Monday, April 17, 2017

മൂന്നാര്‍ ഇടുക്കിയുടെ പ്രവേശനകാവടമല്ല

മൂന്നാറിന്‍റെ മലമുകളില്‍ JCB യുമായി പൊളിച്ചടുക്കാന്‍ എത്തുംമുന്‍പ് ഗവണ്മെന്റ്റും രാഷ്ട്രീയപ്പാര്‍ട്ടികളും പൊതുജനവും നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ഒരു ഇടുക്കിയുണ്ട്. മലകള്‍ക്കും കാടുകള്‍ക്കും അവയുടെ മനുഷ്യക്കയ്യേറ്റത്തിനും അപ്പുറം ഇടുക്കിയുടെ ജനകീയപ്രശ്നത്തെ പുറമേക്കാര്‍ക്ക് കാര്യമായി അറിയില്ല എന്നതാണ് സത്യം. ആ പ്രശ്നത്തെ മറകളില്ലാതെ സംബോധനചെയ്താല്‍ മാത്രമേ ഇടുക്കിയുടെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകൂ.  

അതുകൊണ്ടാണ് പറയുന്നത് മൂന്നാര്‍ ഇടുക്കിയുടെ പ്രവേശനകാവടമല്ലായെന്ന്. മൂന്നാറിലേയ്ക്കുള്ള വഴികള്‍ ഇടുക്കിയ്ക്ക് നെടുകെയുംകുറുകെയുമാണ്. മൂന്നാറിലൂടെ ഇടുക്കിയില്‍ കയറാം എന്ന് കരുതുന്ന രാഷ്ട്രീയത്തിനും ഗവണ്മെന്റ് വകുപ്പുകള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും പരിസ്ഥിതിവാദികള്‍ക്കും നിശ്ചമായും കാലിടറും. ഇടുക്കിയിലെ ജനതയെ ഇനിയെങ്കിലും പുറമേക്കാര്‍ വിശ്വാസത്തില്‍ എടുത്തേ മതിയാകൂ.
ഇടുക്കിജനതയെക്കുറിച്ച്  അന്യജില്ലക്കാര്‍ പൊതുവില്‍ വെച്ചുപുലര്‍ത്തുന്ന ചിന്താഗതി ഇങ്ങനെയാണ്: ഇടുക്കിക്കാര്‍ മുഴുവന്‍ വനംകയ്യേറ്റക്കാരാണ്. അവര്‍ക്ക് ഇടുക്കിയെ സംരക്ഷിക്കാന്‍ യാതൊരു താത്പര്യവുമില്ല. പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് പറഞ്ഞാല്‍ മനസിലാക്കാന്‍ മാത്രം ബോധവുംവിവരവും ഇല്ലാത്ത ഒരു ജനതയാണ് അവിടെയുള്ളത്. അതുകൊണ്ട് നമ്മള്‍ മുന്‍കൈയെടുത്ത് ഇറങ്ങിയാലേ ഇടുക്കിയുടെ സംരക്ഷണം ഇനി സാധ്യമാകൂ. അവരോട് ഇത്രയും ഉത്തരം പറഞ്ഞിട്ട് കാര്യങ്ങളിലേയ്ക്ക് കടക്കാം. 1) ഇടുക്കിക്കാര്‍ മുഴുവന്‍ വനംകയ്യേറിയവരാണ് എന്നത് സത്യം. അത് അവര്‍ മാത്രമല്ല പശ്ചിമഘട്ടമേഖലകളുള്ള കേരളത്തിലെ എല്ലാ ജില്ലകളുടേയും കിഴക്കന്‍വനങ്ങള്‍ കഴിഞ്ഞ രണ്ടുനൂറ്റാണ്ടില്‍ ജനങ്ങള്‍ കയ്യേറിവെട്ടിത്തെളിച്ച് കൃഷിയും പാര്‍പ്പും തുടങ്ങിയതാണ്‌. അവരൊന്നും അഭിമുഖീകരിക്കാത്ത ചില പ്രശ്നങ്ങള്‍ ഇന്ന് ഇടുക്കിയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അത് നിങ്ങള്‍ മനസ്സിലാക്കിയേ മതിയാകൂ. 2) ഇടുക്കിയെ നിങ്ങള്‍ പറയുന്ന രീതിയില്‍ സംരക്ഷിക്കാന്‍ പ്രധാനമായും കര്‍ഷകജനതയായ ഇടുക്കിക്കാര്‍ക്ക് താത്പര്യമില്ല. കാരണം ഇടുക്കിജനത ഏതാണ് പൂര്‍ണ്ണമായി തന്നെ കര്‍ഷകജനതയാണ്. ഒരു കര്‍ഷകജനത എന്ന നിലയില്‍ ഇടുക്കിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് സമതലത്തില്‍ താമസിക്കുന്നവര്‍ ഇതുവരെ ഗൌരവമായി അന്വേഷിക്കുകയോ മനസിലാക്കുകയോ ചെയ്തിട്ടില്ല. 3) നിങ്ങള്‍ പറയുന്ന ബോധവുംവിവരവും ഇന്നും വൈദ്യുതിപോലും കിട്ടാതെ വനത്തിലും ഉള്‍നാടന്‍ഗ്രാമത്തിലും   താമസിക്കുന്ന ജനതയ്ക്ക് ഉണ്ടാകണമെന്ന് പറഞ്ഞാല്‍ അത്ര എളുപ്പമല്ല. ഇന്ന് നാല്‍പ്പത് പിന്നിട്ട ഇടുക്കിക്കാരില്‍ നല്ല വിദ്യാഭ്യാസം കിട്ടിയവര്‍ തുലോംതുച്ഛമാണ്.  അവര്‍ ജീവിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍ അപ്രകാരമാണ്. ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന ജില്ലകളില്‍ ഏറ്റവും അരക്ഷിതരായ ജനം അധിവസിക്കുന്ന സ്ഥലമാണ് ഇടുക്കി. അതുകൊണ്ട് പുറംജില്ലക്കാരായ തീവ്രപരിസ്ഥിതി പ്രവര്‍ത്തകരും ഉദ്യോഗത്തിന്റെ സുരക്ഷിതകസേരകളില്‍ ഇരിക്കുന്നവരും ജനപക്ഷത്തുനിന്ന് പ്രശ്നങ്ങള്‍ പഠിക്കാത്ത രാഷ്ട്രീയക്കാരും ഇടുക്കിയെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍  മറക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്:
1. ഒരു പ്രദേശത്തിന്‍റെ പരിസ്ഥിതിസംരക്ഷണം പ്രാഥമികമായി നിര്‍വ്വഹിക്കേണ്ടത് അവിടെ അതിവസിക്കുന്ന ജനതയാണ്. അതാണ്‌ വികേന്ദ്രീകൃത-ജനാധിപത്യത്തിന്‍റെ ആദ്യത്തെ പരിസ്ഥിതിപാഠം.
2. ഒരു ജനതയെ മുഴുവന്‍ വിശ്വാസത്തില്‍ എടുക്കാതെ അവര്‍ മുഴുവന്‍ കയ്യേറ്റക്കാര്‍ ആണെന്ന ധാരണയില്‍ പുറമേനിന്ന് നടത്തുന്ന ആരോപണങ്ങള്‍ മുഴുവന്‍ ക്രിയാത്മകമാകണമെന്നില്ല.
3. ഇടുക്കിയില്‍ റിസോര്‍ട്ടുകളും പാറമടകളും ഗ്രാന്‍ഡീസ് മരവ്യാവസായകൃഷിയും നടത്തുന്ന നൂറുകണക്കിന് വരുന്ന മാഫിയകളുടെ ലിസ്റ്റ് എടുത്തുകഴിഞ്ഞാല്‍ അതില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഇടുക്കിക്കാര്‍. ശേഷം വരുന്നവര്‍ മുഴുവന്‍ ഇടുക്കിയ്ക്ക് പുറത്തുനിന്ന് (പ്രധാനമായും എറണാകുളം തിരുവനന്തപുരം) ഉള്ളവരാണ് എന്ന വൈരുദ്ധ്യമാണ് ഇടുക്കിക്കാരെ ഇത്രയേറെ പ്രകോപിതരാകുന്നത്‌.
4. മതനേതൃത്വത്തിന് നല്ല വേരോട്ടം ഉള്ള മണ്ണാണ് ഇടുക്കിയുടേത്. ഇടുക്കിയുടെ ഭൂമി-പരിസ്ഥിതി വിഷയത്തില്‍ മതം കൈകടത്താതിരിക്കാനായി രാഷ്ട്രീയ-സാസ്കാരീകനേതൃത്വം മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല എന്നുമാത്രമല്ല, മതത്തെ കൂട്ടുപിടിച്ചാണ് ഇടുക്കിയില്‍ കാലങ്ങളായി എല്ലാ പാര്‍ട്ടികളും രാഷ്ട്രീയം കളിച്ചത്.
ഇടുക്കിയുടെ പ്രശ്നങ്ങള്‍ ഇനിയും മൂടിവെക്കേണ്ടവയല്ല. സത്യം പൊതുസമൂഹവും രാഷ്ട്രീയനേതൃത്വം അറിയണം. അതില്‍ ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഉണ്ട്, പ്രകൃതിയുടെ നിലനില്‍പ്പിന്റെ അടിയന്തിരാവശ്യമുണ്ട്, വനം-സര്‍ക്കാര്‍ഭൂമിയുടെ കയ്യേറ്റത്തിന്റെ കരിപുരണ്ട മാഫിയാക്കഥയുണ്ട്. ഇടുക്കിയില്‍ നെല്ലുംപതിരും തിരിക്കണമെങ്കില്‍ ഇടുക്കിയുടെ ഭൂമിപ്രശ്നത്തെ വിശാലമായി ജനപക്ഷത്തുനിന്ന് പഠിച്ചേമതിയാകൂ. മൂന്നാറിന് മാത്രമായി ഇവിടെ ഒരു ചികിത്സയില്ല. ഇടുക്കിയുടെ രോഗം തേടിയുള്ള അന്വേഷണമാണ് വരും ഖണ്‌ഡങ്ങളില്‍. 

No comments: