Tuesday, October 4, 2016

പാദങ്ങളെ ധ്യാനിക്കുക; എന്നിട്ട് ഒരു യാത്രപോയി വരിക.





"കാലുകള്‍ തളര്‍ന്നൊരാള്‍ ജാലകപ്പടിയില്‍ മുഖം ചേര്‍ത്തുവച്ച് പോലും ഏതൊക്കെ സ്വപ്നലോകങ്ങളിലേയ്ക്കാണ് യാത്രപോകുന്നത്! " എന്നെഴുതുമ്പോള്‍ ഇങ്ങനെയൊരു മുഖമാണ് മനസ്സില്‍ ഉണ്ടായിരുന്നത്- എലിസബത്ത് കോശി ടീച്ചര്‍. തളര്‍ന്ന കാലുകളോടെ ജീവിതത്തിന്‍റെ വാതില്‍പ്പടിയിലേക്ക് കാലെടുത്ത് വെച്ച ആ പെണ്‍കുട്ടി ഒരു "സ്ത്രീയായുസ്സ്" (ഇങ്ങനേയും പറഞ്ഞുനോക്കാം) പിന്നിടുമ്പോള്‍ വീടിന് വെളിയില്‍ പോയ യാത്രകള്‍ ഒക്കെ മനസ്സുകൊണ്ട് മാത്രമായിരുന്നു. യാത്രപോകാന്‍ അതിയായി ആഗ്രഹിക്കുന്ന ഒരു മനസ്സുകൂടി അവള്‍ക്കുള്ളപ്പോള്‍ നമ്മള്‍ ഇരുകൈകളും ആരോഗ്യമുള്ള കാലുകളില്‍ ചേര്‍ത്തുവെച്ച് കാലുകളെ ധ്യാനിക്കണം. കവിതയുടെ പക്ഷി ടീച്ചറിന്റെ ഉള്ളില്‍ ഇരുന്ന് കുറുകുന്നത് കാടുകളെക്കുറിച്ചും മലകളെക്കുറിച്ചും നദികളെക്കുറിച്ചും കടലിനെക്കുറിച്ചും ചെമ്മാനത്തെക്കുറിച്ചുമാണ്. 'സഞ്ചാരം' ടീച്ചറിന്റേതു കൂടിയാണ്. ഒരു വിദ്യാര്‍ഥിനി എന്ന നിലയില്‍ സ്കൂള്‍-കോളേജ് ഇടനാഴികള്‍ കാണാതെ അവര്‍ ഒരു അദ്ധ്യാപികയായി. ഇംഗ്ലീഷ്-മലയാളം സാഹിത്യത്തില്‍ മാസ്റ്റേഴ്സ് സ്വന്തമാക്കി, അനേകം കുട്ടികളുടെ അദ്ധ്യാപികയായി. എല്ലാം ഒരു വീല്‍ചെയറില്‍ ഇരുന്ന്. വിവര്‍ത്തനം ചെയ്ത കൃതികള്‍ എണ്ണമറ്റവ, എഴുതിയ കവിതകളും കഥകളും അനേകം. സഞ്ചാരം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കണം നിറങ്ങള്‍ കാണാന്‍ കഴിയാത്ത കണ്ണുകളെ, ഒരു ചവിട്ടടി മുന്നോട്ട് വെക്കാന്‍ കഴിയാത്ത പാദങ്ങളെ, ഒരു കിളിനാദവും കുറുകിവിളിക്കാത്ത കാതുകളെ. പാദങ്ങളെ ധ്യാനിക്കുക, കണ്ണുകളെ ധ്യാനിക്കുക, കര്‍ണ്ണപുടങ്ങളെ ധ്യാനിക്കുക; എന്നിട്ട് ഒരു യാത്രപോയി വരിക.

No comments: