Monday, September 24, 2018

കത്തോലിക്കാസഭയിൽ കലുഷിതമാകുന്ന സന്യാസം: ഒരു നീണ്ട ലേഖനം

മഠങ്ങള്‍ക്ക് സംഭവിക്കുന്നതെന്ത്?

ഒരു സമൂഹത്തില്‍ പൊതുവില്‍ മതാത്മകത കൂടുതല്‍ കൊണ്ടുനടക്കുന്ന മനസ്സ് സ്ത്രീമനസ്സാണ്. പുരുഷമനസ്സ് പൊതുവില്‍ ബൗദ്ധികവും പ്രായോഗികവുമായിരിക്കെ സ്ത്രീമനസ്സ് വൈകാരികവും ധ്യാനാത്മകവും ആണ്. പൊതുവില്‍ ധ്യാനാത്മക മനസ്സുകള്‍ എങ്ങനെയാണ് ഇത്ര പെട്ടെന്ന് സന്യാസത്തെ മടുത്തത്? പാശ്ചാത്യലോകത്ത് സന്യാസിനിമഠങ്ങള്‍ക്ക് സംഭവിച്ചത് നമ്മള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ നമ്മുടെ കൊച്ചുകേരളത്തിലെ മഠങ്ങളില്‍ സംഭവിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ഇരുപതും മുപ്പതും വീതം സന്യാസിനികള്‍ ഒരുമിച്ച് താമസിച്ചിരുന്ന നമ്മുടെ സന്യാസിനിമഠങ്ങളില്‍ ഇന്ന് അഞ്ചും ആറും പേരായി മാറി. അവരുതന്നെ അന്‍പത് വയസ്സൊക്കെ പിന്നിട്ടവരും. ക്ഷയിക്കുന്ന സന്യാസിനിമഠങ്ങള്‍ സഭക്കുള്ളില്‍ സംഭവിക്കുന്ന പലതിന്‍റെയും സൂചകങ്ങള്‍ കൂടിയാണ്. നമ്മുടെ മഠങ്ങളില്‍ എന്താണ് സംഭവിക്കുന്നത്?

സന്യാസത്തിന്‍റെ കൂട്ടക്രമത്തിന്‍റെ ആരംഭം

കഷ്ടി ഒന്നരനൂറ്റാണ്ടിന് അപ്പുറത്ത് മാത്രമാണ് കേരളസഭയില്‍ പ്രാദേശിക സന്യാസിനി സമൂഹങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയത്. അവയുടെയൊക്കെ തുടക്കം സ്ത്രീമുന്നേറ്റം എന്ന രീതിയിലായിരുന്നു. കൊച്ചു കൊച്ചു സമൂഹങ്ങളിലായി ഒറ്റയ്ക്കും തെറ്റയ്ക്കും തുടങ്ങിയ ഈ സന്യാസിനിസമൂഹങ്ങള്‍ക്ക് ചില ഘടനാരൂപങ്ങള്‍ കൊടുക്കാന്‍ ഏതാണ്ട് ആ കാലഘട്ടത്തില്‍ തന്നെ രൂപംകൊണ്ട പുരുഷസന്യാസികളും അവരുടെ സമൂഹങ്ങളും സഹായകരമായി തീര്‍ന്നിട്ടുണ്ട്. അപ്പോഴും അവയുടെയൊക്കെ സന്യാസദര്‍ശനങ്ങള്‍ സ്ത്രീകള്‍ തന്നെ രൂപം കൊടുത്ത ജീവിതശൈലിയില്‍ അധിഷ്ഠിതമായിരുന്നു. ചുരുക്കത്തില്‍ പ്രാദേശിക ക്രിസ്ത്യന്‍ സന്യാസിനിസമൂഹങ്ങള്‍ക്ക് രൂപം കൊടുത്തത് പൗരോഹിത്യമല്ലായിരുന്നു. ഇവിടുത്തെ സ്ത്രീസമൂഹങ്ങളും അവരുടെ സഹായത്തിന് വന്ന പുരുഷസന്യാസസമൂഹങ്ങളും ചേര്‍ന്നായിരുന്നു. അതായത് സമൂഹ സന്യാസജീവിതശൈലി ജീവിക്കുന്ന ഒരാള്‍ക്കേ സന്യാസത്തിന്‍റെ കൂട്ടുജീവിതത്തെ നയിക്കാനാവൂ എന്നതായിരുന്നു അടിസ്ഥാന ധാരണ. സ്ത്രീസന്യാസത്തിന്‍റെ പൂരകം പുരുഷസന്യാസം തന്നെയാണ്.

സ്ത്രീസന്യാസത്തിന്‍റെ പൂരകം

ഭാര്യ - ഭര്‍ത്താവ്, സഹോദരന്‍ - സഹോദരി എന്നതുപോലെയുള്ള ഒരു ദ്വന്ദ്വമായിട്ടാണ് അച്ചന്‍-കന്യാസ്ത്രീ എന്ന പ്രയോഗത്തെ പൊതുസമൂഹവും എന്തിനേറെ, പൗരോഹിത്യ-സന്യസ്ത സമൂഹവും മനസ്സിലാക്കുന്നത്. പൗരോഹിത്യമെന്നത് ഒരു ശുശ്രൂഷാദൗത്യമാണ്. അതിനെ ദാമ്പത്യവും സന്യാസവും ഏകസ്ഥ ജീവിതവും ആയിരിക്കുന്നതുപോലെ ഒരു ജീവിതശൈലിയായി കാണാന്‍ കഴിയില്ല. ഏത് ജീവിതാന്തസ്സില്‍പെട്ടവര്‍ക്കും ഒരു പുരോഹിതനാകാന്‍ ക്രിസ്തീയ വിശ്വാസത്തില്‍ കഴിയും. പുരോഹിതന്‍ കന്യാത്വം പാലിക്കണമെന്നത് എപ്പോള്‍ വേണമെങ്കിലും മാറ്റപ്പെടാന്‍ കഴിയുന്ന ഒരു സഭാനിയമം മാത്രമാണ്. പൗരസ്ത്യകത്തോലിക്കാ സഭയില്‍ നിലവില്‍ ദാമ്പത്യജീവിതം നയിക്കുന്ന പുരോഹിതര്‍ ഉണ്ട്.

സന്യാസം ഒരു വ്യക്തിയെ ചൂഴ്ന്ന് നില്‍ക്കുന്ന ഒന്നാണല്ലോ. ആത്മീയവും ശാരീരികവും മാനസികവുമായ തലങ്ങളെ സന്യാസം നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു. സ്ത്രീമനസ്സ് അടിസ്ഥാനപരമായി പുരുഷമനസ്സില്‍നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിച്ചല്ലോ. ഒരാളുടെ മനസ്സിന്‍റെ സന്യാസത്തെ നയിക്കാന്‍ ഏറ്റവും നന്നായി കഴിയുന്നത് അതേ ജീവിതശൈലി ജീവിക്കുന്ന അതേ ലിംഗത്തില്‍പ്പെട്ടവര്‍ക്കായിരിക്കും. ഒരു സന്യാസിനിയെ ആത്മീയമായി നയിക്കാന്‍ മെച്ചമായി കഴിയുന്നത് ഒരു സന്യാസിനിക്ക് തന്നെയാണ്. എന്നാല്‍ ഒരു പടികൂടി കടന്ന് സന്യാസത്തിന്‍റെ പുരുഷഭാവം ജീവിക്കുന്ന സന്യസ്തര്‍ക്ക് പൂരകങ്ങളാകാന്‍ കഴിഞ്ഞേക്കാം. നേരേ തിരിച്ചും. സന്യാസിനിയും സന്യാസിയുമാണ് ജീവിതശൈലിയുടെ പരസ്പരപൂരകങ്ങള്‍. അല്ലാതെ പൗരോഹിത്യമല്ല സന്യാസമെന്ന ജീവിതശൈലിയെ നയിക്കേണ്ടത്. ഈ തിരിച്ചറിവില്ലാതെയാണ് നിലവിൽ സന്യാസസഭകളില്‍ കന്യാസ്ത്രീകള്‍പോലും നിലപാടുകള്‍ സ്വീകരിക്കുന്നത്.

സന്യാസത്തിലേക്ക് അതിക്രമിച്ചു കയറിയ പൗരോഹിത്യം

ഓരോ കുടുംബത്തിനും അതിന്റെ ആന്തരിക സ്വകാര്യതയും ബന്ധത്തില്‍ അടിസ്ഥാനപ്പെട്ട ഘടനയും ഉള്ളതുപോലെ, ഓരോ സന്യാസസമൂഹങ്ങള്‍ക്കും അതിന്‍റേതായ തനിമയും ആന്തരികഭരണത്തിന്‍റെ സ്വയംനിര്‍ണ്ണയാധികാരവും ഉണ്ടെന്ന് കാനോനിക നിയമം തന്നെ സന്യാസസമൂഹങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന ഉറപ്പാണ്. എന്നാല്‍ അധികാരശ്രേണിയില്‍ (power hierarchy) ഇടംപിടിച്ച പൗരോഹിത്യം പലവിധത്തില്‍ സന്യാസസമൂഹങ്ങളുടെ സ്വയംനിർണ്ണയാവകാശത്തെ ഭേദിച്ചുകൊണ്ടിരുന്നു. പുരുഷസന്യാസസമൂഹങ്ങൾക്ക് പൗരോഹിത്യം കൊടുത്ത അധികാരസുരക്ഷിതത്വം ഉണ്ടായിരുന്നതുകൊണ്ട് ഈ കൈകടത്തലുകളെ ഒരു വലിയ പരിധിവരെ ചെറുത്തു നില്‍ക്കാന്‍ കഴിഞ്ഞു. എന്നാല്‍ സന്യാസിനിസമൂഹങ്ങള്‍ക്ക് പൗരോഹിത്യത്തിന്‍റെ അധികാരശ്രേണിയുടെ ദാക്ഷിണ്യത്തില്‍ തങ്ങളുടെ സ്വത്വം നിശ്ചയിക്കേണ്ടി വന്നു. അതിന്‍റെ വ്യക്തമായ ചില തെളിവുകളാണ്:

* പലയിടങ്ങളിലും സന്യാസിനിസമൂഹങ്ങളുടെ അധീനതയിലോ നടത്തിപ്പിലോ ഉണ്ടായിരുന്ന സ്ഥാപനങ്ങളെ പിടിച്ചെടുക്കാന്‍ രൂപതയോ വൈദികരോ നടത്തിയ ശ്രമങ്ങള്‍.

 * വൈദികര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്ന അത്രയും സഹകരണമോ താത്പര്യമോ ഇടവക നടത്തിപ്പില്‍ സന്യാസിനികള്‍ കൊടുക്കാതെ വരുമ്പോള്‍ അവരോട് വിരോധം സൂക്ഷിക്കുന്ന രീതിയും മഠത്തിന്റെ കൗദാശികകാര്യങ്ങളിൽ വേണ്ടത്ര സഹകരണം കൊടുക്കാത്ത രീതിയും.

 * വൈദികന് താത്പര്യമില്ലാത്ത സന്യാസിനികളെ ഒരു സന്യാസസമൂഹത്തില്‍നിന്ന് സ്ഥലമാറ്റം കൊടുക്കാന്‍ സന്യാസാധികാരികളെ പരോക്ഷമായി സ്വാധീനിക്കല്‍.

* വൈദികന്‍ പിണങ്ങാതിരിക്കാന്‍ അയാളെ പ്രീതിപ്പെടുത്തി നില്‍ക്കേണ്ടി വരുന്ന അവസ്ഥയില്‍ ജീവിക്കുന്ന സന്യാസിനികള്‍. 'കന്യാസ്ത്രീകള്‍ പറയുന്നത് മുഖവിലയ്ക്ക് എടുക്കരുത്' എന്ന് സാമാന്യബോധമുള്ള വൈദികരുടെ ഇടയില്‍ പൊതുവില്‍ ഒരു സംസാരം തന്നെയുണ്ട്. കാരണം അവര്‍ക്ക് അവരുടെ നിലപാടുകളെ, വിലയിരുത്തലുകളെ, താത്പര്യങ്ങളെ, വിയോജിപ്പുകളെ നേരിട്ട് പ്രകടിപ്പിക്കാന്‍ കഴിയാത്ത വിധം പൗരോഹിത്യത്തിന്‍റെ മേല്ക്കോയ്മയില്‍ ഒരു പ്ലാസ്റ്റിക് വ്യക്തിത്വം അവര്‍ സ്വയം രൂപീകരിച്ചെടുത്തിരിക്കുകയാണ്. അവര്‍ക്ക് നിലനില്‍ക്കണമെങ്കില്‍ പൗരോഹിത്യത്തിനെ സുഖിപ്പിച്ചേ മതിയാവൂ എന്ന അവസ്ഥ.

* ഏതെങ്കിലും ഒരു പുരോഹിതനും സന്യാസിനിയും തമ്മില്‍ ആശയപ്പൊരുത്തമില്ലായ്മയോ സംഘര്‍ഷമോ ഉണ്ടായാല്‍ ന്യായാന്യായങ്ങളുടെ നീതി നോക്കിയല്ല പൊതുവില്‍ തീരുമാനങ്ങള്‍ ഉണ്ടാവുക. പുരോഹിതന് അനുകൂലവും സന്യാസിനിക്ക് പ്രതികൂലവുമായ തീരുമാനങ്ങളാവും അവരുടെ അധികാരികള്‍ തന്നെ സ്വീകരിക്കുന്നത്. എന്നും 'തെറ്റുകാരിയും പരാജിതയും' അവള്‍ തന്നെയായിരിക്കും.

* രൂപതാ നടത്തിപ്പിന്‍റെ, ഇടവക നടത്തിപ്പിന്‍റെ 'വേലക്കാരികള്‍' എന്ന സ്ഥാനമാണ് പല പുരോഹിതരുടെയും മനസ്സില്‍ കന്യാസ്ത്രീകള്‍ക്കുള്ളത്. ദേവാലയം അലങ്കരിക്കല്‍, വൃത്തിയാക്കല്‍, വൈദികര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി എത്തിച്ചു കൊടുക്കല്‍, വൈദികരുടെ ഡ്രസ്സ് അലക്കിത്തേച്ചു കൊടുക്കല്‍ എന്നിവയൊക്കെ ചെയ്യേണ്ട ഉത്തരവാദിത്വം ഒരിടവകയിലെ സന്യാസിനികളുടേതാണെന്നത് വൈദികരുടെ മനസ്സില്‍ രൂഢമൂലമായ ചിന്തയാണ്.

സന്യാസിനിസമൂഹങ്ങളെ സൃഷ്ടിക്കുന്ന പൗരോഹിത്യം

സഭയില്‍ സന്യാസം രൂപപ്പെട്ടത് ആ ജീവിതശൈലി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ആന്തരിക ചോദനയുടെ ബഹിര്‍സ്ഫുരണം എന്ന നിലയിലാണ്. ഇതൊരു ജീവിതശൈലി ആയതുകൊണ്ട് അവ പിന്‍പറ്റുന്ന ആത്മീയതയുടെ ചിന്താധാരയും ജീവിതത്തിന്‍റെ തനിമയുമാണ് അതില്‍ പ്രധാനം. എന്നാല്‍  സന്യാസത്തിനുമേല്‍ പൗരോഹിത്യം മേല്‍ക്കോയ്മയെടുക്കാന്‍ തുടങ്ങിയതു മുതല്‍, ഭാരതസഭയില്‍ പുരോഹിതര്‍ കൊണ്ടുനടക്കുന്ന ധാരണ സന്യാസവും പുരോഹിതര്‍ അനുഷ്ഠിക്കുന്നതു പോലെ ഒരു സഭാസേവനമാണ് എന്നാണ്. അധികാരവും തലയെടുപ്പുമുള്ള 'സേവനങ്ങള്‍' പുരോഹിതര്‍ അനുഷ്ഠിക്കും, അവരെ സഹായിക്കാന്‍ സന്യാസികളും സന്യാസിനികളും തയ്യാറായി വന്നുകൊള്ളണം.ഇത്തരമൊരു ചിന്താഗതി വച്ചുപുലര്‍ത്തിക്കൊണ്ട് രൂപതകളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ചില വൈദികരും രൂപതാദ്ധ്യക്ഷന്മാരും ചില സന്യാസിനിസമൂഹങ്ങള്‍ തുടങ്ങിവച്ചു. പൗരോഹിത്യകര്‍മ്മം ചെയ്യാന്‍ മാത്രം നിയുക്തനായ ഒരാള്‍ക്ക് അയാള്‍ ജീവിക്കാത്ത, ജീവിക്കാന്‍ ബാധ്യതയില്ലാത്ത, ഒരു ജീവിതശൈലിയെ തുടങ്ങിവെക്കാന്‍ എങ്ങനെയാണു കഴിയുക? സന്യാസത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചില ധാരണാപിശകുകള്‍ ഇതിലുണ്ട്. യൂറോപ്പില്‍ പ്ലേഗ് പടര്‍ന്നുപിടിച്ച കാലത്ത് പ്ലേഗ് ബാധിതരെ ശുശ്രൂഷിക്കാനായി സന്യാസസമൂഹങ്ങള്‍ ഉണ്ടായി. പ്ലേഗ്കാലം അവസാനിച്ചപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അവര്‍ കുഴങ്ങി. സന്യാസസമൂഹങ്ങള്‍ക്ക് വ്യക്തവും കൃത്യവുമായ ആന്തരിക ജീവിതശൈലിയില്ലെങ്കില്‍ അവര്‍ ചെയ്യുന്ന കര്‍മ്മങ്ങളാണ് സന്യാസം എന്ന് തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. സ്കൂളുകള്‍ നടത്തുക, കുടുംബപ്രേഷിതത്വം  നടത്തുക, അനാഥമന്ദിരങ്ങള്‍ നടത്തുക, ആരാധനാ പുസ്തകങ്ങളും തിരുവസ്ത്രങ്ങളും ഉണ്ടാക്കുക... ഇങ്ങനെയൊക്കെയായി സന്യാസസിദ്ധിയെ (charism) കാണാന്‍ തുടങ്ങിയാല്‍ സന്യാസമെന്തെന്നറിയാതെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ഒരുമിച്ച് കുറച്ച് പ്രാര്‍ത്ഥനകള്‍ ചൊല്ലി ഭക്ഷണം കഴിച്ച് കൂട്ടക്രമം ജീവിക്കുന്ന വ്യക്തികളായി സന്യാസിസന്യാസിനികള്‍ മാറും. സന്യാസം ഉള്ളില്‍ പേറുന്നവരാണ് സന്യാസത്തിലേക്ക് വരേണ്ടത്. അല്ലാതെ സ്ഥാപനവത്കൃതമായ സഭയുടെ യന്ത്രഭാഗങ്ങളെ ചലിപ്പിക്കുന്ന ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ പൗരോഹിത്യം രൂപം കൊടുക്കുന്ന 'സംഘടനകള്‍' ആകരുത് സന്യാസസമൂഹങ്ങള്‍. ക്രിസ്തുചൈതന്യത്തില്‍ രൂപീകൃതമാകുന്ന ദൈവരാജ്യത്തെ കെട്ടിപ്പടുക്കുന്നതില്‍ സഭയുടെ ഭാഗമായിനിന്ന് സമൂഹത്തില്‍ ഇടപെടാന്‍ അവര്‍ക്ക് കടമയുണ്ടു താനും.

മഠങ്ങളുടെ ഭാവി

എന്താവും വരുംകാലം നമ്മുടെ സന്യാസിനിസമൂഹങ്ങളുടെ ഭാവി? ഇപ്പോള്‍തന്നെ മഠങ്ങള്‍ ആളൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ നിലയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഏറിയാല്‍ ഒരു ഇരുപതുവര്‍ഷം, അതിനുള്ളില്‍ വൈദികരുടെ എണ്ണത്തേക്കാള്‍ കുറഞ്ഞ എണ്ണമായി സന്യാസിനികള്‍ മാറും. എഴുപതുകളും എണ്‍പതുകളുമൊക്കെ സന്യാസിനിസമൂഹങ്ങളിലേക്ക് പെണ്‍കുട്ടികളുടെ കുത്തൊഴുക്കിന്‍റെ കാലമായിരുന്നു. ആ ദൈവവിളികള്‍ക്ക് പിന്നില്‍ ചില സാമൂഹ്യഘടകങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളിലുമായി ഇവിടെ ഉണ്ടായ സാമൂഹ്യ-സാംസ്കാരിക മാറ്റം പെണ്‍കുട്ടികളുടെ ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റത്തെ മനസ്സിലാക്കണം.

ആഗോളസംസ്കാരം നമ്മുടെ നാട്ടില്‍ എത്തിയപ്പോള്‍ ജീവിതത്തിന്‍റെ മാറ്റം അറിഞ്ഞ ആദ്യസമൂഹം സ്ത്രീസമൂഹമായിരുന്നു. അന്നോളം പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ അടുക്കളപണിക്കാരിയായിരുന്ന പെണ്ണ് വിദ്യാസമ്പന്നയായി, ജോലിക്കാരിയായി, സാമൂഹ്യസഞ്ചാര സ്വാതന്ത്ര്യങ്ങള്‍ സിദ്ധിച്ചവളായി, ഒരു വലിയ പരിധിവരെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയവളായി. ആഗോളസംസ്കാരം വിവേചനമില്ലാതെ പെണ്ണിനും ആണിനും മുന്‍പില്‍ ഒരേ സാധ്യതകള്‍ തുറന്നുവച്ചു. ആ സാധ്യതകളെ ഏറ്റവും നന്നായി ഉപയോഗിച്ചവര്‍ സ്ത്രീകളാണ്. ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ നിന്നുമുള്ള സ്ത്രീകള്‍ നേഴ്സിംഗ്, ഐടി മേഖലകളിലൂടെ സാമ്പത്തിക - സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിച്ചു. അടുക്കളക്കാരികളായി മാത്രം ജീവിച്ച തലമുറയിലെ സ്ത്രീകള്‍ക്ക് കന്യാസ്ത്രീമഠങ്ങളും അവയുടെ മിഷന്‍ മേഖലയും വലിയ സ്വാതന്ത്ര്യത്തിന്‍റെ തുറവി കൊടുത്തപ്പോള്‍ അതിനേക്കാള്‍ വലിയ സ്വാതന്ത്ര്യമാണ് ആഗോളവത്കരണത്തിന്‍റെ സാമൂഹ്യമാറ്റം അവര്‍ക്ക് കൊടുത്തത്. അതുകൊണ്ട് കന്യാസ്ത്രീമഠങ്ങള്‍ പുതുതലമുറയ്ക്ക് പാരതന്ത്ര്യത്തിന്‍റെ ഇടങ്ങളായി. സന്യാസിനിസമൂഹങ്ങളാകട്ടെ കാലോചിതമായി സന്യാസപരിശീലനത്തിന്‍റെയും ജീവിതത്തിന്‍റെയും ഘടനയെ മാറ്റാന്‍ ശ്രമിച്ചുമില്ല. സന്യാസിനിമഠങ്ങള്‍ക്ക് ഉണ്ടായ ഈ സംഖ്യാ അപചയം പൗരോഹിത്യത്തിന് സംഭവിക്കാത്തതിന്‍റെ പ്രത്യക്ഷമായ കാരണം പൗരോഹിത്യത്തിന് കിട്ടുന്ന സാമൂഹ്യസ്വാതന്ത്ര്യവും ആദരവും ജീവിതസുരക്ഷിതത്വവും ആണ്. പൗരോഹിത്യത്തിനു കിട്ടുന്ന സാമൂഹ്യആദരവിന്‍റെ അളവുമാപിനിയില്‍ വലിയ ഇടിവ് സംഭവിക്കുന്നതോടൊപ്പം പൗരോഹിത്യജീവിതത്തിലേക്കുള്ള 'ദൈവവിളി'യുടെ ബൂം പീരീഡ് അവസാനിച്ചു എന്ന് വേണം ഊഹിക്കാൻ. യൂറോപ്പില്‍ ആദ്യം മഠങ്ങള്‍ക്കു സംഭവിച്ചത് പിന്നീട് പൗരോഹിത്യത്തിന് സംഭവിച്ചു. ഭാരതസഭയും അതേ വഴിക്കാണോ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. നിലവിൽ സഭയിൽ അരങ്ങേറുന്ന സംഭവവികാസനകൾ മഠങ്ങളുടെ ഭാവി (ഒപ്പം പൗരോഹിത്യത്തിന്റേയും) പ്രതീക്ഷത്തിൽ കൂടുതൽ വേഗത്തിൽ അതിജീവനത്തിന്റെ അസംഘർഷത്തിൽ എത്തിക്കും.

സന്യാസം ഒരു ജീവിതശൈലിയാണ്. മനസ്സിലാണ് സന്യാസം ആദ്യം ജനിക്കുന്നത്. വ്രതബദ്ധജീവിതത്തിനും കൂട്ടക്രമങ്ങള്‍ക്കുമപ്പുറം മനസ്സിന്‍റെ സന്യാസം തിരിച്ചറിഞ്ഞവര്‍ മാത്രമായിരിക്കണം അത് ജീവിക്കേണ്ടത്.  സന്യാസത്തിന്‍റെ 'ഉള്‍വിളി' (vocation) അത്യപൂര്‍വ്വമാണ്.  അതുകൊണ്ടുതന്നെ ഇതിനെ പ്രകൃതിദത്തമല്ലാത്ത (super natural and exceptional) ജീവിതശൈലി എന്നാണ് വിളിക്കുന്നത്. മനുഷ്യര്‍ പൊതുവില്‍ ജീവിക്കേണ്ടത് (normative) കുടുംബബന്ധിയായ ജീവിതശൈലിയാണ്. എന്നാല്‍ ചിലര്‍ 'ദൈവരാജ്യത്തെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ സ്വയം ഷണ്ഡത്വം തിരഞ്ഞെടുക്കാനുള്ള' (മത്താ. 19:12) തീരുമാനമെടുക്കുന്നത് അവരുടെ പ്രകൃത്യാ ഉള്ള സ്വഭാവസവിശേഷത (natural trait) കൊണ്ടാണ്. ഇതൊരു ന്യൂനപക്ഷത്തിന്‍റെ ജീവിതശൈലിയാണ്. കൂട്ടംകൂടി ആള്‍ക്കൂട്ടമാകേണ്ട ഒന്നല്ല സന്യാസം.

പൗരോഹിത്യത്തിനുള്ളില്‍ കൂടിക്കലര്‍ന്നുപോയ പുരുഷസന്യാസം

പൗരോഹിത്യം സഭയുടെ അജപാലനദൗത്യത്തിന്‍റെ ഭാഗമാണ്. ആദിമപാരമ്പര്യമനുസരിച്ച് ഒരു വിവാഹിതനോ സന്യാസിക്കോ ഏകസ്ഥനോ പുരോഹിതനാകാന്‍ കഴിയുമായിരുന്നു. പൗരോഹിത്യത്തിന് അത് നിര്‍വ്വഹിക്കേണ്ട കൃത്യമായ ജോലികളുണ്ട്. അത് നിര്‍വ്വഹിക്കേണ്ട ക്രിസ്തീയശൈലിയുണ്ട്. ആ ശൈലിയുടെ ക്രിസ്തീയ ആത്മീയതയുണ്ട്. അതിനപ്പുറം അതൊരു ജീവിതശൈലിയല്ല. നിര്‍ബന്ധിത കന്യാത്വപാലനം പൗരോഹിത്യത്തിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെ സന്യാസത്തിന്‍റെ ജീവിതശൈലിയും ആത്മീയതയും അവരോടും പ്രസംഗിക്കപ്പെടാന്‍ തുടങ്ങി. കന്യാത്വജീവിതശൈലി പ്രകൃത്യാ ലഭിക്കുന്ന ഒരു ദാനമാണെന്നും (charism) പൗരോഹിത്യശുശ്രൂഷ ചെയ്യാന്‍ ആഗ്രഹിക്കുന്ന,  വിശ്വാസസമൂഹത്തിന്  സുസമ്മതനായ വിശ്വാസിയോട് കാനോനികനിയമംവെച്ച് ആവശ്യപ്പെടാന്‍ കഴിയുന്നതല്ലെന്നുമുള്ള തിരിച്ചറിവ് പാശ്ചാത്യസഭയ്ക്ക് ഇല്ലാതെപോയി. പാശ്ചാത്യസഭയുടെ ആ ശൈലിയെ വേണ്ടത്ര വിവേചനമില്ലാതെ ചില പൗരസ്ത്യസഭകളും സ്വീകരിച്ചു. അന്നുമുതലാണ് പൗരോഹിത്യവും പുരുഷസന്യസ്ത ജീവിതവും തമ്മിലുള്ള അന്തരം വിശ്വാസികള്‍ക്കിടയിലും എന്തിനേറെ സന്യാസപൗരോഹിത്യം സ്വീകരിക്കുന്നവര്‍ക്കിടയില്‍പോലും ഇല്ലാതെ പോയത്.

പുരുഷസന്യാസവും പൗരോഹിത്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ സമൂഹത്തിനും സന്യാസികള്‍ക്കും പുരോഹിതര്‍ക്കും വ്യക്തമാകുംവിധം തെളിച്ചിടേണ്ട കാലം ഇന്ത്യന്‍ സഭാപശ്ചാത്തലത്തില്‍ അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. ഇത് വെറും ഉത്ബോധനത്തിലൂടെ മാത്രം സാധ്യമാകുന്ന ഒന്നല്ല, പതിനഞ്ചും പതിനേഴും വയസ്സുള്ള ആണ്‍കുട്ടികള്‍ 'അച്ചനാകാന്‍' ആഗ്രഹിച്ച് സെമിനാരിയല്‍ ചേരുന്നു. അവര്‍ സത്യത്തില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിക്കൊടുക്കാന്‍ ഇവിടുത്തെ സഭാസംവിധാനങ്ങള്‍ക്കോ പുരോഹിതര്‍ക്കോ സന്യസ്തര്‍ക്കോ മാതാപിതാക്കള്‍ക്കോ പലപ്പോഴും കഴിയുന്നില്ല.

ഒരാള്‍ 'അച്ചനാകാന്‍' ആഗ്രഹിക്കുന്നു എന്നു പറയുമ്പോള്‍തന്നെ അയാള്‍ ആഗ്രഹിക്കുന്നത് പൗരോഹിത്യമാണെന്ന് ആദ്യംതന്നെ വ്യക്തമാക്കണം. ആ ആഗ്രഹത്തിന് പിന്നില്‍ കാര്യമായ സന്യസ്തവാഞ്ഛയൊന്നും ഉണ്ടാവില്ല. അവരില്‍ ചിലര്‍ രൂപതാസെമിനാരിയില്‍ ചേരുന്നു. അവിടെ അഡ്മിഷന്‍ കിട്ടാത്ത ചിലര്‍ സന്യാസസഭകളില്‍ വരുന്നു. സന്യാസസഭകളില്‍നിന്ന് മടക്കി അയയ്ക്കുന്ന ചിലര്‍ ചില രൂപതാസെമിനാരികളില്‍ പോയി ചേരുന്നു. എല്ലാവരുടെയും ലക്ഷ്യം പ്രധാനമായി ഒന്നേയുള്ളൂ - ഒരു പുരോഹിതനാവുക. അത് തെളിവുസഹിതം മനസ്സിലാക്കണമെങ്കില്‍ നിലവില്‍ ഇവിടെ സന്യസ്തജീവിതം മാത്രമുള്ള സന്യാസസഭകള്‍ക്ക് എന്തു സംഭവിച്ചു എന്ന് ശ്രദ്ധിച്ചാല്‍ മതി. ഇവിടെ കന്യാസ്ത്രിമഠങ്ങളൊക്കെ അടച്ചുപൂട്ടലിന്‍റെ വക്കിലേയ്ക്ക് എത്തിയെന്ന യാഥാര്‍ത്ഥ്യം കേരളസഭ ഞെട്ടലോടെ തിരിച്ചറിഞ്ഞുതുടങ്ങി. പക്ഷെ അതിനൊക്കെ ഒത്തിരിമുന്‍പേ പുരുഷന്മാരുടെ സന്യാസം മാത്രം ജീവിക്കുന്ന സഭകള്‍ അന്യംനില്‍ക്കാന്‍ തുടങ്ങിയിരുന്നു. "ബ്രദേഴ്സ് കോണ്‍ഗ്രിഗേഷന്‍സ്" എന്നു വിളിക്കുന്ന സന്യാസസമൂഹങ്ങള്‍ പലതും പൗരോഹിത്യത്തിലേക്ക് ചേക്കേറുകയോ അടുത്ത രണ്ടു ദശാബ്ദത്തിനുള്ളില്‍ അടച്ചുപൂട്ടുകയോ ചെയ്യണം എന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി കേരളസഭയില്‍ ഉണ്ടായ 'പൗരോഹിത്യ ദൈവവിളികള്‍'ക്ക് ഒരു മുഖ്യപങ്കു വഹിച്ചത് ഇവിടുത്തെ വിവിധ സന്യാസ സഭകളാണ്. "പൗരോഹിത്യമില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സന്യാസം എങ്ങനെ ജീവിക്കും?" എന്ന് ചോദിച്ചാല്‍ വളരെ വ്യക്തതയോടുകൂടി പറയാന്‍ കഴിയുന്ന പുരുഷസന്യസ്തര്‍ വളരെ തുച്ഛമാണ്. സാധാരണ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ളോഹയിട്ട് നടക്കുന്ന എല്ലാവരും അച്ചന്മാര്‍ മാത്രമാണെന്ന പൊതുധാരണയും ഉണ്ട്. അതുകൊണ്ട് ഇതുവരെ പുരുഷസന്യസ്തര്‍ അവരുടെ സന്യാസ സ്വത്വം കൃത്യമായി അന്വേഷിച്ചിട്ടില്ല.

ഒരാള്‍ പുരോഹിതനാകുന്നതിന് പിന്നില്‍ ആത്മീയകാരണങ്ങള്‍ മാത്രമാണ് ഇന്നോളം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആത്മീയ കാരണങ്ങള്‍ക്ക് അപ്പുറത്ത് സാമൂഹികവും സാമ്പത്തികവും മനഃശാസ്ത്രപരവുമായ കാരണങ്ങള്‍ ഉണ്ട് ഒരാള്‍ പൗരോഹിത്യം ആഗ്രഹിച്ച് പരിശീലനത്തിനുവേണ്ടി വരുമ്പോള്‍. ആ കാരണങ്ങളെ വേണ്ടവിധം വിലയിരുത്തിക്കൊണ്ട് ക്രിസ്തീയഗുണമുള്ള (quality vocation) ദൈവവിളികളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയാതെ പുരോഹിതരാകുന്നവരുടെ എണ്ണത്തില്‍ മതിമറന്ന് (quantity) കേരളസഭ ദൈവവിളിയുടെ ഈറ്റില്ലമാവുകയാണെന്ന് നാം തെറ്റിദ്ധരിച്ചു. എണ്‍പതുകള്‍ക്ക് മുന്‍പ് അതായത്, ആഗോളസംസ്കാരവും ശാസ്ത്രസാങ്കേതികവിദ്യയും അണുകുടുംബങ്ങളും നമ്മുടെ നാട്ടില്‍ പ്രചാരയായിരുന്നു പൗരോഹിത്യം. എന്നാല്‍ അണുകുടുംബകേന്ദ്രീകൃതവും പാശ്ചാത്യസംസ്കാരത്തോട് തുറന്നതും സാമ്പത്തിക ഉന്നമനം പ്രാപിച്ചതുമായ ഒരു മദ്ധ്യവര്‍ഗ്ഗ സമൂഹം ഇവിടെ രൂപപ്പെടാന്‍ തുടങ്ങിയ കാലം മുതല്‍ സമൂഹത്തിലെ സാമ്പത്തികവും സാമൂഹികവുമായി താഴെക്കിടയിലുള്ള കുടുംബങ്ങളില്‍ നിന്നുമായി ദൈവവിളിയുടെ കുത്തൊഴുക്ക്. അതില്‍ നല്ലൊരു ശതമാനം ആധുനിക മാത്സര്യവിദ്യാഭ്യാസത്തോട് മല്ലടിച്ച് നില്‍ക്കാന്‍ കഴിയാതെ പോയവരുമായിരുന്നു. ആ 'ദൈവവിളികള്‍'ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മനഃശാസ്ത്രഘടകം വേണ്ടവിധം വിലയിരുത്തപ്പെടാതെ പോയി. വരേണ്യതയിലേയ്ക്ക് എത്തിപ്പെടാനുള്ള എളുപ്പവഴിയായി പൗരോഹിത്യത്തെ ഇവര്‍ നോക്കിക്കണ്ടിരുന്നോ എന്നാണ് അന്വേഷിക്കേണ്ടിയിരുന്നത്. അധികാരം, സാമൂഹ്യ അംഗീകാരം, ജീവിതസുരക്ഷിതത്വം ഇവയൊക്കെയാണ് വരേണ്യതയുടെ ബാഹ്യമുഖങ്ങള്‍. ഇവ എളുപ്പത്തില്‍ ആര്‍ജ്ജിക്കാന്‍ പൗരോഹിത്യം എന്ന സഭാധര്‍മ്മം ഒരാളെ പ്രാപ്തമാക്കുമെങ്കില്‍ അവിവാഹിതമായ ഒരു ജീവിതശൈലിയെ പുണരാന്‍ അധികം ബുദ്ധിമുട്ടുണ്ടാവില്ല. അതിന്‍റെ ശേഷഭാഗമെന്നോണം വായിക്കേണ്ടതാണ് ജീവിതപ്രതിസന്ധികള്‍ നിറഞ്ഞ മിഷന്‍മേഖലകളിലേക്ക് പോകാന്‍ സന്നദ്ധത കുറഞ്ഞ, സുഖസമൃദ്ധിയുള്ള പശ്ചാത്യനാടുകളിലേക്ക് പോകാന്‍ തിരക്കുകൂട്ടുന്ന ഒരു പുരോഹിത-സന്യാസവര്‍ഗ്ഗം രൂപപ്പെട്ടത്.

എങ്ങനെയാണ് പൗരോഹിത്യം വിഴുങ്ങിക്കളഞ്ഞ പുരുഷസന്യാസത്തെ വീണ്ടെടുക്കാന്‍ കഴിയുക? എങ്ങനെയാണ് ഗുണമുള്ള പൗരോഹിത്യദൈവവിളികള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയുക? അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍കൊണ്ടേ അത് സാധ്യമാകൂ. അതിന് ബോധവത്ക്കരണത്തിന് അപ്പുറം പോകുന്ന സഭാതീരുമാനങ്ങള്‍ സന്യാസസമൂഹങ്ങളിലും രൂപതാവൈദികര്‍ക്കിടയിലും ആവശ്യമുണ്ട്. ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

1. സന്യാസ സമൂഹങ്ങള്‍ പൊതുവില്‍ പൗരോഹിത്യ പരിശീലനകേന്ദ്രങ്ങള്‍ ആവാതിരിക്കുക. 'സെമിനാരി ഘടന'യില്‍നിന്ന് സന്യാസ പരിശീലന കേന്ദ്രങ്ങള്‍ സത്വരമായ മാറ്റം വരുത്തണം. ജീവിതത്തോട,് ആത്മാന്വേഷണത്തോട,് ജ്ഞാനത്തോട,് മണ്ണിനോട,് മനുഷ്യനോട് തുറന്ന ഒരു ജീവിതശൈലി വളര്‍ത്തിയെടുക്കുന്ന ഇടങ്ങളായി അവ മാറണം. സന്യാസസമൂഹങ്ങളില്‍ ചേരുന്ന ഒരു അര്‍ത്ഥിയ്ക്ക്  വരുന്ന സമയംമുതല്‍ 'അച്ചനാകാന്‍' ഉള്ള പരിശീലനമല്ല കൊടുക്കേണ്ടത്. ഒരു സന്യാസാര്‍ത്ഥി അതത് സന്യാസസമൂഹത്തില്‍ വ്രതം ചെയ്ത് അതിന്‍റെ ഭാഗമാകുവോളം സഭാശുശ്രൂഷയ്ക്ക് ആവശ്യമായ പൗരോഹിത്യതിരുപ്പട്ടം പ്രസ്തുത സന്യാസസഭയില്‍ കൊടുക്കും എന്ന ഉറപ്പൊന്നും കൊടുക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്ന പക്ഷം സന്യാസത്തിലേയ്ക്ക് ഒരാളെ നയിക്കുന്ന പ്രധാന ഘടകം പൗരോഹിത്യമെന്ന ആകര്‍ഷണമാണോ സന്യാസമെന്ന ജീവിതശൈലിയാണോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയും.

2. സഭാ സേവനത്തിന് ആവശ്യമുള്ള അത്രയും പേരെ മാത്രം സന്യാസസമൂഹങ്ങളില്‍നിന്ന് തിരുപ്പട്ടം കൊടുത്ത് വൈദികരാക്കുക. കേരളത്തിലെ നിലനില്‍ക്കുന്ന അവസ്ഥയില്‍ രൂപതകള്‍ക്ക് തന്നെ വൈദികരുടെ ആവശ്യമായ എണ്ണത്തെ നികത്താന്‍ കഴിയുന്നതേയുള്ളൂ. സഭാസേവനത്തിനല്ലെങ്കില്‍ പിന്നെ ആരെയും തിരുപ്പട്ടം കൊടുത്ത് വൈദികനാക്കേണ്ടതില്ല. സഭയില്‍ കേവലപൗരോഹിത്യം (absolute priesthood) എന്നൊന്നില്ല, പൗരോഹിത്യം സഭാസേവനത്തിനാണ്. അതുകൊണ്ട് ഒരാള്‍ക്ക് പൗരോഹിത്യം നല്കുമ്പോള്‍ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനുള്ള വൈദികകര്‍മ്മം നിര്‍വ്വഹിക്കാനുള്ള സഭാമേഖലകള്‍ കൂടി കാണിച്ചുകൊടുക്കാന്‍ സഭാധികാരികള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ നിലവില്‍ കേരളത്തിലെ അവസ്ഥയില്‍ നല്ലൊരു ശതമാനം വൈദികരും സഭാസ്ഥാപനങ്ങളുടെ നടത്തിപ്പുകാരാണ്. അതിന് വാസ്തവത്തില്‍ വൈദിക കര്‍മ്മം അനുഷ്ഠിക്കാന്‍ പ്രാപ്തമാക്കുന്ന തിരുപ്പട്ടമെന്ന കൂദാശ ആവശ്യമില്ലാത്തതുമാണ്. സന്യാസ സമൂഹങ്ങളില്‍പ്പെട്ട  വൈദികര്‍ക്ക് സേവനമനുഷ്ഠിക്കാന്‍ ആവശ്യമായ അജപാലന മേഖല കാണിച്ചു കൊടുക്കാന്‍ ഇവിടുത്തെ സഭാനേതൃത്വത്തിന് കഴിയുന്നില്ല. "വിളവ് ചുരുക്കം വേലക്കാര്‍ അധികം" എന്ന അവസ്ഥയാണ്. എന്നാല്‍ കേരളത്തിന് വെളിയിലേയ്ക്കും ലോകത്തിന്‍റെ നാനാഭാഗങ്ങളിലും മിഷനറിമാരായി പോകാന്‍ അനേകം വൈദികരുടെ ആവശ്യമുണ്ട്. എന്നാല്‍ അധികാരികള്‍ നിര്‍ബന്ധിക്കാത്തിടത്തോളം അതിന് സ്വാഭാവികമായ സന്നദ്ധത പ്രകടിപ്പിക്കുന്നവര്‍ നന്നേ കുറവും. ജീവിതത്തിന്‍റെ 'കംഫര്‍ട്ട് സോണു'കളിലാണ് ഇവിടെ പൗരോഹിത്യം. ഇതിലേയ്ക്കാണ് പലപ്പോഴും സന്യാസ പൗരോഹിത്യം ആളെ കൂട്ടിക്കൊണ്ടിരിക്കുന്നത്. ഈ അവസ്ഥ ഇല്ലാതാവണം. സന്യാസസമൂഹങ്ങളുടെ ഉള്ളിലെ കൂദാശകളുടെ പരികര്‍മ്മത്തിനോ  മിഷന്‍മേഖലയിലെ അജപാലന ദൗത്യത്തിനോ അല്ലാതെ ഇവിടെ സന്യാസികള്‍ക്കിടയില്‍ പൗരോഹിത്യം നല്കേണ്ട ആവശ്യം നിലവില്‍ നിലനില്‍ക്കുന്നില്ല. അതായത് ഒരു സന്യാസിയ്ക്ക് പൗരോഹിത്യം  കൊടുക്കുമ്പോള്‍ അദ്ദേഹം അനുഷ്ഠിക്കാന്‍ ബാധ്യസ്ഥനായിരിക്കുന്ന പൗരോഹിത്യകര്‍മ്മത്തിന്‍റെ മേഖലകൂടി വ്യക്തിമായി നിര്‍വ്വചിച്ചിരിക്കണം. അല്ലായെങ്കില്‍ തിരുപ്പട്ടമെന്ന കൂദാശ കൊടുത്ത് 'ഒരാളെ അച്ചനാകാന്‍ വേണ്ടി അച്ചനാക്കേണ്ടതില്ല'.

3. അനര്‍ഹമായ ആദരവുകളില്‍നിന്ന് സന്യാസി പാലിക്കേണ്ട ആന്തരിക അകലത്തെക്കുറിച്ച് കാര്യമായ വ്യക്തതയില്ലാത്തവരാണ് പല പുരുഷസന്യാസികളും. ഒരാളുടെ മതാത്മകവേഷം കൊണ്ടുതന്നെ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ആദരവ് കിട്ടുന്ന ഒരു സംസ്കാരത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സത്യത്തില്‍ ഒരു സന്യാസിയെ സമൂഹം മനസ്സിലാക്കേണ്ടത് അദ്ദേഹത്തിന്‍റെ ജീവിതശൈലിയില്‍നിന്നാണ്. പക്ഷേ ഇന്ന് സന്യാസം കൂടുതലും ഒരു വസ്ത്രത്തിന്‍റെ പ്രശ്നമായി മാറിയിരിക്കുന്നു. വസ്ത്രം ഒരാളുടെ വ്യക്തിത്വം, സോഷ്യല്‍ റോള്‍, ചിന്താഗതി... എന്നിവ അടയാളപ്പെടുത്തുന്ന സമൂഹത്തില്‍ ഒരു ഗുരുവിനെ ഒറ്റിക്കൊടുക്കാന്‍ ശിഷ്യന് ചുംബനംകൊണ്ട് കാട്ടിക്കൊടുക്കേണ്ടവിധം വസ്ത്രധാരണത്തില്‍ അതിസാധാരണത്വം(ഹമ്യ മെേൗേെ) സൂക്ഷിച്ച ഒരു ഗുരുവാണ് ഇന്ന് പൗരോഹിത്യത്തിന്‍റെയും സന്യാസത്തിന്‍റെയും വെല്ലുവിളി. അങ്ങനെ വന്നാല്‍ ഗുരുത്വം, വാക്ക്, പ്രവൃത്തി, നിലപാടുകള്‍, ജീവിതം എന്നിവകൊണ്ട് തെളിയിക്കേണ്ടിവരും. അത്അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ വസ്ത്രം തരുന്ന സുരക്ഷിതത്വം വെള്ളംതൊടാതെ വിഴുങ്ങാന്‍ പലരും തയ്യാറാകുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച  തുറവിയുടെ ഭാഗമായിരുന്നു സന്യാസികള്‍ക്ക് അവരുടെ വസ്ത്രധാരണത്തില്‍ കാലോചിതവും സംസ്കാരോചിതവുമായ തിരഞ്ഞെടുപ്പു നടത്താനുള്ള സ്വാതന്ത്ര്യം. പൊതുസമൂഹത്തില്‍നിന്ന് "വേര്‍തിരിക്കപ്പെട്ടവര്‍" (The separated ones) എന്ന നിലയിലുള്ള എടുപ്പിലും നടപ്പിലും തന്നെ ഒരാള്‍ ക്രിസ്തീയ സന്യാസത്തിന്‍റെ അന്തസത്തയെ ഭേദിക്കുന്നുണ്ട്. ക്രിസ്തുചൈതന്യം പേറിയ സന്യാസവസ്ത്രങ്ങളുടെയൊക്കെ തുടക്കം 'വിശുദ്ധമായ വേര്‍തിരിക്കപ്പെടലിന്‍റെ അടയാളം' എന്ന നിലയിലായിരുന്നില്ല. ലളിതമായ ഒരു ജീവിതശൈലിയുടെ ഭാഗം എന്ന നിലയിലായിരുന്നു. അവയൊന്നും തുടക്കത്തില്‍ 'മതവസ്ത്രങ്ങള്‍' പോലുമായിരുന്നില്ല. മദര്‍ തെരേസ തൂപ്പുകാരിസ്ത്രീകളുടെ നീലക്കരയുള്ള സാരിയുടുത്ത് ആരംഭിച്ച സന്യാസമുന്നേറ്റമോ അസ്സീസിയിലെ ഫ്രാന്‍സിസ് മഞ്ഞുവീഴുന്ന രാവുകളില്‍ തണുപ്പില്‍നിന്ന് രക്ഷനേടാന്‍ തോട്ടം കാവല്‍ക്കാര്‍ ഉപയോഗിച്ച തലമൂടുന്ന ചാക്കുവസ്ത്രമിട്ട് ആരംഭിച്ച സന്യാസജീവിതമോ ഒന്നും ഒരു 'മതവസ്ത്ര'ങ്ങളാല്‍ സമൂഹത്തിലെ സാധാരണക്കാരില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഒരു ജീവിതശൈലിയായിരുന്നില്ല. എത്ര പെട്ടെന്നാണ് സന്യാസം 'വിശുദ്ധിയുടെ വെള്ളവസ്ത്രത്തില്‍' ചേക്കേറിയത്! വളരെപ്പെട്ടെന്ന് അവര്‍ ലോകത്തിന്‍റേതല്ലാതായി മാറി. ലോകത്തില്‍ വേരൂന്നിനിന്ന് അതിനെ വിമലീകരിക്കുന്ന ക്രിസ്തുദര്‍ശനം സന്യാസത്തിന് കൈമോശം വന്നു. ഒരു വസ്ത്രം കൊണ്ടുപോലും പുരോഹിതനും പുരുഷസന്യാസിയും തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലേക്ക് 'പൗരോഹിത്യത്തിന്‍റെ വെളുപ്പിലേക്ക്' പുരുഷസന്യാസം ചേക്കേറി. ളോഹ ആദരവിന്‍റെ പ്രതീകമായി. വിശുദ്ധിയുടെ വിശുദ്ധയിടത്തില്‍നിന്ന് വേര്‍തിരിവിന്‍റെ തിരശീല കീറി ഭൂമിയിലേക്ക് വന്ന 'മാംസം ധരിച്ച വചന'ത്തിന്‍റെ ചൈതന്യത്തെ വീണ്ടും വിശുദ്ധയിടത്തിലും വിശുദ്ധവസ്ത്രത്തിലും വിശുദ്ധവ്യക്തികളിലുമാക്കി തളയ്ക്കുമ്പോള്‍ അതിന്‍റെ പ്രൗഢിയിലേക്കാണ് പുരുഷസന്യാസവും ചേക്കേറുന്നത് എന്ന് സന്യാസികള്‍ പോലും മറന്നു.

4. സന്യാസത്തോട് ചേദിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ ചോദ്യം - നിങ്ങളില്‍ എത്രപേര്‍ പൊതുസമൂഹത്തെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസമുള്ളവരാണ്? പൗരോഹിത്യം വളരെ കൃത്യമായി സഭാസേവനത്തിന്‍റെ ശുശ്രൂഷയാണ്. സഭയെ ഒരു സ്ഥാപനമായി മനസ്സിലാക്കുന്ന കാലത്തോളം  പൗരോഹിത്യത്തിന്‍റെ പ്രസക്തി സഭയ്ക്കുള്ളില്‍ മാത്രമാണ്. എന്നാല്‍ സന്യാസം അങ്ങനെയല്ല. സന്യാസം മതാതീതമാണ്. ക്രിസ്തീയസന്യാസം ക്രിസ്തുവിന്‍റെ ചൈതന്യംപേറി ദൈവരാജ്യത്തിന്‍റെ സുവിശേഷം പരിധികളില്ലാത്ത ലോകത്തില്‍ എത്തിക്കാന്‍ ജീവിതംകൊണ്ട് ശ്രമിക്കുന്നതാണ്. അവിടെ സഭയെന്ന സ്ഥാപനത്തിന് അപ്പുറത്തേക്കാണ് സുവിശേഷത്തിന്‍റെ ചൈതന്യം മനുഷ്യഹൃദയങ്ങളെ കണ്ടുമുട്ടുന്നത്. ഈ ദൗത്യം പ്രവാചകപരമാണ്. അവര്‍ സംസാരിക്കുന്ന ഭാഷ കാലദേശങ്ങള്‍ക്കും മതസംസ്കാരങ്ങള്‍ക്കുമപ്പുറം എല്ലാ മനുഷ്യനും മനസ്സിലാക്കേണ്ടതാണ്. എത്ര സന്യാസികള്‍ ഒരു മതസ്ഥാപനമായി മനസ്സിലാക്കപ്പെട്ട സഭയ്ക്ക് പുറത്തേയ്ക്ക് പൊതുസമൂഹത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാണെന്ന ഒരു വിചിന്തനം ഉചിതമായിരിക്കും. പൗരോഹിത്യത്തിന്‍റെ സാമൂഹിക അംഗീകാരങ്ങള്‍ കിട്ടാത്തയിടങ്ങളില്‍ അസ്വസ്ഥമാകുന്ന ക്രിസ്തീയ സന്യാസം ഒരു വലിയ വിരോധാഭാസമാണ്. സന്യാസത്തിന്റെ സ്വത്വം മതസ്വത്വമായി മാറിയിരിക്കുന്നുവോ! ക്രിസ്തീയത ഒരു മതമല്ലെന്നും അതൊരു ജീവിതശൈലിയാണെന്നുമുള്ള (മാർഗ്ഗം/ The Way) ആദ്യകാല ക്രിസ്തീയതയുടെ തിരിച്ചറിവിലേയ്ക്ക് (നടപടി 24: 14, 2 പത്രോസ് 2: 2) സ്ഥാപനവത്കൃതമായി മാറിയ സഭയെ മടക്കിക്കൊണ്ടുവരാനുള്ള ധർമ്മംകൂടി പേറിയവരാണ് ക്രിസ്ത്യൻ സന്യാസികൾ.  

7 comments:

ARUN MICHAEL said...

നന്ദി. ഒത്തിരി അറിവുകൾ തന്നതിന്.

Anonymous said...

Good one

Unknown said...

Jijo, the kind of arguments u bring out in the first few paragraphs are spiritually not well thought out. I think i should condemn some parts of it as being silly. I hope, i have enough equality with u to say this. If u really like to have a healthy discussion, just mail me. U know my email address. And i will call u.
Many of your "spiritual" conclusions here are perhaps based on Church History, but too partial and not based on solid Spirituality and Theology of possible forms of Spirituality.
I wrote my comment here because u made it public without enough reflection. Please don't feel bad of me.
Jijo, this is Raphy Neelamkavil

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

1) കന്യാസ്ത്രീ, കർത്താവിന്റെ മണവാട്ടി എന്നീ പ്രയോഗങ്ങൾ ഉടനടി നിർത്തലാക്കണം. ഇത് മലയാള ഭാഷയുടെ ഒരു ദൂഷ്യമാണ്, പിന്നെ കേരളത്തിലെ ആൺ മേൽക്കോയ്മയുടെയും. ഈ രണ്ടു പദപ്രയോഗങ്ങൾക്കും പുല്ലിംഗമില്ല എന്നു ശ്രദ്ധിക്കുക.
2) സന്യാസം സ്വീകരിക്കാൻ കുറഞ്ഞപ്രായം 20 എങ്കിലും ആക്കാൻ സഭകൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പെൺകുട്ടികൾക്ക്, ഡിഗ്രി പഠനമൊക്കെ കഴിഞ്ഞു താല്പര്യമുള്ളവർ സ്വന്തം ഇഷ്ടപ്രകാരം സന്യാസത്തിന് ഇറങ്ങി പുറപ്പെടട്ടെ.

Anonymous said...

U said, പുരുഷമനസ്സ് പൊതുവില്‍ ബൗദ്ധികവും പ്രായോഗികവുമായിരിക്കെ സ്ത്രീമനസ്സ് വൈകാരികവും ധ്യാനാത്മകവും ആണ്.
I object, Jijo. This is a centuries-long misunderstand. വൈകാരികം need not necessarily go with ധ്യാനാത്മകം.
In this manner, i would point out, there exist some difficulties in ur article, especially in the first parts. That is all that i meant.
Otherwise the blog is acceptable for me too.
Hope to hear from u.
Raphy Neelamkavil

Anonymous said...

Jojo, i am beginning to write in my forthcoming book a response to the first few comments in this blog. It begins as follows:
സ്ത്രീ-പുരുഷ, വൈകാരിക-ബൗദ്ധിക തലങ്ങളിലെ വ്യത്യാസങ്ങളെ താരതമ്യം ചെയ്‌തുകൊണ്ട് സ്ത്രീയിലെ ആധ്യാത്മികതയെ വൈകാരികമെന്നും പുരുഷനിലേത് ബൗദ്ധികമെന്നും വിശേഷിപ്പിക്കുന്ന, ആധ്യാത്മികശാസ്ത്രീയമായി ഒരിക്കലും സമ്മതിക്കുവാൻ സാധിക്കില്ലാത്ത, ഒരു ധാരണ നൂറ്റാണ്ടുകളായി ക്രിസ്‌തുസഭയിൽ നിലനിൽക്കുന്നത് എല്ലാവരുടെയും ശ്രദ്ധയിൽ പെടുത്തുവാനുണ്ട്. ഇവരുടെ അഭിപ്രായത്തിൽ വൈകാരികമായതാണ് ധ്യാനാത്മകം. ആധ്യാത്മികമായി നിരീക്ഷിച്ചാൽ ബൗദ്ധികമായത് വൈകാരികത്തിനു താഴെയും! ഇത്തരം ആശയങ്ങൾ പഠിപ്പിക്കുന്ന, ആധ്യാത്മികതയുടെ മനഃശാസ്ത്രപരമായ വധങ്ങൾ കേട്ട് മടുത്തിട്ടാണ് എഴുതുന്നത്.
This gives an idea to u as to what i mean by my remarks.
Wait for ur response either here, or by email.
Fr. Raphy

Christy Charles said...

Velicham pakarnna onnu ...