Sunday, January 8, 2017

എഴുത്തോല


- എഴുത്തോല പാഠപുസ്തകമാക്കി, പഞ്ചാരമണല്‍ സ്ലേറ്റ്‌ ആക്കി പഠിക്കാന്‍ പോകുന്ന അവസാന തലമുറ എന്റേത്‌ ആയിരിക്കുമെന്ന് അന്ന് എഴുത്തിനിരുത്തിയപ്പോള്‍ സ്വപ്നേപി വിചാരിച്ചില്ല.
- ആശാന്‍ നാവില്‍ "ഹരിശ്രീ ഗണപതയേ നമ:" എന്നെഴുതി തന്നപ്പോള്‍ 'ഹിന്ദു ഉണരുന്ന' ഒരു കാലം  വരുമെന്നും, അച്ചന്‍ എഴുതിച്ചില്ലെങ്കില്‍ 'അറിവിന്‍റെ വരം' കിട്ടാതെ പോകുമെന്നും കരുതുന്ന ഒരു കാലം ഉണ്ടാകുമെന്നും സ്വപ്നേപി വിചാരിച്ചില്ല.
- ആശാന്‍റെ നാരായം സൂക്ഷിപ്പുകാരനായും കമ്മ്യൂണിസ്റ്റ് പച്ചയുടെ പ്രിന്റിംഗ് മഷി പറച്ചുകൊണ്ടുവന്ന് അക്ഷരങ്ങളെ തെളിച്ചെടുക്കുന്ന പ്രിന്‍റ് മാസ്റ്റര്‍ ആയും നടന്നപ്പോള്‍ പുസ്തകങ്ങളോട് ഇത്രയും പ്രണയം ഉണ്ടാകുമെന്ന് സ്വപ്നേപി വിചാരിച്ചില്ല.
- ആറാം മാസം 'കണക്കു പഠിത്തം' കഴിഞ്ഞ് നാലര വയസ്സില്‍ ഒരു കുട്ടി ആശാന്‍ ആയി നവാഗതര്‍ക്ക് "അ ആ ഇ ഈ..." എന്ന് മണലില്‍ എഴുതിക്കൊടുത്ത് പഠിപ്പിക്കാന്‍ ആശാനാല്‍ നിയമിതനായപ്പോള്‍ ഭാവിയില്‍ ആത്മവിശ്വസത്തോടെ ചെയ്യാന്‍ കഴിയുന്ന ഏക ജോലി അദ്ധ്യാപനം ആയിരിക്കുമെന്ന് സ്വപ്നേപി വിചാരിച്ചില്ല.
- 'അക്ഷര'ത്തിന്‍റെ അത്ഭുതലോകത്തിലേക്ക് ആദ്യം കടന്നപ്പോള്‍ ജീവിതത്തില്‍ അവസാനം വരെ ക്ഷരമില്ലാത്തത് അത് മാത്രമേ  ഉണ്ടാവൂ എന്ന് സ്വപ്നേപി വിചാരിച്ചില്ല.

1 comment:

vettathan said...

വിചാരിക്കാത്തത് എന്തെല്ലാം ഇനിയും നടക്കാനിരിക്കുന്നു ................