Thursday, February 16, 2017

ഉപവസിക്കുന്നതല്ല, ആഹരിക്കുന്നതാണ് ആത്മീയത.

ഇഷ്ടിക- ഭാഗം 3 
===============
രാവിലെ എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങള്‍കഴിഞ്ഞാല്‍ ആദ്യം ചെയ്യുന്ന കാര്യം ഒരു ഗ്ലാസ്‌ ചൂടു കട്ടന്‍കാപ്പി കുടിക്കുക എന്നതാണ്. വര്‍ഷങ്ങളായി തുടരുന്ന ഒരു പ്രവര്‍ത്തിയാണിത്. കാപ്പികുടിക്കാന്‍ സാധാരണ 15 മിനിറ്റോളം എടുക്കാറുണ്ട്. കാപ്പികുടിക്കുക എന്ന ശാരീരിക പ്രവര്‍ത്തിയല്ല ഞാനപ്പോള്‍ ചെയ്യുന്നത്, ഒരു ഗ്ലാസ്‌ കട്ടന്‍കാപ്പി എന്‍റെ മനസ്സിനേയും ശരീരത്തേയും കീഴടക്കുന്ന ധ്യാനാത്മക നിമിഷങ്ങളെ ആസ്വദിക്കുകയാണ്. ഈ ശീലം തുടങ്ങി ഏറെ കഴിഞ്ഞാണ് "ഒരു കപ്പുചായയിലെ ബുദ്ധ"നെ (Buddha in a Cup of Tea) വായിക്കുന്നത്. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് വട്ടത്തില്‍ കൂടിയിരുന്ന് പരിപൂര്‍ണ്ണ നിശബ്ദതയില്‍ ഗുരുവില്‍ നിന്ന് ഒരു കപ്പുചായ വാങ്ങി ധ്യാനാത്മകമായി കുടിക്കുന്ന രീതി ബുദ്ധിസ്റ്റ് ആശ്രമപാരമ്പര്യത്തില്‍ ഉണ്ട്. ചായ കണ്ടുപിടിച്ചത് ബുദ്ധിസ്റ്റ് സന്യാസിമാരാണെന്ന് ചരിത്രം പറയുന്നു. ചായയിലെ അത്ഭുത ഇലയിലേയ്ക്ക് അഹമലിഞ്ഞ് ഇല്ലാതാവുന്ന ധ്യാനമാണത്. ഭക്ഷണവും പാനീയങ്ങളും രസമുകുളങ്ങളിലൂടെ, അന്നനാളത്തിലൂടെ നമ്മുടെ ശരീരത്തില്‍ അലിഞ്ഞുചേര്‍ന്ന് നാമായി മാറുന്ന പ്രക്രിയയാണത്. ഈ പ്രക്രിയയില്‍ ജീവന്‍റെ ആഘോഷമുണ്ട്, രുചിക്കൂട്ടുകളുടെ കലാവൈഭവമുണ്ട്, ജീവന്‍റെ നിലനില്‍പ്പിന്റെ അടിസ്ഥാനത്തെക്കുറിച്ചുള്ള ജൈവീകധ്യാനം ഉണ്ട്. പാചകം ഒരു കലയാണ്‌, ഭക്ഷണം ഒരു ആഘോഷമാണ്, ആഹരിക്കല്‍ ഒരു ധ്യാനമാണ്.

പാചകം എന്ന കല
"റാറ്റാറ്റ്യുലെ" (Ratatouille) എന്ന ചലച്ചിത്രം ഒരു കാര്‍ട്ടൂണ്‍ ചിത്രമാണ്. കുട്ടികള്‍ക്കുള്ള സിനിമ എന്ന നിലയില്‍ അതിനെ തള്ളിക്കളയരുത്. പാചകം എന്ന കലയെന്തെന്ന് പഠിപ്പിക്കുന്ന റെമി എന്ന കൊച്ചെലിയുടെ കഥയാണ്. അവന്‍ അവന്‍റെ ആരാധ്യപുരുഷനായ മാസ്റ്റര്‍ ഗസ്റ്റാവുവിന്‍റെ "ആർക്കും പാചകം ചെയ്യാം" എന്ന വാക്കുകളെ എന്നും വിശ്വസിച്ചു. പാചകം ഒരു ജോലിക്കപ്പുറം കലയാണെന്ന് അവൻ കരുതി. അടുക്കളയുടെ ലളിതമായ ഇടങ്ങളിൽ വലിയ കലാകാരന്മാരും കലാകാരികളും ഉണ്ടെന്ന് മനുഷ്യരെ പോലും പഠിപ്പിക്കുന്ന കൊച്ചുജീവികളുടെ ലോകമാണ് റാറ്റാറ്റ്യുലെ അവതരിപ്പിക്കുന്നത്. പച്ച വെള്ളരി, തക്കാളി, സവാള, ക്യാരറ്റ് എന്നിവയൊക്കെ വെറുതെ പല ആകൃതിയിലും വലിപ്പത്തിലും അരിഞ്ഞുകൂട്ടി ഒരു പാത്രത്തിൽ ഇട്ടിരിക്കുന്നത് കണ്ടാൽ കഴിക്കാൻ തോന്നാറില്ല. എന്നാൽ അവ കൃത്യമായ അളവിൽ അരിഞ്ഞ് കാണാൻ വൃത്തിയും വെടിപ്പും ഉള്ള ഒരു പാത്രത്തിൽ കലാപരമായി മുന്നിൽ എത്തുമ്പോൾ അതിൽ നിന്ന് കുറച്ചെടുത്തു കഴിക്കാൻ ആർക്കും കൗതുകം തോന്നിപ്പോകും. അതാണ്‌ വിളമ്പുക എന്ന കല. ഇനി ആ കല കണ്ടിട്ടില്ലാത്തവര്‍ നാട്ടിന്‍ പുറങ്ങളിലെ പഴയ ഹോട്ടല്‍-ചായക്കടകളില്‍ പോകണം. "മൂന്ന് ചായ, ഒന്ന് വിത്തൌട്ട്, നാല് കടി രണ്ട് കാപ്പി, ഒരു ചായ കടുപ്പത്തില്‍, രണ്ട് ഊണ്, ഒരു ഫിഷ്‌ ഫ്രൈ സ്പെഷ്യല്‍, ഒരപ്പം മുട്ടക്കറി, നാല് പൊറോട്ട കടലക്കറി.... "മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാ മേശയിലും ഓര്‍ഡര്‍ കൊടുത്ത എല്ലാ പ്ലേറ്റുകളും ഗ്ലാസ്സുകളും ഒരു മാജിക്കുകാരന്‍റെ വൈഭവത്തോടെ ഒന്നും തെറ്റാതെ എത്തിക്കുന്ന തങ്കപ്പന്‍ ചേട്ടനെ ചെറുപ്പത്തില്‍ നോക്കി നില്‍ക്കെ ആ കല ഞാന്‍ കണ്ടതോര്‍ക്കുന്നു. പിന്നീട് Life is beautiful എന്ന ചലച്ചിത്രം കാണുമ്പോള്‍ വെയിറ്റര്‍ ആയി ജോലിചെയ്യുന്ന ഗ്യൂദോയോട് അവന്‍റെ അമ്മാവന്‍ പറയുന്ന വാക്കുകള്‍, "You're serving. You're not a servant. Serving is a noble art. God is the first servant. God serves men but He's not a servant to men" ഓര്‍മ്മിപ്പിച്ചത് ഒരു കുലീന രാജാവിനെപ്പോലെ മേശയില്‍ ഭക്ഷണം വിളമ്പിയ തങ്കപ്പന്‍ ചേട്ടനെയാണ്. ആഹാരം ഉണ്ടാകുന്നതാണ് അതിലും രസകരമായ കല. തൃശ്ശൂരില്‍ ആയിരുന്ന കാലത്ത് 80-100 പേര്‍ക്ക് വരെ ഒറ്റയാള്‍ ആയി നിന്ന് പാചകം ചെയ്യുന്ന വര്‍ക്കിച്ചേട്ടന്‍ എന്ന കൊച്ചുമനുഷ്യന്‍റെ പാചകകലയാണ്‌ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. ഒരു ട്രപ്പീസ് കളിക്കാരന്‍റെ മെയ്വഴക്കമാണ് വര്‍ക്കിച്ചേട്ടന്റെ പാചകത്തിന്, രുചിയില്‍ ആകട്ടെ ഒരു കോമ്പ്രമൈസും ഇല്ല.

ആഹാരം എന്ന ആഘോഷം
പാചകമെന്ന കലയെ സ്ത്രീയ്ക്ക് തീറെഴുതികൊടുത്ത സമൂഹമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ പാചകം ചെയ്യുന്നതിന്റെ ആനന്ദം നമ്മൾ ശരിക്കും അറിഞ്ഞിട്ടില്ല. പുറംലോകത്തെ സഞ്ചാരങ്ങള്‍ നിക്ഷേധിക്കപ്പെട്ട് കൂട്ടിൽ അടക്കപ്പെട്ട പക്ഷിയെപ്പോലെ അടുക്കളയിൽ ദിവസം മുഴുവൻ ആരും തന്റെ കലയെ കണ്ടും,സഹായിച്ചും,ആസ്വദിച്ചും പ്രോത്സാഹിപ്പിക്കാൻ ഇല്ലാതായപ്പോൾ സ്ത്രീയ്ക്കാകട്ടെ മടുപ്പ് ഉളവാകാൻ തുടങ്ങി. അടുക്കളപ്പണി വിലകെട്ട പണിയാണെന്നുള്ള സാമൂഹ്യഅവഹേളനം കൂടി വളർന്നപ്പോൾ അടുക്കളകൾ അവർക്ക് തടവറകളായി. തടവറ വിട്ട് പുറത്തുവരുന്ന സ്ത്രീകളെയാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ നാം കണ്ടത്. പാചകം പോലും അറിയാത്ത പെൺകുട്ടികളുടെ എണ്ണം കൂടിവന്നു. അത് കലാപരമായി വഴിതെറ്റിപ്പോയ ഒരു സ്ത്രീവിമോചനമായിരുന്നു. സംഭവിക്കേണ്ടത് തിരിച്ചായിരുന്നു- ആൺകുകുട്ടികളും അടുക്കളക്കാർ ആകുന്ന ഒരു സ്ഥിതിവിശേഷം വളരുക എന്നത്. എന്തുകൊണ്ടും ആ കാര്യത്തിൽ പുതിയ തലമുറ ആണുങ്ങൾ പഴയതലമുറയേക്കാൾ മെച്ചമാണ്. കാർഷീകസംസ്കാരം വിട്ട് പഠനത്തിനും ജോലിക്കും വേണ്ടി വീട്ടിൽ നിന്ന് തനിച്ചു ദൂരെപാർക്കേണ്ടിവന്നപ്പോൾ അവർക്ക് പാചകം പഠിക്കുക എന്നത് അത്യാവശ്യമായി മാറി. അടുക്കളകളെ അടച്ചുപൂട്ടുന്ന കാലത്തെക്കുറിച്ചല്ല ഇനി നമ്മൾ സ്വപ്‍നം കാണേണ്ടത് (ഇപ്പോൾ ഹോട്ടല്‍ ഭക്ഷണം ഒരു കുടുംബശീലമാകാൻ തുടങ്ങിയിട്ടുണ്ട്. ഒരു മാറ്റം എന്ന നിലയിൽ സകുടുംബം വല്ലപ്പോഴും പുറത്തുപോയി പുതിയതരം ഭക്ഷണങ്ങളെ പരിചയിക്കുന്ന സന്തോഷത്തെകുറിച്ചല്ല ഇവിടെ സൂചന). സകുടുംബം അടുക്കള ആഹ്ലാദത്തിന്റെ ഒരു വേദിയാക്കി മാറ്റുകയാണ് വേണ്ടത്. ഒരാൾ തന്നെ അയാളുടെ ജീവിതം മുഴുവൻ അടുക്കളയിൽ വ്യയംചെയ്യണ്ടതുമില്ല. കുടുംബം ഒരുമിച്ച് ചേർന്നാൽ ഒന്നുമുതൽ ഒന്നരമണിക്കൂറിനുള്ളിൽ തീരാവുന്ന പാചകമേ ഒരു വീട്ടിൽ ഉള്ളൂ. അവധിദിവസങ്ങളിൽ കൂടുതൽ സമയം അടുക്കളയിൽ ചെലവഴിച്ച് പുതുമകൾ പരീക്ഷിക്കണം. കുട്ടികൾ അടക്കമുള്ളവർക്ക് പാചകത്തിന് അവസരം കൊടുക്കണം. അവസാനം എല്ലാവരും (സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരേയും കൂട്ടി) ഒരുമിച്ചിരുന്ന് ആഹാരം കഴിക്കണം. കഴിക്കാൻ എന്നും മേശയ്ക്ക് ചുറ്റും ഇരിക്കണം എന്ന നിർബന്ധം വെടിഞ്ഞാൽ ആഹാരമെന്ന ആഘോഷം കൂടുതൽ മോഡിയാകും. പുൽമേട്ടിലോ, മുറ്റത്തോ, പുഴക്കരയിലോ, വയൽവരമ്പിലോ, മലമുകളിലോ ഒക്കെപോയി ഒരു ഓപ്പൺ എയർ ഡിന്നർ കഴിക്കുമ്പോൾ ഉള്ള സുഖം വേറൊന്നാണ്‌.

ഭക്ഷണം-രുചി-ധ്യാനം
രുചിയാണ് ഭക്ഷണത്തിന്‍റെ ആത്മാവ്. ഭക്ഷണവും രുചിയും തമ്മിൽ അഭേദ്യമായ ബന്ധമാണ് ഉള്ളത്. എത്ര പോഷകസമൃദ്ധമായ ഭക്ഷണം എന്ന് പറഞ്ഞാലും അത് ഔഷധം എന്നതിനപ്പുറം ഭക്ഷണമായി കഴിക്കണമെങ്കിൽ രുചികരമായിരിക്കണം. (സത്യം പറയട്ടെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കാത്ത പ്രകൃതിജീവനവും ആഹരിക്കലും സത്യവിശ്വാസം പോലെ കൊണ്ടുനടക്കുന്നവരെ യാഥാസ്ഥിതിക രാഷ്രീയക്കാരേയും മതവിശ്വാസികളേയും പോലെ ഞാന്‍ ഒരു കൈയകലത്തിലേ നിര്‍ത്തൂ). ആഹാരത്തിലെ രാസവസ്തുക്കൾ നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്നതിന് ഒപ്പം മണവും കാഴ്ചസുഖവും സമ്മേളിക്കുമ്പോൾ ആണ് ആഹാരത്തിന് രുചി സമ്പൂർണ്ണത കൈവരുന്നത്. സത്യത്തില്‍ രുചികരമല്ലാത്ത ഒരു ഭക്ഷണവുമില്ല. കാരണം രുചി ആത്മനിഷ്‌ഠമാണ്- ഒരാൾക്ക് രുചികരമായത് മറ്റൊരാൾക്ക് രുചികരമായിക്കൊള്ളണമെന്നില്ല, ഒരു സംസ്കാരത്തിൽ (ദേശത്തിൽ) രുചികരമായത് മറ്റൊരു ദേശത്ത് രുചികരമായിക്കൊള്ളണമെന്നില്ല. യൂറോപ്പിൽ ചെല്ലുന്ന കാലത്ത് സായിപ്പിന്റെ ബെസ്റ്റ് പാൽക്കട്ടിയുടെ 'ദുർഗന്ധം' അടിച്ചു തലതട്ടിപ്പോയിട്ടുണ്ട്. ആസ്സാമിൽ വെച്ച് പന്നിയിറച്ചി ചേര്‍ത്ത മുളങ്കൂമ്പ് ചീയിച്ച അവരുടെ ഏറ്റവും 'രുചികരമായ' അച്ചാര്‍ വിളമ്പാന്‍ കുപ്പി തുറന്നപ്പോള്‍ ഓക്കാനം വന്നിട്ടുണ്ട്. കപ്പയും നല്ല മുളകരച്ചു പുളിയിട്ടു വെച്ച മത്തിക്കറിയും നാവില്‍ കൊതിയൂറുന്ന രീതിയില്‍ തിന്നുന്ന മലയാളികൂട്ടത്തെ കണ്ടിട്ട് മത്തിക്കറി എടുത്ത് വായില്‍ വെച്ച് കണ്ണിലും മൂക്കിലും വെള്ളം ധാരയായി ഒഴുക്കി ചുവന്നുതുടുത്ത മുഖത്തോടെ വാഷ്‌ റൂമിലേക്ക്‌ ഓടുന്ന സായിപ്പിനെ കണ്ടിട്ടുണ്ട്. ആന്ധ്രാക്കാരന്റെ മാങ്ങാഅച്ചാറിനെ ഒരു 'ഭഷ്യ ബോംബ്' എന്ന് വിളിക്കുന്ന സായിപ്പ് കൂട്ടുകാരൻ ഉണ്ടായിരുന്നു. പാമ്പിനെ തിന്നുന്നവർ, പുഴുവിനെ തിന്നുള്ളവർ, ഒച്ചിനെ തിന്നുന്നവർ ഒക്കെ അത് രുചിയോടെ ആണ് ഭക്ഷിക്കുന്നത്. നമ്മുടെ രുചിമുകുളങ്ങൾക്ക് അത് യോജിക്കില്ല എന്ന് മാത്രം. രുചിയുടെ കാര്യത്തില്‍ ഒരു വലിയ പരിധിവരെ അത് പരിപോഷണാത്മകമാണ്. വളര്‍ച്ചയുടെ പ്രായത്തില്‍ ഒരാള്‍ എന്ത് ഭക്ഷണം ശീലിക്കുന്നുവോ അതായിരിക്കും അവസാനംവരെ അയാളുടെ നാവിലെ അടിസ്ഥാന രുചി. എന്നാൽ രുചിയില്‍ ജനിതകമായ ചില ഘടകങ്ങള്‍ ഉള്ളതുകൊണ്ടാണ് സംസ്കാര-പാചക വൈവിധ്യങ്ങള്‍ക്ക് അപ്പുറത്ത് നാം ശീലിക്കാത്ത ചില ആഹാരങ്ങള്‍ പിന്നീട് നമ്മള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങുന്നത്.
"റാമെന്‍ ഗേള്‍" (Ramen Girl) എന്നൊരു സിനിമ അവതരിപ്പിക്കുന്നത് ഭക്ഷണം എന്ന ആത്മീയ അനുഭവത്തെയാണ്. ടോക്കിയോയില്‍ എത്തുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടിയാണ് ആബി. അവള്‍ക്ക് ജപ്പാനീസ് സൂപ്പ് ആയ റാമെന്‍ ഉണ്ടാക്കാന്‍ പഠിക്കണം. അതിനായി അവള്‍ സമീപിക്കുന്നത് പാചകത്തെ ഒരു ദിവ്യകര്‍മ്മം പോലെ കൊണ്ടുനടക്കുന്ന മസൂമി എന്ന പാചകക്കാരനെയാണ്. പാചക കാര്യത്തില്‍ വളരെ കണിശക്കാരനായ അദ്ദേഹം അവള്‍ക്ക് റാമെന്‍ കൂട്ടുകള്‍ പറഞ്ഞുകൊടുക്കുന്നു. മസൂമി പറഞ്ഞുകൊടുത്ത അതേ കൂട്ടില്‍ ഒരളവും പാചകവിധിയും തെറ്റാതെ ആബി റാമെന്‍ ഉണ്ടാക്കുന്നു. റാമെന്‍ തയ്യാറായി കഴിയുമ്പോള്‍ വന്നു രുചിച്ചുനോക്കുന്ന മസൂമി മുഴുവന്‍ റാമെനും കാലത്തോടെ എടുത്തുകൊണ്ടുപോയി ഒഴുക്കിക്കളയുന്നു. എന്താണ് കാരണം എന്ന് മനസ്സിലാകാതെ നില്‍ക്കുന്ന ആബിയോട് അയാള്‍ പറയുന്നത് ഇങ്ങനെ: "നിന്‍റെ റാമെന് ആത്മാവില്ല." (Your Ramen has no spirit). അമ്മയുടെ ആഹാരത്തിന് ആത്മാവുണ്ട്. ഭക്ഷണത്തിന്‍റെ ആത്മാവ് ഉണ്ടാക്കുന്നവന്റെ മനസ്സാണ്, ആഹരിക്കുന്നവരുടെ ഉള്ളടുപ്പമാണ്, പ്രകൃതി മനുഷ്യനായും മനുഷ്യന്‍ പ്രകൃതിയായും മാറുന്ന രാസപരിണാമമാണ്.
മതങ്ങള്‍ കാലങ്ങളായി പറഞ്ഞ ആത്മീയതയില്‍ ഉപവാസം മാത്രം ഇടംനേടുകയും, ആഹരിക്കുന്നവന്‍ അത് അപകര്‍ഷതയോടെ ചെയ്യുകയും ചെയ്യുന്ന രീതി കടന്നുവന്നു. ഒരാള്‍ വിശക്കുന്ന അപരന് വേണ്ടി സ്വന്തം ആഹാരം ഉപേക്ഷിക്കുമ്പോള്‍ അതില്‍ സ്നേഹമെന്ന മാനവീക മൂല്യമുണ്ട്. ശരീരത്തെ ആരോഗ്യവത്തായി നിലനിര്‍ത്താനുള്ള ഉപവാസത്തില്‍ (മാംസവര്‍ജ്ജനം അടക്കം) ആരോഗ്യപരിരക്ഷ എന്ന മൂല്യം ഉണ്ട്. അതിനപ്പുറം കാര്യകാരണങ്ങള്‍ ഇല്ലാതെ ആഹാരം ഉപേഷിച്ച് പട്ടിണി കിടക്കുന്നതില്‍ ആത്മീയത കണ്ടെത്തുന്നതില്‍ ഒരു ആത്മീയ സാഡിസമാണുള്ളത്.

*വാൽക്കഷണം: പാചകത്തിന് പിന്നിലെ പെട്രിയാര്‍ക്കിയുടെ സ്വാധീനത്തെക്കുറിച്ചോ, വർദ്ധിച്ചുവരുന്ന ഭഷ്യ പ്രതിസന്ധിയെക്കുറിച്ചോ ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല. ഒന്നുമാത്രം ചോദിച്ചോട്ടെ: "നിങ്ങൾക്ക് പാചകം ചെയ്യാൻ അറിയാമോ?" ഇല്ലെങ്കില്‍ പഠിക്കണം- "Anyone can cook." (Gusteau) നിങ്ങള്‍ക്കുമാകാം ലക്ഷ്മീ നായര്‍.
(വിശപ്പ്‌-പട്ടിണി എന്ന ആഹാരത്തിന്‍റെ ഒന്നാംതലത്തിലുളള ജൈവീക-മാനവീക പ്രശ്നത്തെക്കുറിച്ചല്ല ലേഖനം. ആഹാരത്തിന്‍റെ രണ്ടാംതലമായ കലാ-സാമൂഹ്യ-ആത്മീയമാനത്തെക്കുറിച്ചാണ്. ആഹാരംആരോഗ്യം എന്ന മൂന്നാംതലവും ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടില്ല).

1 comment:

Kuttyedathi said...

മനോഹരമായിരിക്കുന്നു എഴുത്ത് ജിജോ.. ഞാനൊക്കെ മനസ്സിൽ ചിന്തിച്ചിട്ടുള്ള കാര്യങ്ങൾ തന്നെയാണാല്ലോ, അതിലും ബെറ്റർ ക്ലാരിറ്റിയോടെ, അനായാസമായി എഴുതിയിരിക്കുന്നതെന്ന് തോന്നി, ഓരോന്നും വായിക്കുമ്പോൾ. 2017 ലും ബ്ലോഗെഴുതുന്നവർ ഉണ്ടെന്നത് അതിലേറെ അൽഭുതമായി.