Tuesday, October 4, 2016

എല്ലാ മലകളും കീഴടക്കാന്‍ ഉള്ളതല്ല, എല്ലാ നദികളും മുറിച്ചുകടക്കാന്‍ ഉള്ളതല്ല, എല്ലാ വനങ്ങളും മനുഷ്യന്റെ പാദസ്പര്‍ശം എല്‍ക്കപ്പേടെണ്ടതല്ല.

1995-96 കാലഘട്ടത്തില്‍ ഭരണങ്ങാനത്ത് ആയിരിക്കുന്ന കാലത്താണ് ആദ്യമായി "ഇല്ലിക്ക"നെ കാണുന്നത്. ആകാശം തെളിയുന്ന ദിവസങ്ങളില്‍ ദൂരെ കിഴക്കേക്ക് നോക്കുമ്പോള്‍ കോട്ടകൊത്തളങ്ങള്‍ കെട്ടിയുയര്‍ത്തിയ പോലെ ഇല്ലിക്കന്‍ അവിടെ തലയുയര്‍ത്തി നില്‍ക്കും. പ്രൌഡിയോടെയുള്ള ആ നില്‍പ്പ് കണ്ടാല്‍ മതി വല്ലാത്ത ആദരവ് തോന്നുമായിരുന്നു. പിന്നെ ഇട്ടിയവിര മാഷിന്‍റെ കഥാ കഥന ക്ലാസ്സുകളില്‍ ആണ് (ഇടക്ക്യ്ക്ക് നല്ല ശുദ്ധിയുള്ള ഹിന്ദിയും പഠിപ്പിക്കും) ഇല്ലിക്കന്റെ കഥ കേള്‍ക്കുന്നത്:
ഇല്ലിക്കന്റെ മുകളില്‍ മൂന്ന് നരകപാലങ്ങളും ഒരു കുടക്കല്ലും ഉണ്ടെത്രെ. അപൂര്‍വ്വം ചിലരൊക്കെ നരകപാലങ്ങള്‍ കടന്നിടുണ്ട് എന്ന് കേള്‍ക്കുന്നു. പക്ഷെ ഇന്നോളം ആര്‍ക്കും കുടക്കല്ലിന്റെ മുകളില്‍ കയറാന്‍ കഴിഞ്ഞിട്ടില്ല. അതിന് ആവില്ല. കാരണം അത് ഒരു പുണ്യസ്ഥാനം ആണ്. അവിടെ നിന്നാണ് മീനച്ചിലാറ് ജനനം കൊള്ളുന്നത്‌. അതിന് മുകളില്‍ നീലക്കൊടിവേലി വളരുന്ന ഒരു കുളമുണ്ട്. അവിടെ നിന്ന് കര്‍ക്കിടമാസത്തെ കറുത്തവാവിന്‍റെ ദിവസം മീനച്ചിലാറില്‍ കൂടി നീലക്കൊടുവേലി ഒഴുകിവരും. നീലക്കൊടുവേലി കിട്ടുന്നവര്‍ക്ക് പിന്നെ പത്തായമൊഴിയാത്ത സമര്‍ദ്ധിയാണ്. അങ്ങനെ പോകുന്നു കഥ. 
കഥ കേട്ട് വീണ്ടും പത്തുപന്ത്രണ്ട് കൊല്ലം കഴിഞ്ഞാണ് ഇല്ലിക്കന്റെ മുകളില്‍ കയറുന്നത്. അന്ന് ചുരുങ്ങിയത് 2 മണിക്കൂര്‍ എങ്കിലും കാട്ടുവഴികളില്‍ കൂടി ചെങ്കുത്ത് കയറ്റമായിരുന്നു. അവസാനം എത്തിപ്പെടുന്നത് നാരകപാലങ്ങള്‍ക്ക് ഇപ്പുറം ഒരു ഉയര്‍ന്നു നിരന്ന പാറയില്‍. അവിടെ നിന്ന് നോക്കിയാല്‍ 360 ഡിഗ്രിയില്‍ കാണാത്ത കോട്ടയം പ്രദേശങ്ങള്‍ ഇല്ല. പക്ഷെ, താഴേക്ക്‌ നോക്കിയാല്‍ ഉള്ളില്‍ ഒരു ആന്തല്‍ ഉയര്‍ന്നുവരും. നരകപാലങ്ങളില്‍ മല ഇരുവശത്തുനിന്നും ഒരു ബ്ലേഡ് പോലെ അവസാനിക്കുന്നു. അങ്ങ് താഴെ ഒരുവശത്ത്‌ 'മൂന്നിലവ്' എങ്കില്‍ മറുവശത്ത്‌ 'അടുക്കം'. അവിടെ നേരെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു കുടക്കല്ല്. കുടക്കല്ലിനെ ഒന്ന് കുമ്പിട്ട്‌ മലയിറങ്ങുമ്പോള്‍ അത്ഭുതവും ആദരവും അവിടെ അവസാനിക്കുന്നില്ല. 
കാര്യങ്ങള്‍ മാറാന്‍ തുടങ്ങിയത് 2000 ത്തിന് ഇപ്പുറത്തേയ്ക്കാണ്. പ്രകൃത്യാ ദുര്‍ബലമായ ഇല്ലിക്കന്റെ ചുവട്ടില്‍ മൂന്നിലവ് ഭാഗത്ത്‌ വലിയ പറമടകള്‍ വന്നു. പേടിക്കേണ്ട ലോക്കല്‍ ആളുകള്‍ ഒന്നും അല്ല, ടോമിന്‍ ജെ. തച്ചങ്കിരി അടക്കമുള്ള വന്‍ടീമുകളുടെ. അവിടെ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അത് ഇല്ലിക്കനെ മുഴവനായി പിടിച്ചുകുലുക്കി. ഏതാണ് 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടക്കല്ലിന്റെ ഒരു പാളി അടര്‍ന്നുവീണു. ഭാഗ്യത്തിന് ദുരന്തം ഒഴിവായി. പിന്നെ രണ്ട് വര്‍ഷം മുന്‍പാണ് മൂന്നിലവ്-അടുക്കം എന്നീ രണ്ട് വശത്തുനിന്നും രണ്ട് ടാറിട്ട വഴികള്‍ ഇല്ലിക്കന്റെ മുകളിലേക്ക് വെട്ടിക്കേറ്റുന്നത്. ഒരു മലവഴി എങ്ങനെ ഉണ്ടാക്കാന്‍ പാടില്ല എന്നതിന് ഉത്തമ ഉദാഹരങ്ങള്‍ ആണ് ആ വഴികള്‍. ഈ മഴക്കാലത്തും വന്‍മണ്ണിടിച്ചിലില്‍ വഴിയില്‍ ഒന്ന് യാത്രായോഗ്യമാല്ലാതായി. വഴിവന്നതോടെ സഞ്ചാരികളുടെ ഒഴുക്കായി. വാഹനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ആ ചെങ്കുത്തായ മലമുകളിലേക്ക്. വന്നവര്‍ മലമുകളിലും പുല്‍മേടുകളിലും പ്ലാസ്റ്റിക്ക് കുപ്പിയും പേപ്പര്‍ പ്ലേറ്റുകളും മറ്റു മാലിന്യങ്ങളും വലിച്ചെറിഞ്ഞു പോയി.
അതിനേക്കാള്‍ വലിയ ദുരന്തം 3 ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ചെറുപ്പക്കാരന്‍ മലയില്‍ നിന്ന് വീണ് മരിക്കുന്നതോടെ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇല്ലിക്കല്‍ ടൂറിസം സമ്മാനിച്ച മരണം രണ്ട് തികയുന്നു. അന്യനാട്ടില്‍ നിന്നും മലകയറ്റം പരിചയം ഇല്ലാത്ത ചെറുപ്പക്കാര്‍ വന്ന് അപകടകരമായ ആ മലയുടെ മുകളില്‍ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ വലിഞ്ഞുകയറുന്നു. എല്ലാത്തിനും വഴിയൊരുക്കി കൊടുത്ത പ്രാദേശികഭരണകൂടവും ടൂറിസം വകുപ്പും ഒരു സുരക്ഷാ ബോര്‍ഡ്‌ പോലും സ്ഥാപിക്കാതെ അങ്ങനെ നിഷ്ക്രിയരായി നില്‍ക്കുന്നു.
ഈ മണ്ണില്‍ പവിത്രമായ ചില ഇടങ്ങള്‍ ഉണ്ടാവണം എന്ന്‍ പഴയ മനുഷ്യര്‍ തീരുമാനിച്ചത് എന്തിനാണ് എന്ന് ഇനിയെങ്കിലും നമ്മള്‍ അറിയണം. എല്ലാ മലകളും കീഴടക്കാന്‍ ഉള്ളതല്ല, എല്ലാ നദികളും മുറിച്ചുകടക്കാന്‍ ഉള്ളതല്ല, എല്ലാ വനങ്ങളും മനുഷ്യന്റെ പാദസ്പര്‍ശം എല്‍ക്കപ്പേടെണ്ടതല്ല. അന്ധവിശ്വാസമായി നാം തള്ളിക്കളഞ്ഞ ചില കഥകളുടെ (മിത്തുകളുടെ) ആത്മാവ് ഇനിയെങ്കിലും തിരിച്ചറിയപ്പെടണം. ഇല്ലിക്കന്‍ കോട്ടയത്തിന്റെ ഹിമവാനാണ്- ദേവഗണങ്ങള്‍ വാഴുന്നിടം. ദേവഭൂമിയില്‍ അനര്‍ഹമായി കാലുകുത്തിക്കൂടാ. അങ്ങനെ ചെയ്താല്‍ വിധി നിങ്ങളെ കാത്തിരിക്കും, ചിലപ്പോള്‍ മരണത്തിന്‍റെ ശിക്ഷാദണ്‌ഡുമായി.

No comments: