Thursday, October 18, 2018

LGBTQ


"അവരെ വിധിക്കാന്‍ ഞാന്‍ ആര്?!" എന്നും "കാലങ്ങളായി പാര്‍ശ്വവത്ക്കരിച്ചതിന്റെ പേരില്‍ അവരോട് സഭ ക്ഷമ ചോദിക്കുന്നു." എന്നും പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലൈംഗീകന്യൂനപക്ഷങ്ങളോടുള്ള അജപാലന സമീപനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു കാലത്താണ് നാമിപ്പോള്‍. അതേസമയം ഈ വിഷയത്തിലുള്ള സഭയുടെ പ്രാമാണിക പഠനത്തിൽ ഏറെ മുന്നോട്ട് പോകാൻ പേപ്പസിക്ക് ഇനിയും ആയിട്ടില്ല. ഭിന്നലൈംഗീകത ഇപ്പോഴും ക്രിസ്തീയ ധാർമ്മിക ദൈവശാസ്ത്രത്തിൽ ഒരു തർക്കവിഷയമായി തന്നെ നിലനിൽക്കുന്നു. 'ഭിന്നലൈംഗീകോന്മുഖത' ഒരു പാപമല്ലെന്ന് പറയുന്ന പഠനം തന്നെ 'ഭിന്നലൈംഗീക ബന്ധങ്ങൾ' പാപമായി കണക്കാക്കുന്നു. ഭിന്നലൈംഗീകരോട് കരുണ കാണിക്കണം എന്നും, അവരെ സഭാജീവിതത്തിന്റെ മുഖ്യധാരയിൽ എത്തിക്കണം എന്നും പറയുമ്പോൾ ആ മേഖലയിൽ അജപാലന ദൗത്യം നിർവ്വഹിക്കുന്നവർ പ്രതിസന്ധിയിൽ ആകുന്നു. എങ്ങനെ ഈ വിഭാഗം ആളുകളെ അ-ലൈംഗീകരായി സഭാജീവിതത്തിൽ എത്തിക്കാം എന്നതാണ് ആ വലിയ പ്രതിസന്ധി. ഭിന്നലൈംഗീകത ഒരു ആശയപ്രശ്‌നം അല്ലെന്നും അത് ഒരാളുടെ ശരീരവും മനസ്സും വ്യക്തിത്വം ആയി ഇഴചേർന്നുനിൽക്കുന്ന അസ്തിത്വപ്രശ്നമാണെന്നും മനസ്സിലാക്കുന്ന അജപാലന ശ്രുശൂഷകർ സഭാപഠനത്തിന്റെ ദാർശനിക തലത്തിനും പ്രായോഗീക ജീവിതത്തിന്റെ അസ്തിത്വപ്രതിസന്ധിക്കും ഇടയിൽ പെട്ടുപോകുന്ന ഒരു  സന്ദിഗ്‌ദ്ധാവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ഈ പ്രതിസന്ധിയിൽ നിന്ന് കരകയറണമെങ്കിൽ ഭിന്നലൈംഗീകത എന്ന വിഷയത്തെ സാമൂഹീകവും സാംസ്കാരികവും മനഃശാസ്ത്രപരവും ധാർമ്മികവും വ്യക്തിപരവും ആയി സമീപിക്കാൻ കഴിയണം. ഈ സമീപനത്തെ നയിക്കേണ്ടത് 'സ്നേഹം' എന്ന ഒറ്റപ്രമാണത്തിൽ എല്ലാ ധാർമ്മികതയും സംഗ്രഹിച്ച ക്രിസ്തുവിന്റെ കണ്ണിലൂടെ നോക്കിക്കണ്ടാവണം. തത്വങ്ങളും പഠനങ്ങളും രൂപീകരിച്ച ശേഷം അവയുടെ നടപ്പാക്കലിന് വേണ്ടി വ്യക്തികളിലേക്ക് എത്തിപ്പെടുന്ന ആധിപത്യ സമീപനത്തിന് തന്നെ മാറ്റം സംഭവിക്കണം. ആദ്യം വ്യക്തികളിൽ എത്തിപ്പെടുക, അവിടെ നിന്ന് ആരംഭിക്കുക. ജീവിതത്തിൽ നിന്ന് ആരംഭിക്കാത്ത അദ്ധ്യാത്‌മികതയ്ക്കോ ധാർമ്മികതയ്ക്കോ സമൂഹത്തിൽ അധികകാലം വേരുറപ്പിച്ചു നിൽക്കാനാവില്ല. സഭ അംഗീകരിച്ചാലും ഇല്ലെങ്കിലും ഭിന്നലൈംഗീകർ അവരുടെ സ്വത്വം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. അവർ ഇപ്പോൾ തന്നെ മുഖ്യധാരാ സമൂഹത്തിലേക്ക് തലയുയർത്തി എത്തിക്കഴിഞ്ഞു. സ്റ്റേറ്റിന്റെ അവരോടുള്ള നീതിനിക്ഷേധം അടക്കം ചോദ്യം ചെയ്യാൻ ആരംഭിച്ചിരിക്കുന്നു, സ്വാഭിമാനയാത്രകൾ സംഘടിപ്പിക്കുന്നു. തൊഴിലിടങ്ങളിൽ നീതി തേടുന്നു. മതങ്ങളോട് സംവദിക്കുന്നു, ക്രിയാത്മകമായി കലഹിക്കുന്നു. പാശ്ചാത്യ സമൂഹം ഈ വിഷയത്തിൽ പിന്നട്ട വഴികളിൽ ആണ് ഇപ്പോൾ നമ്മുടെ നാട്ടിലെ ഭിന്നലൈംഗീകർ മുന്നേറുന്നത്.  ഇനിയെങ്കിലും സഭ ഈ വിഷയം തുറന്നുസംസാരിക്കണം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. അതിനുള്ള തുടക്കം എന്നോണം ജീവധാരയുടെ ഈ പംക്തി ഭിന്നലൈംഗീകത വിഷയം തുറന്നു വെക്കുകയാണ് .
ഭിന്നലൈംഗീകത ഇന്നിന്റെ മാത്രം സാമൂഹ്യപ്രശ്‌നം അല്ല. ചരിത്രത്തിൽ ഉടനീളം എല്ലാ സംസ്കാരങ്ങളിലും ഭിന്നലൈംഗീകത നിലനിന്നിരുന്നു. ഭിന്നലൈംഗീകതയെ സാസ്കാരികവും ചരിത്രപരവും ആയി വായിച്ചെടുക്കാനുള്ള ശ്രമമാണ് ഡോ. റോയ് തോമസിന്റെ "സ്വത്വം തേടുന്ന ലൈംഗീകന്യൂനപക്ഷങ്ങൾ: ഒരു സാംക്കാരികച-രിത്ര വായന" എന്ന ലേഖനം. ഈ വിഷയത്തിൽ വ്യത്യസ്‍തമായ സാമൂഹ്യ-സാംസ്ക്കാരിക കാഴ്ചപ്പാടുകൾ വായിച്ചെടുന്ന ലേഖകൻ സാമൂഹ്യനീതിയുടെ പക്ഷത്തുനിന്നുള്ള സമീപനമാണ് ലേഖനത്തിൽ കൈക്കൊണ്ടിരിക്കുന്നത്.
ഭിന്നലൈംഗീകത ഒരു ധാർമ്മിക പ്രശ്‌നം മാത്രമായിട്ടാണ് കാലങ്ങളായി കണക്കാക്കപ്പെട്ടിരുന്നത്. ആധുനീക വൈദ്യശാസ്ത്രവും മന:ശാസ്ത്രവും ഈ മേഖലയിൽ പഠനം നടത്താൻ തുടങ്ങിയിട്ട് ഏറെയായില്ല. വൈദ്യശാസ്ത്രം ഹോർമോൺ പഠനങ്ങൾ അടക്കം പലതും നടത്തിക്കഴിഞ്ഞു. ഒരു അസ്വാഭാവിക പെരുമാറ്റവൈകല്യം എന്ന നിലയില്‍ വൈദ്യശാസ്ത്രവും മന:ശാസ്ത്രവും ആരംഭിച്ച സമീപനങ്ങള്‍ നീണ്ടവര്‍ഷത്തെ പഠനങ്ങള്‍ക്ക് ശേഷം 'സ്വാഭാവിക' സമീപനത്തിലേക്ക് എത്തുകയും ഇപ്പോള്‍ സാവകാശം ഒരു മാനസീകാരോഗ്യ പ്രശ്നം എന്ന വിഭാഗത്തില്‍ നിന്ന് ഒഴിവാക്കാനും തുടങ്ങിയിരിക്കുന്നു. വൈദ്യശാസ്ത്രവും മന:ശാസ്ത്രവും ഈ മേഖലയില്‍ കടന്നുവന്ന വഴികളെ പരിശോധിക്കുകയാണ് മെഡിക്കൽ ഡോക്ടറും വൈദികനും ആയ ഡോ. ദേവ് അക്കര.
വ്യക്തിയും സമൂഹവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു പ്രതിഭാസമാണ്. വ്യക്തിജീവിതത്തിൻ്റെ രീതികളും നിലപാടുകളും സമൂഹജീവിതത്തെ ബാധിക്കുന്ന തലമുണ്ട്, അത് നേരെ തിരിച്ചും. എന്നാൽ വ്യക്തിക്ക് അവന്റെ സ്വകാര്യതയുടെ പവിത്രമായ ഇടങ്ങൾ ഉണ്ട്. അവിടെ സ്റ്റേറ്റോ സമൂഹമോ കടന്നുകയറുന്നത് നീതിയുടെ നിക്ഷേധമാണ്. മനുഷ്യലൈംഗീകതക്കും വ്യക്തിഗതമാനവും സാമൂഹ്യമാനവും ഉണ്ട്. വരും തലമുറയേയും മാനവശേഷിയെയും വികസിപ്പിച്ചെടുക്കുക എന്നതിൽ ആണ് ലൈംഗീകതയുടെ സാമൂഹ്യതലം. ശേഷം എല്ലാം വ്യക്തിഗതം ആണ്. ഭിന്നലൈംഗീകതയിലും ഈ മാനങ്ങൾ അപഗ്രഥിക്കപ്പെടേണ്ടതുണ്ട്. സാമൂഹ്യനീതിയുടെ പക്ഷത്ത് നിന്ന് ഭിന്നലൈംഗീകതയെ  നോക്കിക്കാണാനുള്ള ശ്രമമാണ് സനൂജ് സുശീലന്റെ "`nssewKnIXbpw kmaqly \oXnbpw" എന്ന ലേഖനം.
ഭിന്നലൈംഗീകതയുടെ ക്രിസ്തീയ ധാർമ്മികത അപഗ്രഥിക്കുന്ന ലേഖനമാണ് ജിജോ കുര്യന്റെ "ഭിന്നലൈംഗീകത:മാറുന്ന ലോകത്തിന് വേണ്ടി ഒരു ധാർമ്മികവിചാരം". ക്രിസ്തീയ ധാർമ്മികത അതിന്റെ ചരിത്രനാൾവഴിയിൽ എന്നും ഭിന്നലൈംഗികതയോട് പുറംതിരിഞ്ഞു നിന്ന ചരിത്രമാണുള്ളത്. എന്നാൽ പാശ്ചാത്യലോകത്ത് സംഭവിച്ച ലൈംഗീകവിപ്ലവത്തിന് ശേഷം സഭ ലൈംഗികധാർമ്മികതയുടെ ഒരു പുനഃപരിശോധനക്ക് വിധേയമാക്കുന്ന കാലമാണിത്. ഈ കാലഘട്ടത്തിൽ ഭിന്നലൈംഗികത എന്ന വിഷയം പുരോഗമന ക്രിസ്ത്രീയ ധാർമ്മിക വിചാരത്തിൽ എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നതാണ് ലേഖനത്തിന്റെ ഉള്ളടക്കം.
പരമ്പരാഗത സാമൂഹ്യ-ധാര്‍മ്മീക-നൈയാമിക പഠനങ്ങളുടെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ളത് അത് നിയമങ്ങളുടേയും തത്വങ്ങളുടേയും വ്യപസ്ഥാപിത നിലപാടുകളുടേയും ഔന്നിത്യത്തില്‍ നിന്ന് ആരംഭിച്ച് അവസാനം മനുഷ്യവ്യക്തിയില്‍ എത്തിപ്പെടുന്നു എന്നതാണ്. മാറിയ കാലം കൂടുതല്‍ മാനവീകമാവുകയാണ്. ഏതൊരു പ്രശ്നത്തേയും പഠിക്കാന്‍ അതിനാല്‍ ബാധിക്കപ്പെടുന്ന വ്യക്തികളുടെ ജീവിതത്തില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ആരംഭിക്കണം. അതാണ്‌ ഏറ്റവും മനുഷ്യോന്മുഖവും ആത്ദ്ധ്യാത്മീകവുമായ സമീപനം. അതുകൊണ്ടുതന്നെ ഭിന്നലൈംഗീക സമൂഹത്തിന്‍റെ പ്രതിനിധികളെ നേരിട്ട് അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നും കാഴ്ചപ്പാടുകളില്‍ നിന്നും ശ്രവിക്കാതെ പുറത്തുനിന്ന് മാത്രം സംസാരിക്കുന്ന സമീപനം ഭാഗീകമായിരിക്കും. പ്രശ്നത്തിന്‍റെ ഇരകള്‍ ആക്കപ്പെടുന്നവരെ നേരിട്ട് വയനക്കാരുടെ മുന്നില്‍ എത്തിക്കുകയാണ് ഭിന്നലൈംഗീകരായ രണ്ടുപേരുമായുള്ള അഭിമുഖത്തിലൂടെ വിപിന്‍ വിഫ്രെഡ്.
അതിരുകളില്‍ മനുഷ്യജീവിതങ്ങള്‍ ഇല്ലാതാവുകളും മാനവകുലം മുഴുവന്‍ ജീവന്‍റെ ഉത്സവത്തില്‍ "ഒരു ഊട്ടുമേശയ്ക്ക് ചുറ്റും" ഒരുമിച്ച് കൂടുകയും ചെയ്യുന്ന കാലമാണ് ക്രിസ്തീയത വിഭാവനം ചെയ്യുന്നത്. അന്ന് പിന്നിലാക്കപ്പെട്ടുപോയ നിസ്സാരസഹോദങ്ങള്‍ മുന്നില്‍ എത്തുമ്പോള്‍ അവരുടെ ഒപ്പം ഭിന്നലൈംഗീകരും ഉണ്ടാവും. അതിരുകള്‍ പ്രകാശമാനമാകുന്നു, കണ്ടില്ലെന്ന് നമുക്ക് നടിക്കാതിരിക്കാം. വെളിച്ചവുമായി എത്തേണ്ടവര്‍ നാമെന്നും മറക്കാതിരിക്കാം.

No comments: