Monday, January 30, 2017

എനിക്ക് ശേഷം ഇവിടെ പ്രളയം സംഭവിക്കില്ല.


ഇഷ്ടിക ഭാഗം - 1
===============
“എന്‍റെ കൈ ചെന്നില്ലെങ്കില്‍ ഇവിടെയൊന്നും നടക്കില്ല.” “നൂറുകൂട്ടം പണികള്‍! സമയം കിട്ടിയിട്ട് വേണ്ടേ എങ്ങോട്ടെങ്കിലും പോകാന്‍.” “നിങ്ങളൊയൊക്കെ ഒരു പണി ചെയ്യാന്‍ ഏല്പ്പിച്ചാല്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി വെക്കും, പിന്നെ ഞാനതിന്‍റെ പിന്നാലെ നടക്കണം.” “ങാ, നിങ്ങള്‍ക്കൊക്കെ വെറുതെ കറങ്ങിനടന്നാല്‍ മതിയല്ലോ.” - ഇത്തരം വേവലാതികള്‍ സൂചിപ്പിക്കുന്ന ഒരു ‘സംസ്കാര രോഗം’ ഉണ്ട്- വര്‍ക്കഹോളിസം. സംസ്കാരം വളര്‍ന്ന കൂടെ വളര്‍ന്ന മനുഷ്യന്‍ എന്ന ജീവിയെ മാത്രം ബാധിച്ച ഒരു രോഗമാണിത്. മറ്റൊരു ജീവിയും ഇരതേടലിന് അപ്പുറം ജോലിയില്‍ മുഴുകാറില്ല. ജോലിയല്ല, വിശ്രമം/ലീലയാണ് ജീവിതത്തെ ആനന്ദകരമാക്കുന്നത് എന്ന് ബൈബിളും ഭാരത പുരാണങ്ങളും പറയുന്നു.
ട്രെഡ്മില്ല് ഈ സംസ്കാരത്തിന്റെ ഒരു കോമാളി പ്രതീകമാണ്. അതില്‍ നമ്മള്‍ ദിവസം മുഴുവന്‍ ഓടുന്നു, എന്നാല്‍ എങ്ങും എത്തിച്ചേരുന്നുമില്ല! ട്രെഡ്മില്ല്‌ സംസ്‌കാരത്തില്‍ പെട്ടുപോയാല്‍ പിന്നെ അതില്‍ നിന്ന് രക്ഷപെടാനാവില്ല എന്നതാണ് അതിന്റെ ദുരന്തം. ജീവിതത്തെ തിരിച്ചുപിടിക്കാന്‍ ആവാത്തവിധം ആ സംസ്‌കാരവും സമ്പദ്‌വ്യവസ്ഥയും മനുഷ്യനെ അടച്ചുപൂട്ടുന്നു. ഇടതടവില്ലാതെ കഠിനാദ്ധ്വാനം ചെയ്യാന്‍ തയ്യാറായാല്‍ മാത്രമേ ആ സംസ്‌കാരത്തിന്റെ ജീവിതരീതികള്‍ക്കൊപ്പം നമുക്ക് നീങ്ങാനാവൂ. ‘ഉത്സാഹത്തോടെ കഠിനാദ്ധ്വാനം ചെയ്യുക, കൂടുതല്‍ നേട്ടം കൊയ്യുക’ എന്നതായിരിക്കുന്നു പുതിയ തൊഴില്‍ സംസ്കാരത്തിന്‍റെ മുഖമുദ്ര. 'എല്ലു മുറിയെ പണിയെടുത്താല്‍ പല്ലു മുറിയെ തിന്നാം' എന്ന പഴഞ്ചൊല്ലിന്‍റെ പുത്തന്‍ ഭാഷ്യങ്ങള്‍ പുതിയ മേഖലകളിലേക്കും കടന്നെത്തിയിരിക്കുന്നു. എല്ലുമുറിയെയുള്ള പണികളും കുറച്ച് തീറ്റയും മാത്രം മിച്ചം!
'തുടർച്ചയായി ജോലിചെയ്തുകൊണ്ടിരിക്കാനുള്ള നിർബന്ധിതവും അനിയന്ത്രിതവുമായ ഉൾപ്രേരണ' എന്നാണ് 'വർക്കഹോളിസം' എന്ന മാനസീകരോഗത്തെ നിർവ്വചിച്ചിരിക്കുന്നത്. സാമ്പത്തീക-ഭൗതീക ആവശ്യം, പ്രസ്ഥാനത്തിന്റെ നിലനില്പ്പ്, മാനസീക സംതൃപ്തി നൽകുന്ന ക്രിയാത്മകയുടെ പ്രകാശനം എന്നിവയ്ക്ക് അപ്പുറത്തേക്ക് ആരെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കിൽ അതിനെ വർക്കഹോളിസം എന്ന രോഗത്തിൻ്റെ ലക്ഷണമായി കണക്കാക്കണം. ഈ പ്രശ്‌നം തലയ്ക്കുപിടിച്ചവർ ജോലി ചെയ്യാത്തപ്പോഴും ജോലിയെക്കുറിച്ച് തന്നെ ചിന്തിച്ചുകൊണ്ടിരിക്കും. വീട്ടിൽ വന്നാൽ മക്കള്‍ക്കൊപ്പം കളിക്കാന്‍ സാധിക്കുന്നില്ല, കുടുംബമൊരുമിച്ച് മന:സമാധാനത്തോടെ ഒരു യാത്രപോകാന്‍ ആവുന്നില്ല, ചില കുടുംബിനികള്ക്ക് വീട്ടില്‍ നിന്ന് ഒരു ദിവസം പോലും മാറിനില്ക്കാന്‍ ആവുന്നില്ല, ഭാര്യയോട്/ ഭര്‍ത്താവിനോട് മാനസീക സമ്മര്‍ദം ഇല്ലാതെ ഉള്ളു തുറന്ന് സംസാരിക്കാനാവുന്നില്ല. വർക്കഹോളിക്ക് ആയ ഒരാളുടെ കുടുംബവും വലിയ സമ്മര്‍ദത്തിലായിരിക്കും. കുട്ടികള്‍ക്കും ജീവിതപങ്കാളിക്കും വേണ്ട വൈകാരിക കരുതല്‍ കിട്ടാതെ പോവുകയും വിനോദത്തിന്റേയും ക്രിയാത്മകതയുടേയും ലോകം അവര്‍ക്ക് നിക്ഷേധിക്കപ്പെടുകയും ചെയ്യും. കൂടാതെ വർക്കഹോളിക്കുകളില്‍ നല്ലൊരു ശതമാനവും പെര്‍ഫക്ഷനിസ്റ്റുകള്‍ (പൂര്‍ണ്ണതാവാദികള്‍) ആയതിനാല്‍ അവര്‍ നിരന്തരം മറ്റുള്ളവരുടെ ജോലികളില്‍ കുറ്റം കണ്ടുപിടിച്ചുകൊണ്ടിരിക്കും. അത് കൂടെ ജീവിക്കുന്നവരേയും വല്ലാതെ മടുപ്പിക്കുന്നു. പ്രത്യേക കഴിവുകൾ ഇല്ലാത്തതുകൊണ്ടും, നിർഭാഗ്യകരമായ സാഹചര്യങ്ങളിൽ ജനിച്ചതുകൊണ്ടും, ഒരു വ്യക്തിയിലുണ്ടാകുന്ന അപകർഷതാബോധം അയാളെ വർക്കഹോളിസ്റ്റ് ആക്കിയേക്കാം.
വര്‍ക്കഹോളിസം എന്ന രോഗത്തിന്‍റെ ലക്ഷണങ്ങളായി പറയപ്പെടുന്നവ ഇവയാണ്:
1. ജോലിയ്ക്ക് വേണ്ടി എങ്ങനെ കൂടുതല്‍ സമയം കണ്ടെത്താം എന്ന് സദാ ആലോചിച്ചുകൊണ്ടിരിക്കുക.
2. തുടക്കത്തില്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ സമയം ജോലിയില്‍ ചെലവഴിക്കുക.
3. കുറ്റബോധം, ഉത്കണ്ഠ, നിസ്സഹായത, നിരാശ എന്നിവ മറികടക്കാനായി ജോലിയില്‍ മുഴുകുക.
4. ‘ജോലി കുറയ്ക്കുക’ എന്ന് പലവട്ടം പലരും പറഞ്ഞിട്ടും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ വരിക.
5. ജോലി ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ മാനസീക പിരിമുറുക്കം അനുഭവക്കുക; ജോലി തുടങ്ങിക്കഴിയുമ്പോള്‍ വലിയ ആശ്വാസം തോന്നുക.
6. വിനോദം. വിശ്രമം, ആരോഗ്യപരിരക്ഷ എന്നിവ ജോലിയുടെ പേരില്‍ മാറ്റിവെക്കേണ്ടിവരിക.
7. ചെയ്യുന്ന ജോലി ആരോഗ്യത്തെ ബാധിക്കാന്‍ തുടങ്ങുക.
8. ജോലി സ്ഥലത്ത് നിന്ന് മാറിനില്‍ക്കുമ്പോള്‍ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതെന്തോ നഷ്ടപ്പെടുന്നു എന്ന തോന്നല്‍ നിരന്തരം അലട്ടുക.
വര്‍ക്കഹോളിക് ആയ ഒരാള്‍ സ്വന്തം വില കണക്കാകുന്നത് അയാള്‍ ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ ആയതുകൊണ്ട് താന്‍ ചെയ്യുന്ന ജോലിയ്ക്ക് എപ്പോഴും മറ്റുള്ളവരുടെ അംഗീകാരം പ്രതീക്ഷിച്ചുകൊണ്ടിരിക്കും. കൂടാതെ മറ്റുള്ളവരുടെ ജോലികളെ തങ്ങളുടെതിനേക്കാള്‍ മെച്ചം എന്ന് അവര്‍ ഒരിക്കലും സമ്മതിച്ചു തരില്ല. തങ്ങളുടെ പഴയ ജോലികള്‍ ആകട്ടെ ഇപ്പോഴത്തേതിനേക്കാള്‍ മെച്ചം എന്നായിരിക്കും അവരുടെ ഭാഷ്യം. ഒപ്പം സാധാരണ ജീവിതത്തിലെ പല പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു ഉപാധിയായും അവര്‍ ജോലിയെ ഉപയോഗിച്ചേക്കാം.
ആശുപത്രി ചികിത്സയോളം പോകേണ്ട വര്‍ക്കഹോളിസമൊന്നും നമ്മളില്‍ പലര്‍ക്കും ഇല്ല. ജോലി സ്വന്തം ശരീരത്തിനേയും മനസ്സിനേയും കുടുംബത്തേയും സാമൂഹ്യബന്ധങ്ങളേയും അലട്ടാന്‍ തുടങ്ങിയെങ്കില്‍ ഇങ്ങനെ ചില സെന്‍ വഴികള്‍ നോക്കാം:
- ചെറിയ ഇടവേള എല്ലാ ജോലികളിലും നിന്ന് ഒന്നുമാറിനിന്നു നോക്കുക. അപ്പോള്‍ നമ്മുടെ ഉള്ളില്‍ തന്നെ എന്താണ് നടക്കുന്നത് എന്ന് കാണാന്‍ കഴിഞ്ഞേക്കാം.
- ഈ ഇടവേളയുടെ കാലം വായന, സിനിമ പോലുള്ള വിനോദമാര്‍ഗ്ഗങ്ങള്‍, തോട്ടനിര്‍മ്മാണം, പൊതുപ്രവര്‍ത്തനം, മലനടത്തം, വനനടത്തം, മഴനടത്തം, ഒന്നിനുമല്ലാത്ത ഒരു യാത്ര... അങ്ങനെ ചിലതൊക്കെ പരീക്ഷിച്ചുനോക്കുക.
-ഈ ഇടവേളയുടെ കാലഘട്ടത്തില്‍ ജോലി സംബന്ധമായ മെയിലുകള്‍, സന്ദേശങ്ങള്‍, ഫോണ്‍ വിളികള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്ക്കുക.
- ജോലി ചെയ്യുന്ന കാലയളവിലും വീട്ടില്‍ എത്തിയാല്‍ ജോലിയിടം വീട്ടില്‍ നൂഴ്ന്ന് കയറാതിരിക്കാന്‍ നിങ്ങളുടെ സ്വകാര്യ ഫോണ്‍ മാറ്റിവെക്കുക. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അത്യാവശ്യം ബന്ധപ്പെടേണ്ടവര്‍ (നിങ്ങളുടെ മേലധികാരി) എന്നിവര്‍ക്ക് വീട്ടിലെ പൊതുനമ്പര്‍ കൊടുക്കുക. കുടുംബവുമൊത്ത് സമയം ചെലവഴിക്കുമ്പോള്‍ അത്യാവശ്യമല്ലെങ്കില്‍ സുഹൃത്തുക്കളുടെ ഫോണ്‍ വിളികള്‍ പോലും മാറ്റിവെക്കുന്ന ബ്ലെസനും (Blz Jcb) പത്നിയും ഈ കാര്യത്തില്‍ വിദഗ്ധ ഉപദേശം തരും.
- ഓരോ ദിവസവും 6-8 മണിക്കൂറിന് ആപ്പുറത്തേയ്ക്ക് ജോലി സമയം നീളുന്നില്ല എന്ന് ഉറപ്പുവരുത്തുക. ശേഷം സമയം കുടുംബം, സമൂഹം, ക്രിയാത്മ പ്രവര്‍ത്തനങ്ങള്‍, വിശ്രമം, വിനോദം എന്നിവയ്ക്ക് വേണ്ടി ക്രമപ്പെടുത്തുക. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വിശ്രമിക്കുക. അതായത് ജീവിതത്തില്‍ മൂല്യക്രമങ്ങളെ പുന:ക്രമീകരിക്കുക എന്നര്‍ത്ഥം. കുടുംബം-സുഹൃത്തുകള്‍-ബന്ധുക്കള്‍, ആരോഗ്യം, മനസ്സിന്റെ സന്തോഷം-സമാധാനം, സമൂഹം, പണം എന്നിവയ്ക്ക് ശേഷം മാത്രം ജോലിയെ കൊണ്ടുവരിക.
- ഒരു ജോലി അത് എത്ര പ്രതിഫലം കിട്ടുന്നത് ആയാലും നിങ്ങളില്‍ ഉണ്ടാക്കുന്ന മാനസീക-ശാരീരിക-സാമൂഹ്യ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് മാത്രം ജോലി തിരഞ്ഞെടുക്കുക.
- ദിവസവും ഒരു 10 മിനിട്ട് എങ്കിലും ഒന്നും ചെയ്യാതെ മനസ്സിനെ ശാന്തമാക്കി കസേരയില്‍ ഇരിക്കുകയോ, തോട്ടത്തില്‍ നടക്കുകയോ, ധ്യാനത്തില്‍ മുഴുകുകയോ ചെയ്തുനോക്കുക. മനുഷ്യന്‍ ഒരു യന്ത്രം അല്ല എന്ന് തിരിച്ചറിയാനുള്ള നല്ല വഴി അതാണ്‌.
- ‘എനിക്ക് ശേഷം ഇവിടെ പ്രളയം സംഭവിക്കില്ല’ എന്നൊരു തിരിച്ചറിവാണ് വര്‍ക്കഹോളിസത്തില്‍ നിന്ന് രക്ഷനേടാനുള്ള ഏറ്റവും നല്ല വഴി. നമുക്ക് മുന്‍പും ഇവിടെ ലോകവും മനുഷ്യരും ഉണ്ടായിരുന്നു, നമ്മള്‍ ഇല്ലാതായാലും ജീവിതപങ്കാളിയും മക്കളും അടക്കം ഉള്ളവര്‍ പോലും ദുഃഖസാന്ദ്രമായ ഏതാനും ദിവസങ്ങള്ക്ക് ശേഷം സ്വാഭാവിക രീതിയില്‍ ജീവിക്കും, ജീവിച്ചേ മതിയാകൂ. ലോകത്തില്‍ ആരും അനിവാര്യമായവരല്ല.
: അവസാനമായി, പണം ജീവിക്കാന്‍ മാത്രമാണ്, പണം ഉണ്ടാവുകളും ജീവിതം ഇല്ലാതിരിക്കുകയും ചെയ്യുന്ന കോടിക്കണക്കിന് വിഡ്ഢികൾ ഉള്ള ലോകത്ത് ഞാന്‍ അടുത്ത വിഡ്‌ഢിയാകില്ല എന്നൊരു തീരുമാനം വേണം. മക്കൾക്ക് വേണ്ടി (അവരുടെ ഭാവി ജീവിതത്തിന് വേണ്ടി) സമ്പാദിക്കാതിരിക്കുക, ആവശ്യത്തില്‍ കൂടുതല്‍ സമ്പാദിക്കാതിരിക്കുക, സ്വന്തം സന്തോഷം, പ്രിയപ്പെട്ടവര്‍, ആരോഗ്യം എന്നിവ നശിപ്പിച്ച് സമ്പാദിക്കാതിരിക്കുക. എപ്പോള്‍ വേണമെങ്കിലും തീർന്നു പോകാവുന്ന ജീവിതം ജീവിക്കാനുള്ളതാണ്, കൂട്ടിവെക്കാന്‍ ഉള്ളതല്ല.
എല്ലുമുറിയെ പണിയെടുത്ത് ഒരു ജീവിതവും കുടുംബവും ഈ കാണായ ഭൂസ്വത്തും മുഴുവന്‍ സമ്പാദിച്ചത് മത്തായി ചേട്ടനാണ്. മത്തായി ചേട്ടന് ആണ്മ‍ക്കള്‍ മൂന്ന്- ജോസഫ്‌, ജോണി, ഷാജി. മക്കളെ അല്ലലും അലച്ചിലും അറിയിക്കാതെ തള്ള വളർത്തിയതുകൊണ്ടാണ് അവര്ക്ക് വലിയ ഉത്തരവാദിത്വബോധം ഉണ്ടാകാത്തത് എന്ന ഒറ്റ അപവാദം മാത്രമേ മത്തായി ചേട്ടന് തന്റെ പൊന്നുമക്കളെക്കുറിച്ചു പറയാനുള്ളൂ. അല്ലെങ്കില്‍ മക്കള്‍ എന്ന് പറഞ്ഞാല്‍ ജീവനാണ്. എന്നാലോ തുണിക്കടയുടെ കാര്യം നോക്കുന്ന ജോസപ്പും, മുപ്പതേക്കര്‍ കുരുമുളക്-ഏലം തോട്ടത്തിന്റെ പണിയും വരവുചെലവും മുഴുവന്‍ നോക്കിനടത്തുന്ന ജോണിക്കുട്ടിയും, ഓട്ടം പോകുന്ന ടിപ്പര്‍ ലോറികളുടെ മേൽനോട്ടം വഹിക്കുന്ന ഷാജിയും വൈകുന്നേരം വീട്ടില്‍ എത്തിയാല്‍ പെണ്ണുംമ്പുള്ളമാരേയും മക്കളേയും കാണുന്നതിന് മുൻപ് അപ്പന്റെ അടുത്ത് കണക്ക് ഏല്പ്പിച്ച് അടുത്ത ദിവസത്തേക്കുള്ള നിർദ്ദേശങ്ങളും വാങ്ങിയേ പോകൂ. പറമ്പിലും പണിസ്ഥലത്തുമായി ഓടി നടന്ന മത്തായി ചേട്ടന്‍ ഒറ്റ മാസം കൊണ്ട് കിടപ്പായി. മരണം ഏതാണ് ഉറപ്പായപ്പോള്‍ മക്കളെ വിളിച്ചോ എന്ന് ഡോക്ടര്‍ പറഞ്ഞു. മക്കള്‍ മൂന്നും പണിസ്ഥലത്തു നിന്ന് ഓടിയെത്തി. മക്കള്‍ എത്തി എന്ന വാര്ത്ത ആരോ ചെവിയില്‍ മന്ത്രിച്ചപ്പോള്‍ കാഴ്ച മങ്ങിയിരുന്ന മത്തായി ചേട്ടന്‍ മക്കളെ ഓരോരുത്തരെയായി വിളിച്ചു: “മോനേ ജോസപ്പേ..., മോനേ ജോണിക്കുട്ടി...., മോനേ ഷാജി....” ഓരോരുത്തരും നിറഞ്ഞ സങ്കടത്തില്‍ “എന്തോ...” എന്ന് വിളികേട്ടു. ഷാജിയും വിളികേട്ടു കഴിഞ്ഞപ്പോള്‍ മൂത്തവനായ ജോസപ്പിനോട് ഒരു ശകാരം: “എടാ ജോസപ്പേ, നിനക്കെങ്കിലും ബോധം വേണ്ടേടാ....? നിങ്ങള്‍ മൂന്നാളും ഇവിടെ വന്ന് വായും പൊളിച്ചു നിന്നാല്‍ കടയിലും പണിസ്ഥലത്തും ആരെടാ ഒള്ളേ?! പോകിനെടാ വേഗം.” ഇതുപറഞ്ഞു മത്തായി ചേട്ടൻ കണ്ണടച്ചു. പോയപ്പോള്‍ ഒന്നും കൊണ്ടുപോയതുമില്ല.

1 comment:

vettathan said...

വര്‍ക്ക് ഹോളിസം ബാധിച്ച പലരെയും പരിചയമുണ്ട് .ആദ്യ വണ്ടിക്കു ഓഫീസിലേക്ക് പോകുകയും ലാസ്റ്റ് ബസ്സിനു തിരിച്ചു വീട്ടിലെത്തുകയും ചെയ്യുന്നവര്‍ .ഇത്തരക്കാരില്‍ ഒരാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയി .അയാള്‍ പിന്നീട് താമസവും ഓഫീസിലാക്കി.പൊതുവേ ജോലിയില്‍ ഇവരുടെ മികവു കുറഞ്ഞിരിക്കും .ആ കുറവ് അവര്‍ കൂടുതല്‍ സമയം ജോലി ചെയ്തു പരിഹരിക്കും .സാധാരണ ജീവനക്കാരുടെ ഇടയില്‍ ഇവര്‍ക്ക് വലിയ പേരുമാണ് .ഒരു സമയം ഒരു സ്ട്രെച്ചില്‍ ഒരു മണിക്കൂറില്‍ ഏറെ ജോലി ചെയ്യാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല . മിക്കവാറും ഞാന്‍ ഒരു സോളിറ്റയര്‍ കളിക്കും .വീണ്ടും ജോലി ചെയ്യാന്‍ അതൊരു ഉന്മേഷമാകും .മറ്റൊന്ന് ഇത്തരക്കാര്‍ വിരമിക്കാറാകുന്നതോടെ വലിയ പിരിമുറുക്കത്തിലാവും.വിരമിച്ചിട്ടും ഒരു മാസം ഓഫീസില്‍ പോയി പകരം വന്ന ആളെ സഹായിച്ചിരുന്ന ഒരു ആളെ എനിക്കറിയാം .അവസാനം പഴയ കീഴുദ്യോഗസ്ഥരുടെ തെറി കേട്ടാണ് അയാള്‍ ജോലി നിര്‍ത്തിയത്