Friday, July 31, 2015

ഭരണകൂടത്തിന് ഭ്രാന്തു പിടിക്കരുത്!


തടവറയിലെ എകാന്തതയെക്കുറിച്ചും മനസ്സാക്ഷിയെ വിമലീകരിക്കുന്ന കുറ്റബോധത്തെക്കുറിച്ചും ഒരാൾ കരുണാർദ്രമായി  കഥയെഴുതുന്നു. എന്നാൽ തുക്കുകയറിൽ നിന്ന് ഒരു ജീവനെ രക്ഷിക്കേണ്ടതിതിന്റെ മാനവീകതയെക്കുറിച്ച് പറയുമ്പോൾ അയ്യാളുടെ പേശികൾ വലിഞ്ഞുമുറുകുന്നു. "ഉപ്പു തിന്നവൻ വെള്ളം കുടിക്കണം" പോലും! അനാഥമാകുന്ന തെരുവിലെ ജന്മങ്ങളെക്കുറിച്ച് ഒരാൾ വേദനിക്കുന്നു. ഇനിയും ഒരു മകനോ മകൾക്കോ അത് നമ്മളായിട്ട്  വരുത്തി വെക്കരുത് എന്ന് പറയുമ്പോൾ അയ്യാൾ തുക്കുകയറിൽ കഴുത്തുമായി നിൽക്കുന്നവൻ അനാഥമാക്കിയ 237 പേരുടെ കഥ പറയുന്നു. എഴുതുന്ന ഓരോ അഭിപ്രായത്തിനും മതം തിരിഞ്ഞ് like അടിക്കുന്നു. ചിലർക്ക് ഒരു ഹീനകൃത്യത്തിന്റെ അണിയറശിൽപ്പി ഹീറോയാകുന്നു. ചിലർ അതിൽ മതം തിരയുന്നു, ചിലർ രാഷ്ട്രീയം തിരയുന്നു. മനുഷ്യന് വേണ്ടി സംസാരിക്കുന്നവരുടെ ശബ്ദം നേർത്തുനേർത്ത്‌ പോകുന്നു.
തലവെട്ടൽ കുറ്റം കൃത്യം തടയുമെന്ന് ചിലർ. സംഭവിച്ചിട്ടിച്ചിട്ടുള്ളത് നേരെ മറിച്ചാണെന്ന് കണക്ക് കാണിച്ചു കൊടുക്കുമ്പോൾ ഇസ്ലാമിയ രാജ്യങ്ങളുടെ ഉദാഹരണവുമായി ചിലർ (മാതൃകയാക്കണം പോലും!).  കയ്യും കാലും വെട്ടാൻ നിയമമുള്ള ആ നാടുകളിൽ പോയി പാർക്കാൻ നിങ്ങൾക്ക് മനസ്സാണോ എന്ന് ചോദിച്ചാൽ നിശബ്ധത. നിയമങ്ങൾ പെരുകുകയും അതിന്റെ പാലനം രാഷ്ട്രം കഠിനമായി അടിച്ചേൽപ്പിക്കുകയും ചെയ്യുന്നത് ഒരു രാഷ്ട്രത്തിന്റ സാംസ്ക്കാരിക അപചയമാണ് കാണിക്കുന്നത്, അല്ലാതെ അവിടുത്തെ പൗരന്മാരുടെ ധാർമ്മിക ഔന്നിത്യമല്ല. മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളൊന്നും നമ്മുക്ക് കണ്ടു പഠിക്കാൻ നല്ല മാതൃകകളല്ല.
ഭീകർക്ക് കൊല്ലാനും ചാകാനും ഒന്നും ഭയമില്ല, അത് ഏത് നാട്ടിൽ അയാലും. പിന്നെയാണോ അവരെ തൂക്കുകയര്‍ എന്ന ഓലപ്പാമ്പിനെ കാണിച്ചു പേടിപ്പിക്കുന്നത്!
തൂക്കുകയർ എന്ന ശിക്ഷാവിധിയെ മറ്റ് ശിക്ഷാവിധികൾ പോലെ നിസ്സാരമായി കാണരുത്. നമ്മൾ ചില ഗോവിന്ദചാമിമാരെ മാത്രമാണ് കാണുന്നത്. വിചാരണവിധികളിൽ നമ്മളേക്കാൾ കണിശത പാലിക്കുന്ന ഇംഗ്ലണ്ടിന്റെ, ഐയർലണ്ടിന്റെ, അമേരിക്കയുടെ, ചൈനയുടെ ഒക്കെ ചരിത്രമൊന്നെടുത്ത് നോക്കണം. തൂക്കിക്കൊല കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം അവർ നിഷ്കളങ്കരായിരുന്നു എന്ന് കോടതി തന്നെ പുനർവിധി നടത്തിയ എത്ര കേയ്സുകൾ! പിന്നേ ഏതെങ്കിലും കോടതിയ്ക്ക് അവരുടെ ജീവിതവും ജീവനും തിരിച്ചുകൊടുക്കാനായോ? രണ്ട് വർഷം മുൻപ് നമ്മൾ തൂക്കിയ അഫ്സൽ ഗുരുവിന്റെ കാര്യത്തിൻ ഇപ്പോഴും ന്യായാധിപന്മാർ പോലും രണ്ടു തട്ടിലാണ്. മനുഷ്യന്റെ നീതിനിർവ്വഹണത്തിൽ (അവർ ദൈവമല്ലാത്തതു കൊണ്ട് ) തെറ്റുപറ്റുക സ്വാഭാവികമാണ്. അതുകൊണ്ടാണ് പറയുന്നത് ജീവന്റെ മേൽ കൈ വെക്കാൻ നമ്മുക്ക് അവകാശമില്ലെന്ന് .
രാജ്യസുരക്ഷയ്ക്ക് അത്ര കടുത്ത ഭീഷണിയാണെങ്കിൽ അയ്യാളെ മരണം വരെ കഠിന തടവിന് വിധിച്ചാൽ പോരേ ? എന്തിനാണ് കൊല്ലുന്നത്? ഏതായാലും മരിച്ചവരാരും ഇനി തിരിച്ച് വരില്ലല്ലോ. അംഗഭംഗം സംഭവിച്ചവർക്ക് അവരുടെ പൂർണ്ണ ആരോഗ്യം തിരിച്ച് കിട്ടുകയുമില്ലല്ലോ. യാതോരു വിചിന്തനവുമില്ലാതെയാണ് മിക്ക സംസ്ക്കാരസമ്പന്നമായ രാജ്യങ്ങളൂം ഈ പ്രാകൃത ശിക്ഷാരീതിയെ തള്ളിക്കളഞ്ഞ് എന്ന് തോന്നുന്നുണ്ടോ? അയ്യാളെ കൊന്നപ്പോൾ ആ 237- കുടുംബങ്ങൾക്ക് രാഷ്ട്രം എന്ത് കുന്ത്രാണ്ടമാണ് ഉണ്ടാക്കിക്കൊടുത്തത്? ഇന്നലെ വരെ ജീവിച്ചതു പോലെ നാളേയും അവർ ജീവിക്കും അത്ര തന്നെ! പിന്നെ അവരില്‍ ചിലരുടെ ഒരു മാനസീക സുഖം, കൊലപാതകം കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു  മാനസീക സുഖം!
അപ്പോള്‍ ചിലര്‍ പറയുന്നു ഞങ്ങളുടെ ടാക്സ് കൊണ്ട് യാതോരുപകാരവുമില്ലാത്ത അവന്മാരൊന്നും തിന്നുകുടിച്ച് കിടക്കേണ്ടാ. യാതോരു ഉപകാരവുമില്ലാത്ത പ്രതിഭാ പാട്ടീൽ മുതൽ മുക്കിൽ പല്ല് മുളച്ച MP-MLA മാർ വരെ ലക്ഷക്കണക്കിന് എമ്പോക്കികൾ ലക്ഷ്വറി കാറിലും പഞ്ചനക്ഷത്ര ഹോട്ടലിലുമായി തിന്നുകുടിച്ച് അർമാദിച്ച് നടക്കുമ്പോൾ ഒരു ചാൺ വയറിന് ഇവർക്ക് കൊടുക്കുന്ന ചപ്പാത്തിയും ചോറും രണ്ടു ജോഡി ഡ്രസ്സുമാണോ ടാക്സിന്റെ ദുർവ്യയം?
ഒരു ജീവന്‍ നിലനിര്‍ത്തുക എന്നാല്‍ ഒരു സാധ്യത നിലനിര്‍ത്തുകയാണ്. ഇവന്മാരൊക്കെ നന്നാവുമോ എന്ന് ചോദിക്കരുത്. ആരും ആരേയും നന്നാക്കുകയല്ല, കാലവും ജീവിതാനുഭവങ്ങളും ചേർന്ന് ചിലരെ പരിവർത്തനം ചെയ്യിക്കുകയാണ്. (എല്ലാവരേയും അല്ല, ആരെക്കെയാണെന്ന് നമ്മുക്ക് പറയാനുമാവില്ല). കാട്ടാളനിൽ ഒരു വാത്മീകിയുണ്ട്. പതിനാറാം വയസ്സിൽ ഒരു പെൺകുട്ടിയെ ബലാത്ക്കരമായി കൊന്ന അലക്സാണ്ടർ 1970 വരെ ഏതോ സന്യാസാശ്രമത്തിന്റെ പൂമുഖത്ത് ചുളിവ് വീണ മുഖത്തോടെ അതിഥികളെ സ്വീകരിച്ചും തോട്ടത്തിൽ പണിയെടുത്തും നിന്നിരുന്നു.
പ്രമോദ് റഹ്മാനെ ഉദ്ധരിച്ചുകൊണ്ടു പറയുന്നു, “കുറ്റത്തിന് ഇല്ലാത്ത കണ്ണ് വേണ്ടത് ശിക്ഷയ്ക്കാണ്. ഭീകരതയ്ക്ക് ഇല്ലാത്ത ആത്മാവ് വേണ്ടത് നിയമത്തിനാണ്. ജീവനെടുക്കവേ കൈ വിറയ്ക്കേണ്ടത് കോടതിക്കാണ്. ഭ്രാന്ത് പിടിക്കാനേ പാടില്ലാത്തത് ഭരണകൂടത്തിനാണ്”

No comments: