Tuesday, October 4, 2016

മരണമെന്ന കല


പരിശോധനാ ഫലം വന്നപ്പോൾ ബ്ലഡ്‌ കാന്‍സര്‍ ആണെന്നറിഞ്ഞ് മാത്യൂ ചേട്ടന്‍ ചോദിച്ചു, 
"സുഖപ്പെടാനുള്ള സാധ്യത എത്ര?" 
"20%".
"ഇനി നിങ്ങൾ എനിക്ക് അൽപ്പം സമയം തരണം. ഞാൻ തീരുമാനം അറിയിക്കാം."
ജീവിതത്തില്‍ ആരേയും ഒന്നും അടിച്ചേല്‍പ്പിക്കാത്ത തന്‍റെ മരണവും തന്നില്‍ ആരും അടിച്ചേല്‍പ്പിച്ചതാകരുത് എന്ന് മാത്യുച്ചായൻ തീരുമാനിക്കുകയായിരുന്നു.
"ഇനി ചികിത്സ വേണ്ടാ. വേദന അറിയാതെ മരിക്കണം. സെടേഷന്‍ തന്നാൽ മതി." അതുപറഞ്ഞ് രണ്ടോമൂന്നോ ദിവസങ്ങള്‍ക്ക് ഉള്ളില്‍ അദ്ദേഹം രക്തം ഛർദ്ധിച്ചു മരിച്ചു. ആശുപത്രിക്കിടക്കയിലായിരിക്കെ അടുത്ത ബന്ധുക്കളോടു പറഞ്ഞേൽപിച്ചു, "ലളിതമായിരിക്കണം എന്റെ സംസ്കാര ശുശ്രൂഷകൾ. മുണ്ടും ഷർട്ടും ധരിപ്പിക്കണം. പാട്ടും മേളങ്ങളും വേണ്ട. ഗതാഗതക്കുരുക്ക് ഉണ്ടാക്കാതെ പ്രധാനപാത ഒഴിവാക്കി പള്ളിയിലേക്കു കൊണ്ടുപോകണം."
ഈ യാത്രയ്ക്ക് മുൻപ് പ്രിയപ്പെട്ട പലരേയും വിളിച്ചു യാത്ര പറഞ്ഞിരിക്കാം. ആ കൂടെയാവാം എന്നേയും വിളിച്ചത്. അപ്പോഴും പറഞ്ഞില്ല ഇനി നമ്മൾ കാണില്ലെന്ന്. അതുകൊണ്ടുതന്നെ വിട്ടുപിരിഞ്ഞു പോയെന്ന് ഇനിയും വിശ്വസിക്കാന്‍ ആവുന്നില്ല. ഇനി ഓരോ മഴനടത്തത്തിലും കൂടെയുണ്ടാവുമെന്ന് കരുതിക്കൊള്ളാം. മലിനമായ മീനച്ചിലാറിയോര്‍ത്ത് 'എന്തെങ്കിലും ചെയ്യണേ' എന്ന് പറഞ്ഞ് അതിന്‍റെ കാവല്‍മാടങ്ങളില്‍ അങ്ങ് അന്തിയുറങ്ങുന്നുണ്ടാവാം.
ഒരു ചെറിയ ഫ്രെയിമില്‍ സ്വയം ഒതുങ്ങിയ ജീവിതം- ആ ജീവിതമാണ് മരണമെന്ന കല എന്നെ പഠിപ്പിച്ചത്. ഇനിയെന്നും "മഴ... മഴ... കുട...കുട..." എന്ന് കേൾക്കുമ്പോഴൊക്കെ ഞങ്ങൾ കണ്ണീർമഴയത്ത് നിൽക്കുന്നുണ്ടാവും.

No comments: