്.

Sunday, September 11, 2016

മണ്ണിന്‍റെ ഡയറിക്കുറിപ്പുകള്‍

ഭാഗം 1: 8 സെപ്റ്റംബര്‍ 2016. "കുട്ടീ, നീ വളരെ ചെറുതാണ്. മസ്സൂറിയുടെ കൊടുംതണുപ്പിലും അത്യുഷ്ണത്തിലും നിന്‍റെ ശരീരത്തിന് പിടിച്ചുനില്‍ക്കാന്‍ ആവില്ല. കുറേക്കാലം കഴിഞ്ഞ് നല്ല ശരീരവും ആരോഗ്യവുമൊക്കെയാകുന്ന കാലത്ത് അങ്ങോട്ട്‌ വരൂ. ഹിമാലയം, ടിബറ്റ്‌, വാരണാസി... അങ്ങനെ ദേശാടനം മനസ്സിനെ രോഗാതുരമാക്കിയ ഒരു കൌമാരക്കാരന്‍ ഗുരുതുല്യനായ ആ വൈദീകന്‍ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയാണ്. പുറത്തുപെയ്യുന്ന വേനല്‍മഴക്കൊപ്പം അവന്‍റെ ദേശാടന സ്വപ്നത്തിന്‍റെ കൂടാരമാണ് തകര്‍ന്നടിയുന്നത്. ഒരുനാള്‍ ഞാനും വലുതാവും, ആരോഗ്യവാനാവും എന്ന പ്രതീക്ഷയോടെ അവന്‍ മുറിയുടെ പടികടന്ന് പുറത്തേക്ക്. വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ ജീവിതത്തിന്‍റെ നടുനിലം മാറ്റിനിര്‍ണ്ണയിച്ച ആ വൈദീകനെ അവന്‍ കാണുന്നു. "കൂടെയുണ്ടായിരുന്നു എല്ലാവരും പോയി. പ്രായം ഇപ്പോള്‍ 92. പോകണം, ഉടന്‍ തന്നെ പോകണം," അസ്തമയത്തിന്റെ പൊന്‍വെളിച്ചം തിളങ്ങുന്ന കണ്ണുകള്‍ ആ പഴയ പയ്യന്‍റെ യൌവ്വനയുക്തമായ മുഖത്ത് തറപ്പിച്ച് അദ്ദേഹം മൊഴിയുന്നു. ജീവന്‍റെ യാനം ഏതോ കരപൂകുന്നതും നോക്കി മസ്സൂറിയില്‍ ഒരു ഇരുള്‍ മുറിയില്‍ അദ്ദേഹം അങ്ങനെ കിടക്കുകയാണ്, ജന്മനാട്ടില്‍ നിന്ന് അതിവിദൂരത്തില്‍. സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത മണ്ണ് അയ്യാളെ കൈനീട്ടി സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. മരിച്ചുകഴിഞ്ഞാല്‍പ്പിന്നെ ഏതു മണ്ണ്,  എന്ത് സ്വന്തം... അങ്ങനെയൊക്കെ ആശ്വസിക്കുന്നു ദേശാടനത്തിന്റെ നിയതി പേറുന്നവര്‍.
ഭാഗം 4: 12  ജൂണ്‍ 2009. മിലാന്‍റെ ഉള്‍ഗ്രാമത്തിലെ ചേറോ മജോരെയിലെ ഒരു പുരാതന മൊണാസ്ട്രി. അവിടെ ബെനെറ്റോ മുസ്സോളനിയുടെ ഓര്‍മ്മകള്‍ ഇപ്പോഴും ഭീതിതമായി ചൂഴുന്നുനില്‍ക്കുന്നു. ആ ശവശരീരം പുറംലോകം കാണാതെ ആ മൊണാസ്ട്രിയുടെ ഒരു ഇടുങ്ങിയ ചാപ്പലില്‍ വര്‍ഷങ്ങള്‍ ഒളിവില്‍ ഇരുന്നു. അതിന്‍റെ തൊട്ടുതാഴെയുള്ള ഊട്ടുമുറിയില്‍ അത്താഴം നടക്കുന്നു. അത്താഴം കഴിഞ്ഞ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ചരിത്രത്തില്‍ മണ്മറഞ്ഞു പോയ സന്യാസതലമുറയുടെ മരണദിനമനുസരിച്ചുള്ള ജീവചരിത്രം ഒരു സന്യാസി ഉച്ചത്തില്‍ വായിക്കുകയാണ്. എല്ലാവരും പൂര്‍ണ്ണ നിശബ്ദതയില്‍ കേട്ടിരിക്കുന്നു. “12 ജ്യൂന്യോ 1849. ഫ്രാ. ജൂസപ്പെ അന്തോണിയോ ബോര്‍ഗീ ഡി ആഗ്രാ.” കേട്ട് ഒന്നു ഞെട്ടി, തലകുടഞ്ഞ് വീണ്ടും ശ്രദ്ധിച്ചു. ‘ആഗ്രാ’ തന്നെ. എങ്ങനെ ഒരു വെള്ളക്കാരന്‍ ഇറ്റലിയന്‍ സന്യാസി ആഗ്രയില്‍! അതും രണ്ട് നൂറ്റാണ്ടുകള്‍ക്ക് അപ്പുറം! അത്താഴം കഴിഞ്ഞപ്പോള്‍ വിശദീകരണം ചോദിച്ചു. അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു, “ഞങ്ങളുടെ പൂര്‍വീകര്‍ ഒത്തിരിപ്പേര്‍ ആ മണ്ണില്‍ അടക്കപ്പെട്ടിടുണ്ട്. അവര്‍ ആ  നാടിന് വേണ്ടി ജീവിച്ചു, ആ  നാട്ടില്‍ മരിച്ചു, ആ  നാട്ടില്‍ മണ്ണടിഞ്ഞു. അവരുടെ ഓര്‍മ്മകള്‍ മാത്രം ഞങ്ങള്‍ക്ക് സ്വന്തം. ബാക്കിയെല്ലാം നിങ്ങള്‍ക്കും.” ഓര്‍മ്മകള്‍ പോലും ഒരുനാടിനും അവശേഷിപ്പിക്കാത്ത അനേകര്‍ ഉള്ള  ഈ  ഭൂവില്‍ അവര്‍ എത്ര ഭാഗ്യവാന്മാര്‍! അവരുടെ ഓര്‍മ്മകള്‍ എങ്കിലും നൂറ്റാണ്ടുകളെ അതിജീവിക്കുന്നു.

ഭാഗം 3: സെപ്റ്റംബര്‍ 2010 (ദിവസം ഓര്‍മ്മയില്ല) ഇറ്റലിയിലെ മോന്തേ കാസീനോയിലൂടെ കടന്നുപോവുകയാണ്. കൂടെയുള്ള ഒരാള്‍ പറയുന്നു. "ദാ, അവിടെ നോക്കൂ. അതാണ്‌ ഇന്ത്യന്‍ യുദ്ധ ശ്മശാനം. അവിടെ നമ്മുടെ 492 ഇന്ത്യന്‍ പട്ടാളത്തെ അടക്കം ചെയ്തിട്ടുണ്ട്.” ഞങ്ങള്‍ അങ്ങോട്ട്‌ കയറിച്ചെന്നു. മോന്തേ കാസീനോയുടെ താഴ്വാരത്തില്‍ നിത്യശാന്തിയുടെ ഒരു പച്ചവിരിപ്പ്. അതില്‍ കുത്തിനിര്‍ത്തിയിക്കുന്ന വെള്ളമാര്‍ബിള്‍ സ്മൃതിഫലകങ്ങളില്‍ ചിലതിലൊന്നും പേരുകള്‍ പോലുമില്ല. അവ രണ്ടാം ലോകമഹായുദ്ധത്തില്‍, സ്വന്തമല്ലാത്ത മണ്ണില്‍, ആര്‍ക്കുവേണ്ടി എന്ന്  പോലും  വ്യക്തമായി അറിയാതെ, ധീരമായി പടവെട്ടി മരിച്ച ഇന്ത്യന്‍ പട്ടാളക്കാരുടേതാണ്. നാലാം  ഇന്ത്യന്‍ ഡിവിഷനിലെ പട്ടാളക്കാര്‍ മിക്കവരും തന്നെ യുവത്വം തുടിക്കുന്ന ഇരുപതുകളില്‍ ഉള്ളവരായിരുന്നു. ആ  മണ്ണില്‍ അവര്‍ മരിച്ചുവീഴുമ്പോള്‍ ഇങ്ങിവിടെ ഇന്ത്യയില്‍ ചിലരുടെ കുട്ടികള്‍ കൈക്കുഞ്ഞുങ്ങള്‍ ആയിരുന്നിരിക്കണം. ചിലര്‍ ജീവിതം വെട്ടിപ്പിടിച്ച് നോക്കെത്താദൂരം താണ്ടുന്നതിനെക്കുറിച്ച് സ്വപ്‌നങ്ങള്‍ മെനഞ്ഞു നടന്നിരുന്നവരും. പക്ഷെ, അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു നോക്കുപോലും കാണാനാവാതെ, ഇന്നും ജീവിക്കുന്ന  അവരുടെ മക്കള്‍ക്ക്‌ അപ്പയുടെ അന്ത്യസമാധി എവിടെയെന്ന് പോലും തിരിച്ചറിയാന്‍ ആവാതെ, അവര്‍ എവിടെയോ ആറടി മണ്ണില്‍ അലിഞ്ഞ് ഇല്ലാതായി. അഞ്ഞൂറോളം വരുന്ന ആ  ഇന്ത്യന്‍ ധീരജവാന്മാരുടെ ഓര്‍മ്മകള്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ നാള്‍വഴിപ്പുസ്തകത്തില്‍ തിരഞ്ഞു ചെല്ലുമ്പോള്‍ കണ്ണുകള്‍ കലങ്ങുന്നു. രണ്ടോ മൂന്നോ വാചകത്തില്‍ തീരുന്നു 500 ജീവിതങ്ങള്‍!
ഭാഗം 4: “മനുഷ്യാ നീ  മണ്ണാകുന്നു; മണ്ണിലേക്ക് തന്നെ നീ മടങ്ങും.” (ഉല്പത്തി) “എനിക്കെന്‍റെ അസ്സിസിയിലേക്ക് തിരിച്ചുപോകണം. ആ  മണ്ണില്‍ കിടന്ന് വേണം എനിക്ക് മരിക്കാന്‍. എന്നെ നിങ്ങള്‍ ആസ്സിസിയിലേക്ക് കൊണ്ടുപോകില്ലേ സഹോദരന്മാരെ, എന്നെ ഞാനാക്കിയ എന്‍റെ മണ്ണിലേക്ക്?” (അസ്സീസിയിലെ ഫ്രാന്‍സിസ്). “ഞങ്ങളുടെ പിതാക്കന്മാര് ഈ മണ്ണിനെ മറക്കില്ല. കാരണം റെഡ് ഇന്ത്യാക്കാരന് മണ്ണ്  അവന്‍റെ അമ്മയാണ്. ഞങ്ങള്‍ മണ്ണിന്‍റെ ഭാഗമാണ്, മണ്ണ് ഞങ്ങളുടെ ശരീരത്തിന്‍റെ ഭാഗവും.” (സിയാറ്റില്‍ മൂപ്പന്‍)