Sunday, July 17, 2016

സ്ഥാനം തെറ്റിയ മൂല്യബോധം

'ദേശസ്നേഹം' എന്നത് ഏറ്റവും വലിയ ഒരു ജനാധിപത്യമൂല്യമായി അവതരിപ്പിക്കപ്പെടുന്ന കാലത്താണ് നമ്മള്‍. പണ്ടും അങ്ങനെയൊക്കെ തന്നെയായിരുന്നു. എന്നാല്‍ ജനാധിപത്യം നിലനില്‍ക്കാത്ത കാലത്ത് ഭരണാധികാരികള്‍ (ചക്രവര്‍ത്തിമാരും രാജാക്കന്മാരും) അങ്ങനെ ജനങ്ങളെ ധരിപ്പിക്കുമ്പോള്‍ അതിന് അവരുടെ അധികാരം ഉറപ്പിക്കുക എന്നൊരു ലക്ഷ്യമുണ്ട് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. നടന്ന യുദ്ധങ്ങളില്‍ ഏറിയപങ്കും അതിരുകളെ ചൊല്ലിയായിരുന്നു. ഏത് നാട്ടുകാരാണ് പറയാതിരുന്നിട്ടുള്ളത് എന്‍റെ നാട് മറ്റേതു നാടിനേക്കാള്‍ മെച്ചമെന്നും സ്നേഹയോഗ്യമെന്നും! സത്യത്തില്‍ ഈ ലോകത്ത് സ്നേഹയോഗ്യമല്ലാത്ത ഏതെങ്കിലും നാടുണ്ടോ? നമ്മുടെ മക്കള്‍ രാജ്യസ്നേഹികളായി വളരുകയാണോ വിശ്വമാനവരായി വളരുകയാണോ വേണ്ടത്? എല്ലാ സിരയിലേയും ചോരക്ക് ഒരേ നിറമാണ്; എല്ലാ കണ്ണിലേയും കണ്ണീരിന് ഉപ്പുരസമാണ്‌; എല്ലാ മണ്ണും ആകാശവും പവിത്രമാണ്; എല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എന്നിട്ടും നാം എന്തിന് ഇങ്ങനെ ഊതിവീര്‍പ്പിച്ച ദേശസ്നേഹത്തിന്റെ കഥ പറഞ്ഞ് പടവെട്ടുന്നു!
സഹസ്രാബ്ദങ്ങള്‍ നീണ്ട ചരിത്രത്തിലൂടെ മനുഷ്യന്‍ ദേശാടകനായി നടന്നു. അതിരുകളില്ലാതെ, വേലികളില്ലാതെ, ചുറ്റുമതിലുകളില്ലാതെ ഭൂമി അവന്റെ മുന്നില്‍ വിശാലമായി തുറന്നുകിടന്നു. കാണാത്ത കാഴ്ചകള്‍, കേള്‍ക്കാത്ത ശബ്ദങ്ങള്‍, നുകരാത്ത സുഗന്ധങ്ങള്‍, നുണയാത്ത രുചികള്‍.... എല്ലാം അവന്റെ അനുഭവലോകത്തേയ്ക്ക് ഓരോ ദിവസവും വാതില്‍ തുറന്നെത്തിക്കൊണ്ടിരുന്നു. ജീവിതം ഓരോ ദിവസവും പുതുമ നിറഞ്ഞതായി.
സ്ഥിരവാസിയായി ഭൂമിയില്‍ കൂടുകൂട്ടിയ കാലം മുതല്‍ അനുഭവത്തിന്റെ തനിയാവര്‍ത്തനങ്ങളുടെ പഴകിവളിച്ച ഒരു ലോകത്തിലേയ്ക്ക് മനുഷ്യന്‍ പ്രവേശിക്കുകയായിരുന്നു. എല്ലാ ദിവസവും ഒരേ പുലരികള്‍, ഒരേ ഭക്ഷണം, ഒരേ കാഴ്ചകള്‍, ഒരേ ശബ്ദങ്ങള്‍. ഒപ്പം അലയുന്നവന്റെ സ്വാതന്ത്ര്യവും അവന് നഷ്ടമായി. ഗോത്രങ്ങള്‍ക്കിടയില്‍, പട്ടണങ്ങള്‍ക്കിടയില്‍, രാജ്യങ്ങള്‍ക്കിടയില്‍ അതിരുകള്‍ ഉയര്‍ന്നു. അതിരുകള്‍ ഭേദിക്കാന്‍ ശ്രമിച്ചവരൊക്കെ കലാപകാരികളായി. അങ്ങനെ യുദ്ധങ്ങളായി. ഭൂമി മുറിക്കപ്പെട്ടു, ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു, കാവലാളുകള്‍ നിയോഗിക്കപ്പെട്ടു...... എല്ലാം സ്വകാര്യവത്ക്കരിക്കപ്പെട്ടു. അങ്ങനെ യാത്രയ്ക്കുള്ള സ്വതന്ത്രലോകം നിഷേധിക്കപ്പെട്ട മനുഷ്യര്‍, ഹിപ്പോയിലെ അഗസ്റ്റ്യന്‍ പറഞ്ഞതുപോലെ, ലോകമെന്ന തുറന്ന പുസ്തകത്തില്‍നിന്ന് ഒരേടുമാത്രം വായിച്ച് കടന്നുപോകുന്ന അല്പബുദ്ധികളായി. "ആരാണപ്പാ ഈ ഭൂഗോളത്തിന്‍മേല്‍ കുത്തിവരകള്‍ ഇട്ടത്?" എന്ന് ചോദിക്കുന്ന കുഞ്ഞിനോട് ഞാന്‍ എന്തുപറയും! ദൈവമേ, ആരാണ് നിന്‍റെ ഭൂമിക്കുമേല്‍ വിഭനത്തിന്റെ വരയും കുറിയും നടത്തിയത്?!

No comments: